മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല,ചതിയുമില്ല,
വെള്ളിക്കോലാദികളൊന്നുമില്ല
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പതില്ല”
തുടങ്ങിയവയാണ് ഓണത്തിന്റെ മഹിമ. മുകളില്‍ പറഞ്ഞപോലെ രാജ്യംഭരിച്ചിരുന്ന മഹാബലിയെ ദേവേന്ദ്രന്റെ ആവശ്യപ്രകാരം വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഓണംനാളില്‍ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കി എന്നുമാണ് ഐതിഹ്യം. എന്നാല്‍ പുരാണങ്ങളും മറ്റും ആധികാരികമായി പഠിച്ചവര്‍ക്ക് ഇതേക്കുറിച്ച് മറ്റ് ചിലത് പറയാനുണ്ടെന്നത് വേറെ കാര്യം.
ഓണം മഹാബലിയെ വരവേല്‍ക്കുന്ന ആഘോഷമാണ്. മഹാബലി ഈ വര്‍ഷം വരുമ്പോള്‍ കാണുന്നത് അടൂര്‍ കോളേജിലെ ഫയര്‍ എന്‍ജിനും ലോറിയും ഉപയോഗിച്ചുള്ള ന്യൂജനറേഷന്‍ ഓണാഘോഷവും സിഇടിയിലെ കാമ്പസ്സിലേക്ക് അനുവാദമില്ലാതെ ലോറി ഓടിച്ച് കയറ്റി തസ്‌നി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവവും മറ്റുമാണ്. ആഘോഷം എന്നാല്‍ ആഭാസം എന്നാണ് ന്യൂജനറേഷന്റെ വിവര്‍ത്തനം. അടൂരില്‍ ലോറിയില്‍ കയറി സഞ്ചരിച്ച പെണ്‍കുട്ടികളെവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നല്ലോ.
പഴയ തലമുറയ്‌ക്ക് ഓണാഘോഷമെന്നാല്‍ അത്തംമുതല്‍ ഓണംവരെ പൂക്കളമൊരുക്കലും ഓണക്കോടിയും ഓണസദ്യയുമെല്ലാം ആയിരുന്നു. മലകളില്‍നിന്നും കുന്നുകളില്‍നിന്നും പറിക്കുന്ന ചെത്തിപ്പൂവ്,കൊങ്ങിണിപ്പൂവ്, ശീമകൊങ്ങിണിപ്പൂവ്,കദളിപ്പൂവ്, മാനംനോക്കിപ്പൂവ്,ചിറ്റാടപ്പൂവ് മുതലായവ കൂടാതെ രാവിലെ സ്വന്തം പറമ്പില്‍നിന്നും കുട്ടികള്‍ പറിക്കുന്ന തുമ്പപ്പൂവും അരിപ്പൂവുംകൊണ്ടാണ് പൂക്കളം തീര്‍ത്തിരുന്നത്.
ഓണാഘോഷം ആഭാസമായി മാറിയപോലെ ഇന്ന് കേരളത്തിന്റെ ഓണം ഒരുങ്ങുന്നത് തമിഴ്‌നാട്ടിലാണ്.ഈ തലമുറയ്‌ക്ക് മുക്കൂറ്റിയോ തുമ്പയോ കൊങ്ങിണിപ്പൂവോ നെല്ലിപ്പൂവോ അറിയില്ല.അറിയാന്‍ സാധ്യതയില്ല. ഇവ പറമ്പിലും വയലിലും വിരിയുന്ന പൂക്കളാണ്. ഇന്ന് പറമ്പെവിടെ? കുന്നെവിടെ? മലകള്‍ എവിടെ? നമ്മള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കീടനാശിനി തളിച്ച പച്ചക്കറികള്‍ ഉപയോഗിച്ച് കാന്‍സര്‍ വരുത്തുന്നപോലെ കീടനാശിനി തളിച്ച പൂക്കളുടെ അലര്‍ജിമൂലം കൈകള്‍ പഴുക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന അരളിപ്പൂക്കള്‍കൊണ്ട് മാലകെട്ടിയ എനിയ്‌ക്കും തള്ളവിരലിലും ചൂണ്ടാണി വിരലിലും പഴുപ്പ് അനുഭവപ്പെട്ടു.സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം പൂക്കള്‍കൊണ്ട് മാല കെട്ടാറുണ്ടോ എന്നായിരുന്നു.
ഇന്ന് ഓണം മുന്നില്‍ക്കണ്ട് തമിഴ്‌നാട് ചെണ്ടുമല്ലിയും വാടാമല്ലിയും മറ്റുപൂക്കളും ഉല്‍പ്പാദിപ്പിച്ച് കേരളത്തിലേക്ക് കടത്തുന്നു. ഓണത്തിനുമുന്‍പേ അവരുടെ പാടങ്ങളില്‍ ഓണപ്പൂച്ചെടികള്‍ നട്ട് റെഡിയാക്കിയിരിക്കും. ഇന്ന് മലയാളി കഴിക്കുന്നത് ആന്ധ്ര അരിയുടെ ചോറും തമിഴ്‌നാട്ടിലെ പച്ചക്കറികളും ആട്ടിറച്ചിയും കോഴിയിറച്ചിയും മാട്ടിറച്ചിയുമൊക്കെയാണല്ലൊ. ഇനി നമ്മുടെ നദികളും അണക്കെട്ടുകളും തമിഴ്‌നാട് അവകാശപ്പെടുന്നപോലെ വിട്ടുകൊടുത്താല്‍ നമുക്ക് വെള്ളവും ലോറിയില്‍ വരും!
അല്ലെങ്കിലും ശുചിത്വസ്വഭാവമുള്ള മലയാളിയുടെ മനസ്സ് മലിനമായപ്പോള്‍ അവന്‍ വീട്ടിലെ മാലിന്യങ്ങള്‍ മാത്രമല്ല കക്കൂസ് മാലിന്യംപോലും നദികളില്‍ തള്ളുന്നു. ഇന്ന് ഇവിടെ വായുവും ജലവും മലിനമാണ്.ആധികളും വ്യാധികളും ഇല്ലാതിരുന്ന മഹാബലിയുടെ കാലം വെറും ഐതിഹ്യം. ഇങ്ങനെയൊന്ന് വിഭാവനചെയ്യാന്‍പോലും സാധിക്കാത്തവരായി ഇന്നത്തെ മലയാളികള്‍.
ഈ ഓണത്തിനു മഹാബലി വരുമ്പോഴും ‘മാനുഷരെല്ലാരുമൊന്നുപോലെ’ ആര്‍ത്തിയും ചൂഷണവും ചതിയും കൊലപാതകവുമെല്ലാം ചെയ്യുന്നവരായി മാറി എന്നു കാണാം. ബാലമരണങ്ങള്‍ ഇല്ലാതിരുന്ന മഹാബലിയുടെ കാലത്തില്‍നിന്ന് വിഭിന്നമായി ഇവിടെ ബലാത്സംഗവും ബാല-ബാലിക പീഡനങ്ങളും നടക്കുന്നു. രക്ഷകര്‍ ശിക്ഷകരാകുമ്പോള്‍ അച്ഛന്‍ മകളെയും ആങ്ങള സഹോദരിയെയും പീഡിപ്പിക്കുന്നു. കള്ളപ്പറയും ചെറുനാഴിയും പോലുള്ള കള്ളത്തരങ്ങളല്ല ഇന്ന് കേരളത്തില്‍ നടക്കുന്നത്, ഉതുപ്പുമാരുടെ നഴ്‌സ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുപോലെ കോടികള്‍ മറിയുന്ന തട്ടിപ്പുകളാണ്.
രാജഭരണം അവസാനിപ്പിച്ച് ജനായത്തഭരണം വന്നപ്പോള്‍ ജനം എന്നത് കുറച്ചുനേതാക്കന്മാരായി ചുരുങ്ങി. ആളുകള്‍ മതജാതി വിഭാഗങ്ങളായി മാറി എന്നുമാത്രമല്ല നമ്മള്‍ കോണ്‍ഗ്രസായും കമ്യൂണിസ്റ്റുകളായും കേരളാ കോണ്‍ഗ്രസായുമൊക്കെ വേഷം മാറി. എങ്ങനെ പരസ്പരം കാലുവാരാമെന്ന ഏകലക്ഷ്യമായി പാര്‍ട്ടികള്‍ക്ക്.
ജനായത്ത ഭരണം ജനങ്ങള്‍ക്ക് വേണ്ടിയല്ല, നേതാക്കള്‍ക്കു വേണ്ടിയാണ്. ബാര്‍കോഴയില്‍ മറിഞ്ഞ കോടികളുടെയും മറ്റ് അഴിമതിക്കഥകളുടെയും വാര്‍ത്തകൊണ്ട് നാറുന്ന അന്തരീക്ഷമാണ് കേരളത്തിന്റേത്. കേരളം സ്വന്തം കാലില്‍ നില്‍ക്കാന്‍ മറന്ന് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ മാവേലി നാട് ഓണസങ്കല്‍പ്പത്തില്‍നിന്ന് പിന്നെയും അകലുകയാണ്.
കേരളത്തിലെ ജനപ്രതിനിധികള്‍ ജനങ്ങളെയല്ല പ്രതിനിധാനം ചെയ്യുന്നത്, സ്വന്തം പോക്കറ്റിനെയും കുടുംബത്തെയും മറ്റുമാണ്. ദശാബ്ദങ്ങളായി കേരളം ഭരിക്കുന്നത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരുകളാണെന്ന് പാമോലിന്‍ കേസ് മുതല്‍ ബാര്‍ കോഴ കേസുവരെ തെളിയിക്കുന്നു. മലയാളികളുടെ വൈദഗ്ധ്യം അഴിമതി ജനായത്തമാക്കുക എന്നതിലാണ്.
തങ്ങള്‍ നേതൃത്വം നല്‍കുന്ന മുന്നണികള്‍ മാത്രം കേരളം ഭരിച്ചാല്‍ മതിയെന്ന പിടിവാശിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും.
പക്ഷേ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യുപിഎയെ തറപറ്റിച്ച് ബിജെപി അധികാരത്തിലെത്തി. മോദി തരംഗം ഇപ്പോള്‍ കേരളത്തിലും ഒരു യാഥാര്‍ത്ഥ്യമാണെന്ന് അരുവിക്കര തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിടിവാശികള്‍ക്ക് ഇനി അധികകാലം ജനങ്ങള്‍ ചെവികൊടുക്കുമെന്ന് തോന്നുന്നില്ല. ഓരോകാലത്തെ സര്‍ക്കാരിന്റെ നേട്ടവും കോട്ടവും അനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ ഭരണത്തെപ്പറ്റി ഉണ്ടാകുന്ന അഭിപ്രായമാണ് തെരഞ്ഞെടുപ്പിലെ വിജയത്തിലും പരാജയത്തിലും പ്രതിഫലിക്കുന്നത്. നരേന്ദ്ര മോദി ഭരിച്ച ഗുജറാത്ത് ഏറ്റവും വികസിതമായ സംസ്ഥാനമായി മാറിയതാണ് ജനങ്ങള്‍ക്ക് മോദി ഭരണത്തെപ്പറ്റിയും ബിജെപി എന്ന പാര്‍ട്ടിയെപ്പറ്റിയും നല്ല അഭിപ്രായമുളവാകാന്‍ പ്രധാന കാരണം.
ഇപ്പോള്‍ കേരളത്തിലെ പ്രധാന വിഷയം ഓണാഘോഷമല്ല, തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പ് എന്നറിയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി പറഞ്ഞത് മുസ്ലിംലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നു. ഇതിന്റെ നേര്‍സാക്ഷ്യമാണ് ലീഗ് നേതാവുകൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്വന്തം മുറിയില്‍ വിളിച്ചുവരുത്തി അധിക്ഷേപിച്ചത്.
രണ്ടു പ്രമുഖ കോര്‍പ്പറേഷനുകള്‍ വിഭജിച്ച് പുതിയ മുനിസിപ്പാലിറ്റികളും വില്ലേജുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകളും രൂപീകരിച്ചത് രാഷ്‌ട്രീയ നേട്ടം മുന്‍നിര്‍ത്തിയാണ്. ഭൂനിയമം ഭേദഗതി ചെയ്ത് മലയോര ഭൂമികയ്യേറ്റക്കാര്‍ക്ക് നാലേക്കര്‍വരെ പതിച്ചുകൊടുക്കാനുള്ള നീക്കവും ആരെ പ്രീണിപ്പിക്കാനാണെന്ന് ജനങ്ങള്‍ക്കറിയാം.
ഓണത്തപ്പന്റെ കഥപറഞ്ഞാണല്ലൊ തുടങ്ങിയത്. ഉമ്മന്‍ചാണ്ടി ഭരണത്തിലെത്തിയപ്പോള്‍ മാലോകരെല്ലാരുമൊന്നുപോലെയായിരുന്ന കേരളം ഇന്ന് മാനസികമായും രാഷ്‌ട്രീയമായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ഓണംനാളില്‍ മഹാബലി തന്റെ പ്രജകളെ കാണാനെത്തുമ്പോള്‍ അമ്മപെങ്ങന്മാരെ തിരിച്ചറിയാതെ ബലാല്‍സംഗം നടത്തുന്നവര്‍, സ്വന്തം മകളെ പെണ്‍വാണിഭത്തിലേക്കെത്തിക്കുന്ന അമ്മമാര്‍ മുതലായവരെയാകും കാണുക. യഥാര്‍ത്ഥത്തില്‍ മഹാബലി വരുമെങ്കില്‍ അദ്ദേഹം കേരളത്തെക്കാള്‍ പതിന്മടങ്ങ് ഭേദം പാതാളമാണെന്ന് തിരിച്ചറിഞ്ഞ് വരവ് നിര്‍ത്തും.
പക്ഷെ മലയാളി അപ്പോഴും കോല്‍ക്കളിയും വള്ളംകളിയും പുലികളിയും ഓണസദ്യയുമായി ഓണാഘോഷം തുടരും. യുവതലമുറയുടെ ഓണാഘോഷ മരണങ്ങളും ഉണ്ടാകാം. ലഹരി അവരില്‍ ഓണലഹരിയും വര്‍ധിപ്പിക്കും. ഇതൊക്കെയാണെങ്കിലും ഓണവും ഓണാഘോഷവും തുടരട്ടെ. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ സുന്ദരമാണല്ലൊ.
















