കുന്നത്തൂര്‍: ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ റോഡ് ഉപരോധം അണികളില്ലാത്തതു കാരണം 15 മിനിറ്റില്‍ ഒതുങ്ങി.
രാവിലെ ഒമ്പതുമുതല്‍ ഒരു മണിക്കൂറായിരുന്നു ഭരണിക്കാവ് ടൗണില്‍ ഗതാഗതം തടസപ്പെടുത്തി റോഡ് ഉപരോധിക്കാനായി സിപിഎം ആഹ്വനം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ ഒമ്പതുമണിക്ക് നിശ്ചയിച്ചിരുന്ന ഉപരോധം ആരംഭിച്ചത് 11നാണ്. അമ്പതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് ഉപരോധത്തിന് എത്തിയത്. നാല് റോഡുകള്‍ ചേരുന്ന ടൗണിലാണ് ഭരണിക്കാവ.് എന്നതിനാല്‍ പ്രവര്‍ത്തകര്‍ ഇല്ലാതെ റോഡ് ഉപരോധം നടത്തുക പ്രയാസമാണ്. ഇതിനാലാണ് ഉപരോധം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഒരു മണിക്കൂര്‍ ഉപരോധം നീണ്ടുനില്‍ക്കും എന്നുള്ളതിനാല്‍ വന്‍ സന്നാഹത്തോടെയാണ് ഭരണിക്കാവിലും പരിസരത്തും പോലീസ് നിലയുറപ്പിച്ചത്. ഗതാഗതം പലയിടത്തും വഴി തിരിച്ച് വിട്ടിരുന്നു. ഉപരോധം സമരം ഏരിയ സെക്രട്ടറി ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ മഴ ആരംഭിച്ചതിനാല്‍ അണികള്‍ പിന്നെയും കൊഴിഞ്ഞുപ്പോയി. ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ ഇല്ലാതിരുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചത് ചെറിയ വാക്കേറ്റതിന് ഇടയായി. തുടര്‍ന്ന് ഉപരോധസമരം 15 മിനിട്ടിനകം അവസാനിപ്പിച്ചു. ഉപരോധത്തിന് ആളെ തികയ്ക്കുന്നതിന്വേണ്ടി വിദ്യാര്‍ത്ഥികളെയും രംഗത്ത് ഇറക്കിയിരുന്നു. ‘ഭരണിക്കാവിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥാപിച്ച ബസ് സ്റ്റാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് വിരോധാഭാസമായി. അതിനാല്‍ തന്നെ പൊതുജനങ്ങളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചില്ല. നേരത്തെ സമരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാത്തത് മൂലം ഡിവൈഎഫ്ഐയുടെ സംസ്ഥാന ധര്‍ണയും ഭരണിക്കാവില്‍ ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: