കോരനെ ഞാനും നിങ്ങളും പണ്ടേ അറിയും. കരികാല ചോളനെ വിരട്ടിയ ആദിമചേരന് ഉതിയന്ചേരന്റെ പാരമ്പര്യം പേറുന്നതിനാല്‍ അദ്ദേഹം ചേരമനാണ്. പുലയരുടെ കുലദൈവമായ ഭദ്രകാളിയെ കൊടുങ്ങല്ലൂരമ്മയാക്കി പ്രതിഷ്ഠിച്ച പുകള്‍പെറ്റ ചേരന് ചെങ്കുട്ടുവനായതും പൊട്ടന്തെയ്യമായും വിഷ്ണുമൂര്‍ത്തിയായും പുലി മറഞ്ഞ തൊണ്ടച്ചനായും മലബാറില്‍ അഭിരമിക്കുന്നതും അദ്ദേഹം തന്നെ.
പക്ഷേ, അക്കാലമൊക്കെ പോയി. കോരന് പിന്നീട് ‘കോരന് സഖാവ്’ ആയി. ”നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ…” എന്നുപാടി കാവാലത്തും കരുമാടിയിലും കൈനകരിയിലും പോലീസിന്റെയും ഗുണ്ടകളുടെയും തല്ലുകൊണ്ട് അബോധാവസ്ഥയിലേക്ക് വീഴുമ്പോഴും അടികൊണ്ടു നുറുങ്ങിയ കൈവിരലുകള്‍ ചുരുട്ടിപ്പിടിച്ച് കോരന് വിളിച്ചുകൂവി:
”നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രം! സഖാവ് സ്റ്റാലിന് സിന്ദാബാദ്!!”
എ.എന്‍.ഹോഡ്ജസ് എന്നൊരു ഇംഗ്ലീഷുകാരന് സിഎസ്ഐ പള്ളിയെന്ന പേരില്‍ നാടുനീളെ ‘പുലപ്പള്ളി’കള്‍ സ്ഥാപിച്ച് ചേരന് ചെങ്കുട്ടുവന്റെ വംശത്തെ തെമ്മാടിക്കുഴിയില്‍ അടക്കുന്നതിനെപ്പറ്റി ഒരിക്കല്‍ ഞാന്‍ കോരനോടു പരാതിപ്പെട്ടു. അതിന്റെ പേരില്‍ കോരന്റെ പാര്‍ട്ടി സഖാക്കള്‍ എന്റെ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും വരെ പറഞ്ഞതും എന്റെ മക്കളെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കമിട്ടു തട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തി ഊരു വിലക്ക് കല്പ്പിച്ചതും ഞാനിന്നും മറന്നിട്ടില്ല.
മറ്റൊരിക്കല്‍, ഞാന്‍ കോരന്റെ കൂരയില്‍ ചെന്നപ്പോള്‍ അവിടെ പാര്‍ട്ടിയുടെ പ്ലീനമോ പൊളിറ്റ് ബ്യൂറോയോ ലോക്കല്‍ കമ്മറ്റിയോ ഏതാണ്ടു കുന്ത്രാണ്ടം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. കോരന്റെ കുടുംബത്തിന് സ്റ്റഡിക്ലാസ് എടുക്കുന്ന മീശ മുളയ്ക്കാത്ത പയ്യനെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു! അത്, പുന്നപ്ര-വയലാര്‍ സമരഭൂവില്‍ കോരന്റെ അച്ഛനെ പോലീസിനെക്കൊണ്ടു കൊല്ലിക്കുകയും കോരന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത നാട്ടിലെ പ്രമാണി അവറാച്ചന് മുതലാളിയുടെ സില്‍ക്ക് ജുബ്ബയും സ്വര്‍ണക്കുരിശും ധരിച്ചു നടക്കുന്ന പുന്നാരസന്തതി പ്രിന്‍സ് ആയിരുന്നു. കോരന്റെ ഭാര്യ ചിരുത പച്ച നെല്ല് ഉരലില്‍ കുത്തിപൊടിച്ചുണ്ടാക്കിയ ആവി പറക്കുന്ന പുട്ടും കട്ടന്‍കാപ്പിയും മൂക്കുമുട്ടെ തട്ടിയിട്ട് കോരന്റെ (എന്റെയും) കെട്ടുപ്രായം തികഞ്ഞ സഹോദരിയുടെ മേല്‍ കഴുകന് കണ്ണുകള്‍ പായിക്കുന്ന പ്രിന്‍സിനെ ഭയപ്പാടോടെ നോക്കി ഞാന്‍ ഒരു ദുശ്ശകുനംപോലെ മുറ്റത്തെ കാറ്റുവീണ പടറ്റിവാഴച്ചുവട്ടില് നിന്നു. അപ്പോള്‍ എന്റെ അടുത്തുവന്ന് കോരന് മന്ത്രിച്ചു.
”ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള പാര്‍ട്ടിയുടെ പുതിയ അടവുനയത്തിന്റെ ഭാഗമാണ് പ്രിന്‍സിനെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാക്കിയത്. പിന്നെ, നിങ്ങളെപ്പോലുള്ള ബൂര്‍ഷ്വാകളെ ഒതുക്കാന്‍ പ്രിന്സിനെപ്പോലുള്ള മുതലാളിമാരുടെ സഹായം പാര്‍ട്ടിക്ക് കൂടിയേ തീരൂ!”
ഞാനൊന്നും മിണ്ടിയില്ല. പണിയില്ലാത്തതിനാല്‍ അഞ്ചാറുദിവസമായി പട്ടിണിയിലായ എന്റെ കുടുംബത്തിന് അരിവാങ്ങാന്‍ അന്തിവായ്പയായി അഞ്ചുരൂപയ്ക്കു ചെന്ന എന്നെ കോരന് ബൂര്‍ഷ്വായെന്നു വിളിച്ചതില്‍ ദേഷ്യവും തോന്നിയില്ല; പക്ഷേ അഞ്ചുരൂപയ്ക്കുപകരമായി ”കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാല്‍ വയറു നിറയും” എന്നുപദേശിച്ചതിന് കോരനോട് എനിക്ക് പരിഭവം തോന്നിയെന്നതു നേരാണ്. (പിന്നീട് പ്രിന്‍സ് എംഎല്‍എ ആയപ്പോള്‍ അയാളുടെ വിജയാഹ്ലാദ ജാഥയില്‍ പങ്കെടുത്ത കോരന് എറിഞ്ഞ കല്ലുകൊണ്ട് എന്റെ നിത്യരോഗിയായ മകന്റെ തലപൊട്ടിയപ്പോഴും കോരനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു.)
കോരനെന്നും പാര്‍ട്ടിയെ വിശ്വസിച്ചു; പാര്‍ട്ടി മാത്രമാണ് സത്യമെന്നു കരുതി. സമുദായാംഗങ്ങളെ ഉദ്ധരിക്കാന്‍ ശ്രമിച്ച പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തകരെ കോരന് തല്ലിയതും പാര്‍ട്ടിയോടുള്ള കൂറുകൊണ്ടു മാത്രമായിരുന്നു. പക്ഷേ, പാര്‍ട്ടിക്കുവേണ്ടി എന്നും ചോരയും നീരും വറ്റിച്ച പുലയന്റെ മക്കള്‍ ആറ്റിറമ്പിലെയും തോട്ടുവക്കത്തെയും പാടവരമ്പിലെയും വഴിവക്കത്തെയും മൂന്ന് സെന്റ് ഷെഡ്ഡുകളില്‍ ഒത്തിരി ഇല്ലായ്മകളും ഒത്തിരി വല്ലായ്മകളുമായി കഴിയുമ്പോള്‍ ഇന്നലെ കുരുത്ത സജി ചെറിയാന്മാരും സിന്ധുജോയിമാരും മനോജ് കുരിശിങ്കല്മാരും ജോയ്സ് ജോര്‍ജുമാരും ഹുസൈന് രണ്ടത്താണിമാരും അബ്ദുള്ളക്കുട്ടിമാരും ഫായിസുമാരും ഷംസീര്‍മാരും ഷിജുഖാന്മാരും ബിജിമോളുമാരും പള്ളിയും പട്ടക്കാരുമെല്ലാം പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി സ്ഥാനം മുതല്‍ മന്ത്രിസ്ഥാനംവരെ നേടുന്നതുകണ്ടപ്പോള് കോരന് എതിര്‍ത്തു. അങ്ങനെ കോരന് കുലംകുത്തിയായി; പാര്‍ട്ടി ഒറ്റപ്പെടുത്തി ഊരുവിലക്ക് കല്‍പ്പിച്ച കോരന് മരിച്ചപ്പോള്‍ സ്ഥലമില്ലാതിരുന്നതുമൂലം അടുക്കളയില്‍ കുഴിച്ചിട്ടതിന് ദുഃഖത്തോടെ ഞാനും സാക്ഷിയായിരുന്നു.
അതൊക്കെ ഒരു കാലം! ഇന്നലെ ആലപ്പുഴ ബസ്സ്റ്റാന്റില് വച്ച് കോരന്റെ പേരക്കുട്ടികളെ ഞാന്‍ കണ്ടുമുട്ടി. അവരെന്നോടു സ്നേഹത്തോടെ ചോദിച്ചു. ”ഞങ്ങടെ അപ്പൂപ്പന് ഈ അപ്പൂപ്പനെ എന്നും സവര്‍ണഫാസിസ്റ്റ്, വര്‍ഗീയവാദി, ബൂര്‍ഷ്വാ എന്നൊക്കെയാണ് വിളിച്ചിരുന്നത്, അല്ലേ?”
”ഇല്ല മക്കളേ! അത് ഷംസീറിനെയും തോമസ് ഐസക്കിനെയുംപോലുള്ള ന്യൂനപക്ഷ സഖാക്കളും വാലുമുറിച്ച സവര്ണപൈങ്കിളിക്കവി സുധാകര ‘നായര്‍’മാരും അവര്‍ണരെ എന്നും വെള്ളംകോരികളും വിറകുവെട്ടികളുമാക്കി നിലനിര്‍ത്താന്‍ കോരനെക്കൊണ്ട് വിളിപ്പിച്ചതല്ലേ; എന്നാലല്ലേ അവര്‍ക്ക് അതിന്റെ മറവില്‍ പള്ളി പണിയാനും പുലയനെ പെന്തക്കോസ്തുകാരനാക്കാനും പറ്റൂ! വല്ല അമ്പലത്തിലും ഭാഗവതം വായിച്ചു കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് ജീവിക്കുന്ന ഞാനെങ്ങനെയാ മക്കളേ, ബൂര്ഷ്വായാകുന്നത്?”
”ഇല്ല അപ്പൂപ്പാ! ഇനി ഞങ്ങടെ തിണ്ണയില്‍ കാലുകുത്തുന്ന സകല പെന്തക്കോസ്തുകാരനേയും കമ്മ്യൂണിസ്റ്റുകാരനെയും ഞങ്ങള്‍ കഴുത്തിനുപിടിച്ചു തള്ളും. കൊടുങ്ങല്ലൂര്‍ ഭരണിക്കു മുടങ്ങാതെ പോകും, ഞങ്ങടെ കുലദൈവമല്ലേ, കൊടുങ്ങല്ലൂരമ്മ! അതുപോലെ, സകല അവശ ക്രിസ്ത്യാനിയെയും ഞങ്ങള്‍ തിരികെ പുലയ ധര്മത്തിലെത്തിച്ച് കൊടുങ്ങല്ലൂരമ്മയുടെ ഭക്തരാക്കും….അങ്ങനെ ഞങ്ങളും ഉയരും!”
അപ്പോള്‍, പാര്‍ട്ടി നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയുടെ ജാഥ അതിലൂടെ കടന്നുപോയി. കോരന്റെ കുഞ്ഞുങ്ങള്‍ പറഞ്ഞു: ”ദേ, അപ്പൂപ്പാ! പറയനെയും പുലയനെയും പറ്റിക്കാന്‍ ഉഡായിപ്പുംകൊണ്ട് സഖാക്കള്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്…. ഫൂ! ഫൂ! ഫൂ!!!”
പാര്ട്ടിവിലങ്ങുകള് പൊട്ടിച്ചെറിഞ്ഞ ഒരു തലമുറയുടെ സ്വാതന്ത്ര്യത്തിന്റെ ആട്ടായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: