ഗഗനം ഗഗനാകാരം സാഗരഃ സാഗരോപമാഃ
രാമരാവണയോര്‍ യുദ്ധം രാമരാവണയോരിവ
(യുദ്ധം 110:23)
ആകാശത്തെ ആകാശത്തോടും സമുദ്രത്തെ സമുദ്രത്തോടും മാത്രമേ ഉപമിക്കാന്‍ കഴിയുകയുള്ളു. അതുപോലെ രാമരാവണ യുദ്ധത്തിനു തുല്യം രാമരാവണ യുദ്ധം മാത്രം.
യുദ്ധത്തില്‍ രാമന് വിജയം കൈവരിക്കാന്‍ കഴിയുന്നില്ലെന്നു കണ്ട് അക്ഷമനായ മാതലി രാവണനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചു. മാതലിയുടെ പ്രേരണയനുസരിച്ച് രാമന്‍ ബ്രഹ്മാസ്ത്രം അഭിമന്ത്രിച്ചു തൊടുത്ത് വലിച്ചയച്ചു. ശക്തവും അപ്രതിഹതവുമായ ആ ബ്രഹ്മാസ്ത്രമേറ്റ് രാവണന്റെ ഹൃദയം പിളര്‍ന്നു. അമ്പ് തിരികെ ആവനാഴിയിലേക്കും രാവണന്‍ യമലോകത്തിലേക്കും യാത്രയായി. ശേഷിച്ച രാക്ഷസര്‍ യുദ്ധക്കളത്തില്‍ നിന്നും ഓടിപ്പോയി. അകാശം ദേവദുന്ദുഭികള്‍ കൊണ്ട് മാറ്റൊലികൊണ്ടു. വാനരന്മാര്‍ ആര്‍ത്ത് തിമിര്‍ത്തു. വാനവര്‍ പൂമഴ പൊഴിച്ചു. രാമസുഹൃത്തുക്കള്‍ സന്തോഷിച്ചു. ലക്ഷ്മണന്‍, സുഗ്രീവന്‍, അംഗദന്‍, ഹനുമാന്‍ തുടങ്ങിയവര്‍ രാമനെ വഴിപോലെ വണങ്ങി.
അങ്ങനെ രാവണവധം കഴിഞ്ഞു. ഏഴുദിവസത്തെ ഘോരമായ യുദ്ധം. ലക്ഷ്മണന്‍ സരയൂനദിയുടെ തീരത്തിരുന്നുകൊണ്ട് അന്ന് നടന്ന യുദ്ധത്തെക്കുറിച്ചും രാമന്റെ സ്വഭാവമഹിമയെക്കുറിച്ചും ചിന്തിച്ചുപോയി. കാരണം രാവണനെ വിജയിക്കുക എന്നത് എളുപ്പമായിരുന്നില്ല. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും വിജയസാധ്യത പ്രവചനാതീതമായിരുന്നു. യുദ്ധം ഏഴുദിവസമായിരുന്നെങ്കിലും ഒരു പക്ഷത്തോളം അതിനുവേണ്ടി കഠിനപ്രയത്‌നം ചെയ്യേണ്ടിവന്നു. പ്രസ്രവണഗിരിയില്‍നിന്നും പുറപ്പെട്ട് കടല്‍തീരത്തെത്തിയത് ഫാല്‍ഗുന പൗര്‍ണ്ണമി ദിവസമായിരുന്നു. പിറ്റേന്ന് പ്രഥമദിനം ശ്രീരാമന്‍ ദര്‍ഭശയനം ആരംഭിച്ചു. വിഭീഷണന്റെ ശരണാഗതിയും അന്നുതന്നെയായിരുന്നു. കുംഭകര്‍ണന്‍ നിദ്രയിലായതും അന്നുതന്നെ. മൂന്നുനാള്‍ ദര്‍ഭശയനം അതുകഴിഞ്ഞ് അഷ്ടമിവരെ സേതുബന്ധനം അന്നുരാത്രി ലങ്കയില്‍ സുബേലപര്‍വതത്തിലെത്തിച്ചേര്‍ന്നു.
നവമിനാള്‍ പകല്‍ ലങ്കാനിരോധനം. അന്നുതന്നെ നാഗാസ്ത്ര ബന്ധനവും മോചനവും. അന്നുരാത്രി ധൂമ്രാക്ഷാദികളുടെ വധം. പിറ്റേന്ന് പ്രകമ്പനവധം. രാവണന്റെ നഗരപര്യടനം. പ്രഹസ്തയുദ്ധം. ദശമി ദിവസം അതായത് യുദ്ധത്തിന്റെ രണ്ടാംദിവസം രാവണന്‍ പോരില്‍ പരാജിതനായി. അന്നുതന്നെ കുംഭകര്‍ണ്ണന്‍ ഉണര്‍ത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ദശമി രാത്രിയില്‍ ബ്രഹ്മാസ്ത്രമോചനം ലങ്കക്ക് കൊള്ളിവെക്കല്‍, നികംഭാദികളുടെ വധം ഇവ നടക്കുന്നു. ഏകാദശി മുതല്‍ ഇന്ദ്രജിത്തുമായുള്ള യുദ്ധം. മൂന്നു രാപ്പകല്‍ കൊണ്ട് ഒരുതരത്തിലവനെ ഒടുക്കി. അങ്ങനെ അഞ്ചുദിവസമായി. ആറാം ദിവസം അതായത് ചതുര്‍ദ്ദശി ദിനത്തില്‍ മൂലബലവധം (പ്രധാന സൈന്യം) അന്ന് സായാഹ്നം മുതല്‍ ദിവാനിശം രാമരാവണ യുദ്ധം. ഏഴാമത്തെ ദിവസം അമാവാസി ദിവസം രാവണനിഗ്രഹം അങ്ങനെ ഏഴുദിവസം ജീവന്മരണപ്പോരാട്ടം തന്നെയായിരുന്നു.
ഏഴാംദിവസത്തെ ഘോരമായ പോരിനുശേഷം മാത്രമെ രാവണനെ വധിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷെ തന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. പ്രാണന്‍ നഷ്ടപ്പെട്ടേക്കാവുന്ന ഈ യുദ്ധത്തിനിടയിലും തന്റെ ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്‍ കാഴ്ചവെച്ച ധര്‍മ്മബോധവും, യുദ്ധനീതിയും, മിത്ര സ്‌നേഹവും സഹോദരവാത്സല്യവും ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും അതെത്രതന്നെ അപകടകരമായേക്കാമെങ്കിലും ഈ സദ്ഗുണങ്ങളെ നിലനിര്‍ത്താന്‍ മടിക്കുന്നില്ല. സത്യവും നീതിയും ധര്‍മ്മവും പരിപാലിക്കുന്നതില്‍ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.
ലങ്കയിലെത്തി യുദ്ധം തുടങ്ങുന്നതിനു മുമ്പ് തന്നെ രണനീതിയനുസരിച്ച് അദ്ദേഹം രാവണന് സന്ദേശമയച്ചു. സീതയെ തിരിച്ചുനല്‍കി മാപ്പപേക്ഷിക്കുകയോ അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുകയോ ചെയ്തുകൊള്ളാന്‍ അദ്ദേഹം ആ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. അതുപോലെത്തന്നെ പോരില്‍ തളര്‍ന്ന രാവണനോട് പോയി തളര്‍ച്ച തീര്‍ത്ത ശേഷം വീണ്ടും വരാന്‍ നിര്‍ദ്ദേശിക്കുന്ന രാമന്റെ മഹത്വം എത്ര വാഴ്‌ത്തിയാലും മതിയാകുന്നതല്ല. അത് അന്യാദൃശമായ ഒരു പ്രവൃത്തിയായിരുന്നു. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടായിരിക്കാം ‘രിപൂനാമപി വത്സല’ (ശത്രുക്കളില്‍ പോലും ദയയാര്‍ന്നവനെ) എന്ന് ഗരുഡന്‍ അദ്ദേഹത്തെ സംബോധന ചെയ്യാന്‍ തുടങ്ങിയത്. മേഘനാഥന്റെ മായായുദ്ധം കൊണ്ട് പൊറുതിമുട്ടിയ താന്‍ ബ്രഹ്മാസ്ത്രമയക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഒരുവന്റെ തെറ്റിനായി സകലരേയും ശിക്ഷിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അദ്ദേഹം അനുമതി നിഷേധിച്ചു.
















