ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്. രാജേന്ദ്രന് എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരം തുടങ്ങി. തോട്ടം തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതു വരെ സമരം തുടരുമെന്ന് എംഎല്‍എ വ്യക്തമാക്കി.
തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തു നിന്നു ഒരു കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന് എംഎല്‍എയുടെ സമരം. കഴിഞ്ഞ ദിവസം സമരക്കാരെ കാണാനെത്തിയ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തന്ത്രവുമായി എംഎല്‍എയുടെ വരവ്. അതിനിടെ എംഎല്‍എയുടെ സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയ തോട്ടം തൊഴിലാളികള്‍ എംഎല്‍എയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. രാജേന്ദ്രന് അണ്ണാച്ചി, ഇത്ര നാള് എന്നാച്ച്? എന്നു ചോദിച്ചാണ് മുദ്രാവാക്യം വിളികള്‍.
കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ താനും സമരമുഖത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിഎസ് നാളെ മൂന്നാറിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ, മൂന്നാറിലെ സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ആവശ്യമെങ്കില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. പ്രശ്ന പരിഹാരത്തിനു മന്ത്രിമാരായ ആര്യാടന് മുഹമ്മദിനെയും ഷിബു ബേബി ജോണിനെയും നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ പ്രശ്നത്തില്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബോണസ് പ്രശ്നം ഉയര്‍ത്തിക്കാട്ടി തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രെയ്ഡ് യൂണിയനുകളുടെയൊന്നും പിന്തുണ ഇല്ലാതെയാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: