ആദര്ശധീരന് സുധീരന് വഴിയുണ്ടായ മദ്യനിരോധനം കേരളത്തെ സാവധാനം മയക്കുമരുന്നിനടിമയാക്കിക്കൊണ്ടിരിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ പറഞ്ഞത് കേരളത്തിലെ മയക്കുമരുന്നുപയോഗം മൂന്നിരട്ടിയായി വര്‍ധിച്ചു എന്നാണ്. കേരളത്തില്‍ ഇപ്പോള്‍ 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇതിനാല്‍ മുതിര്‍ന്ന പൗരന്മാരും മയക്കുമരുന്നില്‍ അഭയം തേടുന്നു.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്‍പ്പാദനവും ഉപഭോഗവും കേരളത്തിലെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മദ്യം നിരോധിച്ച സാഹചര്യത്തില്‍ വ്യാജവാറ്റും വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് വരാന്‍പോകുന്ന ഓണം മുന്നില്‍ക്കണ്ട്. പണ്ട് ഒരു ഓണക്കാലത്താണല്ലോ വ്യാജ ചാരായം വൈപ്പിന്‍ നിവാസികളായ നിരവധിപേരെ കൊന്നൊടുക്കിയത്.
രാജ്യത്തെ ജനതയുടെ നാലുശതമാനം മാത്രമാണ് കേരളത്തിലുള്ളതെങ്കിലും മദ്യവില്‍പ്പനയുടെ 16 ശതമാനം ഇവിടെയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിച്ചിരുന്നത്. പ്രഥമസ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.3 ലിറ്ററായിരുന്നു. ജനസംഖ്യയില്‍ അഞ്ച് ശതമാനം ഇവിടെ മദ്യത്തിന്റെ അടിമകളാണ്. ഇപ്പോള്‍ മദ്യോപയോഗം തുടങ്ങുന്നത് 13 വയസ്സിലാണ്.
മദ്യലഭ്യത കുറഞ്ഞതോടെ വിവിധയിനം മയക്കുമരുന്നുകള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. അടുത്തയിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മയക്കുമരുന്നുപയോഗിക്കുന്നത് നിശാന്തിനി ഐപിഎസ് കണ്ടുപിടിച്ചിരുന്നു. മറ്റൊരു ഡിജെ പാര്‍ട്ടിയില്‍ നടന് ഷൈന്‍ ടോം പങ്കെടുത്തിരുന്നല്ലോ. അവിടെ ഉപയോഗിച്ചത് കൊക്കെയ്ന്‍ ആയിരുന്നു.
ഇപ്പോള്‍ സൈക്കോ-ആക്ടീവ് മയക്കുമരുന്നുകളും സ്റ്റിറോയിഡ്സും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ ഉപയോഗിച്ചുതുടങ്ങി. ഈ അവസരം മുതലെടുക്കാന്‍ മാവോയിസ്റ്റുകള്‍ കഞ്ചാവ് കൃഷി തുടങ്ങിയിരിക്കുകയാണ്. നാര്‍ക്കൊ-ടെററിസത്തിന്റെ ഭാഗമായാണത്രെ ഇത്.
മദ്യം നിഷേധിക്കപ്പെട്ടപ്പോള്‍ യുവാക്കള്‍ സൈക്കൊ ട്രോപ്പിക് ഡ്രഗ്സ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങി ഉപോഗിക്കുവാന് തുടങ്ങി. 234 സൈക്കോ ട്രോപ്പിക് ഡ്രഗ്ഗുകളില്‍ 228 ഉം മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. സിനിമ തുടങ്ങുന്നതിന് മുന്‍പ് മദ്യോപയോഗവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് എന്നെഴുതി കാണിക്കുന്നപോലെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് മയക്കുമരുന്നുപയോഗം ചിത്രീകരിക്കുന്ന സിനിമകളെയും തടയുവാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മ്യാന്മറില് നിന്നുമാണ്. ഇത് ഭീകരപ്രവര്‍ത്തനത്തിന് പണം ഉണ്ടാക്കാനാണത്രെ. കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാരില്‍ മിക്കവരും മയക്കുമരുന്നുവാഹകരാണ്. ഇവര്‍ സ്ത്രീകളെയാണ് സ്കൂളുകളില്‍ മയക്കുമരുന്ന് വിതരണത്തിന് ഏല്‍പ്പിക്കുന്നത്. ഇതിന്റെ പ്രധാന കാരണം സ്കൂളുകളില്‍ ഇതരസംസ്ഥാന സ്ത്രീകളുടെ സാന്നിദ്ധ്യം സംശയം ജനിപ്പിക്കാത്തതാണ്.
മദ്യലഭ്യത കുറഞ്ഞ് മയക്കുമരുന്നുപയോഗം കൂടിയപ്പോള്‍ കഞ്ചാവിന് പുറമെ വൈറ്റ്നര്, പശ, ചുമയുടെ സിറപ്പ്, സൈക്കിള്‍ ട്യൂബ് സൊല്യൂഷന് മുതലായവയും കുട്ടികള്‍ ഉപയോഗിക്കുന്നു. ഈ ഉപയോഗം അധികവും സ്കൂളുകളിലും കോളേജുകളിലും ഡിജെ പാര്‍ട്ടികളിലുമാണ്. ഇന്ന് ഡിജെ പാര്‍ട്ടികള്‍ കാമ്പസ് ഫാഷന്റെ ഭാഗമാണ്. ആണ്-പെണ് വിടവ് ഇന്ന് കോളേജ് തലത്തില്‍ കുറഞ്ഞ്, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ ‘എടാ പോടാ’ വാത്സല്യ വിളികളിലേയ്ക്ക് പുരോഗമിച്ച് കഴിഞ്ഞല്ലോ. ഡിജെ പാര്‍ട്ടികള്‍ ഹോട്ടലുകളില്‍ മാത്രമല്ല, റിസോര്‍ട്ടുകളിലും ഫഌറ്റുകളിലും നടക്കുന്നു. ഫഌറ്റുകള്‍ പെണ്‍വാണിഭ സങ്കേതങ്ങളും മാവോയിസ്റ്റുകളുടെ രഹസ്യതാവളങ്ങളുമാണല്ലോ.
ഇന്ന് ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകള്‍ ഹാഷിഷ്, കൊക്കെയിന്‍, എല്‍എസ്ഡി മുതലായവയാണ്. പോലീസ് അടുത്തയിടെയാണല്ലൊ ആറുപേരെ മയക്കുമരുന്നുപയോഗത്തിനിടെ അറസ്റ്റ് ചെയ്തത്. അവര്‍ക്ക് മയക്കുമരുന്നെത്തിച്ചിരുന്നത് ഒരു റഷ്യക്കാരന് ആണത്രെ. കെറ്റമിനും കഞ്ചാവുമായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.
കുട്ടികള്‍ മയക്കുമരുന്നുപയോഗത്തിലേയ്ക്ക് പ്രവേശിക്കുന്നത് പുകവലിയിലൂടെയും മദ്യോപയോഗത്തിലൂടെയുമാണ്. ഇന്ന് 74 ശതമാനം കുട്ടികളും പുകവലിക്കുന്നവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘സുബോധം’ എന്ന ഒരു പ്രസിദ്ധീകരണത്തിലൂടെയാണ് സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിടുന്നത്. ഇതിന് ശ്രീശ്രീ രവിശങ്കറിന്റെ അനുഗ്രഹാശിസുകളും ഉണ്ട്.
വിദ്യാര്‍ത്ഥികളില്‍ നാടനും മറുനാടനുമായ പലതരം മയക്കുമരുന്നുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മദ്യലഭ്യത കുറഞ്ഞതോടെ മയക്കുമരുന്ന് ഉപഭോഗം മുതിര്‍ന്നവരിലേക്ക് എത്തുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് മയക്കുമരുന്നിന്റെയും സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു. ഈവക മയക്കുമരുന്നുകള്‍ പെണ്‍കുട്ടികളും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്ന കാര്യം. പെണ്‍കുട്ടികള്‍ കഞ്ചാവും കൊക്കയിനും മറ്റ് ഉത്തേജകവസ്തുക്കളും ഉപയോഗിച്ച് അവയ്ക്ക് അടിമകളായിക്കൊണ്ടിരിക്കുന്നു.
കാമ്പസുകളില്‍ കഞ്ചാവ് എത്തുന്നത് എസ്എംഎസ് വഴിയാണ്. ഇന്നസ്ഥലത്ത് ഇന്ന ആള് മയക്കുമരുന്നുമായി വരൂ എന്ന സന്ദേശം നല്കുമ്പോള് പോലീസിന്റെ കണ്ണുവെട്ടിച്ച് സുഗമമായി മയക്കുമരുന്ന് കൈമാറാന്‍ വഴിയൊരുങ്ങുന്നു. ഇപ്പോള്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയരുമ്പോഴും എസ്എംഎസും മറ്റും തുടരുമെന്ന കാര്യം വിസ്മരിക്കരുത്.
എല്‍എസ്ഡി എന്ന മയക്കുമരുന്ന് വരുന്നത് സ്റ്റാമ്പ് രൂപത്തിലാണത്രേ. കസ്റ്റംസുകാര്‍ പിടിക്കാതിരിക്കാനാണിത്. മരിജുവാന കള്ളക്കടത്തിലൂടെ എത്തിക്കുന്നത് ആന്ധ്രാപ്രദേശില്‍നിന്നും പശ്ചിമബംഗാളില്‍നിന്നും ഒറീസയില്നിന്നുമാണ്. ഇതരസംസ്ഥാന തൊഴിലാളികളും എത്തുന്നത് ഇവിടങ്ങളില്നിന്നുതന്നെയാണല്ലോ.
ഇന്ന് സോഷ്യല്‍മീഡിയയില്‍നിന്നും ലഭിക്കാത്ത വിവരങ്ങളൊന്നുമില്ല. ജനങ്ങള്‍ ആണ്-പെണ്‍ഭേദമില്ലാതെ, വയസ്സനോ കുട്ടികളോ എന്ന വ്യത്യാസമില്ലാതെ സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്നു. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വിനോദോപാധി മാത്രമല്ല, സമൂഹമനഃസ്ഥിതിയെ അത് കളങ്കിതമാക്കുന്നു.
പക്ഷെ കുട്ടികള്‍ മാത്രമല്ല, വീട്ടമ്മമാര്‍പോലും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്നുണ്ട്. ഭര്‍തൃമതിയായ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ക്കൂടി ചാറ്റുചെയ്ത് പ്രണയമുഗ്ധയായി തന്റെ കാമുകനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു.
നിശ്ചിതസംഗമസ്ഥലത്തെത്തിയപ്പോള് ആ അമ്മ കണ്ടത് ഒരു 13 വയസ്സുകാരനെയാണത്രെ.
ഇന്ന് ആണ്-പെണ് സൗഹൃദങ്ങള്‍ ദൃഢമാകുമ്പോള്‍ അതൊരുക്കുന്നത് ചതിക്കുഴികള്‍ കൂടിയാണെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. അമ്മ-മകള്‍ ബന്ധം അര്‍ത്ഥശൂന്യമായപ്പോള്‍ മൂന്നുവയസുള്ള മകളെ പീഡിപ്പിക്കുന്ന അച്ഛനെവരെ ഈ വിഷമയസമൂഹം സൃഷ്ടിക്കുന്നു! ഇത്തരമൊരു അവസ്ഥയില്‍ ഏറ്റവുമധികം ചതിക്കപ്പെടുന്നതും സ്ത്രീകളും പെണ്കുട്ടികളുമാണല്ലോ. മദ്യത്തെക്കാള്‍ അപകടകാരിയാണ് മയക്കുമരുന്ന്. മദ്യോപയോഗം തടഞ്ഞതിലൂടെ ഇന്ന് പല വീടുകളും മദ്യഷോപ്പുകളായി മാറുകയാണ്.
ഓണവേളകള് മദ്യദുരന്തങ്ങളുടെ കാലമാണ്. ചാരായനിരോധനമാണ് വൈപ്പിന്‍ ദുരന്തം സൃഷ്ടിച്ചതെങ്കില്‍ ഇപ്പോഴത്തെ മദ്യനിരോധനവും ബാര്‍പൂട്ടലും ഈ ഓണത്തിന് മഹാബലിക്ക് എന്തെല്ലാം ‘ഓണക്കാഴ്ചകളാണ്’ ഒരുക്കുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: