ഭാരതത്തില്‍ 1951 മുതല്‍ 1990 വരെ 21.6 ദശലക്ഷം ആളുകള്‍ കുടിയൊഴുപ്പിക്കപ്പെട്ടു. 2015 കഴിയുമ്പോള്‍ ഈ സംഖ്യ ഇരട്ടിയാവും. കുടിയൊഴുപ്പിക്കപ്പെട്ടവരില്‍ എഴുപത്തിയഞ്ചുശതമാനം പേരും പുനഃരധിവാസം കാത്ത് കഴിയുന്നവരാണ്. ഡാമുകള്‍, കനാലുകള്‍, റെയിലുകള്‍, കുടിവെള്ള പദ്ധതികള്‍, തെര്‍മല്‍ പ്ലാന്റുകള്‍, ഖനികള്‍, വ്യവസായം, റോഡുകള്‍, പാലങ്ങള്‍, നഗരവല്‍ക്കരണം, കപ്പല്‍ശാലകള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി കുടിയൊഴുപ്പിക്കപ്പെട്ടവരാണധികവും.
ഭാരതത്തിലെ ഇതുവരെ കുടിയൊഴുപ്പിക്കപ്പെട്ടവരില്‍ അധികവും ആദിവാസികളും വനവാസികളുമാണ്. ഇത് ഏതാണ്ട് 40 ശതമാനത്തോളം വരും. സ്വന്തമായി ഭൂമിയില്ലാത്തവരും തീരപ്രദേശത്തും വനത്തിലും കുടില്‍കെട്ടി താമസിക്കുന്നവരും കുടിയൊഴുപ്പിക്കപ്പെട്ടാല് അവരൊന്നും കുടിയൊഴുപ്പിക്കപ്പെട്ടവരില്‍ എണ്ണപ്പെടുന്നില്ല. അതുകൊണ്ട് ഭാരതത്തില്‍ വിവിധ പദ്ധതികള്‍ക്കായി, നിയമപരമായി കുടിയൊഴുപ്പിക്കപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇനിയും ലഭ്യമല്ലെന്നതാണ് വാസ്തവം. വ്യക്തികളും കുടുംബങ്ങളും കുടിയൊഴുപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് വീട് മാത്രമല്ല, സ്വന്തമായി ഭൂമിയില്ലാത്ത അവസ്ഥ വന്നുചേരുന്നു. ഇന്നലെവരെ ജീവിച്ചിരുന്ന സമൂഹത്തില്‍ നിന്നും അവര്‍ പുറന്തള്ളപ്പെടുകയാണ്.
വിവിധ കാരണങ്ങളാല്‍ പലപ്പോഴും കുടിയൊഴുപ്പിക്കപ്പെടുന്നത് വലിയ വൈകാരിക പ്രശ്നമായി മാറുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നേടിയതെല്ലാം ചെലവഴിച്ച് നിര്‍മിച്ച വീടുകളും കുടുംബസ്വത്തായി തലമുറ തലമുറ കൈമാറി കയ്യില്‍ എത്തിച്ചേരുന്ന ഭൂസ്വത്തും നഷ്ടമാകുമ്പോള്‍ തലമുറകളായി പൂര്‍വികരേയും മാതാപിതാക്കളെയും അടക്കിയ ഭൂമി കൈവിട്ടുപോകുമ്പോഴും കുടുംബത്തോടുചേര്ന്നുള്ള കാവുകളും കുളങ്ങളും പാടശേഖരവും നഷ്ടമാകുമ്പോഴും വികാരപരമായി വേദന ഉണ്ടാക്കുന്നതായി മാറുന്നു. കുടിയൊഴുപ്പിക്കലും ഭൂമിയേറ്റെടുക്കലും കുടിയൊഴുപ്പിക്കപ്പെടുന്നവരുടെ പ്രതിരോധത്തിനുള്ള മൂലകാരണവും മറ്റൊന്നല്ല.
ഭൂമിയ്ക്കും വീടിനും വില കൂടുതല്‍ ലഭിക്കുകയാണ് കുടിയൊഴുപ്പിക്കുമ്പോഴുള്ള സമരങ്ങളുടെ മുഖ്യകാരണമെന്ന കുപ്രചാരണം അതുകൊണ്ടുതന്നെ ഹൃദയഭേദകമായി മാറുന്നു. സാധാരണക്കാരായ ജനങ്ങള്‍ കുടിയൊഴുപ്പിക്കപ്പെടുമ്പോള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകുന്നു, പട്ടിണി വര്‍ധിക്കുന്നു, കൂടുതല്‍ അസുഖങ്ങള്‍ വരുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ചുറ്റുപാടുമുള്ള പ്രകൃതിവിഭവങ്ങളില്‍ അവര്‍ക്കുള്ള അവകാശം നഷ്ടപ്പെടുന്നു. പ്രത്യേകിച്ചും കിണര്‍, പൈപ്പ് വെള്ളം എന്നിവയ്ക്കുണ്ടായിരുന്ന അവകാശം. ജീവിതം പാര്‍ശ്വവല്‍ക്കരണത്തിന്റെ പിടിയിലമരുന്നു. സ്വന്തം ഭൂമിയും വീടും തൊഴിലും നഷ്ടമാകുന്നതോടെ ”കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെ” ജീവിക്കാനുള്ള പിടച്ചിലില്‍ എത്തിച്ചേരുന്നു. എല്ലാം ഒന്നില്‍നിന്നും തുടങ്ങേണ്ട അവസ്ഥ വന്നുചേരുന്നു!
സ്വയം കൃഷി ചെയ്തും പറമ്പില്‍ പണിയെടുത്തും ജീവിച്ചുവന്നവര്‍ക്ക് കുടിയൊഴുപ്പിക്കുന്നതോടെ ഭക്ഷ്യസുരക്ഷാ പ്രശ്നം നേരിടേണ്ടതായി വരുന്നു. ശരിയായ പുനരധിവാസമോ, നഷ്ടപരിഹാരമോ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇന്ന് കുടിയൊഴുപ്പിക്കപ്പെടുന്നവരുടേത്. നിനച്ചിരിക്കാതെ കടന്നുവരുന്ന വലിയതോതില്‍ നാശം വിതയ്ക്കുന്ന സുനാമിയാണ് കുടിയൊഴുപ്പിക്കല്‍. ഒരേസമയം പ്രാദേശികമായി ഏതാനുംപേരുടെ ജീവിതത്തിന് മാത്രം കരിനിഴല്‍ വരുത്തുന്ന ഒന്നായതിനാലാണ് ഒരു ദയയുമില്ലാത്ത കുടിയൊഴുപ്പിക്കല്‍ പണ്ടൊക്കെ സുഗമമായി നടന്നിരുന്നത്. സമൂഹത്തില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ മാത്രം ഒറ്റപ്പെടുന്ന കാഴ്ചയാണ് അന്നുണ്ടായിരുന്നത്. വീട് വയ്ക്കുന്നതിന് ആവശ്യത്തിനുള്ള സ്ഥലമോ പണമോ ഒന്നും ലഭ്യമായിരുന്നില്ല ഈ അടുത്തകാലം വരെ. കുടിയൊഴുപ്പിക്കപ്പെടുന്ന സ്ഥലത്തിനും വീടിനും ലഭിക്കുന്ന തുച്ഛമായ തുക വേറെ നാട്ടില്‍ വീടും സ്ഥലവും വാങ്ങുന്നതിന് അപര്യാപ്തമാണുതാനും!
റോഡ്, വെള്ളം, വൈദ്യുതി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ തന്നെ വീണ്ടും ഉണ്ടാക്കിയെടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ലോണെടുത്ത് വച്ച വീട് മകളുടെ കല്യാണത്തിന് പണത്തിനായി പണയം വയ്ക്കുന്നതിന് തയ്യാറെടുക്കുമ്പോഴാണ് കണ്ടെയ്നര്‍ റോഡിനായി മൂലമ്പിള്ളിയില്‍ വീടുകള്‍ ഇടിച്ച് നിരത്തിയത്. മൂലമ്പിള്ളിയിലെ ആളുകള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി ശബ്ദമുയര്‍ത്തിയതിന്റെ വെളിച്ചത്തിലാണ് മൂലമ്പിള്ളി പാക്കേജ് എന്ന പുരനധിവാസ പാക്കേജ് പ്രഖ്യാപിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത്. സംസ്ഥാനത്ത് ആദ്യമായി നടന്ന ഒരു മാന്യമായ പുനരധിവാസ പാക്കേജായിരുന്നു അത്. എന്നാല്‍ ഏതാനും ചിലര്‍ക്ക് മാത്രമാണ് പാക്കേജിന്റെ ഗുണം ലഭിച്ചത്. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും ഇനിയും മൂലമ്പിള്ളി പാക്കേജ് പോലും ശരിയായി നടപ്പാക്കി കുടിയൊഴുപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നത് സാംസ്കാരിക കേരളത്തിന് തീരാകളങ്കമായി അവശേഷിക്കുന്നു.
വികസനത്തിന്റെ പേരില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവരോട് ഇനിയും നമ്മുടെ നാട് നീതി കാണിക്കുന്നില്ലെന്നത് ഭരണകര്‍ത്താക്കളുടെ വലിയ വീഴ്ചയാണ്. മന്ത്രിമാരും രാഷ്ട്രീയനേതാക്കളും നല്കുന്ന മോഹനവാഗ്ദാനങ്ങള്‍ക്ക് ‘എടുക്കാത്ത കാശിന്റെ’ വിലപോലുമില്ല. കാരണം 1894 ലെ സ്ഥലമെടുപ്പ് നിയമവും 1978 വരെ നടത്തിയ 44 ഭേദഗതികളും മാത്രമെ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്ക് ഇന്നും ബാധകമാകുന്നുള്ളൂ. അതനുസരിച്ച് പ്രാദേശിക സ്ഥലത്തെ ആധാരത്തിലെ വിലയുടെ പകുതിയോ തുല്യമായ തുകയോ നികുതി കുറച്ച തുകയോ മറ്റുമാണ് യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരമായി, വിലയായി ലഭ്യമാകുകയുള്ളൂ. തുലോംതുച്ഛമായത തുക മാത്രമാണിത്.
നിയമവും നിയമം കീറിമുറിച്ച് വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥര്‍ എക്കാലവും കുടിയൊഴുപ്പിക്കപ്പെടുന്നവരോട് അനീതിയാണ് കാണിക്കാറുള്ളത്. കുടിയൊഴുപ്പിക്കലിനോടനുബന്ധിച്ചുള്ള നടപടികളില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ തീര്‍പ്പാകുവാന്‍ ഏതാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയുണ്ട്. സൗകര്യമുള്ള ചുറ്റുപാടില്‍ സാമാന്യം ഭേദപ്പെട്ട വീടുകളില്‍ താമസിച്ചിരുന്ന ആളുകള്‍ കുടിയൊഴുപ്പിക്കപ്പെടുമ്പോള്‍ ഇക്കാരണങ്ങളാല്‍ പ്ലാസ്റ്റിക് ഷീറ്റ് മറച്ച് ചെറ്റ കുടിലുകളില്‍ നരകതുല്യമായ ജീവിതം നയിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുകയാണ്. കുടിയൊഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരം നല്കുന്ന തുക അപര്യാപ്തമായതിനാല്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ വില ലഭിക്കുവാനായി നീതിന്യായപീഠങ്ങളെ സമീപിക്കുന്നവര്‍ക്ക് കേസ് തീര്‍ന്നുകിട്ടുവാന്‍ ചെലവഴിയ്ക്കേണ്ടത് പണവും നീണ്ട വര്‍ഷങ്ങളുമാണ്.
കേരളത്തില്‍ ഗെയില്‍ ഗ്യാസ് പദ്ധതിക്കായും വിഴിഞ്ഞം പദ്ധതിക്കായും നാഷണല്‍ ഹൈവേ 17, 47 എന്നിവയ്ക്കായും കുടിയൊഴുപ്പിക്കപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഈ ആശങ്ക പലയിടങ്ങളിലും ഗൃഹനാഥന്മാരുടെ മരണത്തിലെത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു കാര്യം വളരെ വ്യക്തമാണ്. ഇവരൊന്നും വികസനത്തിനോ പദ്ധതികള്‍ക്കോ എതിരല്ല. കുടിയൊഴുപ്പിക്കപ്പെടുന്നതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയാണ് ഇവരെ പദ്ധതികള്‍ക്കെതിരെ തെരുവിലിറക്കുന്നത്. സമൂഹത്തിന്റെ മൊത്തം വികസനത്തിനായി ത്യാഗത്തോടെ ഇറങ്ങിപ്പോകുന്ന, കുടിയൊഴിയുന്നവരോട് കാരുണ്യവും കടപ്പാടും കാണിക്കേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കര്‍ത്തവ്യമാണ്. ഇതില്‍ ഭംഗം വരുത്തുന്നതാണ് കുടിയൊഴുപ്പിക്കപ്പെടുന്നവരുടെ ദുരിത ജീവിതത്തിന് പ്രധാനകാരണം.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലമെടുപ്പ്, പുനരധിവാസം, കുടിപ്പാര്‍പ്പ് നിയമം 2013 ന് ഭേദഗതിവരുത്തിയ എന്‍ഡിഎ സര്‍ക്കാര്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനായി ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. ബില്ലില്‍ വരുത്തിയ 15 ഭേദഗതികളില്‍ ഒമ്പതെണ്ണത്തിലാണ് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതില്‍ ആറിലും സമവായത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ജനങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന ഈ നിയമത്തിന് വലിയ പ്രാധാന്യമാണുള്ളത്.
തീരപ്രദേശങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പാടശേഖരങ്ങള്‍ പദ്ധതികള്‍ക്കായി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്കും നഷ്ടമാകുക വരുമാനം മാത്രമല്ല തൊഴിലും കൂടിയാണ്. രണ്ടുകൂട്ടരും സമൂഹത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന വിഭാഗങ്ങളുമാണ്. വളരെ സങ്കീര്‍ണമായ പ്രശ്നങ്ങളാണിത്. പശ്ചിമബംഗാളിലെ സിങ്കൂര്‍ നാനോകാര്‍ നിര്‍മാണത്തിനായി പാടശേഖരങ്ങള്‍ ഏറ്റെടുക്കുവാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരിശ്രമിച്ചതാണ് അവിടത്തെ സര്‍ക്കാരിന് ഭരണം നഷ്ടമാകുവാന്‍ ഇടവരുത്തിയത്. വളരെ ഭയപ്പാടോടുകൂടിയാണ് സാധാരണജനങ്ങളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നിയമത്തെ കാണുന്നത്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെപ്പോലെ വിശാലമായ പാഴ്ഭൂമികളോ, തരിശുഭൂമികളോ കുറവാണ്. അതുകൊണ്ട് തന്നെ ചെറിയ പ്രോജക്ടുകള്‍ക്കുവേണ്ടി പോലും തെരുവിലിറങ്ങുന്നവരുടെ എണ്ണം വളരെ വലുതാണ്.
സംസ്ഥാനത്ത് ഗ്രാമങ്ങളെന്നോ, പട്ടണങ്ങളെന്നോ വേര്‍തിരിക്കാനാകാത്തവിധം കേരളം ഒന്നായി വികസിക്കുകയാണ്. അതുകൊണ്ട് വികസനപദ്ധതികളുടെ പേരില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്കി തൃപ്തിപ്പെടുത്താനാകണം. സ്ഥലത്തിനും വീടിനും യഥാര്‍ത്ഥ വില ലഭ്യമാക്കണം. വികസനത്തിന്റെ പേരില്‍ വീട് വിട്ട് തെരുവിലിറങ്ങുന്നവര്‍ക്ക് പുനഃരധിവാസം ഉറപ്പാക്കണം. ഇക്കാര്യത്തിലുള്ള ആശങ്ക അകറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: