ചരിത്രവും ഐതിഹ്യവും കൊണ്ട് സമൃദ്ധമാണ്് പ്രസിദ്ധമായ തിരുവോണത്തോണിയാത്ര. ആറന്മുള പാര്‍ത്ഥസാരഥിക്ക് ഓണവിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി കാട്ടൂരില്‍നിന്നുമാണ് ഉത്രാടനാള്‍ സന്ധ്യക്ക് യാത്രതിരിക്കുന്നത്്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള കാട്ടൂര്‍ ഗ്രാമത്തിന്റെ ദേശദേവനായ
മഹാവിഷ്ണുക്ഷേത്രക്കടവിലില്‍നിന്നുമാണ് തോണി പുറപ്പെടുക. കാട്ടൂര്‍ മുതല്‍ ആറന്മുളവരെയുള്ള പത്ത്് കിലോമീറ്റര്‍ പമ്പാതീരത്തെ ഇരുകരകളിലിമുള്ള ജനങ്ങള്‍ വിളക്കുകള്‍ തെളിയിച്ച് വഞ്ചിപ്പാട്ടും പാടി ഉറക്കമൊഴിച്ച് തിരുവോണം പുലരുവോളം കാത്തിരിക്കുന്ന കാഴ്ച മറ്റെങ്ങും ദര്‍ശിക്കാനാവില്ല. ലോക പ്രശസ്തമായ ആറന്മുള വള്ളംകളിക്കുതന്നെ കാരണമായിത്തീര്‍ന്ന ചരിത്രമാണ് തിരുവോണത്തോണിയാത്രക്ക് പറയാനുള്ളത്്.
കോട്ടയം ജില്ലയിലെ കുമാരനല്ലൂരിലുള്ള മങ്ങാട്ട് ഭട്ടതിരിയുടെ വകയായിരുന്നു കാട്ടൂര്‍മഠവും സ്വത്തുക്കളും. അക്കാലത്ത് ബ്രാഹ്മണരുടെ ഇടയില്‍ മാസംതോറുമുള്ള തിരുവോണനാളില്‍ അതിഥികള്‍ക്ക് സദ്യനല്‍കുന്ന ചടങ്ങുണ്ടായിരുന്നു. കാലുകഴുകിച്ചൂട്ട്് എന്നാണ് ഇത് ഇത് അറിയപ്പെട്ടിരുന്നത്. ഒരു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കാട്ടൂര്‍ മഠത്തില്‍ അതിഥികളാരും എത്തിയില്ല. ഇതില്‍ ദുഃഖിതനായ ഭട്ടതിരി ആറന്മുള ദേവനെ പ്രാര്‍ത്ഥിച്ചു. താമസിയാതെതന്നെ ഒരു ബ്രാഹ്്മണബാലന്‍ മഠത്തിലെത്തി. ആഹ്ലാദചിത്തനായ ഭട്ടതിരി ആഉണ്ണിയ്‌ക്ക് വിഭവസമൃദ്ധമായ സദ്യയും ഓണക്കോടികളും നല്‍കി.
അന്നുരാത്രി ഭട്ടതിരിക്ക് സ്വപ്‌നത്തില്‍ വെളിപാടുണ്ടായി. ഇനിയുള്ള തിരുവോണങ്ങളില്‍ സദ്യ ആറന്മുളയില്‍ വെച്ചുനല്‍കണമെന്നായിരുന്നു സ്വപ്്‌ന ദര്‍ശനം. മഠത്തില്‍ ഭക്ഷണം കഴിച്ചബാലന്‍ ആറന്മുള ഭഗവാനാണെന്ന് ഭട്ടതിരി തിരിച്ചറിഞ്ഞു. അടുത്തവര്‍ഷം മുതല്‍ തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി ഉത്രാടനാള്‍ സന്ധ്യക്ക് വള്ളത്തില്‍ ആറന്മുളയിലേക്ക്് യാത്ര ആരംഭിച്ചു. തിരുവോണപുലര്‍ച്ചെ ക്ഷേത്രത്തില്‍ സദ്യയൊരുക്കി ഭഗവാന് സമര്‍പ്പിക്കുകയും ചെയ്തു.
ഒരിക്കല്‍ ഓണവിഭവങ്ങളുമായിപ്പോയ തോണിയെ അയിരൂര്‍ കോവിലന്മാര്‍ ആക്രമിച്ചു. ഇതറിഞ്ഞ് കാട്ടൂരിലെ പതിനെട്ട് നായര്‍ കുടുംബങ്ങളിലെ യോദ്ധാക്കളെത്തി ഭട്ടതിരിയെയും തോണിയെയും രക്ഷിച്ചു. പിറ്റേവര്‍ഷം മുതല്‍ തോണിയില്‍ ഈ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിക്കൊപ്പം ആറന്മുളയ്‌ക്ക് പോയിത്തുടങ്ങി. തോണിയുടെ സംരക്ഷണത്തിനായി സമീപകരകളിലെ ജനങ്ങളും ചെറുവള്ളങ്ങളില്‍ തോണിക്ക് അകമ്പടി ചേര്‍ന്നു.
തോണിയോടൊന്നിച്ചുനീങ്ങുവാന്‍ കൂടുതല്‍ ആളുകള്‍ക്ക് കയറാന്‍ കഴിയുന്ന വലിയവള്ളങ്ങള്‍ പിന്നീട് നിര്‍മ്മിക്കപ്പെട്ടു. അക്കാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വലിയ വള്ളങ്ങളുടെ മാതൃകയില്‍ വലിയ അമരവും ജലനിരപ്പില്‍നിന്നും ഉയര്‍ന്ന കൂമ്പും ഉള്ള ചുണ്ടന്‍വള്ളങ്ങള്‍ വിവിധ കരക്കാര്‍ നിര്‍മ്മിച്ചു. തോണിയാത്ര നടക്കുന്നത് രാത്രിയിലായതിനാല്‍ ചുണ്ടന്‍വള്ളങ്ങളുടെ എഴുന്നെള്ളത്ത് കൂടുതല്‍ ഭക്തര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ഇതിനുപരിഹാരമായി ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പ്രതിഷ്ഠ നടത്തിയ അര്‍ജുനന്റെ പിറന്നാളുമായ ചിങ്ങത്തിലെ ഉത്തൃട്ടാതി നാളില്‍ ഈ ചുണ്ടന്‍ വള്ളങ്ങളുടെ പ്രകടനം നടത്താന്‍ തീരുമാനിച്ചു.
പാര്‍ത്ഥസാരഥിയുടെ സാന്നിധ്യമുള്ള ഈ പള്ളിയോടങ്ങള്‍ ഉത്തൃട്ടാതിനാളില്‍ നടത്തിയ ജലമേള പിന്നീട് ലോകപ്രശസ്തമായ വള്ളംകളിയായി മാറി.
ആദ്യകാലത്ത് തോട്ടപ്പുഴശ്ശേരിയിലുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ വക കെട്ടുവള്ളമാണ് തിരുവോണത്തോണിയായി ഉപയോഗിച്ചിരുന്നത്.പിന്നീട് കുട്ടനാടന്‍ വള്ളങ്ങളുടേയും പള്ളിയോടങ്ങളുടേയും പെരുന്തച്ചന്‍ എന്നറിയപ്പെട്ടിരുന്ന എടത്വ കോഴിമുക്ക് ഓടാശ്ശേരില്‍ നാരായണനാചാരി പുതിയ തിരുവോണത്തോണിക്ക് രൂപംകൊടുത്തു. തോണിയുടെ മുന്‍ഭാഗത്തായി ഗരുഡരൂപം,മധ്യത്തില്‍ മണ്ഡപം,പിന്നില്‍ പൊന്‍കുമിളകള്‍ നിറച്ച അമരച്ചാര്‍ത്ത്.
ഇങ്ങനെ അത്യാകര്‍ഷകമായിരുന്നു തിരുവോണത്തോണി. കാലപ്പഴക്കത്താല്‍ ഈ തോണി നാശോന്മുഖമായതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പുതിയ തോണി നിര്‍മ്മിച്ചു. ഈ തോണിയാണ് നിലവില്‍ കാട്ടൂരില്‍ നിന്നും ആറന്മുളയിലേക്ക് പുറപ്പെടുന്നത്.
പില്‍ക്കാലത്ത് ഭട്ടതിരി തന്റെ ഇല്ലം ഇടപ്പാവൂര്‍ നാരായണമംഗലത്ത് ഇല്ലക്കാര്‍ക്ക് നല്‍കി. കോട്ടയത്തിനടുത്തുള്ള കുമാരനല്ലൂരിലേക്ക് മാറി. എന്നാല്‍ ഐതിഹ്യം ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ഭട്ടതിരി ഇപ്പോഴും കുമാരനെല്ലൂരില്‍നിന്നും വള്ളത്തില്‍ കാട്ടൂരിലെത്തി ഓണവിഭവങ്ങളുമായി ആറന്മുളയിലേക്ക് പോകുന്നു.
ഓണക്കാലത്ത് നടക്കുന്ന തിരുവോണത്തോണിയാത്ര കാലം ചെല്ലും തോറും ഏറെ പ്രശസ്തമായിവരുന്നു. അപൂര്‍വമായ ഈതോണിയാത്ര ദര്‍ശിയ്‌ക്കാന്‍ ദൂരദിക്കില്‍നിന്നും ആളുകള്‍ ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിറയും. ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടും മാറ്റൊലികൊള്ളുന്ന അതിമനോഹര മുഹൂര്‍ത്തമാണിത്. വിളക്കുകള്‍ തെളിയിച്ചും ദീപങ്ങള്‍ നദിയിലൊഴുക്കിയും തോണിയെ വരവേല്‍ക്കുമ്പോള്‍ ഉത്രാടരാത്രിയില്‍ നിറഞ്ഞനിലാവില്‍ പമ്പ മനോഹരിയാകും. ദേവചൈതന്യവുമായി ഒഴുകിയെത്തുന്ന, ഭഗവാനുള്ള വിഭവങ്ങള്‍നിറച്ചുള്ള തിരുവോണത്തോണിയുടെ ഭക്തി പ്രഹര്‍ഷമായ ദര്‍ശനംതന്നെ പുണ്യമാണ്.
















