പ്രവൃത്തികള്‍ക്കേതിനും അടയാളമുണ്ടാകും. അത് പിന്നീട് ചരിത്രമായി അവശേഷിക്കുമ്പോള്‍ സദ്പ്രവൃത്തിയുടെ തിരിച്ചറിയല്‍പ്പാട് വെളുത്തും ദുഷ്പ്രവൃത്തിയുടേത് കളങ്കക്കറുപ്പായും ശേഷിക്കും. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഈ കറുപ്പടയാളം കുറ്റവാളി തന്നെ ശേഷിപ്പിക്കുമെന്നാണ് ശാസ്ത്രീയ വിശകലനം. വിരലടയാളത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ അടയാളത്തിലേക്ക്, കാലം മാറിയപ്പോള്‍ ഇതും മാറിയെന്നു മാത്രം. ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ അധികവും തെളിയുന്നത് മൊബൈല്‍ ടവറും കമ്മ്യൂണിക്കേഷന്‍ ചരിത്രവും കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലാണ്.
ഏറ്റവും പുതുതായി, സിസ്റ്റര്‍ അമല വധക്കേസില്‍ പോലീസ് പറയുന്ന ‘മനോരോഗിയായ’ പ്രതി സതീഷ് ബാബുവിനെ പിടികൂടാന്‍, ഹരിദ്വാറില്‍നിന്ന് മൊബൈല്‍ ഫോണില്‍ സഹോദരനോട് അയാള്‍ സംസാരിച്ചതും പോലീസിനു സഹായകമായി. കാസര്‍കോട്ടെ വിജയ ബാങ്ക്കൊള്ളയിലെ പ്രതികളെ പിടിയ്ക്കാന്‍ ആദ്യ തുമ്പുണ്ടാക്കിയതും ഈ സാങ്കേതികതയാണ്. ഇതു ഡിജിറ്റല്‍ ഇന്ത്യയുടെ വിജയംകൂടിയാണ്.
ഡിജിറ്റല്‍ ഇന്ത്യയും ഡിഫ്തീരിയയുമാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട രണ്ടുവിഷയമെന്നു തോന്നുന്നു. കൊലയാളി സന്തോഷിനെ പിടികൂടാന്‍ സഹായകമായത് ഡിജിറ്റല്‍ ഇന്ത്യയുടെ വിശാല നെറ്റ്വര്ക്കുകൊണ്ടാണെന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിക്കും. ഡിജിറ്റല്‍ ഇന്ത്യ ഫേസ്ബുക്കും ട്വിറ്ററുമാണെന്ന് തെറ്റിദ്ധരിക്കുന്നവരാണത്. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കുമെന്നു പറയുന്ന അറിവേറികള്‍. എന്നാല്‍ ഈ അഭിപ്രായത്തൊഴിലാളികളെക്കൊണ്ട് ഈ പ്രചാരണം നടത്തിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിരാക്ഷസന്മാരാണ്. (അതോ രാക്ഷസ ബുദ്ധിയോ). കാരണം അവരാണ് ബയോമെട്രിക് കാര്‍ഡുകള്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനത്തെ എതിര്‍ത്തത്, എതിര്‍ക്കുന്നത്.
ഒരാളെ ഏതു സാഹചര്യത്തിലും എത്രകാലം കഴിഞ്ഞാലും കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുമെന്നതൊഴിച്ചാല് ബയോമെട്രിക് കാര്‍ഡുകള്‍ക്ക് ഒരു അപകടവുമില്ല. അതല്ല, ഒരു വ്യക്തിയുടെ രഹസ്യം മറ്റൊരാള്ക്കറിയാനിടവരുത്തുന്നുവെന്നാണാക്ഷേപം. അതിനുതക്ക പരമരഹസ്യങ്ങള്‍ പേറുന്ന ഇക്കൂട്ടരിലാണ് രാജ്യദ്രോഹ-രാജ്യവിരുദ്ധ-സാമൂഹ്യവിരുദ്ധ പ്രവര്‍ത്തകരില്‍ അധികമെന്നു സംശയിക്കണം. സമൂഹതാല്പ്പര്യത്തിനുമേലെ വ്യക്തിതാല്‍പ്പര്യം വരുമ്പോള്‍ അവര്‍ സമൂഹജീവിയെന്ന മനുഷ്യവിഭാഗത്തില്‍ നിന്നു കടന്നുപോവുകയല്ലെ.
ഈ ബയോമെട്രിക് വിുദ്ധര്തന്നെയാണ് ഡിഫ്തീരിയ പോലുള്ള സങ്കീര്‍ണ-സാംക്രമിക രോഗങ്ങള്‍ പാടേ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍- സാമൂഹ്യ ശ്രമങ്ങള്‍ക്ക് വിലങ്ങായി കുത്തിവയ്പ്പ് മതാചാരവിരുദ്ധമാണെന്ന് ഫത്വ പ്രചരിപ്പിച്ചവര്‍. അവരെ കണ്ണുംപൂട്ടി വിശ്വസിച്ച പാവങ്ങളുടെ മക്കള്‍ രോഗബാധിതരായി അപമൃത്യുവിനിരയാവുകയാണ് രാജ്യമെമ്പാടും. ഇങ്ങ് മലപ്പുറത്ത് സാമാന്യജനങ്ങള്‍ അപകടം തിരിച്ചറിഞ്ഞ് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ അന്വേഷിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അത്രയും ശുഭലക്ഷണം. സങ്കുചിത മതമാമൂലുകളില്‍ കടിച്ചുതൂങ്ങി സാമൂഹ്യ ജീവിതം ബലികഴിച്ച് ഭരണഘടനയെ പരോക്ഷമായി വെല്ലുവിളിക്കുന്നവരുടെ ദുഷ്പ്രവര്‍ത്തനങ്ങളുടെ ഗണത്തിലാണ് ഇതുള്‍പ്പെടുന്നത്.
പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലവധത്തെക്കുറിച്ചാണ് തുടക്കത്തില്‍ പറഞ്ഞത്. അമലവധം കേസായി അന്വേഷണമായപ്പോള്‍ അതിനുമുമ്പുള്ള വധങ്ങളും വധശ്രമങ്ങളും അടക്കം പത്തോളം കേസുകള്‍ പാലാ എന്ന ഠ വട്ടത്തില്‍ മാത്രം തെളിഞ്ഞു. ഒരുപക്ഷേ, ഇതിലെ കൊലയാളികളേക്കാള്‍ കുറ്റവാളികളല്ലെ വിവിധ കന്യാസ്ത്രീമഠങ്ങളിലെ അധിപരും ആ മഠങ്ങളുടെ മേലധ്യക്ഷരും എന്നു സംശയിക്കണം. കാരണം, കുറ്റവാളിയെ രക്ഷിക്കുന്നത് കുറ്റമാകുന്നതുപോലെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും കുറ്റമാകില്ലെ.
ആകണം, ആക്കണം. കാരണം, വിവിധമഠങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കില്‍ അവസാനത്തെ കൊലപാതകം തടയാമായിരുന്നില്ലെ. ആക്രമണങ്ങള്‍ അപകടങ്ങളാണെന്നു തെറ്റിദ്ധരിച്ചവര്‍ക്ക് പക്ഷേ, മോഷണം ക്രിമിനല്‍ കുറ്റമായി തിരിച്ചറിയാനായി എന്നത് ഒരുതരം അടിസ്ഥാന മനോഭാവമാണ് വിളംബരം ചെയ്യുന്നത്; ജീവനേക്കാള്‍ വില സ്വത്തിനാണെന്ന വിചിത്ര മനഃസ്ഥിതി. എന്തുകൊണ്ട് സാമൂഹ്യകര്ത്തവ്യത്തില്നിന്ന് മഠങ്ങളും സഭകളും മാറിനിന്നു. ഏറെ വിചിത്രമാണ് വിവരങ്ങള്‍. ഇപ്പോള്‍ പുറത്തുവരുന്ന കഥകളും നുണക്കഥകളും രചിക്കുന്നത് മഠങ്ങളോ പോലീസോ രണ്ടു കൂട്ടരും ചേര്‍ന്നോ എന്ന് ആര്‍ക്കും സംശയം ജനിക്കാം.
കാരണമുണ്ട്. മധ്യപ്രദേശിലെ ഝാബുവയില്‍ സ്കൂട്ടര്‍ തട്ടി പരിക്കേറ്റ കന്യാസ്ത്രീയെ, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച്, ഇങ്ങ് കേരളത്തില്‍ നഴ്സറിക്കുട്ടികളെപ്പോലും തെരുവിലിറക്കി പ്രകടനം നടത്തിയ ചരിത്രം കേരളത്തിലെ സഭകകള്ക്കുണ്ട്. അത് അന്നത്തെ വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ കാര്യം എന്നുപറയാം. ഇപ്പോള്‍, നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് മാത്രമായി, അവിടുത്തെ പള്ളികളില്‍ കള്ളന്കയറിയതും അള്‍ത്താര ‘തകര്‍ത്ത’തും സംഘപരിവാറിന്റെ അക്കൗണ്ടില്‍പ്പെടുത്തി തെരുവുനാടകങ്ങള്‍ നടത്തിയതിനു പിന്നില്‍ സഭകളായിരുന്നില്ലെ. കൊല്‍ക്കത്തയില്‍ പ്രായം 80 കഴിഞ്ഞ മദര്‍ സുപ്പീരിയറിനെ ബലാല്ക്കാരം ചെയ്തുവെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തര്‍ക്കുനേരെ വിരല്ചൂണ്ടിയായിരുന്നില്ലെ.
(ആ മദര്‍ എവിടെപ്പോയെന്നോഎന്തു സംഭവിച്ചുവെന്നോ അറിയില്ല. ഒരു തണുത്ത വെളുപ്പാന്‍കാലത്ത് കൊല്‍ക്കൊത്തയിലെ വിമാനത്താവളത്തില്‍നിന്ന് ആരോരുമറിയാതെ ദല്‍ഹിക്കു കൊണ്ടുപോയെന്നു കേട്ടതല്ലാതെ തുടര്‍ന്നുള്ളതെല്ലാം രഹസ്യം). കാര്യമായ പോലീസ് അന്വേഷണം നടന്നപ്പോള്‍ പിടിയിലായത് ബംഗ്ലാദേശികളാണ്. എന്തുകൊണ്ട് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടപ്പോള്‍ കൊലയാളിയെ പിടിക്കാനാവശ്യപ്പെട്ട് സഭാംഗങ്ങള്‍ തെരുവിലിറങ്ങില്ലെ എന്നല്ല ചോദ്യം. എന്തുകൊണ്ട് അടിസ്ഥാനപരമായി ചെയ്യേണ്ട, ഉടനെ പോലീസില്‍ അറിയിക്കുകയെന്ന കര്‍ത്തവ്യം ചെയ്തില്ല. ഉത്തരവാദിത്തം ചെയ്യാത്തവര്‍ക്ക്, നിരുത്തരവാദപരമായി പ്രസ്താവിക്കാനും പ്രകടനം നടത്താനും ആരാണ് അധികാരം നല്‍കിയിരിക്കുന്നത്. ഇങ്ങനെ എത്രയെത്ര ക്രിമിനല്‍ കുറ്റങ്ങള്‍ വിവിധ മഠങ്ങളുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ടിട്ടുണ്ടാവണം.
പൗരന്റെ കടമകള്‍ മറന്ന് ഭരണഘടനാതീതമായി പെരുമാറുമ്പോള്‍, ഭരണഘടന അവകാശം മാത്രമല്ല തരുന്നതെന്നു പഠിപ്പിക്കാന്‍ മറന്നതായിരിക്കുമോ കാരണം. അതായിരിക്കില്ല, മറിച്ച് പൊതുഭരണഘടനാ വ്യവസ്ഥകള്‍ക്കപ്പുറം മതനിയമങ്ങള്‍ക്കനുസരിച്ച് പൊതുസമൂഹത്തില്‍ ജീവിക്കുന്നതുകൊണ്ടാണ്. ലക്ഷക്കണക്കിന് ക്രിസ്തീയ കത്തോലിക്ക പുരോഹിതര്‍ കൊച്ചുകുട്ടികളെ ലൈംഗികപീഡനത്തിന് വിധേയരാക്കുകയും ഇടയ്ക്കിടെ മാര്‍പാപ്പ ആ കുറ്റം ഏറ്റുപറഞ്ഞ് മാപ്പിരക്കുകയും ചെയ്താല്‍ ആ പ്രശ്നം തീരുന്നത് സഭയ്ക്കുള്ളിലും വത്തിക്കാനിലെ മതനിയമസംവിധാനത്തിനുള്ളിലും മാത്രമാണ്. (ഇക്കഴിഞ്ഞ ദിവസവും വൈദികര്‍ കുട്ടികളെപീഡിപ്പിച്ച എണ്ണമറ്റ സംഭവങ്ങള്‍ക്ക് മാര്‍പ്പാപ്പ മാപ്പപേക്ഷിച്ചു.) പക്ഷേ, കൊലപാതകക്കേസില്‍ ആരുടെയും പരാതിയില്ലാതെതന്നെ വാദി ഭരണകൂടമാകുന്നതുപോലെ ദുരൂഹതയുണ്ടെങ്കില്‍ ആരുടെയും പരാതിയല്ലെങ്കില്‍ കൂടിയും മരണങ്ങളിലും ഭരണകൂടം വാദിയാകുന്ന ക്രിമിനല്‍ നടപടി ചട്ട ഭേദഗതി വേണ്ടിവരുമെന്നാണ് സംഭവഗതികള്‍ കാണിക്കുന്നത്.
സിസ്റ്റര്‍ അമലയുടെ കേസില്‍ എത്ര വേഗം പ്രതിയെ പിടിച്ചുവെന്നു നോക്കുക, പോലീസിന്റെയൊരു ശുഷ്കാന്തി!! സിസ്റ്റര്‍ അമലയുടെ കാര്യത്തില്‍ എന്തേ അതുണ്ടായിരുന്നില്ല. അസാധാരണമായ നിഷ്ക്രിയത്വവും അസാമാന്യമായ സക്രിയതയും ആരുടെ ഭാഗത്തുനിന്ന് ഏതുകാര്യത്തിലുണ്ടായാലും സംശയം ജനിപ്പിക്കും. അത് സാധാരണ മനുഷ്യരുടെ സഹജമായ മനോനിലയാണ്. പല ക്രിസ്തീയമഠങ്ങളിലും നിന്ന് പുറത്തുവരേണ്ട ഒട്ടേറെ രഹസ്യങ്ങളുണ്ടെന്നത് അന്തേവാസികളും സമ്മതിക്കും.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഒരു കവിതയിലെ വരികള്‍ ഇങ്ങനെയാണ്. ‘കുന്തിരിയ്ക്കപ്പുക ഭ്രൂണബലിയുടെ ഗന്ധം മറയ്ക്കും വിഹാര രംഗങ്ങളില്‍’ എന്ന്. ഒരു പ്രണയഗീതം ആണെന്നു തോന്നുന്നു കവിത. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അതിപ്രശസ്തമായ കഥയുണ്ട് ‘കുന്തി’; അതിസുന്ദരമായ ഈ കഥ ഒരു കന്യാസ്ത്രീയെക്കുറിച്ചാണ്. (ഒരുപക്ഷേ ഇന്നാണ് ഈ കഥ എഴുതിയതെങ്കില്‍ അച്ചടിമഷി പുരളില്ലായിരുന്നുവെന്നത് വേറെ കാര്യം.) സിസ്റ്റര്‍ അമലയുടെ മരണത്തിലും തുടര്‍സംഭവങ്ങളിലും ഫാ. പോള്‍ തേലക്കാടിനെ, മോദിസര്‍ക്കാരിനെ താക്കീതു ചെയ്യാന്‍ ചാനലുകളില്‍ കണ്ടില്ലെന്നു മാത്രമല്ല സിസ്റ്റര്‍ ജസ്മിയെപ്പോലും ആരും എങ്ങുംകേട്ടില്ല.
ഒരുപക്ഷേ, സിസ്റ്റര്‍ മേരി ബനീഞ്ഞ പരലോകത്ത് ഒരു കവിതയെഴുതിയിട്ടുണ്ടാവും. അത് പഴയ വരികള്‍ തിരുത്തിക്കൊണ്ടാകാം:”ജനിച്ചനാള്‍ തുടങ്ങിയെന്നെ…” എന്ന അന്നത്തെ കവിതയില്‍ താന്‍ കന്യാസ്ത്രീ ആകുന്നതിനെ ”ശനിക്കുഴപ്പമേശിടാതെ രാശിയെ വരയ്ക്കുവാന്‍” പോകുന്നുവെന്നാണ് വിശേഷിപ്പിച്ചത്. പുതിയ വരികളില്‍ കന്യാസ്ത്രീ ജീവിതത്തില്‍ ”ശനി കുഴപ്പമേറിടുന്നു” എന്നാവും തിരുത്ത്.
** ** **
കുടത്തില്‍ തല കുടുങ്ങിയ പുലി ഒരു നര്‍മ്മ കഥാപാത്രമായിരുന്നു മാധ്യമങ്ങളില്‍ കഴിഞ്ഞയാഴ്ച മുഴുവന്‍. പക്ഷേ, കാട്ടിലെ പുലി നാട്ടിലിറങ്ങിയതും കുടിവെള്ളം തേടി കുടത്തില്‍ തലയിട്ടതുമാണ് യഥാര്‍ത്ഥ വിഷയം. കേരളത്തിലെ ടിവി ചാനലുകള്‍ രാഷ്ട്രീയ വാര്‍ത്തകള്‍ ചര്‍ച്ചചെയ്യുന്ന ലാഘവത്തോടെ നാം വായിച്ചും കണ്ടും പോകേണ്ടതല്ല ആ പുലി വാര്‍ത്ത. കാട്, വെള്ളം, പുലി തുടങ്ങി ഒട്ടേറെ പരിസ്ഥിതി വിഷയത്തിലേക്ക് ചിന്തയും ചര്‍ച്ചയും നയിക്കേണ്ട ആ വിഷയത്തിനു പക്ഷേ, തെരുവുനായയുടെ കാര്യത്തില്‍ ലഭിച്ച പ്രാധാന്യം പോലും കിട്ടാതെ കടന്നുപോയി. മാത്രമല്ല, ഒരു നര്‍മ്മ-കൗതുക വാര്ത്തയുമായിപ്പോയി. അല്ലെങ്കിലും പഞ്ചായത്തു തെരഞ്ഞെടുപ്പു വരാനിരിക്കെ അടുത്ത സംസ്ഥാന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നു ചര്‍ച്ച ചെയ്യുന്ന ദീര്ഘദൃഷ്ടിയാണല്ലോ നമ്മുടെ മാധ്യമങ്ങളുടെ പ്രത്യേകത.
** ** **
പിന്കുറിപ്പ്: കേരള രാഷ്ട്രീയത്തില്‍ വലിയൊരു പാലാഴി മഥനം നടക്കുകയാണ്. ഫലമറിയാന്‍ കാത്തിരിക്കണം. പക്ഷേ, ചിലരുടെ അങ്കലാപ്പും അമ്പരപ്പും കാണുന്നതും കേള്‍ക്കുന്നതും കൗതുകകരമാണ്. ഒന്നുറപ്പാണ്. പലരുടെയും മനസ്സു മാറുകയാണ്. അല്ലെങ്കില്‍ എവിടെനിന്നോ പെട്ടെന്ന് പൊട്ടിവീണ് എ. കെ. ആന്റണി ‘താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന’വരെക്കുറിച്ച് ഇപ്പോള്‍ പറയുമോ. പുതിയ സമദൂരങ്ങള്‍ അളക്കുന്നവര്‍ സമഭുജ ത്രികോണം വരയ്ക്കാന്‍ പാടുപെടുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: