മരട്: ഇടപ്പള്ളിഅരൂര്‍ ദേശീയപാതയില്‍ നെട്ടൂര്‍ പരുത്തിച്ചുവട് ജംഗ്ഷനില്‍ ലോറിയിടിച്ച് തകര്‍ന്ന പൊലീസ് നിരീക്ഷണ ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളായ ബാറ്ററിയും, യുപിഎസ്സും ആക്രിക്കാര്‍ കൊണ്ടുപോയി 6 മാസമായിട്ടും അധികൃതര്‍ പുനസ്ഥാപിച്ചിട്ടില്ല.
നെട്ടൂരിലെ ക്യാമറാ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുളളതിനാല്‍ ഇതുമൂലം മാടവന ജംഗ്ഷനിലെ ക്യാമറകളും പ്രവര്‍ത്തിക്കാതായിരിക്കുകയാണ്.ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായറിയാവുന്ന സ്ഥിരം വാഹനയാത്രക്കാരായ ചിലര്‍ മാടവനയില്‍ ആശങ്കയുളവാക്കും വിധമാണ് പതിവായി സിഗ്‌നല്‍ ലംഘനം നടത്തുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. പോലീസ് സാന്നിധ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ചുവപ്പ് ലൈറ്റ് വകവക്കാതെ മാടവന ജംഗ്ഷനില്‍ സിഗ്‌നല്‍ ലംഘനവും അമിതവേഗപാച്ചിലും വര്‍ദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ പനങ്ങാട് പിഡബ്ല്യുഡി റോഡില്‍ നിന്നും മാടവന സിഗ്‌നല്‍ ജംഗ്ഷനിലൂടെ നെട്ടൂര്‍ പിഡബ്യുഡി റോഡിലേക്ക് കുതിച്ചു കയറിയ ചുവന്നകാര്‍ പരിഭ്രാന്തി പരത്തി. മറ്റ് ദിശകളില്‍നിന്നും പച്ചലൈറ്റ് കിട്ടി വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് വകവയ്‌ക്കാതെയായിരുന്നു കാര്‍ ജംഗ്ഷന്‍ മുറിച്ച്കടന്ന് പോയത്. ഒരു ബൈക്കുയാത്രികനെ തൊട്ടുരുമ്മി സിഗ്‌നല്‍ ലംഘിച്ച് അരൂര്‍ഭാഗത്ത് നിന്നും എറണാകുളത്തേക്കുളള ആഡംബരക്കാര്‍ പാഞ്ഞുപോയതും പരിഭ്രാന്തി പരത്തി. മുടിനാരിഴയുടെ വ്യത്യാസത്തിലാണ് ഒരുമണിക്കൂറിനുളളില്‍ മാടവനയില്‍ രണ്ട് ദുരന്തങ്ങള്‍ ഒഴിവായത്.
മാടവനയില്‍ സിഗ്‌നല്‍ കേടാകുമ്പോള്‍ പോലീസ് നിയന്ത്രണമുണ്ടെന്നതിനാല്‍ യാത്ര സുരക്ഷിതമാണ്. എന്നാല്‍ സിഗ്‌നല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പോലീസില്ലാത്ത അവസരങ്ങളില്‍ സാമുഹ്യവിരുദ്ധര്‍ റോഡില്‍ പരാക്രമം കാട്ടുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. മെയ് 31ന് രാത്രി ഒന്‍പതോടെ ആയിരുന്നു പരുത്തിച്ചുവട്ടിലെ ക്യാമറകള്‍ തകര്‍ത്ത സംഭവം ഉണ്ടായത്.
അരൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന വാഹനം നിരീക്ഷണ ക്യാമറ സംവിധാനം ഇടിച്ചു തകര്‍ത്ത് കാനയില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ ഇടിച്ചില്ലെങ്കിലും മറ്റുപകരണങ്ങള്‍ സ്ഥാപിച്ചിരുന്ന രണ്ടു പോസ്റ്റുകള്‍ തകര്‍ന്നുപോയി. ഒന്നര വര്‍ഷം മുന്‍പാണിവിടെ ക്യാമറയും ഉപകരണങ്ങളും സ്ഥാപിച്ചത്. ആദ്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും ഒരു മാസത്തിനു ശേഷം ക്യാമറ തകരാറിലായി.
















