മാര്‍ക്കണ്ഡമായി ഹുബ്ലിയിലായിരുന്ന കാലത്ത് ഒരു ദിവസം പ്രശസ്തനായ ഒരു യോഗി അതിഥിയായി വന്നു.മഹായോഗ്യന്‍. സംസ്‌കൃതത്തിലും ആംഗലേയത്തിലും അഗാധപണ്ഡിതന്‍. ലൗകികം വെടിഞ്ഞ് ദേശാടനം ചെയ്യുന്ന വിരക്തന്‍. പാലും പഴവും ജലത്തില്‍ കുതിര്‍ത്ത പരിപ്പും മാത്രം ഭക്ഷിക്കുന്ന സംയമി. വിനയാന്വതനായി കൈകൂപ്പി കൊണ്ട് മാര്‍ക്കണ്ഡമായി അദ്ദേഹത്തെ ശുശ്രൂഷിച്ചു. യോഗിയാവട്ടെ അവജ്ഞയോടുകൂടിയാണ് മാര്‍ക്കണ്ഡമായിയോട് പെരുമാറിയിരുന്നത്.ആതിഥേയന്റെ പരമമായ ഭക്തിയും ക്രമം തെറ്റിയ ദിനചര്യയും അനര്‍ഹരോടുപോലുമുളള ദയയും അതിഥിയുടെ നിശിതമായ വിമര്‍ശനത്തിനു വിധേയമായി.മാളിക മുകളില്‍ നില്‍ക്കുന്ന പ്രതാപശാലിയായ പ്രഭു താഴെ നിരത്തില്‍ നില്‍ക്കുന്ന ദരിദ്രനായ യാചകനോടു പറയുന്ന രീതിയിലായിരുന്നു യോഗിയുടെ സംസാരം. അതിഥി വന്ന ആദ്യ ദിവസം പകലാണ് ഇരുവരും തമ്മില്‍ സംഭാഷണം നടന്നത്.രാത്രി രണ്ടുമണിക്ക് ഇരുവരും ഉറങ്ങാന്‍ കിടന്നു.മാര്‍ക്കണ്ഡന്‍ രാവിലെ എട്ടൊന്‍പതു മണിക്കെ ഉണരു.ഉറങ്ങാന്‍ രാത്രി ഏറെയാകും.മാര്‍ക്കണ്ഡന്‍ ഉണര്‍ന്നയുടനെ യോഗി അദ്ദേഹത്തെ സാഷ്ടാംഗമായി നമസ്‌കരിച്ച് വിനീതനായി പറഞ്ഞു: ‘എനിക്ക് മാപ്പു തരു. എന്റെ ധിക്കാരവും വിഡ്ഢിത്തവും അഹങ്കാരവും പൊറുക്കാന്‍ ദയവുണ്ടാകണം.ജീവിതത്തിലാദ്യമായി ഞാന്‍ പശ്ചാത്തപിക്കുകയാണ്.ഒരു ഗൃഹസ്ഥനും പരമഭക്തനാകാം.അങ്ങ് മര്‍ത്ത്യ രൂപമെടുത്ത മായിയാണ്.’
രാത്രിയിലെ ഏതാനും മണിക്കൂറുകള്‍കൊണ്ട് യോഗിയില്‍ വന്ന മാറ്റത്തില്‍ മാര്‍ക്കണ്ഡന്‍ അന്ധാളിച്ചുപോയി.അതിഥി കാര്യം വിശദീകരിച്ചു.
‘യോഗബലം കൊണ്ട് ഞാന്‍ മലമുകളിലൂടെ പറന്നു പോകയാണെന്നു സ്വപ്‌നം കണ്ടു. പീഠഭൂമിയുടെ വക്കിലെത്തിയപ്പോള്‍ എങ്ങനെയോ എന്റെ കാലിടറി ഞാന്‍ താഴേക്ക് ചരുവില്‍ക്കൂടി ഉരുണ്ടുരുണ്ട്‌പോയി. വലിയ മഞ്ഞുകട്ടകള്‍ ദേഹത്തില്‍ വീണ് കലശലായ വേദന അനുഭവപ്പെട്ടു. അടിവാരത്തിലെത്തിയപ്പോഴെക്കും ഞാന്‍ ബോധരഹിതനായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ അതിസുന്ദരിയായ അമ്മ എന്നെ ശുശ്രൂഷിക്കുകയായിരുന്നു.അവര്‍ എന്നെ എടുത്ത് ഒരു ഗുഹയുടെ മുന്‍പില്‍ കൊണ്ടുപോയി. ഗുഹയുടെ ഉള്ളിലുള്ള ഒരാളോട് അമ്മ വിളിച്ചുപറഞ്ഞു. വേഗം വരൂ, വലിയ ഒരു യോഗി മലമുകളില്‍ നിന്ന് വീണ് അവശനായിരിക്കുന്നു. ലളിത വേഷധാരിയായ ഒരു സാധാരണ മനുഷ്യന്‍ ഗുഹയില്‍ നിന്നു പുറത്തു വന്നു. അയാളുടെ മുഖം ഒരു ശിശുവിന്റേതുപോലെ നിഷ്‌കളങ്കമായിരുന്നു. അതാരായിരുന്നുവെന്നോ? താങ്കളല്ലാതെ മറ്റാരാവാനാണ് ? കൊടുംപാപികളോടുപോലും ദയകാണിക്കുന്ന താങ്കളായിരുന്നു ആ മനുഷ്യന്‍. മനുഷ്യ രൂപമെടുത്ത മായിയാണ് താങ്കള്‍. അദ്ദേഹം തേങ്ങിത്തേങ്ങി കരഞ്ഞു.’
1950 സപ്തംബര്‍ 15ന് മദിരാശിയിലെ ഒരു സ്വാമിജിക്ക് ഒരു സ്വപ്‌നമുണ്ടായി. രണ്ടുതവണ അദ്ദേഹം മാര്‍ക്കണ്ഡനെ കണ്ടിട്ടുണ്ടായിരുന്നു. സ്വപ്‌നത്തെപ്പറ്റി അദ്ദേഹം എഴുതി: ‘ഞാന്‍ കടല്‍ക്കരയിലായിരുന്നു. എങ്ങനെയൊ ഞാന്‍ കടലിലേക്ക് മറിഞ്ഞു വീണു.
ത്രിപുരസുന്ദരിയുടേയും ഗണപതിയുടേയും മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് രക്ഷപ്പെടാന്‍ കഴിയുന്നതും ശ്രമിച്ചു.മരണം ആസന്നമായിരുന്നു. ആശക്കു വകയില്ലെന്ന ഘട്ടത്തിലായി. അപ്പോള്‍ അമ്മ എന്നെ രക്ഷിച്ഛു. മേലോട്ട് ഒരു ഉന്ത് കിട്ടിയപ്പോള്‍ ഞാന്‍ ജലവിതാനത്തിലേക്കുയര്‍ന്നു. ആ മനുഷ്യന്‍ കടലിലേക്കു ചാടി എന്റെ കൈ കടന്നുപിടിച്ച് കരയിലേക്കു വലിച്ചു രക്ഷിച്ചു. ആ മനുഷ്യന്‍ മായി സ്വരൂപ മായിമാര്‍ക്കണ്ഡനാണെന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും അത്ഭുതവും ഉണ്ടായി.’
മായിയുടെ കരുണ്യം മാര്‍ക്കണ്ഡനില്‍ തുടരെത്തുടരെ വര്‍ഷിക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ മനം കുളിര്‍ത്തു. മായിയും മായിസ്വരൂപനും ,അമ്മയും മകനുമാണെന്ന് പലരേയും അമ്മ സ്വപ്‌നത്തിലൂടെ അറിയിച്ചിട്ടുണ്ട്.എങ്കിലും ചിലപ്പോള്‍ അടക്കാനാവാത്ത സങ്കടം അദ്ദേഹത്തെ പിടികൂടി.ആ സമയം അദ്ദേഹം അമ്മയോട് പറയും: ‘എന്നെ ആളുകള്‍ അംഗീകരിക്കുന്നതുകൊണ്ട് വിശേഷിച്ച് കാര്യമില്ല. എന്റെ ലക്ഷ്യം അതല്ലല്ലൊ.അമ്മയുടെ ഉത്തമവും സരളവുമായ മതം പ്രചരിപ്പിക്കാന്‍ എന്നോടുകൂടി സഹകരിക്കാനുള്ള ത്യാഗബുദ്ധിയും മനോഭാവവുമാണ് ജനങ്ങള്‍ക്കുണ്ടാവേണ്ടത്.
(തുടരും)
















