കോട്ടയം: കഴിഞ്ഞ മൂന്ന് ആഴ്ചയായി നടന്ന ശബ്ദാനമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ സമാപ്തി. നിശബ്ദപ്രചാരണത്തിന് ഇന്ന് കൊടിയേറ്റം. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഇന്ന് വീടുവീടാന്തരം കയറി നിശബ്ദപ്രചാരണം നടത്തി വോട്ട് ഉറപ്പിക്കും. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിച്ച് തങ്ങള്‍ക്കനുകൂല വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ് എല്ലാ മുന്നണികളും.
സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്‌ക്കും, പ്രവര്‍ത്തകര്‍ കൂട്ടമായും വീടുസന്ദര്‍ശിച്ച് വോട്ടുറപ്പാക്കും. കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഏറ്റവും കുറഞ്ഞ പ്രചാരണ കാലാവധിയാണ് ഇക്കുറി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നത്. മൂന്നാഴ്ച മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ആദ്യ ആഴ്ച സ്ഥാനാര്‍ത്ഥികള്‍ വീട് കയറി വോട്ടഭ്യര്‍ത്ഥിച്ചു. രണ്ടാം ഘട്ടത്തില്‍ അഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി പ്രചരണം നടത്തി. രണ്ട് ദിവസമായി ശബ്ദ പ്രചാരണം ഇന്നലെ ഉച്ചസ്ഥായിലെത്തി. വൈകിട്ടോടെ പരസ്യ പ്രചാരണത്തിന് ജില്ലയില്‍ പരിസമാപ്തിയായി. ഗ്രാമനഗര ഭേദമില്ലാതെ പ്രചാരണത്തിന്റെ കോലാഹലമായിരുന്നു ജില്ലയിലുടനീളം. ഉച്ചഭാഷിണികളിലൂടെ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടി.
വാര്‍ഡ് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും കൊട്ടിക്കലാശം അരങ്ങേറി. ജില്ലയില്‍ ഗ്രാമ പഞ്ചായത്ത് തലങ്ങളിലും മുനിസിപ്പല്‍ തലങ്ങളിലും കോര്‍പ്പറേഷന്‍ തലത്തിലും വാര്‍ഡ് തലങ്ങളിലുമെല്ലാം പ്രചാരണത്തിന്റെ അവസാന നിമിഷത്തില്‍ വിവിധ മുന്നണികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും കൊടികളും കയ്യിലേന്തി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയപ്പോള്‍ മിക്കയിടത്തും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും ഉണ്ടായി. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ മുന്‍നിര്‍ത്തിയായിരുന്നു കൊട്ടിക്കലാശ പ്രകടനങ്ങള്‍ നടന്നത്. നഗരസഭ സ്ഥാനാര്‍ത്ഥികളുടെ കൊട്ടിക്കലാശം നടന്നത് നഗരത്തിലാണ്. ബിജെപിയുടെ കൊട്ടിക്കലാശം തിരുനക്കരയിലാണ് നടന്നത്. മൂലവട്ടം ജംഗ്ഷനില്‍ ബിജെപിയും എല്‍ഡിഎഫും കൊട്ടിക്കലാശം നടത്തി. മുട്ടമ്പലം, താഴത്തങ്ങാടി, ചിങ്ങവനം, ചുങ്കം, തിരുവാതിക്കല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബിജെപിയും എല്‍ഡിഎഫും യുഡിഎഫും കൊട്ടിക്കലാശം നടത്തി. വിവിധ മുന്നണികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലായിടത്തും പോലീസ് ജാഗ്രത പുലര്‍ത്തി.
















