ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ആയില്യമഹോത്സവ നാളുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കടന്നുവന്നത് ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിച്ചേക്കും. മണ്ണാറശാല മഹോത്സവം നവംബര്‍ 2, 3, 4, തീയതികളിലാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് അഞ്ചിനാണ്. സംസ്ഥാനത്തെ മിക്ക ബസ് സ്റ്റേഷനുകളില്‍ നിന്നും പ്രത്യേകിച്ച് ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളില്‍ നിന്നും പൂയം, ആയില്യം ദിവസങ്ങളില്‍ സാധാരണ ട്രിപ്പുകള്‍ക്ക് പുറമേ ധാരാളം സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക പതിവാണ്. എന്നാല്‍ സ്വകാര്യ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വോട്ടിംഗ് നടപടികള്‍ക്കായി വിട്ടുകൊടുക്കേണ്ടതുകൊണ്ട് ജനങ്ങള്‍ക്ക് ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.
ആയില്യം ദിവസം ജില്ലയ്ക്ക് പൊതു അവധിയാണ്. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് ആയില്യം ദിവസം രാവിലെ പോളിങ് സ്റ്റേഷനുകളില്‍ എത്തണം. ഏറെപ്പേര്‍ക്ക് അവധി നഷ്ടപ്പെടുകയും ഉത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെയും വരും. മണ്ണാറശാല സ്ക്കൂളിലാണ് ഉത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളില്‍ മഹാസദ്യ നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മഹാസദ്യയില്‍ പങ്കെടുക്കുന്നത്. ഇതുമൂലം സ്ക്കൂള് പോളിങ് സ്റ്റേഷനായി തെരഞ്ഞെടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. നവംബര്‍ 2ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ക്ഷേത്രത്തിലേക്ക് മൂന്ന് ദിവസങ്ങളില്‍ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, റവന്യു, തുടങ്ങിയ വകുപ്പുകളുടെ സേവനം മൂന്ന് ദിവസത്തെ ഉത്സവത്തിന് ക്ഷേത്രത്തില്‍ അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കും ഈ വിഭാഗക്കാരുടെ സേവനം വേണ്ടതുകൊണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യത്തിലും വിഷമതകള്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: