ശിവാകൈലാസ്
വിളപ്പില്‍ശാല: പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം സൃഷ്ടിച്ച് ഒടുവില്‍ ഒന്നും ചെയ്യാനാവാതെ പടിയിറങ്ങുകയാണ് വിളപ്പിലിലെ കോണ്‍ഗ്രസ് ഭരണമുന്നണി.
വിളപ്പില്‍ പഞ്ചായത്തില്‍ രണ്ടരവര്‍ഷം പ്രസിഡന്റ് സ്ഥാനം സ്വന്തം സഹോദരിക്ക് വേണമെന്ന ആവശ്യവുമായി അന്നത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പ്രസിഡന്റുമായ എ.ബാബുകുമാര്‍ രംഗത്തുവന്നതോടെ ഭരണം തുടക്കത്തില്‍ തന്നെ കല്ലുകടിയായി. രണ്ടര വര്‍ഷത്തിനുശേഷം ശോഭനകുമാരി സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാകാത്തതോടെ വിളപ്പിലിലെ പഞ്ചായത്ത് ഭരണം പൊട്ടിത്തെറിയിലും കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിലും കലാശിച്ചു. പാര്‍ട്ടി ഓഫീസുകളില്‍ നിന്നു പോര് പൊതുനിരത്തുകളിലെത്തി. ഒടുവില്‍ കോണ്‍ഗ്രസ്സിലെ വിരുദ്ധ ചേരിയില്‍ നിന്ന വി.സുനിതകുമാരി പ്രസിഡന്റായി. അതോടെ ഭരണക്കാര്‍ തമ്മില്‍ കീരിയും പാമ്പും. വികസന പ്രവര്‍ത്തനങ്ങള്‍ മറന്ന് തമ്മിലടിക്കുള്ള ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വിളപ്പിലില്‍ നടന്നത്.
ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയ കാഴ്ചയായിരുന്നു വിളപ്പിലില്‍ കാണാന്‍ സാധിച്ചത്. പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന ഇടതുപക്ഷം തുടക്കത്തില്‍ തന്നെ ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ കമ്മറ്റികളുടെ ചെയര്മാന് സ്ഥാനം ഏറ്റെടുത്ത് ഭരണത്തില്‍ പങ്കാളികളായി. തുടര്‍ന്ന് പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് അരങ്ങേറിയ അഴിമതികള്‍ക്കു മുഴുവന്‍ കുടപിടിക്കേണ്ട ഗതികേടിലായിരുന്നു ഇടതുനേതൃത്വം. പഞ്ചായത്തില്‍ വികസനമെന്നത് വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങി. അഴിമതി കൊടികുത്തി വാണിട്ടും ഇടതിനു മൗനമായിരുന്നു.
പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയില്ലാത്ത കമ്പ്യൂട്ടറുകള്‍ നല്കി ലക്ഷങ്ങളുടെ അഴിമതിയാണ് ഭരണസമിതി നടത്തിയത്. പഞ്ചായത്ത് ഓഫീസിനുള്ളില്‍ വൈദ്യുതി ചാര്‍ജ്ജിംഗ് ബാറ്ററികള്‍ വാങ്ങിയതിലും ഉദ്യോഗസ്ഥരും ഭരണസമിതിയും വന്‍ക്രമക്കേടു നടത്തി. ലോകബാങ്ക് സഹായത്തില്‍ നിന്ന് പഞ്ചായത്ത് കമ്മറ്റി അറിയാതെ സെക്രട്ടറിയും ഭരണപക്ഷത്തെ ഒന്നുരണ്ട് അംഗങ്ങളും ചേര്‍ന്നാണ് ബാറ്ററികള്‍ വാങ്ങിയത്. അഴിമതി മണത്തറിഞ്ഞ ബിജെപി ജനപ്രതിനിധികള്‍ ബില്ല് പാസ്സാക്കാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ ബാറ്ററികള്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തുരുമ്പെടുത്തിരിക്കുകയാണ്.
2012ലെ വേനല്‍ക്കാലത്ത് പഞ്ചായത്തിലുടനീളം ശുദ്ധജല വിതരണത്തിന് ടാങ്കര്‍ ലോറികള്‍ക്ക് കരാര്‍ നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നത്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ഈ ബില്ലുകള്‍ മടക്കി. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്ന ഭരണസമിതി നിലപാടും ബിജെപി അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിലാക്കാനായില്ല. എണ്ണിയാലൊടുങ്ങാത്ത പ്രഖ്യാപനങ്ങള്ക്കുമേല് കണ്ണടച്ചാണ് കോണ്‍ഗ്രസ് ഭരണനേതൃത്വം ഇത്തവണയും കാലാവധി പൂര്‍ത്തിയാക്കിയത്.
വിളപ്പില്‍ പഞ്ചായത്തില്‍ ശുദ്ധജല വിതരണം നടത്തുന്ന കാവിന്‍പുറം പ്ലാന്റില്‍ ജലശുദ്ധീകരണ ഉപകരണങ്ങള്‍ തകരാറിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. രണ്ട് ലക്ഷം രൂപ മുടക്കിയാല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താം. എന്നാല്‍ പഞ്ചായത്ത് കാവിന് പുറം പ്ലാന്റിലേക്ക് തിരിഞ്ഞുനോക്കിയില്ല. പകരം പുതിയൊരു ശുദ്ധജല പ്ലാന്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 50ലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച ശാസ്താംപാറ ഗ്രാമീണ ടൂറിസം പദ്ധതിയുടെ വികസനത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണത്തിലുണ്ടായിട്ടും ഒരു രൂപ അനുവദിക്കാന്‍ വിളപ്പില്‍ പഞ്ചായത്തിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഭരണകാലാവധി അവസാനിച്ചവേളയില്‍ പത്തുലക്ഷരൂപ മുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ജലരേഖയാക്കിയെന്ന കുറ്റബോധത്തോടെയാണ് കോണ്‍ഗ്രസ് ഭരണസമിതിയുടെ പടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: