ഏറെ കേട്ടിരിക്കുന്ന ഒരു സിനിമാ ഡയലോഗാണിത്. ”ഏതു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ട്.” ഇതിനെ രാഷ്‌ട്രീയമായി വിവര്‍ത്തനം ചെയ്താല്‍ ”ഏതു പാര്‍ട്ടിക്കുപിന്നിലും ഒരു സമുദായുമുണ്ട്” എന്നാകും. കോണ്‍ഗ്രസിനു പിന്നില്‍ ക്രൈസ്തവസഭ, ലീഗിനുപിന്നില്‍ മുസ്ലിങ്ങള്‍. കേരള കോണ്‍ഗ്രസിന് കത്തോലിക്കര്‍. വിപ്ലവ മതേതര സിപിഎമ്മിന്റെ പിന്നിലും ഒരു സമുദായമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. അതിന്റെ ഉരുള്‍പൊട്ടലാണ് കേരള രാഷ്‌ട്രീയത്തിലെ വര്‍ത്തമാന ഇതിവൃത്തം. ഇവിടെ ഒരു സമുദായത്തിന്റെയും ഔദാര്യമില്ലാതെ നിലനില്‍ക്കുന്ന ഏക പാര്‍ട്ടിയായ ബിജെപിയെ സമുദായ ബിനാമികളായ ഇതര പാര്‍ട്ടികള്‍ ഒറ്റതിരിച്ചിട്ട് ആക്രമിക്കുന്നത് സ്വാഭാവികം.
1989 കാലത്തെ വി.പി.സിങ് ഭരണത്തിന് ബിജെപി പിന്തുണയുണ്ടായിരുന്നു എന്ന ഒറ്റക്കാരണംകൊണ്ടുമാത്രം അന്ന് യുപിയിലെ ഗജറൗളയില്‍ ഒരു കന്യാസ്ത്രീ ആക്രമിക്കപ്പെട്ടുവെന്നു പറഞ്ഞ് കേരളത്തിലെ കത്തോലിക്കാ വിദ്യാലയങ്ങള്‍ അടച്ചിട്ട് കുഞ്ഞാടുകളുമായി ഇടയന്മാര്‍ പ്രകടനം നടത്തി. ഇവിടെ തുടങ്ങുന്നു ദേശീയവിരുദ്ധരുടെ ബിജെപി ഉന്മൂലന ഉപജാപ പരമ്പര. ബിജെപി അധികാരത്തിലേറുമ്പോള്‍ ഒക്കെ അതിനെ നേരിടുന്നത് മൈനോറിറ്റി കാര്‍ഡ് ഇറക്കി തന്നെയാണ്. വാജ്‌പേയി ഭരണകാലത്ത് പ്രധാനമന്ത്രിയെ ഒഴിവാക്കി ബിജെപിയെയാണ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയെ ഒഴിവാക്കി പ്രധാനമന്ത്രിയാണ് ടാര്‍ജറ്റ്.
1977 ലെ ജനതാഭരണകാലത്ത് പശുവിനെ രാഷ്‌ട്രീയായുധമാക്കി ഭരണം മറിച്ചിടുവാന്‍ കോണ്‍ഗ്രസുകാര്‍ വിനോബഭാവെയെക്കൊണ്ട് ഗോവധനിരോധന സത്യഗ്രഹം നടത്തിച്ചു. അഞ്ചുവര്‍ഷത്തേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത മൊറാര്‍ജി സര്‍ക്കാരിനെ രണ്ടരവര്‍ഷംകൊണ്ട് അട്ടിമറിച്ച് ജനാധിപത്യത്തെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിതര സര്‍ക്കാരിനെ താഴെയിറക്കാന്‍ പശുവിനെ ആയുധമാക്കി തുടങ്ങിയത് ഇന്ദിരാഗാന്ധി തന്നെ. ഇപ്പോഴും ആ തുരുമ്പിച്ച ആയുധമല്ലാതെ മറ്റൊന്നും ബിജെപി വിരുദ്ധരുടെ കൈയിലില്ല. പശുഭുക്കുകള്‍ക്കെതിരെ ഒന്നും പറയാത്ത നരേന്ദ്രമോദിയെ ആക്രമിക്കുവാന്‍ ഗോമാംസകര്‍ പുതിയ പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.
ദാദ്രിയായാലും കല്‍ബുര്‍ഗിയായാലും മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സെന്‍സര്‍ ചെയ്യുകയും ബിജെപി വിരുദ്ധര്‍ പറയുന്ന അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷ സ്‌പോണ്‍സേര്‍ഡ് അടിയന്തരാവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യാ രാജ്യം. ആര്‍എസ്എസ് രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നു എന്ന അസത്യം ആരോപിച്ച് കമ്മ്യൂണിസ്റ്റ് റഷ്യയുടെ സഹായത്തോടെ 1975 ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുമായി വീണ്ടും കൈകോര്‍ത്ത് ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന്റെ ഭരണത്തെ തടസ്സപ്പെടുത്തുന്ന ഏകാധിപത്യം ആവര്‍ത്തിക്കുകയാണ്.
‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് ഒക്‌ടോബര്‍ 25 ലക്കത്തില്‍ ഗോമാംസ ഭക്ഷണത്തെപ്പറ്റി എം.ജി.എസ്.നാരായണന്‍ നടത്തുന്ന വിശകലനങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ നയം ഇന്നത്തെ സാമുദായികദ്വേഷങ്ങള്‍ക്ക് കാരണമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൃന്ദാവനത്തിന്റെയും ദ്വാരകയുടെയും പൗരാണികത്വം കൊണ്ടാടുന്നവര്‍ക്ക്, ശ്രീകൃഷ്ണനെ ആരാധിക്കുന്നവര്‍ക്ക് പശു ഒരു വിശുദ്ധചിഹ്‌നമാണ്. അറേബ്യന്‍ മരുഭൂമിയിലെ ഗോത്രവര്‍ഗക്കാര്‍ ഒട്ടകത്തെയെന്നപോലെ ഈ ഗോപാലകന്മാര്‍ ഗോവിനെ ദിവ്യമൃഗമായി, മാതാവായി സങ്കല്‍പ്പിച്ചിരുന്നു. തൊടുപുഴ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ ഇന്നത്തെ പ്രതിഷേധക്കാര്‍ എവിടെയായിരുന്നുവെന്നും എംജിഎസ് ചോദിക്കുന്നു. ഈ അഭിമുഖം അവതരിപ്പിക്കുന്ന മാതൃഭൂമി ലേഖകന്‍ തന്റെ ഇടതുരാഷ്‌ട്രീയം ലേഖനത്തിന്റെ തുടക്കത്തില്‍ കുറിച്ചുകൊണ്ട് എംജിഎസ് പറഞ്ഞ സത്യങ്ങളെ തരികിട പത്രപ്രവര്‍ത്തനം കൊണ്ടുമറയ്‌ക്കുന്നു. ഗോവധം ശരിയാണെന്ന് ഒരിടത്തും പറയാതെ എംജിഎസിനെ ഗോമാംസത്തിന്റെ വക്താവായി അവതരിപ്പിക്കുന്ന വ്യാജനിര്‍മിതി തന്നെയാണ് തുടര്‍ന്നുള്ള പേജിലെ ജഗ്ഗി വാസുദേവുമായുള്ള അഭിമുഖത്തിലും ആഴ്ചപ്പതിപ്പ് അവലംബിക്കുന്നത്. ജഗ്ഗി വാസുദേവ് പറയുന്നു. ”ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റി അയയ്‌ക്കാന്‍ പാടില്ല. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു സംസ്‌കാരമാണ് നമുക്കുള്ളത്. കൊലപാതകത്തിന്റെ സംസ്‌കാരമല്ല. ചുവന്ന മാംസം ജീവനെ അപകടത്തിലാക്കുന്നു. ആഗോളതാപനത്തിന്റെ 20 ശതമാനം കാരണമാകുന്നത് ബീഫ് കഴിക്കുന്നതാണ്.”
രാഷ്‌ട്രപതി രാജ്യത്തെ അസഹിഷ്ണുതക്കെതിരെ മൂന്നുതവണ പ്രസ്താവന നടത്തി എന്നതാണ് ഒരു മഹാസംഭവമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ രാഷ്‌ട്രപതിക്ക് ശബ്ദിക്കുവാന്‍ അനുവാദമുണ്ടായിരുന്നോ? യുപിഎ ഭരണത്തില്‍ 12 ലക്ഷം കോടിയുടെ അഴിമതികള്‍ നടന്നിട്ടും അന്ന് രാഷ്‌ട്രപതി ശബ്ദിച്ചോ? ബിജെപി ഭരണത്തില്‍ മാത്രമാണ് ‘ശബ്ദമുള്ള രാഷ്‌ട്രപതിമാര്‍’ സംഭവിക്കുന്നത്! രാഷ്‌ട്രപതി ഭവനിലേക്കുപോലും ജനാധിപത്യത്തിന്റെ വായു കടന്നുവരുന്നത് ബിജെപി ഭരിക്കുമ്പോഴാണ്!
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥിയെപ്പറ്റി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം മറക്കാറായിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകാലത്തും വൃദ്ധ സഖാവിന് സദാചാരത്തിന്റെ കണ്‍ട്രോള്‍ പോകാറുണ്ട്. പശു മാതാവാണെങ്കില്‍ കാള അച്ഛനോ? വി.എസ്.അച്യുതാനന്ദന് സംശയം.
പശുവിനെ മാതാവിനോടുപമിച്ച ശ്രീനാരായണഗുരുദേവനുണ്ടായിരുന്നെങ്കില്‍ ഉത്തരം നല്‍കിയേനെ! ഗോവിനെ മാതൃതുല്യം കണ്ട രാഷ്‌ട്രപിതാവേ…… ജീവിക്കാന്‍ വേണ്ടി ജല്‍പ്പിച്ചു നടക്കുന്ന കേരളത്തിലെ ഈ ചുവന്ന വൃദ്ധനോട് പൊറുക്കേണമേ……
















