പ്രേക്ഷകനെ ഒരേസമയം ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലയാണ് മാജിക് അഥവാ ജാലവിദ്യ. ഈ കലയ്‌ക്ക് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. ശാസ്ത്രസാങ്കേതികവിദ്യ വളര്‍ന്ന ആധുനിക കാലത്ത് ജാലവിദ്യകളിലും അടിമുടി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലോചിതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഇതില്‍ പ്രാവീണ്യം തെളിയിച്ച് ജനഹൃദയങ്ങളെ കീഴടക്കുന്ന നിരവധി ജാലവിദ്യ കലാകാരന്മാര്‍ ഇന്ന് ലോകമെമ്പാടുമുണ്ട്. പക്ഷേ ഈ കലയെ സേവനത്തിനും ബോധവത്കരണത്തിനും വേണ്ടി ഉപയോഗിക്കുന്ന കലാകാരന്മാരുടെ എണ്ണം കുറവാണ്. അതിന് അപവാദമായി ഒരു കലാകാരന്‍. സകുടുംബം ജാലവിദ്യയെ ഉപാസിച്ച് വരുംതലമുറകളെ ബോധവത്കരിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന കലാകാരനാണ് മജീഷ്യന്‍ നാഥ്.
കോട്ടയം നട്ടാശ്ശേരി സ്വദേശിയായ ഈ അമ്പത്തിയഞ്ചുകാരന്‍ കൗമാരകാലത്തു തന്നെ ജാലവിദ്യകളിലേക്ക് ശ്രദ്ധ തിരിച്ചു. ജാലവിദ്യ കാട്ടി ആള്‍ക്കാരെ പറ്റിക്കുന്ന വ്യാജസിദ്ധന്മാരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. വായനയും യാത്രകളും തന്നിലെ ജാലവിദ്യ കലാകാരനെ വാര്‍ത്തെടുക്കുകയായിരുന്നെന്ന് മജീഷ്യന്‍ നാഥ് പറയുന്നു. ഇരുപതാമത്തെ വയസ്സിലായിരുന്നു ആദ്യ ജാലവിദ്യ പ്രകടനം. നീണ്ട 35 വര്‍ഷത്തെ തപസ്സ് അദ്ദേഹത്തെ മികവുറ്റ ജാലവിദ്യ പ്രകടനക്കാരനാക്കി. മാത്രമല്ല നിരവധി സാമൂഹ്യവിപത്തുകള്‍ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താനും അവസരമൊരുക്കി. മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെ, മായം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെതിരെ, മാലിന്യം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ… എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഏതാണ്ട് 15 വര്‍ഷം മുമ്പ് മാഗി നൂഡില്‍സിനെതിരെ ആദ്യം പ്രതികരിച്ചത് താനാണെന്നും മജീഷ്യന്‍ നാഥ് അവകാശപ്പെടുന്നു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന ലഹരി ഉപയോഗമെന്ന രോഗത്തെ എങ്ങനെ ചികിത്സിക്കാമെന്നതായിരുന്നു ചെറുപ്പകാലത്തെ നാഥിന്റെ അന്വേഷണം. ആ അന്വേഷണം അവസാനിച്ചത് മാജിക് എന്ന കലയെ ഉപയോഗപ്പെടുത്തി ലഹരിക്കെതിരെ സന്ധിയില്ലായുദ്ധം എന്ന തീരുമാനത്തിലാണ്. അതിന്നും തുടരുന്നു. തന്റെ മാജിക് കണ്ട് നിരവധി പേര്‍ സിഗരറ്റ്, പാന്‍, ശംഭു, മറ്റു മാരകമായ മയക്കുമരുന്നുകള്‍ എന്നിവ ഉപേക്ഷിച്ചതിന്റെ നിര്‍വൃതിയിലാണ് നാഥ്. ഇതിനെക്കാളും വലിയൊരു പുരസ്‌കാരം തനിക്ക് ലഭിക്കാനില്ലെന്ന് അദ്ദേഹം പറയുന്നു. 25,000 ത്തിലധികം വേദികളില്‍ ഈ ആശയങ്ങളുമായി മാജിക് അവതരിപ്പിച്ചു. വെറുതെ പറയുകയല്ല. ജാലവിദ്യയിലൂടെ പുകവലിയുടെ ദോഷങ്ങള്‍ നാഥ് വരച്ചുകാട്ടുന്നു. പുകവലി മൂലം നാവിനുണ്ടാകുന്ന രുചിക്കുറവ് മുതല്‍ മാരകമായ അര്‍ബുദബാധ വരെ വേദിയില്‍ അവതരിപ്പിക്കുന്നു. ലളിതമായ ഉദാഹരണങ്ങളും ഉണ്ടാകും.
പത്തുവേദികളില്‍ വരെ ജാലവിദ്യാ പ്രകടനങ്ങള്‍ നടത്തിയ ദിവസമുണ്ട്. എയിഡ്‌സിനെതിരെ സദാചാരനിഷ്ഠമായ ജീവിതം പുലര്‍ത്താന്‍ നാഥ് ആഹ്വാനം ചെയ്ത വേദികള്‍ മാത്രം പതിനായിരത്തിലധികം വരും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അങ്ങോളമിങ്ങോളം ”നല്ല അമ്മ, നല്ല അച്ഛന്‍, നല്ല കുടുംബം” എന്ന സന്ദേശം നല്‍കി ജാലവിദ്യ അവതരിപ്പിച്ചു. അക്കാലത്ത് നല്ലൊരു ടീം നാഥിനൊപ്പമുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന മാജിക് വേദി ഉണ്ടാക്കി കലാപ്രകടനം നടത്തിയതും നാഥാണ്. തുടക്കം ലോറിയിലായിരുന്നു. പിന്നീട് ബസ് വാങ്ങി രൂപഭേദം വരുത്തി വേദി നിര്‍മിക്കുകയായിരുന്നു. അങ്ങനെ സ്ഥിരം സഞ്ചരിക്കുന്ന വേദിയില്‍ മാജിക്കിനെ ഉപയോഗിച്ച് ബോധവത്കരണം. കേള്‍വിയില്‍ തന്നെ അസാധാരണത്വം. സ്‌കൂളുകളും കോളേജുകളും ജയിലുകളും ഉത്സവസ്ഥലങ്ങളും എന്നുവേണ്ട കേരളത്തിന്റെ മുക്കിലും മൂലയിലും മാജിക്കിലൂടെ ബോധവത്കരണം അരങ്ങേറി. ബെംഗളൂരുവില്‍ വച്ചുണ്ടായ അപകടത്തില്‍ തീപിടിച്ച് ബസ്സും മാജിക് ഉപകരണങ്ങളും കത്തിനശിച്ചത് നാഥിന്റെ ജീവിതത്തില്‍ തിരിച്ചടിയായി. എന്നാല്‍ തളരാത്ത ലക്ഷ്യബോധവുമായി നാഥ് മുന്നോട്ടുപോയി. ഇന്ന് ടീം കൂടെയില്ല, സര്‍ക്കാര്‍ പരിപാടികളും കുറഞ്ഞു. എന്നാല്‍ ശൈലിയില്‍ മാറ്റം വരുത്താതെ ഇപ്പോഴും മുന്നോട്ടുപോകുകയാണ് നാഥ്.
തന്റെ പ്രകടനങ്ങളൊന്നും വര്‍ണാഭമായവയല്ല. കാരണം ജാലവിദ്യയിലൂടെ വെറുതെ ആള്‍ക്കാരെ രസം പിടിപ്പിക്കാനല്ല ഇന്ദ്രജാലം കാട്ടുന്നത്. മറിച്ച് പ്രകടനം കാണുന്നവര്‍ തെറ്റായശീലങ്ങളില്‍ നിന്ന് പിന്തിരിയണം. മൂല്യവത്തായ ജീവിതം നയിക്കണം. സദാചാര ബോധത്തോടെ പ്രവര്‍ത്തിക്കണം. സര്‍വോപരി ആരോഗ്യദായകമായ സമൂഹത്തെ വാര്‍ത്തെടുക്കണം. വര്‍ണാഭമായി ജാലവിദ്യ പ്രകടിപ്പിച്ചാല്‍ അതിന് കഴിയാതെ വരും. അതിനാലാണ് ഷോ കളര്‍ഫുള്‍ ആക്കാതെ കഴിയുന്നത്ര ആശയസമ്പുഷ്ടമാക്കാന്‍ ശ്രമിക്കുന്നത്. മാഗി പോലുള്ള നൂഡില്‍സുകള്‍ക്കെതിരെയും പെറോട്ടയ്‌ക്കും മൈദയ്‌ക്കുമെതിരെയും നിശ്ശബ്ദ യുദ്ധം ചെയ്യുകയാണ് നാഥ്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പ്രധാനകാരണം ഭക്ഷണക്രമത്തിലെ വ്യത്യാസമാണെന്ന് നാഥ് പറയുന്നു. നാട്ടില്‍ ആശുപത്രികളുടെ എണ്ണം കൂടുന്നതല്ല വികസനം. ആശുപത്രികള്‍ വര്‍ധിച്ചാല്‍ അര്‍ത്ഥം രോഗികളുടെ എണ്ണവും വര്‍ധിച്ചെന്നാണ്. രോഗം പെരുകുന്നത് ഭരണാധികാരികളുടെ പിടിപ്പുകേടാണെന്ന ഉറച്ച നിലപാടാണ് തനിക്കുള്ളതെന്നും നാഥ് പറഞ്ഞു.
മാഗി നൂഡില്‍സിനെതിരെ പ്രകടനം നടത്തിയതിന് കല്ലെറിഞ്ഞ സമൂഹം ഇന്ന് സത്യം തിരിച്ചറിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. അന്ന് ഉപദ്രവിച്ചവര്‍ ഇന്ന് പശ്ചാത്തപിക്കുന്നു. അടുക്കളയില്‍ നിന്നാണ് ആരോഗ്യമുണ്ടാകേണ്ടത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്, ഫാസ്റ്റ്ഫുഡ് അല്ല. നാടന്‍ ഭക്ഷണം നല്‍കുന്ന സംതൃപ്തി മറ്റൊന്നിനുമില്ല. ഫാസ്റ്റ് ഫുഡ് മരണത്തിലേക്ക് അതിവേഗം നമ്മെ അടുപ്പിക്കും. കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗിയാണ്. വര്‍ഷംതോറും 2500 കോടി രൂപയുടെ പ്രമേഹ മരുന്നാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. ആരോഗ്യമേഖലയെ വാണിജ്യവത്കരിച്ചത് വന്‍വിപത്തായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ ബോധവത്കരണം നടത്തിവരികയാണ്. അന്നം എന്ന പേരില്‍ ഭക്ഷണത്തിലെ മായം ചേര്‍ക്കലിനെതിരായ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 15 വര്‍ഷം തികഞ്ഞെന്ന് നാഥ് പറഞ്ഞു.
മാജിക്കില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് ഈ കൊച്ചു കുടുംബത്തിന്റെ ജീവിതയാത്ര. നാഥിന്റെ ഭാര്യ റെജിയും മക്കളായ ഭാഗ്യനാഥും ജീവനാഥും മാജിക് പഠിച്ചിട്ടുണ്ട്. മനശ്ശാസ്ത്രം ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മൂത്ത മകന്‍ ഭാഗ്യനാഥ് ചെറിയ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ഷോ നടത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭാര്യ റെജി ബ്യൂട്ടീഷ്യനാണ്. ഇളയമകന്‍ ജീവനാഥ് പത്താം ക്ലാസ് വിദ്യാര്‍ഥിയും. സ്വന്തം ജീവിതവും പ്രവൃത്തിമണ്ഡലവും മാതൃകയാക്കി, ഉപാസിക്കുന്ന കലയെ സമൂഹനന്മയ്‌ക്കായി ഉപയോഗിച്ച് അവസാനശ്വാസം വരെ പ്രവര്‍ത്തിക്കണമെന്നതാണ് മജീഷ്യന്‍ നാഥിന്റെ അഭിലാഷം.
















