ചങ്ങനാശേരി: നഗരസഭയില്‍ നവംബര്‍ 5ന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പോരാട്ടത്തിന് രംഗത്തിറങ്ങി. 37 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ ബിജെപി സഖ്യം 20 സീറ്റുകളില്‍ മത്സരിക്കുന്നു. പരസ്യപ്രചരണത്തിന് അഞ്ച് നാള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളും ബിജെപി ജില്ലാ നിയോജകമണ്ഡലം നേതാക്കന്മാരും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളോടൊപ്പം വീടു കയറിയുള്ള പ്രചരണത്തിന് സജീവമായി രംഗത്തുണ്ട്. ബാര്‍കോഴ വിഷയത്തില്‍ ധനകാര്യമന്ത്രി കെ.എം.മാണിക്കെതിരെ പുനരനേ്വഷണത്തിന് കോടതി ഉത്തരവിട്ടത് യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായി.
അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിലൂടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ഭരണം കയ്യാളി. നഗരസഭയില്‍ യുഡിഎഫിന് അതിശക്തരായ വിമതസ്ഥാനാര്‍ത്ഥികള്‍ തലവേദന സൃഷ്ടിക്കുന്നു. അഴിമതിക്കെതിരെയും വികസനവും മുന്‍നിര്‍ത്തിയാണ് ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്. പൂവക്കാട്ടുചിറ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വിലവരുന്ന മണല്‍ കടത്തിയത് വിവാദമായിരുന്നു. ഭരണകക്ഷിയില്‍പ്പെട്ട ഒരു കൗണ്‍സിലര്‍തന്നെ കൗണ്‍സില്‍ യോഗത്തില്‍ 80 ലക്ഷം രൂപയുടെ മണല്‍ കടത്തിയതായി പരാതി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചൊന്നും യാതൊരു അനേ്വഷണവും നടന്നിട്ടില്ല. മാറിയ രാഷ്‌ട്രീയ സാഹചര്യം ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്.ഇരുമുന്നണികളും പുതിയ സാഹചര്യത്തില്‍ വോട്ട് മറിക്കുന്നതിനുംമറ്റും അണിയറിയില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
















