ഭാരതം പ്രകൃതി കനിഞ്ഞുനല്കിയ സ്വാഭാവിക വിഭവങ്ങളാലും ചരിത്ര സാംസ്കാരിക മഹത്ത്വങ്ങളാലും അനുഗൃഹീതമായ നാടാണ്. അനന്തസാധ്യതകളുള്ള പ്രകൃതി വിഭവങ്ങളേയും സാംസ്കാരിക തനിമയേയും യഥാവിധി പ്രയോജനപ്പെടുത്തി വികസിക്കാന്‍ നമുക്കായിട്ടില്ല എന്നതാണ് സ്വതന്ത്ര ഭാരതം നേരിടുന്ന ഒരു വലിയ പോരായ്മ. രാജ്യത്തിന്റെ പൈതൃകം ഉദ്ഘോഷിക്കുന്ന ചരിത്ര വിസ്മയങ്ങളെ സംരക്ഷിക്കുകയും മാനവരാശിക്കുതന്നെ ആകര്‍ഷക കേന്ദ്രമാക്കിതീര്ക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യവും മുന്‍കയ്യെടുക്കലും നടത്തിവരുന്നു എന്നത് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്.
കഴിഞ്ഞ ദിവസം ശിവഗിരി മഠത്തിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ദല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാരിനു നല്കിയ നിവേദനത്തില്‍ ശിവഗിരി- വര്‍ക്കലയെ ഹെറിറ്റേജ് സിറ്റിയാക്കി പ്രഖ്യാപിച്ച് ‘ഹൃദയ’ വികസന സ്കീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സ്വാമിയോടൊപ്പം നിവേദക സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഈ ലേഖകനായിരുന്നു. ‘ഹെറിറ്റേജ് സിറ്റി ഡവലപ്പ്മെന്റ് ആന്റ് അഗുമെന്റേഷന് യോജനയില്‍’ ശിവഗിരിയെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തില്‍ കേരള ഭരണകൂടവും ജനപ്രതിനിധികളും കൂടുതല്‍ ഉത്സാഹം കാട്ടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേന്ദ്രസര്‍ക്കാര്‍ 2014 മുതല്‍ 2018 വരെ നടപ്പാക്കാനായി പ്രഖ്യാപിച്ചത്, പന്ത്രണ്ട് പൈതൃക നഗരങ്ങളാണ്. അമരാവതി, അജ്മീര്‍, അമൃതസര്‍, ബദാവി, ദ്വാരക, ഗയ, കാഞ്ചിപുരം, മഥുര, പുരി, വേളാങ്കണ്ണി, വാരണാസി, വാറങ്കല്‍ എന്നിവയാണവ. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രനഗരവും ബുദ്ധിസ്റ്റ് പാരമ്പര്യത്തിന്റെ മികച്ച കണ്ണിയുമാണ് അമരാവതി. അജ്മീറിലെ സുഫീ സെയിന്റ് ഖാജമൊഹിയുദ്ദീന് ദര്ഗ്ഗയിലേക്ക് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുകയും ക്ഷേത്രങ്ങളാലും വിദ്യാഭ്യാസ നഗരമെന്ന നിലയിലും അറിയപ്പെടുകയും ചെയ്യുന്നു.
അമൃതസര്‍ സിഖ് സമൂഹത്തിന് പൊക്കിള്‍ക്കൊടി ബന്ധമുള്ളതും ചരിത്രമുറങ്ങുന്നതുമായ മഹാനഗരമാണ്. ബദാവി ഹിന്ദു, ബുദ്ധ, ജൈന ക്ഷേത്രങ്ങളാലും ചരിത്രത്താലും പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. ദ്വാരകയും വാരണാസിയും മഥുരയും പുരിയും സനാതന ധര്‍മ്മത്തിന്റെ കേന്ദ്രങ്ങളായ തീര്‍ത്ഥാടക കേന്ദ്രങ്ങളാണ്. ഗയ പ്രശസ്ത ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രവും വേളാങ്കണ്ണി കൃസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രവുമാണ്. വാറങ്കല്‍ ചരിത്ര പ്രാധാന്യമുള്ള ശിലാലിഖിത- സാഹിത്യകേന്ദ്രമാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ആദിശങ്കരന് സ്ഥാപിച്ച മഠമുള്ക്കൊള്ളുന്ന പ്രദേശമെന്ന പ്രാധാന്യം പുരിക്കുണ്ട്.ആയിരം ക്ഷേത്രനഗരം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ കാഞ്ചീപുരമാണ് മറ്റൊരു ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഹെറിറ്റേജ് സിറ്റിയായി ഇടംനേടുന്ന നഗരത്തിന് കേന്ദ്ര ‘ഹൃദയ’ സ്കീമില്പ്പെടുക വഴി വികസന സ്കീമുകള്ക്കുവേണ്ട മൊത്തം ധനവും കേന്ദ്രം നല്‍കുന്നതാണ്. ഇതില്‍ ഉള്‍പ്പെടുത്തപ്പെടുന്ന നഗരത്തിന്റെ ആത്മീയപരമായ അന്തസത്ത സൂക്ഷിക്കാനും ശക്തിപ്പെടുത്താനും വേണ്ട സ്കീമുകള്‍ നടപ്പാക്കുന്നതാണ്. നഗരത്തിന്റെ ആന്തരിക ഘടനയും ശുചിത്വവും പ്രധാന്യവും നിലനിര്‍ത്തുകയും പരിപോഷിപ്പിച്ച് നന്നാക്കിയെടുക്കുകയും ചെയ്യുന്നതോടൊപ്പം വികസനവും ഉറപ്പുവരുത്തുന്നതാണ്.
നഗരത്തിന്റെ സ്വത്വവും തനിമയും സംരക്ഷിക്കുന്നതോടൊപ്പം സുരക്ഷ,ശുചിത്വം എന്നിവക്ക് പരമാവധി ഊന്നല്‍ നല്‍കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു. നാടിന്റെ പൈതൃകവും സാംസ്കാരവും വൈവിദ്ധ്യത്തിലൂന്നിയ ഏകതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഹെറിറ്റേജ് സിറ്റി സ്കീം വന്‍ നേട്ടമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഹെറിറ്റേജ് സിറ്റി സ്കീമില്‍ ഉള്‍പ്പെടാന്‍ എന്തുകൊണ്ട് കേരളത്തിന് കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആഴത്തില്‍ മലയാളികള്‍ ആത്മപരിശോധന നടത്തുകയാണുവേണ്ടത്. 98 സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കൊച്ചി മാത്രമാണ് ലഭിച്ചത്. മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് കേരള സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ ലഭിക്കാന്‍ കഴിയുമായിരുന്നു. സ്മാര്‍ട്ട് സിറ്റികളുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നടത്തുമ്പോള്‍ ഈ ലേഖകനും സ്വാമി ഋതംബരാനന്ദയും ബന്ധപ്പെട്ട മന്ത്രാലയത്തിലുണ്ടായിരുന്നു.
ജനസംഖ്യമാത്രം കണക്കിലെടുത്തല്ല സ്മാര്‍ട്ട് സിറ്റികളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന സ്റ്റാറ്റിയൂട്ടറി നഗരങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ വേണ്ടരീതിയില്‍ വേണ്ടസമയത്ത് എത്തിക്കേണ്ടിടത്ത് എത്തിക്കാനാവാതെ പോയ നാടാണ് നമ്മുടേത്. ഒരെണ്ണത്തിന് അര്‍ഹതയെന്ന് തിട്ടപ്പെടുത്തി അറിയിപ്പ് കിട്ടിയപ്പോള്‍ മൂന്നെണ്ണം വേണമെന്ന് മാധ്യമ പ്രഖ്യാപനം നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കെടുകാര്യസ്ഥതയും വീഴ്ചയുംകൊണ്ട് വികസനം മുരടിച്ചു പോകുന്ന നാടാണ് കേരളമെന്ന് ‘സ്മാര്‍ട്ട് സിറ്റി’ സംഭവം തെളിയിച്ചിരിക്കുന്നു. ഹെറിറ്റേജ് സിറ്റിയുടെ കാര്യത്തിലും ഇതേ പോരായ്മയാണ് ഉണ്ടായിട്ടുള്ളത്.
കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണകൂടം സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലും ഹെറിറ്റേജ് സിറ്റികളുടെ നിര്‍ണ്ണയത്തിലും യാതൊരു വിധവിവേചനങ്ങളോ പക്ഷപാതമോ കാട്ടിയിട്ടില്ലെന്നത് സ്വാഗതാര്‍ഹമാണ്. പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ഉത്തരപ്രദേശിനാണ്. പിന്നീട് തമിഴ്നാടിനാണുള്ളത്.കര്‍ണ്ണാടകത്തിനും കാര്യമായി ലഭിച്ചു. യു.പിയ്ക്ക് 13 ഉം തമിഴ്നാടിന് 12 ഉം കര്‍ണ്ണാടകയ്ക്ക് ആറും സ്മാര്‍ട്ട് സിറ്റികളാണ് ലഭിച്ചത്.ഇവയൊന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല.
പൈതൃക നഗരികളില്‍ ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍-സിഖ് ആത്മീയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.തിരഞ്ഞെടുക്കപ്പെട്ടവകളില് ഒന്നുപോലും യോഗ്യതയില്ലാത്തതാണെന്ന് ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. ”എല്ലാവര്ക്കും തുല്യനീതി ആരോടുമില്ല പ്രീണനം” എന്ന ബിജെപിയുടെ അടിസ്ഥാന പ്രമാണം എന്‍ഡിഎ അക്ഷരംപ്രതി പരിപാലിക്കുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്.
ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന് അന്ത്യവിശ്രമം കൊള്ളുന്ന ശിവഗിരിയില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നായി വിശ്വാസികള്‍ കൂട്ടമായെത്തി പ്രാര്‍ത്ഥനയും സന്ദര്‍ശനവും നടത്തി സായുജ്യമടയുക പതിവാണ്. പ്രതിവര്‍ഷം ഏതാണ്ട് 20 ലക്ഷം പേര് ഇവിടം സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന 2000 കൊല്ലത്തിലധികം പഴക്കമുള്ള ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഇവിടെയാണുള്ളത്. ഇത് മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. വര്‍ക്കല മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. പൂര്‍വ്വികര്‍ക്കുവേണ്ടി ബലിയിടാന്‍ ലക്ഷങ്ങള്‍ എത്തുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല സമുദ്രതീരത്തുള്ള കിഴൂക്കാംതൂക്കായ പാറക്കെട്ടുകള്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും യുനസ്ക്കോയും ‘ജിയോഹെറിറ്റേജ്’ ആയി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ വര്‍ക്കല-ശിവഗിരി ഹെറിറ്റേജ് സിറ്റിയാകാന്‍ അര്‍ഹതയുള്ള പ്രദേശം തന്നെയാണ്.
2015 മാര്‍ച്ചിനു മുന്‍പായി കേരളം ഹെറിറ്റേജ് സിറ്റിക്കുവേണ്ടി ഒന്നുംതന്നെ ചെയ്തതായി തോന്നുന്നില്ല. ഇത്തരം പദ്ധതികള്‍ക്കായി ഫണ്ട് നല്കാന് വര്‍ത്തമാന ഭരണകൂടം ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തിവരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ ശിവഗിരി ഉള്‍പ്പെടാതെ പോയത് ഖേദകരമാണ്. ഭാവിയിലെങ്കിലും ഹെറിറ്റേജ് സിറ്റിയായി വര്‍ക്കല ശിവഗിരിയെ ഉള്‍പ്പെടുത്താനുള്ള കൂട്ടായ ശ്രമത്തിന് കേരളീയ സമൂഹവും സംസ്ഥാന ഭരണകൂടുവും ശക്തവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ നടത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: