‘ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു പറഞ്ഞ മനു അര്‍ത്ഥമാക്കിയത് ബാല്യത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കണമെന്നായിരുന്നു. എന്നാല്‍ ഇത് പലപ്പോഴും യാഥാര്‍ത്ഥ്യമായില്ല. ഇതിന് ഉദാഹരണങ്ങളാണ് ഗുരുവായൂര്‍ നടയില്‍ അലയുന്ന അനാഥര്‍.
നിര്‍ഭയ കൊലക്കേസ് പ്രതി മുകേഷ് സിംഗ് പറഞ്ഞത് രാത്രി ഇറങ്ങിനടക്കുന്നതുകൊണ്ടല്ലേ സ്ത്രീയ്ക്ക് മാനഭംഗം നേരിടേണ്ടിവന്നത് എന്നായിരുന്നു. ഒരടികൂടി മുന്നോട്ടുപോയി അയാള്‍ പറഞ്ഞു ”അവള് സഹകരിച്ചിരുന്നെങ്കില്‍ മരിക്കില്ലായിരുന്നു”.പ്രതിഷേധിക്കാനും സ്ത്രീ അര്‍ഹയല്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം.
ഗാന്ധിജി സ്വപ്നംകണ്ടത് സ്ത്രീകള്‍ക്ക് രാത്രിയെന്നോ പകലെന്നോ നോക്കാതെ ഏതു നേരത്തും ഇറങ്ങിനടക്കാന്‍ സ്വാതന്ത്ര്യമുള്ള ഭാരതത്തെയാണ്. ഗാന്ധിജിയുടെ പല സ്വപ്നങ്ങളെയുംപോലെ ഇതും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. സ്വാമി വിവേകാനന്ദന് പറഞ്ഞതാകട്ടെ സ്ത്രീകള്‍ക്ക് സീതയുടെ പരിശുദ്ധിയും ദമയന്തിയുടെ കൗശലവും സാവിത്രിയുടെ ബുദ്ധിയും ഝാന്‍സി റാണിയുടെ ധൈര്യവും വേണമെന്നാണ്. പ്രതികരണശേഷി എന്തെന്നുപോലും അറിയാത്ത സ്ത്രീകളുള്ളപ്പോള്‍ ഇതും ഒരു സ്വപ്നം.
ഇന്ന് സ്ത്രീകള്‍ക്ക് വീട്ടില്‍ സുരക്ഷിതത്വമില്ല, ട്രെയിനില്‍ രക്ഷയില്ല, ഓട്ടോറിക്ഷയില്‍ രക്ഷയില്ല, പെരുവഴിയിലും അവള് സുരക്ഷിതയല്ല. സ്ത്രീ അമ്മയല്ല, സഹോദരിയല്ല, ഭാര്യയല്ല, മാതാവല്ല-വെറും ശരീരം!
പക്ഷേ സ്ത്രീകള്‍ യഥേഷ്ടം വിഹരിക്കുന്ന ഒരു ലോകം ഇപ്പോഴുണ്ട്; സൈബര്‍ ലോകം. പെണ്‍കുട്ടികള്‍ മുതല്‍ അമ്മമാര്‍വരെ സൈ്വരവിഹാരം നടത്തുന്ന ഇടം. സൈബര്‍ സ്പേസ്,അല്ലെങ്കില്‍ സൈബറിടം സ്ത്രീകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുള്ള സ്ഥലമാണ്. ഇറാനിയന്‍ സ്ത്രീകള്‍പോലും അവര്‍ക്ക് സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടമുള്ളപോലെ വസ്ത്രം ധരിക്കാനുമുള്ള അവകാശങ്ങളെപ്പറ്റിയുമൊക്കെ ബ്ലോഗുകള്‍ എഴുതാറുണ്ട്. ബ്ലോഗെഴുത്ത് മോഹന്‍ലാലിനു മാത്രമല്ല, സൈബര്‍ സാക്ഷരതയുള്ള ഒരുപാട് സ്ത്രീ-പുരുഷന്മാര്ക്ക് ഇഷ്ടമാണ്. സൈബര്‍ സ്പേസില്‍ പുതിയ ഉപമകള്‍, പുതിയ ആണ്-പെണ് ജോലിതിരിവുകള്‍ എല്ലാം കാണാം.
തങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ, കടിഞ്ഞാണില്ലാതെ സഞ്ചരിക്കാനുള്ള ഇടമായിട്ടാണ് സ്ത്രീകള്‍ സൈബര്‍ സ്പേസിനെ കാണുന്നത്. അതില്‍ പുതിയ സാംസ്കാരികരീതികള്‍ കാണാം.
1995 ല്‍ നടന്ന ബെയ്ജിംഗ് സമ്മേളനത്തിനുശേഷം സ്ത്രീകള്‍ക്ക് ഒരു പുതിയ അവബോധം കൈവന്നു. യഥാര്‍ത്ഥത്തില്‍ ഫെമിനിസം ശക്തിപ്രാപിച്ചത് ബെയ്ജിംഗിനു ശേഷമാണെന്ന് പറയാം. സാക്ഷര-നിരക്ഷര വിടവുകള്‍ നികന്നതും അതിനുശേഷമാണല്ലൊ. ഇന്‍ഫോ-പുവര്‍, ഇന്‍ഫോ-റിച്ച് വിടവ് നികന്ന് നെറ്റില്‍ വിഹരിക്കാന്‍ സ്ത്രീകള്‍ക്ക് ലഭിച്ച ഇടമാണ് സൈബര്‍ സ്പേസ്. പക്ഷേ സൈബര്‍ സ്പേസില്‍ വിഹരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവകാശങ്ങളെപ്പറ്റി നെറ്റിസണ്‍സ് ബോധവതികളല്ല. തങ്ങളുടെ ഫോട്ടോകളും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളും യഥേഷ്ടം കൈമാറുമ്പോള്‍ അതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നു എന്നവര്‍ തിരിച്ചറിയുന്നില്ല. ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സൂക്ഷിക്കുന്ന അപകടങ്ങളെക്കുറിച്ചും ധാരാളം അപരിചിതര്‍ക്ക് ഒരു പെണ്‍കുട്ടിയുടെ സ്പേസില്‍ ഇടം ലഭിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവര്‍ അജ്ഞരാണ്.
സ്ത്രീയ്ക്ക് സമത്വം നല്കി എന്നവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഗാര്‍ഹിക കോടതികളില്‍ വിവാഹമോചന കേസുകളും ഗാര്‍ഹികപീഡനങ്ങളും വര്‍ദ്ധിക്കുമ്പോള്‍തന്നെ അപഥസഞ്ചാരിണികളായ സ്ത്രീകള്‍ നിര്‍ദോഷികളായ ഭര്ത്താക്കന്മാരെ പീഡിപ്പിക്കാന്‍ ഈ കോടതികള്‍ ഉപയോഗപ്പെടുത്തുന്നു എന്നതും സത്യമാണ്.
നിരാശയില്‍നിന്നും ബോറടിയില്‍നിന്നും സ്വാതന്ത്ര്യംനേടി പുത്തന്‍ അനുഭൂതികള്‍ക്ക് സ്ത്രീകള്‍ ഇന്ന് ആശ്രയിക്കുന്നത് സൈബര്‍ വീഥികളെയാണ്. പക്ഷേ സൈബര്‍ ലോകത്ത് ഇടപഴകുന്നത് അപരിചിതരോടാണ്-മുഖമില്ലാത്ത, ശബ്ദമില്ലാത്ത, പുരുഷന്മാര്. ഒട്ടുമിക്കപ്പോഴും അവര്‍ നെറ്റില്‍ ഇടുന്ന ഫോട്ടോകള്‍പോലും വ്യാജമാണ്. കിഴവന്മാര് യുവാക്കളുടെ ഫോട്ടോകളിട്ടാണ് പെണ്‍കുട്ടികളുമായി സല്ലപിക്കുന്നത്. അതേപോലെ പുരുഷന്മാര് പെണ്‍കുട്ടികളെന്ന് വിചാരിച്ച് സല്ലപിക്കുന്നത് മധ്യവയസ്ക്കകളായ വീട്ടമ്മമാരോടായിരിക്കും. മറ്റു വിനോദോപാധികള്‍ ഇല്ലാത്ത സ്ത്രീകള്‍, ലൈംഗികതയ്ക്ക് വശംവദരാവുന്നവര്‍, സാഹസികതയില്‍ ഭ്രമിക്കുന്നവര്‍ എല്ലാം സൈബര്‍ സ്പേസില്‍ സജീവമാണ്.
മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും ഇലയ്ക്കാണ് കേട് സംഭവിക്കുന്നത് എന്ന പഴഞ്ചൊല്ല് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. ലൈംഗികതയാണ് സൈബര്‍ സ്പേസിന്റെ സ്വഭാവം. ലൈംഗികചൂഷണം, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ബലാല്‍സംഗ ഭീഷണി എല്ലാം ഈ ലോകത്തുമുണ്ട്. സാഹസികത സ്ത്രീയും പുരുഷനും ഒരുപോലെ രസിക്കുന്നതാണ്. പെണ്‍കുട്ടികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നുമാത്രം വിചാരിക്കുന്നവര്‍ വിഹരിക്കുന്ന ഇടമാണിതെന്ന് സ്ത്രീകള്‍ തിരിച്ചറിയണം.
ഫേസ്ബുക്ക് പ്രണയങ്ങള്‍ ഒരുക്കുന്ന കുരുക്കുകള്‍ പെരുകുകയാണ്. താന്‍ ചാറ്റ് ചെയ്തിരുന്ന പെണ്‍കുട്ടിക്ക് ഒരാള്‍ അയച്ചത് ഒരു യുവാവിന്റെ ഫോട്ടോയായിരുന്നു. സംസാരിച്ച് സംസാരിച്ച് ഉഗ്രപ്രണയത്തിലായ പെണ്‍കുട്ടിയോട് ദല്‍ഹിയില്‍ എത്താനും സ്വീകരിക്കാന്‍ താന്‍ ഉണ്ടാകുമെന്നും അയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ദല്‍ഹിയില്‍ എത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാനെത്തിയത് ഒരു കിഴവന്! സ്തംഭനാവസ്ഥയിലും നിരാശയുടെ ഷോക്കിലുമായ പെണ്‍കുട്ടി ട്രെയിനിനടിയില്‍ തലവെച്ച് ആത്മഹത്യ ചെയ്തു.
അറുപത് ശതമാനം ലൈംഗികാതിക്രമങ്ങളും തുടങ്ങുന്നത് ചാറ്റിംഗില്‍കൂടിയാണ്. ചാറ്റിംഗില്‍ ഇന്ന് പെണ്‍കുട്ടികള്‍ മാത്രമല്ല, വിരസമായ വിവാഹജീവിതമുള്ള സ്ത്രീകളും ഏര്‍പ്പെടുന്നു. എന്‍സിആര്‍സി കണക്കുപ്രകാരം ഭാരതം ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മൂന്നാമതാണെന്നും 2012 ല്‍ ആഭാസകരമായ ഇടപെടലിന് ഭാരതത്തില്‍ 1203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണ്.
ഇന്ന് സ്ത്രീകളും തട്ടിപ്പ് നടത്തുന്നതില്‍ പുരുഷനോട് തുല്യതപുലര്‍ത്തുന്നവരാണ്. നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ അധികം തുക ഈടാക്കിയതിന് കവിതാപിള്ള അറസ്റ്റിലായല്ലോ.ഒരു വിസാതട്ടിപ്പുകാരിയെ അറസ്റ്റുചെയ്യാന്‍ചെന്ന പോലീസുകാര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് പരാതി നല്കിയ സ്ത്രീ ആ പോലീസുകാര്‍ക്ക് സസ്പെന്ഷന് നേടിക്കൊടുത്തു. ഒടുവില്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ചതിക്കുഴിയില്‍ വീഴുന്ന സ്ത്രീകളുടെ കഥയാണേറെയും.
ഏകാന്തത, അരക്ഷിതത്വം, കുടുംബത്തില്‍നിന്നും ലഭിക്കാത്ത പിന്തുണ മുതലായവയാണ് സൈബര്‍വിഹാരത്തിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രേരിപ്പിക്കുന്നത്. ഇവിടെ ലൈംഗികാതിക്രമമോ തട്ടിക്കൊണ്ടുപോകലോ ഇല്ലല്ലോയെന്നും അവര്‍ വിശ്വസിക്കുന്നു. പക്ഷെ ”കപടലോകത്തിലാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം” എന്നെഴുതിയ ചങ്ങമ്പുഴയെപ്പോലുള്ളവര്‍ സ്വാഭാവികമായി സൈബര്‍ ഇരകളാകുന്നു. ആഭാസകരമായ ഇ-മെയിലുകള്‍, ഫോട്ടോമോര്‍ഫ് ചെയ്ത് അശ്ലീലപശ്ചാത്തലം നല്കി പ്രചരിപ്പിക്കല്‍ മുതലായവ ഇവിടെ സാധാരണമാണ്. ഇവിടെ സ്വകാര്യതയും സുരക്ഷിതത്വവും ഉണ്ടെന്ന ചിന്ത അസ്ഥാനത്താണ്. സൈബര്‍ലോകത്ത് ഒളിഞ്ഞിരിക്കുന്ന ഇത്തരം വിപത്തുകളെപ്പറ്റിയാണ് സ്ത്രീകള്‍ അജ്ഞരാകുന്നത്.
ഫേസ്ബുക്കില്‍ ഇടപഴകി പ്രണയബദ്ധയായശേഷം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഒരു മധ്യവയസ്ക്കനെ അടുത്തയിടെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. വാഷിംഗ്ടണില്‍പോലും ഒരു 12 വയസുകാരി പെണ്‍കുട്ടി ആത്മഹത്യചെയ്തത് സൈബര്‍ലോകത്തെ പീഡനംകൊണ്ടായിരുന്നു.
ഫേസ്ബുക്ക് ചാറ്റിംഗും ബ്ലോഗ് എഴുത്തുമെല്ലാം രസകരമാണെങ്കിലും ആത്മനിയന്ത്രണത്തിന് വിധേയമായിരിക്കണം. അവനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ വളരെ പേഴ്സണലായ കാര്യങ്ങളോ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ ഒരിക്കലും ഈ പബ്ലിക് സ്പേസില്‍ പ്രദര്‍ശിപ്പിക്കരുത്. പൊതുയിടങ്ങള്‍ മാത്രമാണ് പീഡനകേന്ദ്രീകൃതം എന്നും സൈബറിടം സുരക്ഷിതമാണെന്നുമുള്ള പെണ്‍ധാരണകള്‍ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തീരെ അപരിചിതരുമായുള്ള ചാറ്റിംഗും ഒഴിവാക്കിയാല്‍ നന്ന്. അതില്‍ സാഹസികത ഉണ്ടായിരിക്കാം.
ഒരു താല്‍ക്കാലിക ത്രില്‍ കിട്ടുമായിരിക്കാം. പക്ഷെ സൈബര്‍ ഹൈവേകളിലും തട്ടിക്കൊണ്ടുപോകലും മറ്റ് സ്തോഭജനകമായ സംഭവങ്ങളും ഉണ്ടായേക്കാം. സൂക്ഷിക്കുക, അപകടസാധ്യത എന്നീ അദൃശ്യബോര്‍ഡുകള്‍ ഈ സൈബര്‍ഹൈവേകളിലുമുണ്ട്.
സൈബര്‍ ലോകത്തില്‍ അധികം വിഹരിക്കുന്നത് അതിന്റെ അനോനിമിറ്റിയില്‍ വിശ്വസിക്കുന്ന,നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വിലങ്ങ് ധരിക്കുന്ന സ്ത്രീകളാണ്. സൈബര്‍ മനു ഇതുവരെ അവതരിച്ചിട്ടില്ല. പക്ഷെ മനുവചനം ഇവിടെയും പ്രസക്തമാകുമ്പോള്‍ മുന്‍വിധിയോടെയല്ല, പുനര്‍ചിന്തയോടെവേണം സൈബര്‍സഞ്ചാരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: