ഈഗിരിയില്‍ ഒരു മഹര്‍ഷി വസിച്ചിരുന്നു. വിഭ്രാന്തമാനസനായി ഞാന്‍ ഇഴഞ്ഞിഴഞ്ഞ് അദ്ദേഹത്തിന്റെ പുണ്യാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. എന്നെ പണ്ട് കണ്ടിട്ടുള്ള ഓര്‍മ്മവെച്ച് അദ്ദേഹം എന്നോടു ചോദിച്ചു. സമ്പാതേ നീ എന്താണിങ്ങനെ വിരൂപനായിത്തീര്‍ന്നത്. എന്താണ് കാരണം. ശക്തനായ നിന്നെ ആരാണ് ഇത്തരത്തില്‍ വിരൂപനാക്കിയത്?
മഹര്‍ഷിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. അതിനുശേഷം അദ്ദേഹത്തെ തൊഴുതുവണങ്ങിക്കൊണ്ട് എന്റെ ജീവിതം തുടരാനുള്ള ഉപായം എന്താണെന്ന് പറഞ്ഞുതരണമെന്ന് ഞാന്‍ അപേക്ഷിച്ചു. ദീര്‍ഘദര്‍ശിയും ജ്ഞാനവൃദ്ധനുമായ അദ്ദേഹം എന്റെ ചോദ്യംകേട്ട് പുഞ്ചിരിച്ചുകൊണ്ട് കരുണയോടെ എന്നോട് പറഞ്ഞു.
സമ്പാതേ, സത്യമായുള്ള ചില വസ്തുതകള്‍ എനിക്കറിയുന്നവ ഞാന്‍ നിനക്ക് പറഞ്ഞുതരാം. അതുകേട്ട് ആലോചിച്ച് നിനക്കിണങ്ങുന്ന രീതിയില്‍ നീ പ്രവര്‍ത്തിക്കുക. ദേഹം നിമിത്തമാണ് ദുഃഖം ഉണ്ടാകുന്നത്. ദേഹം കര്‍മ്മത്തില്‍നിന്നും ജനിക്കുന്നതാണ്. ഞാന്‍ എന്നു പറയുന്നത് ദേഹമാണെന്ന് തെറ്റിദ്ധരിച്ച് അഹങ്കാരപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു.
മിഥ്യയായ അവിദ്യയില്‍ നിന്നാണല്ലോ അഹങ്കാരം ഉത്ഭവിക്കുന്നത്. ചുട്ടുപഴുത്ത ഇരുമ്പിനോട് തീ ചേര്‍ന്നിരിക്കുന്നതുപോലെ ചേതനയോട് ചേര്‍ന്ന് എപ്പോഴും അഹങ്കാരം വര്‍ത്തിക്കുന്നു. ചിത്തത്തിനോട് ചേര്‍ന്ന അഹംബുദ്ധിയുമായി ദേഹത്തിനുള്ള താദാത്മ്യംകൊണ്ടാണ് ദേഹം സചേതനമാകുന്നത്. ഞാന്‍ ദേഹമാണ് ഞാന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന തോന്നല്‍ മായമൂലം സംഭവിക്കുന്നതാണ്. കര്‍മ്മങ്ങള്‍ ചെയ്ത് കര്‍മ്മഫലങ്ങളില്‍ ബദ്ധനാകുമ്പോള്‍ മോഹബുദ്ധിക്കടിമപ്പെട്ട് സംസാരത്തിന്റെ സുഖദുഃഖാദികളില്‍ മുഴുകി പരബ്രഹ്മസ്ഥാനത്തെ മറക്കുന്നു.
ഞാന്‍ വളരെ പുണ്യങ്ങള്‍ ചെയ്തവനാണെന്നും എന്റെ കൈവശമുള്ള ധനസ്ഥിതിക്കനുസരിച്ച് യജ്ഞദാനാദികള്‍ ചെയ്തവനാണെന്നും, ദുര്‍ഗതികള്‍ ഇല്ലാതെ ഇനി സ്വര്‍ഗത്തില്‍ സുഖിച്ചുവാഴാമെന്നും വിചാരിച്ചിരിക്കുന്നതിന്നിടയില്‍ മൃത്യു സംഭവിക്കുകയും തല നിലത്തുചെന്നടിക്കുന്നവിധത്തില്‍ താഴെ വീഴുകയും ചെയ്യുന്നു.
സ്വര്‍ഗത്തില്‍ സുഖിച്ചുവാണാലും പുണ്യം ക്ഷയിക്കുമ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ പതിക്കുകയും അവിടെനിന്നും നീഹാര (മഞ്ഞ്) കണികയോടൊപ്പം ഭൂമിയില്‍ പതിക്കുകയും ധാന്യങ്ങളായി ഭവിച്ച് ഏറെക്കാലം വാഴുകയും ചെയ്യുന്നു. ധാന്യങ്ങള്‍ പിന്നീട് പുരുഷന്‍ ഭക്ഷിക്കുന്ന നാലുവിധ ഭോജ്യങ്ങളായി ഭവിക്കുന്നു. അതിലൊന്ന് രേതസ്സായി (ബീജം) സ്ത്രീയുടെ യോനിയില്‍ പതിക്കുന്നു. യോനി രക്തത്തോട് ചേര്‍ന്ന ബീജം ജരായുവിനാല്‍ (ഗര്‍ഭാവരണം) പരിവേഷ്ടിതമാകുന്നു. ഒറ്റ ദിവസംകൊണ്ട് അത് കലലമായി (ഗര്‍ഭപിണ്ഡം) ഏകീഭവിക്കുന്നു. പിന്നീട് അഞ്ചു രാത്രികൊണ്ട് അത് കുമിളയുടെ രൂപം കൈക്കൊള്ളുന്നു.
വീണ്ടും അഞ്ച് ദിവസംകൊണ്ട് അതിന് മാംസപേശിത്വം സംഭവിക്കുന്നു. പിന്നീട് പതിനഞ്ചു ദിവസംകൊണ്ട് രക്തസഞ്ചാരത്തോടുകൂടിയതായി ഭവിക്കുന്നു. വീണ്ടും ഇരുപത്തഞ്ച് രാത്രി കഴിയുന്നതോടെ അതില്‍ അവയവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. പിന്നീട് മൂന്നുമാസംകൊണ്ട് അംഗങ്ങള്‍ തോറും സന്ധികള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു.
നാലാം മാസത്തില്‍ വിരലുകളും പ്രത്യക്ഷപ്പെടുന്നു. അഞ്ചുമാസം കൊണ്ട് നഖം, ഗുഹ്യം നാസിക, കര്‍ണ്ണം, നേത്രം മുതലായവ ഉണ്ടാകാന്‍ തുടങ്ങുന്നു. ആറാംമാസത്തില്‍ കര്‍ണ്ണസുഷിരം സ്ഫുടമാകുന്നു. ഏഴാംമാസത്തില്‍ മേഡ്രോപസ്ഥനാഭി പ്രായുക്കളും (ലിംഗം യോനി പൊക്കിള്‍ മലദ്വാരം എന്നിവ) ഉണ്ടാകുന്നു. എട്ടാംമാസത്തില്‍ തലമുടിയും രോമങ്ങളും പ്രത്യക്ഷമാകുന്നു. ഒമ്പതാം മാസത്തില്‍ കൈകാലുകള്‍ ഇളക്കാന്‍ തുടങ്ങുന്നു. അഞ്ചാംമാസം മുതല്‍ ജീവന്‍ ചൈതന്യവത്താവുകയും മാതാവ് കഴിക്കുന്ന ഭക്ഷണത്തിന്റെ രസം പൊക്കിള്‍കൊടിയുടെ സൂക്ഷ്മദ്വാരം വഴി ഗ്രഹിച്ച് ഗര്‍ഭപിണ്ഡം കുറേശ്ശയായി ദിവസംതോറും വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. കര്‍മ്മബലമനുസരിച്ച് മൃത്യുവിനിരയാകാതെ അത് വളര്‍ന്നുകൊണ്ടിരിക്കുന്നു.
ജഠരാഗ്നിയില്‍ തപിക്കുന്ന ജീവന്‍ താന്‍ പിന്നിട്ട ജന്മങ്ങളും അനുഷ്ഠിച്ചുപോന്ന കാമങ്ങളേയും കര്‍മ്മങ്ങളേയും കുറിച്ച് സദാ ഓര്‍മ്മിച്ച് ദുഃഖിതനായി ആ താപത്തിനുള്ള കാരണങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങുന്നു. ആയിരക്കണക്കിന് ജന്മങ്ങളിലൂടെ എന്തെല്ലാം തരത്തിലുള്ള എത്രയെത്ര കര്‍മ്മങ്ങളാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. കോടിക്കണക്കിന് പുത്രന്മാരും ഭാര്യമാരും ബന്ധുക്കളുമായി ഞാന്‍ ബന്ധങ്ങള്‍ പുലര്‍ത്തി. കുടുംബഭരണത്തില്‍ ആസക്തിയുള്ളവനായി ഞാന്‍ ദിവസംതോറും അന്യായമായി സ്വത്ത് സമ്പാദിച്ചുകൂട്ടി. ദൈവത്തെ സ്മരിച്ചില്ല. അതിന്റെ ഫലമായി ഇപ്പോള്‍ ഇവിടെ ഈ ഗര്‍ഭാശയത്തില്‍ കിടന്ന് ഗര്‍ഭദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെനിന്നും പുറത്തേക്ക് ഇനി എപ്പോഴായിരിക്കും മോചനം ലഭിക്കുന്നത്? ഇനി മേലില്‍ സത്ക്കര്‍മ്മങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ. ഇനി മേലില്‍ ഈശ്വരനെയല്ലാതെ ലൗകികമായ സമ്പത്തിനെ ഞാന്‍ പൂജിക്കുകയില്ല.
ഇങ്ങനെ ചിന്തിച്ചുചിന്തിച്ച് ജീവന്‍ ഭഗവത്സ്തുതി ഭക്തിയോടെ തുടങ്ങുന്നു. പത്തുമാസം കഴിയുന്നതോടെ മനോവേദനയോടുകൂടി ഭൂമിയില്‍ പിറന്നുവീഴുന്നു. സൂതിവാതത്തിന്റെ ബലത്താല്‍ യോനീരന്ധ്രത്തിലൂടെ പീഡയനുഭവിച്ചുകൊണ്ട് ജീവന്‍ ജനിക്കുന്നു. ദുഃഖത്തിന്റെ സ്ഥൂലചിത്രം ലഭിക്കുന്ന രീതിയിലാണ് മഹര്‍ഷി ഭ്രൂണത്തിന്റെ വളര്‍ച്ചയും വികാസവും വിവരിച്ചതും. അദ്ദേഹം തുടര്‍ന്നു.
മാതാപിതാക്കള്‍ സംരക്ഷിക്കുന്നുണ്ടെങ്കില്‍ പോലും ബാല്യാദിദുഃഖങ്ങള്‍ അനുഭവിക്കാതെ നിവൃത്തിയില്ല. യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളിലെ ദുഃഖവും അതുപോലെത്തന്നെയാണ് ഞാന്‍ ദേഹമാണ് എന്ന ഭാവനയില്‍നിന്ന് ഉടലെടുക്കുന്ന മഹാമോഹം കാരണം സര്‍വദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നു. ജനനമരണങ്ങള്‍ക്ക് അടിസ്ഥാനവും അതുതന്നെയാണ്. സ്ഥൂലസൂക്ഷ്മ ദേഹങ്ങളില്‍നിന്ന് ഉയര്‍ന്നതും അന്യവുമാണ് ആത്മാവ്.
അത് നല്ലപോലെ മനസ്സിലാക്കി ദേഹാദികളിലുള്ള മമത വെടിഞ്ഞ് ആത്മജ്ഞാനിയായി നീ വാഴുക. ആത്മാവിനെപ്പറ്റി അറിയുമ്പോള്‍ അതറിയുന്നവര്‍ എല്ലാവരും മായയുടെ മോഹവലയത്തില്‍നിന്നും മുക്തരാകും. പ്രാരാബ്ധകര്‍മ്മങ്ങളുടെ ഗതിക്കനുരൂപമായി ജീവിക്കുക. ഭ്രൂണാവസ്ഥ മുതല്‍ മരണംവരെയുള്ള ലൗകിക ജീവിതത്തിന്റെ വിവരണം മൊത്തത്തില്‍ സംസാരജീവിതത്തിന്റെ ശോകാകുലമായ സ്വഭാവത്തെയാണ് മഹര്‍ഷി വെളിപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു. ജഗദീശ്വരന്റെ നേര്‍ക്ക് ഭക്തിപുലര്‍ത്തുകയും ഭക്തിയിലൂടെ സായൂജ്യം പ്രാപിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമേ ജനനമരണ ദുഃഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയുള്ളു.
മഹര്‍ഷി തുടര്‍ന്നു. ഇനി മറ്റൊരു വസ്തുതകൂടി പറയാം. നിന്റെ ദുഃഖപരിഹാരമായി ത്രേതായുഗത്തില്‍ ദശരഥ പുത്രനായ രാമന്‍ വനവാസത്തിനായി ദണ്ഡകാരണ്യത്തില്‍ വസിക്കുന്ന കാലത്ത് രാമസൗമിത്രിമാര്‍ ഇല്ലാത്ത സമയം നോക്കി രാവണന്‍ ശ്രീരാമപത്‌നിയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകും. സീതാന്വേഷണത്തിനായി വാനരവീരന്‍ വരുന്ന സമയത്ത് സീതയിരിക്കുന്ന സ്ഥലത്തെ നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. അപ്പോള്‍ നിന്റെ ചിറകുകള്‍ പുതിയതായി ഉത്ഭവിക്കുമെന്നും മഹര്‍ഷി അനുഗ്രഹം നല്‍കി. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.
മരണമടഞ്ഞ എന്റെ സഹോദരനുവേണ്ടി എനിക്ക് മരണാനന്തര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അതിന് നിങ്ങള്‍ എന്നെ സഹായിക്കണം. നിങ്ങള്‍ എന്നെ എടുത്ത് ജലസമീപത്തേക്ക് കൊണ്ടുപോകണം. അതിനുശേഷം ഞാന്‍ നിങ്ങള്‍ക്ക് സീതാവൃത്താന്തം പറഞ്ഞുതരാം.
















