മാവേലിക്കര: ടിപ്പര്‍ ലോറികള്‍ക്ക് രാവിലെയും വൈകിട്ടുമുള്ള നിരോധിത സമയം അരമണിക്കൂര്‍ വീതം വര്‍ദ്ധിപ്പിക്കാന്‍ കളക്ടറോട് ആവശ്യപ്പെടാന്‍ തഴക്കര പഞ്ചായത്ത് ഓഫീസില്‍ ആര്. രാജേഷ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. ഇ പ്പോള്‍ രാവിലെ ഒന്‍പത് മുതല്‍ 10വരെയും വൈകിട്ട് 3.30 മുതല്‍ 4.30വരെയുമാണ്. ഇത് എട്ട് മുതല്‍ 9.30 വരെയും വൈകിട്ട് മൂന്നുമുതല്‍ 4.30വരെയുമാണ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
തഴക്കര ഇറവങ്കരയില്‍ കഴിഞ്ഞ ദിവസം ടിപ്പര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മകന് മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുട ര്‍ന്ന് ഉയര്‍ന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്.
ടിപ്പര്‍ ലോറികളുടെയും ബസുകളുടെയും അമിതവേഗം തടയുന്നതിനായി വേഗപ്പൂട്ട് പരിശോധന കര്‍ശനമായി നടപ്പാക്കും. അമിതഭാരം നിയന്ത്രിക്കുന്നതിനും സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനും സ്റ്റോപ്പുകള്‍ ക്രമീകരിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും.
അപകട സാധ്യതയുള്ള റോഡുകളില്‍ ഹമ്പുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും. അപകടകരമായ രീതിയില്‍ റോഡരികിലുള്ള വൃക്ഷങ്ങള്‍ മുറിച്ചു നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആവശ്യമായ ബോധവത്കരണം നടത്തും. അപകടത്തില്‍ മരിച്ച കൊച്ചാലുംമൂട് കല്ലിമേല്‍ കുമ്മട്ടി തെക്കേതില്‍ ജെജി ബി. ചന്ദ്രന്റെ കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കോശി എം. കോശി, ആര്‍ഡിഒ ജി. രമാദേവി, തഹസീല്‍ദാര്‍ പി.എസ്. സ്വര്‍ണ്ണമ്മ, സിഐ ജോസ് മാത്യു, ജോ.ആര്‍ടിഒ ആര്.രമണന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: