കുമരകം: പരാജയഭീതി പൂണ്ട ഇടതുമുന്നണി കുടുംബയോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നതായി ആക്ഷേപം. ബിജെപിയും എസ്എന്‍ഡിപിയുടെ സമത്വമുന്നണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സിപിഎമ്മിന് പടിഞ്ഞാറന്‍ മേഖലയില്‍ ഏറെ തലവേദന സൃഷ്ടിക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍വന്ന നാള്‍മുതല്‍ സിപിഎം ഭരണത്തിലായിരുന്ന കുമരകം. ഗ്രാമപഞ്ചായത്ത് തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബയോഗങ്ങളില്‍ അലങ്കോലമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞദിവസം കുമരകം 14-ാം വാര്‍ഡില്‍ നടന്ന കുടുംബയോഗത്തില്‍ സമത്വമുന്നണി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ കോട്ടയം എസ്എന്‍ഡിപി യോഗം നിയോഗിച്ച ആളെയും ശാഖായോഗം പ്രസിഡന്റിനെയും മൈക്ക് പിടിച്ചുവാങ്ങി വേദിയില്‍ നിന്നും ഇറക്കിവിട്ട സംഭവം ശ്രീനാരായണീയരില്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. സ്ത്രീകള്‍ അധികമായി പങ്കെടുക്കുന്ന കുടുംബയോഗങ്ങളില്‍ ആസൂത്രിതമായി പാര്‍ട്ടിയിലെ മൂന്നോ നാലോ പേരെ നിയോഗിച്ചാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് പതിനാറുവാര്‍ഡുകളിലും ഈ തന്ത്രമാണ് പയറ്റുന്നത്. എന്നാല്‍ ഈ തന്ത്രവും പാളുന്നതായാണ് സൂചന. സിപിഎം അതിക്രമം നേരില്‍ കാണുകയും ഭയപ്പെടുകയും ചെയ്ത കുടുംബയോഗം പ്രവര്‍ത്തകര്‍ ഇനിയും കുമരകത്ത് അക്രമരാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു. ഗുരുദേവനെയും, ശാഖായോഗത്തെയും, യൂണിയന്‍ അംഗങ്ങളെയും അധിക്ഷേപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികല്‍ക്ക് വോട്ട് നല്‍കില്ലെന്ന തീരുമാനത്തിലാണ് കുമരകത്തെ ശ്രീനാരായണീയര്‍. കുമരകത്ത് അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ അവര്‍ക്ക്തന്നെ വിനയാകുകയാണ്.
















