ഭാരതം വികസിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കിഴക്കന്‍ ഭാരതത്തിന്റെ വികസനത്തോടെയല്ലാതെ സാധ്യമാകില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ ഭാരതം മാത്രമാണ് മുന്നേറുന്നതെങ്കില്‍, അത് ഭാരതത്തിന്റെ മുന്നേറ്റമാവില്ല. കിഴക്കന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസ്സാം, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ശക്തമാകുമ്പോള്‍ മാത്രമേ ഭാരതത്തിന് മുന്നോട്ട് പോകാനാവൂ.
ഭാരതത്തിന്റെ ഈ ഭാഗങ്ങളും ശാക്തീകരിക്കപ്പെടണം. അതിനാല്‍ അടിസ്ഥാനസൗകര്യ വികസനമാകട്ടെ, റെയില്‍ ബന്ധിപ്പിക്കലോ ഡിജിറ്റല്‍ കണക്ടീവിറ്റിയോ ആകട്ടെ, നമ്മള് കിഴക്കന്‍ ഭാരതത്തിന്റെ എല്ലാ ആവശ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുകയും ഈ പ്രക്രിയയുടെ ഭാഗമായി അവിടെ വാതക പൈപ്പ്ലൈനുകള് സ്ഥാപിക്കുകയും ചെയ്യുന്നു. അടുക്കളകളില്‍ പൈപ്പ് വെള്ള വിതരണം പോലും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായി കണക്കാക്കിയിരുന്ന ആ സംസ്ഥാനങ്ങളില്‍ വാതക പൈപ്പ്ലൈനുകള് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? പ്രവര്‍ത്തനരഹിതമായ നാലു വള നിര്‍മ്മാണ വ്യവസായശാലകളുണ്ടായിരുന്ന കിഴക്കന്‍ ഭാരതത്തില്‍ യുവാക്കള്‍ തൊഴില്‍രഹിതരും കൃഷിക്കാര്‍ നിരവധി പ്രശ്നങ്ങളെ നേരിടുന്നവരും ആയിരുന്നു.
നാം പുതിയ യൂറിയ നയവും പുതിയ വാതക വിതരണ നയവും രൂപീകരിച്ചതിന്റെ ഫലമായി ഇന്ന് ഗോരഖ്പൂരാകട്ടെ, ബറേലിയാകട്ടെ, താല്‍ച്ചറോ സിന്ധ്രിയോ ആകട്ടെ, എല്ലാം കിഴക്കുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ വളനിര്‍മ്മാണ വ്യവസായശാലകള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ട് യുവാക്കള്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് രാസവളവും നല്കി ഈ ദിശയില്‍ നിരന്തരം പ്രവര്‍ത്തിച്ചു വരികയുമാണ്. സൈനികരുടെ ക്ഷേമത്തിനായി ഗവണ്മെന്റില് ഒരു പ്രത്യേക വകുപ്പുണ്ട്. എന്നുവരികിലും കര്‍ഷകരുടെ പ്രാധാന്യം സൈനികരുടേതിനേക്കാല്‍ ഒട്ടും തന്നെ കുറവല്ല. ഈ 60 വര്‍ഷങ്ങളില്‍ നമ്മള് കൃഷിയുടെ സാമ്പത്തിക വശത്തിനു മാത്രമേ പ്രാധാന്യം നല്കിയിരുന്നുള്ളൂ.
നമ്മുടെ വിള മികച്ചതാകുകയും കൃഷി വികസിക്കുകയും വേണം. അതിനാലാണ് മന്ത്രാലയത്തിന്റെ പേര് കൃഷി മന്ത്രാലയം എന്നായത്. കൃഷി മന്ത്രാലയത്തിന്റെ പ്രാധാന്യം സര്‍വ്വപ്രധാനമാണെങ്കിലും തുല്യ പ്രാധാന്യമുള്ളതാണ് ഈ കാലഘട്ടത്തില്‍ കര്‍ഷകരുടെ ക്ഷേമം. കൃഷിയുടെ മാത്രം വികസനം ഗ്രാമീണ ജീവിതത്തെ അപൂര്‍ണ്ണമാക്കും. കര്‍ഷകരുടെ ക്ഷേമവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാകുകയുള്ളൂ. അതിനാല്‍ കേന്ദ്ര ഗവണ്മെന്റില് കൃഷി മന്ത്രാലയം എന്നറിയപ്പെട്ടിരുന്നത് ഇനിമുതല്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്നറിയപ്പെടും. ഭാവിയില്‍ കൃഷിക്കുള്ള ആസൂത്രണത്തോടൊപ്പം കര്‍ഷക ക്ഷേമവും ആസൂത്രണം ചെയ്യപ്പെടും. വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരും നിരവധി വൈഷമ്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി ഗവണ്മെന്റ് പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി ഒരു സ്ഥിരസംവിധാനമുണ്ടാക്കും. വരുംദിവസങ്ങളില്‍ ഒരു കാര്യത്തില്‍കൂടി ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആസന്നമായ ആ ചുമതലയിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും രാജ്യത്തെ 18,500 ഗ്രാമങ്ങളില്‍ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. ഈ ഗ്രാമങ്ങള്‍ക്ക് വൈദ്യുതിയും വികസനവും അന്യമാണ്. നാം പഴയ ക്രമം പിന്തുടര്ന്നാല് ഈ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാന്‍ ഇനിയും ഒരു 10 വര്‍ഷം കൂടിയെടുക്കും. പത്ത് വര്‍ഷം കാത്തിരിക്കാന്‍ രാജ്യം ഒരുക്കമല്ല. സമയക്രമം നിശ്ചയിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം നടത്തിയിരുന്നു. ചിലര്‍ പറഞ്ഞു അത് 2019 നകം നടത്താം, ചിലര്‍ പറഞ്ഞു 2022നകം നടത്താം. കൊടുങ്കാടിന്റെയും, അതിവിദൂര മലമ്പ്രദേശങ്ങളുടെയും മോശം കണക്ടീവിറ്റിയുടെയും ഒഴിവുകഴിവുകളാണ് അവര്‍ നിരത്തിയത്.
ടീം ഇന്ത്യയ്ക്കൊരു പ്രതിജ്ഞയുണ്ട്. 1000 ദിവസങ്ങള്‍ക്കകം ഈ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കും. സംസ്ഥാന ഗവണ്മെന്റുകളോട് ഇത് ചെയ്യാന്‍ ഞാന്‍ ഗൗരവമായി അഭ്യര്‍ത്ഥിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ. ഈ സംസ്ഥാനങ്ങളുടെ പേര് ഞാന്‍ പറഞ്ഞാല്‍ അതൊരു രാഷ്ട്രീയ പ്രസ്താവനയായി വീക്ഷിക്കപ്പെടും. അതിനാലാണ് ഞാന്‍ അവയുടെ പേരുകള്‍ പറയാത്തത്. അടുത്ത 1000 ദിവസങ്ങള്‍ക്കകം 18,500 ഗ്രാമങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ നാം വൈദ്യുതിയെത്തിക്കുമെന്ന് ഇന്ന് ടീം ഇന്ത്യ, 125 കോടി ജനങ്ങള്‍, ഈ ചെങ്കോട്ടയില്‍ നിന്ന് പ്രതിജ്ഞയെടുക്കുകയാണ്.
ഞാന്‍ കര്‍ഷക ക്ഷേമത്തെപ്പറ്റി സംസാരിച്ചു, ഇത് ഉത്കണ്ഠാജനകമായ ഒരു വിഷയമാണ്. ഇതു പോലെ തന്നെ കല്‍ക്കരിയാകട്ടെ, ബോക്സൈറ്റാകട്ടെ, നമ്മുടെ ധാതുസമ്പത്ത് ശേഖരിക്കുന്ന ആ പ്രദേശങ്ങളോട് നാം അവധാനത പുലര്‍ത്തുന്നു. അവയുടെ വികസനത്തോട് നാം അലംഭാവം പ്രകടിപ്പിക്കുന്നു. ആ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതമെങ്ങനെയെന്ന് നോക്കൂ.
ഭാരതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന അവര്‍, വികസനത്തിന്റെ അഭാവത്തില്‍ യാതനകള്‍ അനുഭവിക്കുന്നു. അത്തരം പ്രദേശങ്ങളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വികസനത്തിനായി നമ്മള് ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ധാതുസമ്പന്നവും ഭൂരിപക്ഷം ആദിവാസി മേഖലകളുമായ ഇവിടങ്ങളില്‍ എല്ലാ വര്‍ഷവും ഏതാണ്ട് 6000 കോടി രൂപ ചെലവഴിക്കപ്പെടും. ഈ മേഖലകളുടെ വികസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള് ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് യുവശക്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രധാന പങ്ക് വഹിക്കും. മത്സരാത്മക ലോകത്ത് മുന്നോട്ട് പോകണമെങ്കില്‍ അവസരങ്ങള്‍ നല്കി നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കെങ്ങനെ പുതിയ സംരംഭകരാകാന്‍ സാധിക്കും, അവരെങ്ങനെ പുതിയ ഉത്പാദകരാകാം, അവരെങ്ങനെ സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു വലിയ ശൃംഖലയാരംഭിക്കും? ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് ഉടനാരംഭിക്കാത്ത ഒരു ജില്ലയും ബ്ലോക്കും ഭാരതത്തിലുണ്ടാകാന്‍ പാടില്ല. സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഭാരതത്തിന് ഇന്നില്ലാത്ത ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിയുമെന്ന് നമുക്ക് സ്വപ്നം കണ്ടുകൂടേ.
സ്റ്റാര്‍ട്ട് അപ്പുകളുടെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ വരും ദിവസങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നാം പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഈ പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ബാങ്ക് ജീവനക്കാര്‍ പ്രശംസനീയമായ വിധത്തില്‍ ജോലി ചെയ്തു. നിങ്ങള്‍ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുമ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നു. ബാങ്കുകളിലെ എന്റെ സുഹൃത്തുക്കളെ, ബാബാ സാഹേബ് അംബേദ്കറിന്റെ ഈ 125-ാം ജന്മവാര്ഷികത്തില്, 1.25 ലക്ഷം ബാങ്ക് ശാഖകളാണുള്ളത്. എനിക്ക് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുണ്ട്.
നമുക്ക് ഇനിയും കൂടുതല്‍ പദ്ധതികളാകാം, എന്നാല്‍ ആദിവാസി മേഖലയില്‍ ശാഖയുള്ള ബാങ്ക് എന്റെ ആദിവാസി സഹോദരന്മാര്ക്കു വേണ്ടിയും ആദിവാസി മേഖലയിലല്ലാത്ത ശാഖ എന്റെ ദലിത് സഹോദരന്മാര്ക്കു വേണ്ടിയും അതായത്, ഓരോ ശാഖയും സ്റ്റാര്‍ട്ട് അപ്പിനു വേണ്ടിയുള്ള സാമ്പത്തിക സഹായമായി ഒരു ദലിതനോ, ആദിവാസി വിഭാഗക്കാരനോ വായ്പ നല്‍കുമെന്നും വരുംദിനങ്ങളില്‍ പ്രതിജ്ഞ ചെയ്യണം. ഈ വിധത്തില്‍ ഒരേ സമയത്ത് 1.25 ലക്ഷം ദലിത് സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ആദിവാസി ജനവാസ മേഖലകളില്‍ ആദിവാസി സംരംഭകരും ഉയര്‍ന്നു വരും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതിയൊരു മാനം നല്‍കികൊണ്ട് നമുക്ക് ഇത് ചെയ്യാന്‍ സാധിക്കും.
രണ്ടാമതായി, ഈ 1.25 ലക്ഷം ബാങ്ക് ശാഖകള്‍ക്ക് വനിതാ സംരംഭകര്‍ക്കായി ഒരു പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ സാധിക്കുമോ? 1.25 ലക്ഷം ശാഖകള്‍ 1.25 ലക്ഷം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കണം. അങ്ങനെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു ശൃംഖലയുണ്ടാകും. പുതിയ വ്യവസായികള്‍ സജ്ജരാകും. ചിലര്‍ ഒരാള്‍ക്കും, ചിലര്‍ രണ്ടു പേര്‍ക്കും, മറ്റു ചിലര്‍ നാലു പേര്‍ക്കും തൊഴില്‍ നല്‍കുക വഴി രാജ്യത്തിന്റെ സാമ്പത്തിക ജീവിത്തില്‍ മാറ്റത്തിന് വഴി തുറക്കും.
രാജ്യത്ത് മൂലധന നിക്ഷേപമുണ്ടാകുമ്പോള്‍, അത് നിര്‍മ്മാണ മേഖലയിലാകണമെന്നും പരമാവധി കയറ്റുമതി സാധ്യതയുള്ളതാകണമെന്നും നമ്മള് അഭ്യര്‍ത്ഥിക്കുകയും, ഇതിനായി ഗവണ്മെന്റ് മൂലധന നിക്ഷേകര്‍ക്കായി നിരവധി പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇത് പ്രധാനപ്പെട്ടതും തുടരേണ്ടതുമാണ്. എന്നാല്‍ ഇന്ന്, ഞാന്‍ ഒരു പുതിയ ആശയവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് മൂലധന നിക്ഷേപമുണ്ടാകുമ്പോഴും നിര്‍മ്മാണ മേഖലയില്‍ നിക്ഷേപമുണ്ടാകുമ്പോഴും ഗവണ്മെന്റ് സഹായത്തിന് ചില മാനദണ്ഡങ്ങളുണ്ടാകും. ഏതു തരത്തിലുള്ള വ്യവസായമാണ് നിങ്ങള്‍ സ്ഥാപിക്കുന്നതെങ്കിലും, പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്കാനായാല്, നിങ്ങള്‍ക്ക് ഒരു വ്യത്യസ്ത സാമ്പത്തിക പാക്കേജ് ലഭിക്കുമെന്ന മാനദണ്ഡം കൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതിയ യൂണിറ്റുകള്‍ക്കുള്ള സഹായം തൊഴില്‍ നല്‍കലുമായി ബന്ധപ്പെടുത്താന്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നു.
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നാന്‍ നാം ആഗ്രഹിക്കുന്നു. സ്കില്‍ ഇന്ത്യയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. തൊഴില്‍ അഴിമതിയുടെ മേഖല കൂടിയാണ്. ദരിദ്രരില്‍ ദരിദ്രനായ വ്യക്തി പോലും തന്റെ മകന് ഒരു ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എപ്പോഴൊക്കെ ജോലിക്കായി അഭിമുഖമുണ്ടെങ്കിലും, അത് റെയില്‍വേയിലാകട്ടെ, അധ്യാപക ജോലിയാകട്ടെ, ഡ്രൈവറുടെ ജോലിയാകട്ടെ, ചെറുപ്പക്കാര്‍ ശുപാര്‍ശയ്ക്കായി ആരെയെങ്കിലും അന്വേഷിക്കുന്നത് നാം കണ്ടിട്ടുണ്ട്.
എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍, ഇവിടെ യോഗ്യതയേക്കാള്‍, അഭിമുഖത്തിന്റെ പേരില്‍ നീതിയും അനീതിയും തമ്മിലുള്ള ഒരു മത്സരമാണ് നടക്കുന്നത്. അപ്പോള്‍ അവര്‍ പറയും ചിലര്‍ അഭിമുഖത്തില്‍ പരാജയപ്പെട്ടെന്ന്. രണ്ടു മിനിട്ടില്‍ ഒരാളെ അഭിമുഖം നടത്തി ആ വ്യക്തിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുന്ന ഒരു മനശ്ശാസ്ത്രജ്ഞനെയും ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ചെറിയ തൊഴിലുകള്‍ ആവശ്യമുള്ള പാവപ്പെട്ട ഒരമ്മയുടെ മകനോ, കുറഞ്ഞ വിദ്യാഭ്യാസമുള്ളവര്‍ക്കോ ഒരു ജോലി ലഭിക്കാന്‍ അഭിമുഖ പരീക്ഷ നേരിടേണ്ടത് അത്യാവശ്യമാണോ എന്ന് ഞാന്‍ വളരെക്കാലമായി ചിന്തിക്കുന്നു?
ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന മാര്‍ക്ക് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഇത് തീരുമാനിക്കപ്പെട്ടുകൂടേ? അഞ്ഞൂറോ രണ്ടായിരമോ ആളുകളെ ആവശ്യമുള്ളപ്പോള്‍ മാര്‍ക്ക്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള അഞ്ഞൂറോ രണ്ടായിരമോ പേരെ തെരഞ്ഞെടുക്കുക വഴി, മാര്‍ക്ക്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. ശാരീരിക ക്ഷമതയാവശ്യമുള്ള ഘട്ടങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആവശ്യമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങള്ക്കും വ്യക്തിത്വം പ്രധാനമായതിനാല്‍ ബാഹ്യരൂപം കണക്കാക്കപ്പെടും. റെയില്‍വേ ജോലിക്കായി പരീക്ഷയെഴുതാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും നാഗാലാന്‍ഡില്‍ നിന്നും മിസോറാമില്‍ നിന്നും ജനങ്ങള്‍ മുംബൈയിലേക്ക് പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നമുക്ക് ഈ പീഡനം അവസാനിപ്പിക്കണം. ചെറിയ ജോലികള്‍ക്കായി അഭിമുഖ പരീക്ഷകള്‍ എത്രയും വേഗം നിര്‍ത്തലാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനും ഞാന്‍ സംസ്ഥാന ഗവണ്മെന്റുകളോടും ഗവണ്മെന്റിലെ എന്റെ പങ്കാളികളോടും ആഹ്വാനം ചെയ്യുന്നു. പാവപ്പെട്ടവനെ ബുദ്ധിമുട്ടിപ്പിക്കുന്ന അഴിമതിയില്‍ നിന്ന് രാജ്യത്തെ ഇത് മുക്തമാക്കും. നമുക്ക് അതിനുവേണ്ടി പരിശ്രമിക്കണം, ഇത് എന്റെ അഭ്യര്‍ത്ഥനയാണ്.
നമ്മുടെ രാജ്യം സമാധാനപൂര്‍വം ഉറങ്ങുന്നു. 125 കോടി രാജ്യവാസികളും സമാധാനപൂര്‍വം ഉറങ്ങുന്നു.നമ്മുടെ സൈനികര്‍ അതിര്‍ത്തികളില്‍ പരമമായ ത്യാഗത്തിനായി തയ്യാറായി നില്‍ക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. ഒരു രാജ്യത്തിനും അവരുടെ സൈന്യത്തെ താഴ്ന്നനിലയില്‍ വിലയിരുത്താന്‍ സാധിക്കില്ല. 125 കോടി രാജ്യവാസികളുടെ ടീം ഇന്ത്യയ്ക്ക്, ഒരോ സൈനികനും, രാജ്യത്തിന്റെ ശക്തിയാണ്, രാജ്യത്തിന്റെ സമ്പത്തും ഊര്‍ജ്ജവുമാണ്.
നിരവധി ഗവണ്മെന്റുകള് വന്നുപോയി. ഒരു റാങ്ക്, ഒരു പെന്ഷന്. ഈ വിഷയം എല്ലാ ഗവണ്മെന്റുകളുടെ മുന്നിലുമെത്തി. ശുപാര്‍ശകള്‍ എല്ലാ ഗവണ്മെന്റുകളുടെ മുന്നിലും സമര്‍പ്പിക്കപ്പെട്ടു. എല്ലാ ഗവണ്മെന്റുകളും ചില ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. എനിക്കും ഇതേവരെ അത് ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഒരു റാങ്ക്, ഒരു പെന്ഷന് നാം തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞതായി ഈ ത്രിവര്‍ണ്ണ പതാക സാക്ഷിയാക്കി,ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയായല്ല, മറിച്ച് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയുടെ പ്രതിനിധിയായി നിന്നുകൊണ്ട് എന്റെ എല്ലാ സായുധ സൈനികര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു. വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരുന്നു. ഈ ചര്‍ച്ചകള്‍ അവസാന വട്ടത്തിലെത്തുമ്പോഴേക്കും, രാജ്യത്തിന്റെ ആകമാന വികസനം മുന്നില്‍ കണ്ടുകൊണ്ട് എല്ലാവര്ക്കും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 20-25 വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഞങ്ങള്‍ പരിഹാരം കാണേണ്ടത്. ഈ നിലയ്ക്ക് ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ അതിന്റെ അന്ത്യം ഫലപ്രാപ്തിയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍, ഈ ഗവണ്മെന്റ് ഒരു റാങ്ക്, ഒരു പെന്ഷന് തത്വത്തില്‍ അംഗീകരിച്ചതായി ഒരിക്കല്‍ക്കൂടി ഞാന്‍ ഉറപ്പുനല്‍കുന്നു. വിഷയത്തിന്റെ വിവിധവശങ്ങള്‍ പരിശോധിച്ചും ബന്ധപ്പെട്ട വ്യക്തികളുമായി ചര്‍ച്ച ചെയ്തും ഇത് നടപ്പാക്കാനായി നമ്മള് മുന്നോട്ട് പോവുകയാണ്.
2022 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. 2022ല്‍ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചുകൊണ്ട് നാം നിശ്ശബ്ദരായി ഇരിക്കുകയില്ല. നമ്മള്‍ക്ക് ഒരു പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. രാജ്യത്തിലെ ഒരോ ഗ്രാമത്തിലും, ആറു ലക്ഷം ഗ്രാമങ്ങളില്‍ 2022 ഓടെ ഈ പ്രശ്നം ഇല്ലായ്മ ചെയ്യണം.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് 125 കോടി രാജ്യവാസികള്‍ പ്രതിജ്ഞ ചെയ്യണം. 125 കോടി ജനങ്ങള്‍ ഈ പ്രതിജ്ഞയെടുത്താല്‍ 2022 ഓഗസ്റ്റ് 15ന്റെ പുലരി ദര്‍ശിക്കുന്നത് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവര്‍ കണ്ട സ്വപ്നം സാക്ഷാത്ക്കരിച്ച 125 കോടി ഭാരതീയരെയാകും. ആറു ലക്ഷം ഗ്രാമങ്ങളുടെ ആറു ലക്ഷം സ്വപ്നങ്ങളും, നഗരങ്ങളും, മെട്രോപൊളിറ്റന്‍ പ്രദേശങ്ങളും, ഗവണ്മെന്റിന്റെ ഓരോ വകുപ്പും ഓരോ യൂണിറ്റും ഒരു പ്രതിജ്ഞ നിറവേറ്റണം, അതിനായി നമുക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണം. നമ്മുടെ എല്ലാ എഴുത്തുകളും നമ്മുടെ എല്ലാ സ്വപ്നങ്ങളും ആ പ്രതിജ്ഞ നിറവേറ്റാന്‍ പ്രവര്‍ത്തിക്കണം.
നമ്മുടെ സ്വാതന്ത്ര്യസമരം ദശാബ്ദങ്ങള്‍ നീണ്ടെങ്കിലും സ്വാതന്ത്ര്യം ഇനിയും ദര്‍ശിക്കാനായിട്ടില്ല. 1910ലും 1920ലും 1930ലും എല്ലാം അവര്‍ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചിരുന്നു. നാം ദശാബ്ദങ്ങളോളം സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നതിനാല്‍ മാത്രമാണ് നമുക്ക് അത് കൈവരിക്കാനായത്. സമ്പല്സമൃദ്ധമായ ഒരു ഭാരതത്തിനു വേണ്ടി നാം ശാക്തീകരിക്കപ്പെട്ട ഭാരതത്തിനും, സംസ്ക്കാരമുള്ളതായ ഭാരതത്തിനും ആരോഗ്യപൂര്‍ണ്ണമായ ഭാരതത്തിനും, അഭിമാനപൂര്‍ണ്ണമായ ഭാരതത്തിനും, മഹത്തരമായ ഭാരതത്തിനും വേണ്ടി പ്രവര്‍ത്തിക്കണം.
2022-ഓടെ വീടുകളില്ലാത്ത ഒരു ദരിദ്രനും ഉണ്ടാകാന്‍ പാടില്ല. 24 മണിക്കൂര്‍ വൈദ്യുതി വിതരണം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കര്‍ഷകരും വനിതകളും ശാക്തീകരിക്കപ്പെട്ടവരും, നമ്മുടെ തൊഴിലാളികള്‍ സംതൃപ്തരും, നമ്മുടെ യുവാക്കള്‍ സ്വയംപര്യാപ്തരും, നമ്മുടെ മുതിര്‍ന്നവര്‍ ആരോഗ്യവാന്മാരും, നമ്മുടെ പാവപ്പെട്ടവര്‍ സമ്പുഷ്ടരുമാകണം. സമൂഹത്തില്‍ ആരും പിന്നിലായി പോകരുത്. എല്ലാവരും തുല്യാവകാശങ്ങള്‍ അനുഭവിക്കുകയും ഇന്ത്യന്‍ സമൂഹം സൗഹാര്‍ദ്ദത പുലര്‍ത്തുകയും വേണം. ഈ സ്വപ്നത്തോടെ, സ്വാതന്ത്ര്യദിനത്തിന്റെ ഈ മംഗളാഘോഷത്തില്‍, നിങ്ങളുടെ എല്ലാവരുടെയും ഒപ്പം സുനിശ്ചിത കര്‍ത്തവ്യത്തോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി പ്രതിജ്ഞ ചെയ്യുകയും, എന്റെ 125 കോടി സഹ രാജ്യവാസികളെ ഹൃദയം നിറഞ്ഞ് ആശംസിക്കുകയും ചെയ്യുന്നു.
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം
ജയ് ഹിന്ദ് !
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: