യസ്യാമതം തസ്യമതം
മതം യസ്യ ന വേദ സഃ
അവിജ്ഞാതം വിജാനതാ
വിജ്ഞാതമവിജാനതാം (അറിഞ്ഞു എന്നു വിചാരിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയാത്തതും, അറിഞ്ഞിട്ടില്ല എന്നു വിചാരിക്കുന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളതുമാണ് ബ്രഹ്മം- കേനോപനിഷത്ത്)
ആദ്യപാദം
പ്ലസ് വണ്ണിനു പഠിക്കുന്ന മകന്‍ സ്‌കൂള്‍ വിട്ടുവന്നാല്‍ ഉടനെ കുളിച്ച് തൊട്ടടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ ദീപാരാധന തൊഴാന്‍ പോകും. അതിനു ശേഷം മടങ്ങിവന്നു മാത്രമേ അത്താഴം കഴിക്കൂ. സ്‌കന്ദഷഷ്ഠിക്ക് കാവടി എടുക്കുന്നതിന് വ്രതം നോല്‍ക്കുന്നുണ്ടായിരുന്നു അവന്‍. രണ്ടു നേരവും കുളിച്ച് ക്ഷേത്രദര്‍ശനം നിര്‍ബന്ധമായിരുന്നു. മാല ഇട്ടതു മുതല്‍ അവന്‍ ചെരുപ്പ് ഉപയോഗിച്ചില്ല. ഒരു നേരം മാത്രം അന്നാഹാരം. 21 ദിവസം ഇങ്ങനെ തുടരണം.
ഒരു ശനിയാഴ്ച, രാത്രി ഏഴര ആയിക്കാണും. അപ്പോഴാണ് ഒരു ഫോണ്‍ കാള്‍- ”അച്ഛാ, ഞാന്‍ തമിഴ്‌നാട്ടില്‍ പോവുകയാണ്”- അമ്പലത്തില്‍ പോയ മകനാണ്.
”തമിഴ്‌നാട്ടിലോ? എപ്പോള്‍?”
”ഇന്നു രാത്രിയില്‍.”
ഞാന്‍ ഒന്നു ഞെട്ടി. ഈ രാത്രിയില്‍ ഒരു മുന്നാലോചനയും കൂടാതെ, ഇവന്‍ എങ്ങോട്ടാണ് പോകുന്നത്?
”എങ്ങോട്ടാണ് പോകുന്നത്?”
”ഒരു അമ്പലത്തില്‍”
”വേറെ ആരുണ്ട് കൂട്ടിന്?”
”കുറെ ചേട്ടന്മാരുണ്ട്. മുരുകന്റെ അനുഗ്രഹം വാങ്ങാന്‍ പോവുകയാണ്.”
ഇപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. അവര്‍ മുപ്പത്തഞ്ചോളം ചെറുപ്പക്കാരുണ്ട്. ബൈക്കുകളില്‍ പോയി വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയായിരുന്നു പരിപാടി.
പേരൂര്‍ക്കട മരുപ്പന്‍കോട് ക്ഷേത്രത്തില്‍ നിന്ന് കവടിയാര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകനോടൊപ്പം ഷഷ്ഠിക്കാവടി വ്രതം എടുക്കുന്നവര്‍ ആയിരുന്നു അവര്‍.
അന്നു നല്ല മഴ ഉണ്ടായിരുന്നു. ഞാനും അവരുടെ ഒപ്പം കൂടി. അങ്ങനെ ഞങ്ങള്‍ രാത്രി ഒരു മണി കഴിഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലേക്ക് യാത്രയായി. ദര്‍ശനത്തിന് മുന്നോടിയായി അവര്‍ ഉറക്കമിളച്ച് വ്രതം നോറ്റു.
പഴയ തിരുവിതാംകൂറിന്റെ രാജസ്ഥാനമായിരുന്ന പത്മനാഭപുരത്തിനടുത്ത് കുമാരകോവിലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അതിപുരാതനമായ ക്ഷേത്രം. വിഗ്രഹത്തിന് ഒന്നരയാള്‍ പൊക്കം ഉണ്ടായിരുന്നു. ഒരു കോണി ചാരിയാണ് പോറ്റി ഭഗവാനെ കുളിപ്പിച്ചതും ചന്ദനവും മാലയും ചാര്‍ത്തിയതും മറ്റും.
മുങ്ങിക്കുളിച്ച് പുലര്‍ച്ചെ നാലു മണിക്ക് നിര്‍മാല്യം തൊഴുതു. ഉഷഃപൂജയും ആരതിയും തൊഴുതു. പിന്നീട് അവര്‍ മുപ്പത്തഞ്ച് പേരും ശയനപ്രദക്ഷിണം ചെയ്തു. അതുകഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ തൊഴുകൈയോടെ കണ്ണടച്ച് ഭസ്മം തിരുമ്മി കൈകള്‍ കൂപ്പി ‘ഓം ശരവണഭവായ’ മന്ത്രം ചൊല്ലി നിന്നു- ‘അനുഗ്രഹം വാങ്ങാന്‍’. പോറ്റി ഇറങ്ങി വന്ന് ദക്ഷിണ വാങ്ങി തീര്‍ത്ഥവും പ്രസാദവും തന്ന് തലയ്‌ക്കുമേല്‍ കൈ വിരിച്ച് ‘അനുഗ്രഹി’ക്കുമെന്ന് കരുതി ഞാനും അവരോടൊപ്പം നിന്നു.
പെട്ടെന്നാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ ഓരോരുത്തരായി നിന്ന നില്‍പ്പില്‍ വട്ടം ചുറ്റുകയും അവരുടെ ചുവട് തെറ്റുകയും ശരീരത്തിന്റെ ബലം നഷ്ടപ്പെടുകയും ഞൊടിയിടയില്‍ കൈകാലടിക്കുകയും നിലത്തുനിന്ന് പൊങ്ങിച്ചാടുകയും കുതിക്കുകയും നിലവിളിക്കുകയും ചിലര്‍ അലറിവിളിക്കുകയും മറ്റുചിലര്‍ നിലത്തുകിടന്ന് ഉരുളുകയും ചെയ്യുന്നു!
അവര്‍ തലയടിച്ചു വീഴാതെ ചുറ്റും നിന്നവര്‍ താങ്ങിപ്പിടിച്ചു. അവരുടെ കുതിപ്പും ചേഷ്ടകളും അസാമാന്യ ശക്തവും അതിശയിപ്പിക്കുന്നതും ആയിരുന്നു. ചുറ്റും നിന്നവര്‍ അവരുടെ കൈകാലുകള്‍ നിലത്തമര്‍ത്തി. ചിലര്‍ കണങ്കാലിലും ഉള്ളങ്കൈയിലും അമര്‍ത്തി തിരുമ്മി കൂടുതല്‍ കുഴപ്പങ്ങളുണ്ടാവാതെ നോക്കി. ചുഴലി ബാധിക്കുന്നതു പോലുണ്ട് അപ്പോള്‍.
(തുടരും)
(ഫോണ്‍: 9447461261)
















