തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് എംഎല്‍എമാര്‍ നല്‍കിയ പട്ടികയില്‍ കുടുങ്ങി സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ട്ഡൗണായി കണക്കാക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പില്‍ പരമാവധി തങ്ങളുടെ അനുചരന്മാരെ തിരുകികയറ്റാനുള്ള നീക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാക്കുന്നത്. ജില്ലയില്‍ ഇടതു-വലതു മുന്നണികളിലെ സിറ്റിംഗ് എംഎല്‍എ മാരെല്ലാം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ കൂടെ നില്ക്കുന്നവര്‍ക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്ത് പരമാവധി അംഗങ്ങളെ വിജയിപ്പിച്ചെടുത്താല്‍ മാത്രമെ സീറ്റ് ഉറപ്പിക്കാനും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുമുള്ള അനുകൂല സാഹചര്യമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ എംഎല്‍എമാരുടെ ഓഫീസൂകള്‍ കേന്ദ്രീകരിച്ച് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികതയ്യാറാക്കിയിരുന്നു.ഘടകകഷികളെ അനുനയിപ്പിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടുകയാണ് എംഎല്‍എ മാരെ അനുനയിപ്പിക്കാനെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നു.
തിരുവനന്തപുരം നഗരസഭയില്‍ സിപിഎം 71 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഘടകകഷി ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തില്‍ എല്‍ഡിഎഫില്‍ ധാരണയായിട്ടില്ല. സിപിഐയുടെ ചില സീറ്റുകള്‍ സിപിഎം ആവശ്യപ്പെട്ടത് സംബന്ധിച്ച് തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫും ഘടകകഷി ചര്‍ച്ചയില്‍ വഴിമുട്ടി നില്ക്കുന്നു. തലസ്ഥാന നഗരിയില്‍ മുസ്ലീംലീഗ് വിജയസാധ്യതയുള്ള സീറ്റുകള്‍ ആവശ്യപ്പെട്ടതുമൂലം ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജനതാദളും (എസ്) പിണക്കത്തിലാണ്. ഇതു കഴിഞ്ഞാലെ എംഎല്‍എ മാരുടെ പട്ടികയെക്കുറിച്ച് ചര്‍ച്ച നടക്കൂ.
















