കൊച്ചി: അസഹിഷ്ണുതക്കെതിരെ വൈകിയാണെങ്കിലും സാംസ്കാരിക നായകന്മാര് പ്രതിഷേധത്തിന് തുടക്കം കുറിച്ചതില്‍ സന്തുഷ്ടനാണെന്നും എന്നാല്‍ പ്രതിഷേധത്തിലെ ഇരട്ടത്താപ്പ് ധ്രുവീകരണത്തിനിടയാക്കുമെന്നും ഇന്ത്യന്‍ യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് പറഞ്ഞു. സെലക്ടീവ് പ്രതിഷേധമല്ല വേണ്ടത്.
ഹിന്ദു വിഭാഗത്തിലെ അസഹിഷ്ണുതാവാദികളെ മാത്രം ലക്ഷ്യമിടുകയും ഇസ്ലാമിക-ക്രൈസ്തവ തീവ്രവാദികളുടെ ഫാസിസത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്നത് അപകരമായ ഫലം ഉണ്ടാക്കുകയും പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ചെയ്യും. സാംസ്കാരിക ഫാസിസത്തിന്റെ ചില മുഖങ്ങള്‍ മാത്രം തിരിച്ചറിയുകയും മറ്റു ചിലതിനെ സൗകര്യപൂര്‍വ്വം കാണാതെ കണ്ണടക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ അടവു നയത്തിന്റെ ഭാഗമാണ്. സാംസ്കാരിക നായകര്‍ അതിനു മുന്നില്‍ കഴുത്തു കുനിച്ചു കൊടുക്കേണ്ടതില്ല.
സാംസ്കാരിക ഫാസിസം പുതിയതല്ല. മൂന്ന് ദശാബ്ദം മുമ്പത്തെ പഴക്കമുണ്ട്. സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകം എഴുതിയതിന് സല്മാന് റുഷ്ദിയുടെ തലക്ക് ഇറാനിലെ മതാധിപന്‍ ആയത്തൊള്ള ഖൊമൈനി വന്‍തുക ഇനാമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇന്ത്യയില്‍ ആ പുസ്തകത്തിനെതിരെ അക്രമാധിഷ്ഠിതമായ പ്രകടനം നടന്നു. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന് നിരോധിക്കുന്നതിനു മുന്‍പ് പുസ്തകം ഇന്ത്യയില്‍ നിരോധിച്ചു.
കേരളത്തില്‍ പി.എം ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടക സംഘത്തിലെ അംഗങ്ങളെ അറസ്റ്റു ചെയ്യുകയും അവതരണം നിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ആന്റണി കള്ളക്കേസില്‍ പ്രതിയാവുന്നതും ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കുന്നതും നമ്മള് കണ്ടു. നാടക നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഇടതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയെങ്കിലും നിരോധനം നീക്കിയില്ല. തസ്ലീമാ നസ്റീന്റെ കൃതികളില്‍ ചിലത് ബംഗാളില്‍ ഇടത്പക്ഷം നിരോധിച്ചത് സാംസ്കാരിക ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടം.. സനല്‍ ഇടമറുക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: