തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ നാട്ടില്‍ നങ്ങാറത്ത് പീടികയിലുള്ള ശ്രീ മുദ്രാ സാംസ്കാരിക കേന്ദ്രത്തിലെ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം തലശ്ശേരി സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
ഗുരുദേവ പ്രതിമ തകര്‍ത്തുകൊണ്ട് ആര്‍എസ്എസ്, ബിജെപി, എസ്എന്‍ഡിപി, ശ്രീനാരായണ മഠങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്ന പുതിയ അടവുനയമാണ് സിപിഎം നടത്തുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ സാംസ്കാരിക കേന്ദ്രത്തിലുള്ള താടിക്കാരുടെ പ്രതിമകള്‍ക്കോ ഫോട്ടോകള്‍ക്കോ ടിവിക്കോ അലമാരക്കോ യാതൊരു കേടും സംഭവിച്ചിട്ടെല്ലെന്നാണ് പോലീസ് പറയുന്നത്.
മാറാല പിടിച്ചുകിടന്ന മുറിയില്‍ മാറാലകള്‍ നീക്കിയാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ഈ മുറിയിലുണ്ടായിരുന്ന ഗുരുദേവന്റെ പ്രതിമ മാത്രമാണ് റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ഈ കേന്ദ്രത്തിന്റെ വാതില്‍ തകര്‍ക്കാതെ സ്ക്രൂഡ്രൈവര്‍ കൊണ്ട് വിജാഗിരിയുടെ സ്ക്രൂ അഴിച്ച് വാതില്‍ തുറന്ന് ഗുരുദേവ പ്രതിമ തകര്‍ത്തു എന്നതുതന്നെ ഇത് കപടനാടകമാണ് എന്നതിന് തെളിവാണ്.
പുലർച്ചെ 3 മണിക്ക് പത്തോളം ആർഎസ്എസുകാർ എത്തിയാണ് ഈ അക്രമം കാട്ടിയതത്രെ. ഇത് ഒരു സിപിഎമ്മുകാരൻ കണ്ടിട്ടുണ്ടത്രെ. ഇവരുടെ പേരും വീട്ടുപേരും അച്ചന്റെ പേരുമൊക്കെ ഈ ദൃക്സാക്ഷി സഖാവിന് അറിയാമെന്നും ഇവർ പറയുന്നുണ്ട്. ഈ ദൃക്സാക്ഷിയെയും വിശദമായി ചോദ്യം ചെയ്താൽ അക്രമത്തിന്റെ ചിത്രം വ്യക്തമാകും. കോടിയേരിയുടെ മൂക്കിന് താഴെ നടന്ന ഈ സംഭവത്തിൽ ആദ്യം നൽകിയ പരാതിയിൽ ഗുരുദേവപ്രതിമയുടെ കാര്യമേ പറയുന്നില്ല.
പിന്നീട് കോടിയേരിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രതിമ തകർക്കൽ വിവരം പുറത്തുവരുന്നത്. ഇത്തരം കള്ളപ്രചരണം നടത്തി കലാപം അഴിച്ചുവിടാനാണ് നീക്കമെങ്കിൽ നേരിടുക തന്നെ ചെയ്യും. സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്ന കൃഷ്ണപിള്ളയുടെ ലക്ഷങ്ങൾ ചെലവഴിച്ച് പണിത സ്മാരകം നശിപ്പിച്ചത് കോൺഗ്രസ്സാണെന്നാണ് ഇവർ ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ആ കേസിലെ ഒന്നാം പ്രതി പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
സിപിഎമ്മിന്റെ മതേതര ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റിയ നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ നിന്ന് തലയൂരാനാണ് സിപിഎം ഗുരുപ്രതിമ തകര്‍ത്തുകൊണ്ട് ജനശ്രദ്ധ തിരിച്ചുവിട്ടതെന്നും ഇത് അറിയാവുന്ന പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും അല്ലാത്തപക്ഷം കേരള പോലീസിന് മുകളിലും അന്വേഷണ സംഘമുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും സുരേന്ദ്രന് ഓര്‍മ്മിപ്പിച്ചു.
ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ഒ.എം.സജിത്ത്, പി.വി.ശ്യാം മോഹന്‍, എന്‍.ഹരിദാസ്, കെ.എന്‍.മോഹനന്, ആര്.കെ.ഗിരിധരന്, എം.പി.സുമേഷ്, പി.രഞ്ചന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: