പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണ്. പഞ്ചായത്തുതലത്തിലുള്ള വിജയം ഇരുമുന്നണികള്‍ക്കും ഒരുപോലെ സുപ്രധാനമാകയാല്‍ സകല അടവുകളും പയറ്റിയാണ് അവര്‍ പ്രചാരണരംഗത്ത് സജീവമാകുന്നത്. ക്രൈസ്തവ സഭയെ കയ്യിലെടുത്ത് മതനേതാക്കളെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം മലാപ്പറമ്പിലെ കോഴിക്കോട് രൂപതാ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയത്.
കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്‌ക്കല്‍, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയല്‍ എന്നിവരുമായിട്ടാണ് അടച്ചിട്ട മുറിയില്‍ ഇരുപതുമിനിട്ടോളം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം തേടിയല്ല ഇതെന്നും കുഞ്ഞാടുകളെ പ്രീണിപ്പിച്ച് വോട്ടുവാങ്ങലാണ് ലക്ഷ്യമെന്നും വിവേകബുദ്ധിയുള്ളവര്‍ക്കറിയാം. ആര്‍ക്കും പ്രത്യേക ഉറപ്പുകള്‍ നല്‍കരുതെന്ന കര്‍ശനമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ബിഷപ്പുമാര്‍ക്ക് മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ അരമന സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാകുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സഭയ്‌ക്ക് അപ്രിയമായ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി പുതിയ ഭൂപടം തയ്യാറാക്കുമെന്നും സഭാവിശ്വാസികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ബിഷപ്പുമാര്‍ക്ക് ഉറപ്പുലഭിച്ചതായാണ് അവര്‍ പറയുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇങ്ങനെയൊരു ഉറപ്പ് അവര്‍ക്ക് നല്‍കിയന്നല്ലേ കരുതേണ്ടത്.
മുസ്ലിം സമുദായത്തിന് യുഡിഎഫ് സര്‍ക്കാര്‍ അനര്‍ഹമായ പ്രാധാന്യം നല്‍കി എന്ന് ഡോ.വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കസ്തൂരിരംഗന്‍-വിദ്യാഭ്യാസ വിഷയങ്ങളില്‍ ക്രൈസ്തവസഭകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചില്ല എന്നതാണ് ബിഷപ്പിന്റെ പരാതി. ന്യൂനപക്ഷ പ്രീണനം എന്നാല്‍ മുഖ്യമന്ത്രിക്ക് അത് മുസ്ലിം സമുദായ പ്രീണനമാണെന്നും ബിഷപ്പ് തുറന്നടിച്ചു. എന്നാല്‍ ഇതൊരു അടവുനയം മാത്രമാണ്.
മുസ്ലിംപ്രീണനമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു നിലനില്‍പ്പില്ലെന്ന കാര്യം ബിഷപ്പുമാര്‍ക്ക് അറിയാത്തകാര്യമല്ലല്ലോ. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ക്രൈസ്തവസഭകള്‍ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അവരെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി ബിഷപ്പ് ഹൗസിലെത്തിയതും അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ചട്ടങ്ങള്‍ ലംഘിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയതും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ പരാതി ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നാണ് ബിഷപ്പിന്റെ വിശദീകരണമെങ്കിലും അതിന് പരിഹാരമായി മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്നും ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഭീഷണിമുഴക്കിയ ബിഷപ്പാണ് ഡോ. ഇഞ്ചനാനിയല്‍. ഇഞ്ചനാനിയലിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന സമരത്തില്‍ താമരശ്ശേരിയിലെ വനംവകുപ്പാഫീസ് കത്തിച്ചതടക്കം നിരവധി കേസുകള്‍ക്ക് തുമ്പില്ലാതായത് ക്രൈസ്തവസഭകള്‍ സര്‍ക്കാരിനുമേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ്.
മുഖ്യമന്ത്രി ഇപ്പോള്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടമാണ്. വെള്ളാപ്പള്ളി നടേശന്‍ ബിജെപിയോടടുക്കുന്നതും അടുത്ത തെരഞ്ഞെടുപ്പില്‍ ആര് മുന്നണിയെ നയിക്കും എന്ന ചോദ്യവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിടുന്ന വെല്ലുവിളികളാണ്. സംസ്ഥാനത്ത് ‘താമര’ വിരിയുമെന്ന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് യുഡിഎഫാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നിരുന്നു. അവിടുത്തെ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ വെല്ലുവിളികളെ തരണം ചെയ്യാന്‍ എന്തിനും തുനിഞ്ഞ മാനസികാവസ്ഥയിലാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തുതന്നെയാണ് അദ്ദേഹം ജനസമ്പര്‍ക്ക പരിപാടിക്കിടെ ജോലി അഭ്യര്‍ത്ഥിച്ച് കരഞ്ഞുകൊണ്ടുവന്ന വിദ്യാര്‍ത്ഥിനിക്ക് ജോലി നല്‍കിയത്. ഇതും തെരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണ്. കോഴിക്കോട്ട് അനാഥമന്ദിരത്തില്‍നിന്നും ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയ അനുപമയ്‌ക്കാണ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കില്‍ ജോലി നല്‍കിയത്. അനുപമയ്‌ക്ക് ജോലി ലഭിച്ചത് സന്തോഷകരമാണെങ്കിലും മുഖ്യമന്ത്രിയുടെ വഴിവിട്ട നടപടിയെ ചോദ്യംചെയ്യാതിരിക്കാനാവില്ല. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെ പരസ്യമായി ചട്ടലംഘനം നടത്തുന്നത് അക്ഷന്തവ്യമാണ്.
















