ശിവഗിരി(വര്‍ക്കല): ശ്രീനാരായണ ഗുരുദേവന്റെ 88-ാമത് മഹാസമാധി ദിനാചരണം ശിവഗിരിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സമാധിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ശ്രിനാരായണ ഭക്തര്‍ ശിവഗിരിയിലെത്തി. മഹാസമാധിയില്‍ പൂജകളും പുഷ്പാര്‍ച്ചനയും വഴിപാടുകളും നടത്തി. തുടര്‍ന്ന് നടന്ന ഗുരുദേവ ഭജനാമൃതത്തില് ഗുരുഭക്തര്‍ പങ്കെടുത്തു.
ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതം പറഞ്ഞു. കിളിമനൂര്‍ ചന്ദ്രബാബു, സ്വാമി വിഖ്യാതാനന്ദ, പി.പി.രാജന്, വര്‍ക്കല കഹാര്‍ എംഎല്‍എ,ഡെ.ബി.സീരപാണി, പി.എസ്.ബാബുറാം, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തൊട്ടാകെ മഹാസമാധി ദിനം വിപുലമായി ആചരിച്ചു.കവലകള്‍ തോറും ശ്രീനാരായണ ഭക്തര്‍ അന്നദാനം നടത്തി. ചില സ്ഥലങ്ങളില്‍ പായസവിതരണവും ഉണ്ടായിരുന്നു.
ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയില്‍ നടന്ന സമാധിദിനാചരണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. അരുവിപ്പുറം മഠത്തിലും സമാധിദാനാചരണത്തിന് വിപുലമായ പരിപാടികളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: