ലാഹോര്‍: പള്ളിയില്‍ സ്‌ഫോടനം നടത്തിയവരെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ പോലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദിച്ചു കൊന്ന 20 ക്രിസ്ത്യന്‍ യുവാക്കള്‍ കുറ്റക്കാരെന്ന് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത 100 പേരില്‍ ബാക്കി 80 പേരെ വിട്ടയയ്‌ക്കാനും ജസ്റ്റിസ് മുഹമ്മദ് ക്വാസിം വിധിച്ചു. കേസില്‍ അടുത്ത മാസം അഞ്ചു മുതല്‍ വിചാരണ തുടങ്ങും. കഴിഞ്ഞ മാര്‍ച്ച് 15ന് മധ്യ ലാഹോറിലെ യുഹാനബാദിലാണ് പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. തെഹ്‌രിക് ഇ താലിബനും സഹോദര സംഘടന ജമാ അത്ത് ഉല്‍ അഹരറുമാണ് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്തെ പള്ളിയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ 15പേര്‍ മരിച്ചു, 80 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ വസിക്കുന്ന മേഖലയാണ് യുഹാനാബാദ്.
സംഭവ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേര്‍ക്കു നേരെ 100 ഓളം വരുന്ന ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. പോലീസ് വാനില്‍നിന്ന് വലിച്ചിറക്കിയാണ് ഇവരെ മര്‍ദിച്ചത്. സര്‍ഗോദയില്‍നിന്ന് ലാഹോറിലെത്തിയ വസ്ത്ര വ്യാപാരിയും, ഗ്ലാസ് കട്ടര്‍ ജോലി ചെയ്യുന്നയാളുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ രണ്ടുപേരെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വിധി പ്രസ്താവിച്ച് ജഡ്ജി ചൂണ്ടിക്കാട്ടി.















