ആത്മാനം മാനുഷം മന്യേ
രാമം ദശരഥാത്മജം (യുദ്ധം 117:11)
ഞാന്‍ ദശരഥ പുത്രനായ രാമന് എന്ന മനുഷ്യനാണ് എന്ന് കരുതുന്നു. ഞാനാരെന്നും എന്തെന്നുമുള്ള വിവരങ്ങള്‍ ബ്രഹ്മദേവന് പറഞ്ഞുതരട്ടെ.
ഇതുകേട്ട് നാന്മുഖന് പറഞ്ഞു. അല്ലയോ സത്യപരാക്രമ, എന്റെ സത്യമായ വാക്കുകള്‍ അങ്ങ് കേട്ടുകൊണ്ടാലും. അങ്ങ് ചക്രായുധ ധാരിയായ സാക്ഷാല്‍ ശ്രീനാരായണനാണ്. ത്രിലോകങ്ങളുടേയും കര്‍ത്താവും പാലകനും അക്ഷരബ്രഹ്മവും അങ്ങുതന്നെയാണ്. അങ്ങ് വിഷ്ണുവും സീത ലക്ഷ്മിയുമാകുന്നു. രാവണനിഗ്രഹത്തിന് മനുഷ്യനായി അവതരിച്ചതാണ്. അങ്ങ് അങ്ങയുടെ ആവശ്യം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞു. ഇനി അങ്ങേക്ക് സന്തുഷ്ടനായി വൈകുണ്ഠത്തിലേക്ക് മടങ്ങാം.
അപ്പോഴേക്കും അഗ്നിഭഗവാന് വൈദേഹിയെ മടിയില്‍ വഹിച്ചുകൊണ്ട് ഉയര്‍ന്നുവന്നു. ബാലാര്‍ക്കപ്രഭയോടും സ്വര്‍ണ്ണാഭരണാലംകൃതയും അരുണാംബരധാരിയും, നീലകഞ്ചിതകൂന്തളത്തോടുകൂടിയവളുമായ വൈദേഹിയെ അഗ്നിഭഗവാന് രാമന് കൊണ്ടുവന്നുകൊടുത്തു. എന്നിട്ട് ലോകസാക്ഷിയായ പാവകന്‍ രാമനോടിങ്ങനെ പറഞ്ഞു.
ഏഷാ തേ രാമ വൈദേഹി പാപമസ്യാം ന വിദ്യതേ
നൈവ വാചാ ന മനസാ നൈവ ബുദ്ധ്യാ ന ചക്ഷുഷാ (യുദ്ധം 121:6)
അല്ലയോ രാമ ഇതാ നിന്റെ സീത. ഇവളില്‍ പാപമൊന്നുമില്ല. സച്ചരിതയായ ഇവള് വാക്കുകൊണ്ടോ നോക്കുകൊണ്ടോ മനസ്സുകൊണ്ടോ ഭാവംകൊണ്ടോ നിന്നെ അതിക്രമിച്ചിട്ടില്ല. രാവണനാല്‍ അപഹരിക്കപ്പെട്ട് ലങ്കയില്‍ കഴിയേണ്ടിവന്ന സീത ദൈന്യതയോടെ നിന്നെമാത്രം സ്മരിച്ചുകൊണ്ട് നാളുകള്‍ തള്ളിനീക്കി. അവളുടെ മനസ്സ് നിന്നില്‍ ഉറച്ചതായിരുന്നതുകൊണ്ട് രാവണന്റെ പ്രലോഭനങ്ങള്‍ക്കൊന്നും വശംവദയായിട്ടില്ല.
വിശുദ്ധ ഭാവാം നിഷ്പാപാം
പ്രതിഗൃഹ്ണീഷ്വ മൈഥിലീം
നകിഞ്ചിദഭി ധാതവ്യാ
അഹമാജ്ഞാപയാമിതേ (യുദ്ധം 121:11)
നിര്‍ദ്ദോഷിയും പരിശുദ്ധയുമായ മൈഥിലിയെ സ്വീകരിച്ചാലും അവളോട് മറുത്തൊന്നും പറഞ്ഞുപോകരുതെന്ന് ഞാന്‍ ആജ്ഞാപിക്കുന്നു.
അഗ്നിയുടെ വാക്കുകള്‍ കേട്ട് ശ്രീരാമന് പരമ സന്തുഷ്ടനായി കണ്ണുകളില്‍ സന്തോഷാശ്രു നിറഞ്ഞു. ഗദ്ഗദകണ്ഠത്തോടെ അഗ്നിദേവനോട് പറഞ്ഞു. സീതാദേവി പരമപരിശുദ്ധയും പവിത്രയുമാണെന്ന് എല്ലാവര്‍ക്കുമറിയാം. സീത തീര്‍ച്ചയായും മൂന്നു ലോകങ്ങളിലും വെച്ച് പരിശുദ്ധയാകുന്നു. പക്ഷെ ഈ അഗ്നിപരീക്ഷ സീതക്കു വേണ്ടി മാത്രം ഒഴിവാക്കാന്‍ കഴിയുന്നതല്ല. സീത വളരെ നാളുകളായി രാവണന്റെ ലങ്കയില്‍ താമസിച്ചവളാണ്. അഗ്നിപരീക്ഷ നടത്താതെ ഞാന്‍ സീതയെ സ്വീകരിച്ചാല്‍ ദശരഥപുത്രനായ രാമന് കാമാര്‍ത്ഥനും ബാലിശനും സ്വാര്‍ത്ഥനും സ്വന്തം കാര്യത്തില്‍ പക്ഷപാതിയും ആചാരലംഘനം നടത്തുന്നവനുമാണെന്ന് ജനങ്ങള്‍ പറയും.
അനന്യഹൃദയാം സീതാം മച്ചിത്തപരിരക്ഷിണീം
അഹമപ്യാവഗച്ഛാമി മൈഥിലീം ജനകാത്മജാം (യുദ്ധം 121:16)
എന്നില്‍ മാത്രം ഹൃദയമുറപ്പിച്ചിട്ടുള്ള സീതയെ പരപുരുഷ ചിന്ത തീണ്ടിയിട്ടില്ലെന്ന് എനിക്ക് നന്നായറിയാം. സ്വതേജസ്സുകൊണ്ട് രക്ഷിതയായ സീതയെ കീഴടക്കുന്നതിന് രാവണന് സാദ്ധ്യമല്ല. ത്രിലോകവാസികളിലും വിശ്വാസംവരുന്നതിന്നു വേണ്ടിയാണ് ഞാന്‍ സീതയെ അഗ്നിപ്രവേശം ചെയ്യിച്ചത്. അഗ്നിനാളംപോലെ അപ്രാപ്യയാണ് രാവണന് സീത. സൂര്യന് കിരണംപോലെ എന്നില്‍നിന്നും അഭേദ്യയാണ്.
വിശുദ്ധാ ത്രിഷു ലോകേഷു മൈഥിലീ ജനകാത്മജാ
നഹി ഹാതുമിയം ശക്യാ കീര്‍ത്തിരാത്മവതാ യഥാ (യുദ്ധ 121:20)
യശസ്വികള്‍ക്ക് യശസ്സ് കൈവെടിയാന്‍ കഴിയാത്തതുപോലെ ത്രിലോക പരിശുദ്ധമായ ജനകസുതയെ എനിക്കുപേക്ഷിക്കാനാവുകയില്ല. എന്നുപറഞ്ഞ് അഗ്നിമുക്തയായ സീതയെ രാമന് സ്വീകരിച്ചു.
പരമശിവന് രാമനെ അനുമോദിച്ചു. അവിടെ കൂടിയിരുന്നവരെല്ലാം ഹര്‍ഷപുളകിതരായി, വിഭീഷണനും ഹനുമാനും സുഗ്രീവനും ദീര്‍ഘശ്വാസം വിട്ടു. എല്ലാവരുടേയും മാനസിക സംഘര്‍ഷണത്തിന് വിരാമമായി. പക്ഷെ താന്‍ രാമന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം സീത പരിശുദ്ധയാണെന്ന് രാമന് അറിയാമായിരുന്നു.
നേത്രരോഗം ബാധിച്ചവന് ദീപംപോലെ വര്‍ജ്യയാണ് നീ എന്ന് രാമന് സീതയോടു പറഞ്ഞപ്പോള്‍ തന്നെ രോഗം തനിക്കുതന്നെയെന്ന് രാമനറിയാമായിരുന്നു. എന്നാല്‍ സീത വന്ന ഉടനെ ഒന്നുംപറയാതെ അവരെ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.
അഗ്നിപരീക്ഷയെല്ലാം കഴിഞ്ഞതിനുശേഷം സ്വീകരിച്ചിട്ടും ലോകാപവാദം മൂലം പിന്നീട് സീതയെ പരിത്യജിക്കേണ്ടിവന്നു. അപ്പോള്‍ ഈ പരിശോധന കൂടാതെ സ്വീകരിച്ചിരുന്നെങ്കില്‍ നാട്ടില്‍ ചെന്നാല്‍ ഇരിക്കപ്പൊറുതി ലഭിക്കില്ലെന്ന കാര്യം നിശ്ചയമായിരുന്നു. സ്ത്രീജിതനായ ദശരഥന്റെ മകന് രാമനും സ്ത്രീജിതനായിരുന്നു എന്ന് ജനങ്ങള്‍ പറയുമെന്ന കാര്യം തീര്‍ച്ചയാണ്. അങ്ങനെ ഒരു പരീക്ഷ ഒഴിച്ചുകൂടാത്തതായി വന്നാല്‍ അഗ്നിപരീക്ഷയല്ലാതെ മറ്റെന്താണ് ചെയ്യുക.
കീര്‍ത്തി പ്രാണനേക്കാള്‍ വിലയേറിയതാണെന്ന് തെളിയിക്കാന്‍ കഴിയുന്നവരുടെ വാക്കുകളെ ജനങ്ങള്‍ മുഖവിലക്കെടുക്കു എന്ന് രാമനറിയാമായിരുന്നു. സീതയുടെ പരിശുദ്ധി തെളിയിക്കുന്നതിന് അത്തരമൊരു പരീക്ഷണം അനിവാര്യമെന്ന് രാമന് കരുതിയതില്‍ തെറ്റുപറയാന്‍ കഴിയുകയില്ല. ഇനി ഇത്ര കഠോരവാക്കുകള്‍ പറഞ്ഞതിനു കാരണവും മറ്റൊന്നല്ല. രാമന് സൗമ്യമായും മൃദുവായും സീതയോട് സംസാരിച്ചിരുന്നെങ്കില്‍ ഈ പരീക്ഷണം നടക്കുമായിരുന്നില്ല. സീതയെ ഇത്തരം ഒരു ഉദ്യമത്തിന് പ്രേരിപ്പിക്കണമെങ്കില്‍ അതിന് രാമന്റെ കഠോരവാക്കുകള്‍ക്കും, പരുഷമായ പെരുമാറ്റത്തിനും സമ്പൂര്‍ണ്ണ തിരസ്കാരത്തിനും മാത്രമേ കഴിയുകയുള്ളൂ.
പക്ഷെ ഏതവസരത്തിലും രാമന്റെ ഗൗരവഭാവം അവര്‍ണ്ണനീയമാണ്. രാമന് സീതയെ ധിക്കരിച്ച് സംസാരിച്ചപ്പോള്‍ അതിനെതിരു പറയാന്‍ എന്തിനേറെ ആ മുഖത്തേക്കൊന്നു നോക്കാന്‍പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല. രാമന്റെ ബഹിശ്ചരണ പ്രാണനായ തനിക്കുപോലും അതിനുള്ള ധൈര്യം കൈവന്നില്ല എന്നതാണ് സത്യം. അഭിഷേകവിഘ്ന സമയത്ത് ജ്യേഷ്ഠനുവേണ്ടി അച്ഛനെ ബന്ധിക്കാനും വേണ്ടിവന്നാല്‍ കൊല്ലാനും തയ്യാറായി ശൗര്യം പ്രകടിപ്പിച്ച തനിക്കുപോലും രാമനോട് എതിര്‍ത്തു സംസാരിക്കാനുള്ള ധൈര്യം കൈവന്നില്ല.
സീതയോടുള്ള രാമന്റെ പെരുമാറ്റം തനിക്കൊട്ടുംതന്നെ രസിച്ചില്ല. കാരണം സീത പവിത്രയാണെന്ന് തനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടും മറുത്തൊരക്ഷരം പറയാനുള്ള ധൈര്യം തനിക്കുണ്ടായില്ല. രാമന്റെ അധൃഷ്യത അത്രവലുതായിരുന്നു. ആ രൗദ്രമൂര്‍ത്തിയുടെ മുമ്പില്‍ മുട്ടുകുത്താനെ ആര്‍ക്കും സാധിക്കുമായിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: