കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 35 ഏക്കര്‍ നല്‍കുകയും പ്രസിദ്ധ ഓങ്കോളജിസ്റ്റ് ഡോ.വി.പി.ഗംഗാധരനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തതൊഴിച്ചാല്‍ കൊച്ചി കാന്‍സര്‍ സെന്റര്‍ എന്ന ആശയം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. കൊച്ചി കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ടിട്ട് ഒരു വര്‍ഷമായി.
ഈ സെന്ററിന് കേന്ദ്രഫണ്ട് ശരിയാക്കാമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കാന്‍സര്‍ സെന്ററിന് വേണ്ടി വിദഗ്ദ്ധ സമിതിയെയും നിയമിച്ചു. തറക്കല്ലിട്ടതൊഴിച്ചാല്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം കടലാസിലും ഇത്തരമൊരു സെന്ററിന്റെ ആവശ്യം ദിനംപ്രതി വര്‍ധിച്ചുവരുന്ന രോഗികളുടെ ഹൃദയത്തിലും ഒതുങ്ങുന്നു. 450 കോടി രൂപ നിക്ഷേപിച്ച് 300 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാന വിദഗ്ദ്ധനായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എട്ട് ബ്ലോക്കുകളും ഇന്‍-പേഷ്യന്റ് സംവിധാനവും എമര്‍ജന്‍സി ഡേകെയറും കീമോ തെറാപ്പി-റേഡിയോ തെറാപ്പി സൗകര്യങ്ങളും ഹോസ്റ്റല്‍ സംവിധാനവും ആഡിറ്റോറിയവും എല്ലാം ഈ മോഹനവാഗ്ദാനത്തിന്റെ ഉള്ളടക്കമായിരുന്നു.
പക്ഷെ കൊച്ചി കാന്‍സര്‍ സെന്റര്‍ ഇന്നും ഒരു മരീചികയാണ്. കേരളം ഇന്ന് ദൈവത്തിന്റെ സ്വന്തം നാടല്ല, കാന്‍സറിന്റെ സ്വന്തം നാടായി മാറുകയാണ്. രോഗികളുടെ വര്‍ധനവ് 280 ശതമാനമാണ്. ഓരോദിവസം 100 പുതിയ കാന്‍സര്‍ കേസുകള്‍ വരുന്നുണ്ടത്രെ.പുരുഷന്മാരിലെ പുകവലി ശീലമാണ് ശ്വാസകോശ കാന്‍സറിനും തൊണ്ടയിലെ കാന്‍സറിനും കാരണമാകുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദ വര്‍ധന 11 ശതമാനമാണ്. ഇതുകൂടാതെ തൈറോയിഡ് കാന്‍സറും വയറിലെ കാന്‍സറും പെരുകുകയാണ്.
ഇന്ന് കേരളത്തിലെ പ്രധാന കാന്‍സര്‍ ചികിത്സാ കേന്ദ്രം തിരുവനന്തപുരത്തെ റിജണല്‍ കാന്‍സര്‍ സെന്ററാണ്. മലബാറിലും ഒരു കാന്‍സര്‍ സെന്ററുണ്ട്. എന്നാല്‍ ഏറ്റവും അധികം കാന്‍സര്‍ രോഗികളുണ്ടാവുന്ന ആലപ്പുഴ ഉള്‍പ്പെടെയുള്ള മധ്യകേരളക്കാര്‍ക്ക് തിരുവനന്തപുരം ആര്‍സിസിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോഴും.കേരളത്തിലെ 35,000 പുതിയ കാന്‍സര്‍ കേസുകളില്‍ 50 ശതമാനവും പുകയില ഉപയോഗവും ആധുനിക ഭക്ഷണരീതിയും മൂലമാണ്. മറ്റൊരു പ്രധാന വസ്തുത കേരളത്തിലെത്തുന്ന പച്ചക്കറികളാണ്. സ്വന്തമായി പച്ചക്കറിയുല്പ്പാദിപ്പിക്കാത്ത മലയാളി തമിഴ്നാടിനെ ആശ്രയിക്കുമ്പോള്‍ അവിടെനിന്നു വരുന്ന പച്ചക്കറികളില്‍ വര്‍ധിച്ചതോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതും കേരളത്തില്‍ കാന്‍സര്‍ കൂടുവാന്‍ കാരണമാണ്.
തമിഴ്നാട്ടില്‍നിന്നുവരുന്ന പച്ചക്കറി പരിശോധനാ വിധേയമാക്കും എന്ന വാഗ്ദാനവും പൊള്ളയായി തുടരുന്നു.സുഖമായി ഭക്ഷണം കഴിക്കുന്ന മലയാളി വ്യായാമ വിമുഖനായതും കാന്‍സറിനുള്ള ക്ഷണക്കത്താണ്. അതാണ് പ്രതിദിനം ഇവിടെ 35,000 പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊച്ചിയിലെ കാന്‍സര്‍ സെന്ററിന് തറക്കല്ലിടുമ്പോള്‍ മുഖ്യമന്ത്രി പ്രസ്താവിച്ചത് 24 മാസത്തിനകം പണിപൂര്‍ത്തിയാകും എന്നാണ്. അന്ന് ഇട്ട തറക്കല്ല് ഇന്ന് കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് എവിടെ എന്നുപോലും അറിയില്ല.
മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അലംഭാവത്തെ മനുഷ്യാവകാശ സംഘടന രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 14,000 പുതിയ കാന്‍സര്‍ കേസുകള്‍ മധ്യകേരളത്തില്‍ നിന്നും വരുമ്പോള്‍ അവര്‍ക്ക് തിരുവനന്തപുരംവരെ ചികിത്സ തേടി പോകേണ്ടിവരുന്നു. കേരളം കേന്ദ്രത്തോട് കാന്‍സര്‍ ആശുപത്രി നിര്‍മിക്കാന്‍ സഹായംപോലും ആവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ പ്രാവശ്യം കേരളത്തില്‍ വന്നപ്പോള്‍ ഇതിനായി സഹായം വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ മുഖ്യമന്ത്രി നിസ്സംഗനാണല്ലൊ. അതുപോലെതന്നെ മധ്യകേരളത്തില്‍നിന്നുള്ള 14 എംഎല്‍എമാരും ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്നു.
35 ഏക്കര്‍ സ്ഥലവും സ്പെഷ്യല്‍ ഓഫീസര്‍ നിയമനവും ഒഴിച്ചാല്‍ കാന്‍സര്‍ സെന്ററിന്റെ രൂപരേഖപോലും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. ഇത് ജനങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്. കേന്ദ്രം വാഗ്ദാനംചെയ്ത പണംപോലും നേടി എടുത്ത് പണിതുടങ്ങാന്‍ ശ്രമിക്കുന്നതിനുപകരം തന്റെയും മന്ത്രിസഭയുടെയും നിലനില്പ്പില് മാത്രം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയെയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പുതിയ കാന്‍സര്‍ രോഗികളുടെ എണ്ണം ഒരു ലക്ഷമാകുമ്പോഴും മുഖ്യമന്ത്രി ഈ നിസ്സംഗത തുടരും.കാരണം അദ്ദേഹത്തിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല മറിച്ച് ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തോടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: