ഒക്ടോബര്‍ വിപ്ലവം’ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നന്നായറിയാം. ചരിത്രം പഠിച്ചവരും അതെന്താണെന്ന് മനസ്സിലാക്കിക്കാണും. ‘ആഗസ്റ്റ് വിപ്ലവം’ അങ്ങനെയധികം പറയാറില്ല. വിശദമായി പഠിപ്പിക്കാറുമില്ല. ഒക്ടോബര്‍ വിപ്ലവം റഷ്യയിലായിരുന്നെങ്കില്‍ ആഗസ്റ്റ് വിപ്ലവം ഭാരതത്തില്‍ നടന്ന സംഭവമാണല്ലോ. വിദേശത്തുനിന്നെത്തിയത് വിലപ്പെട്ടത് എന്ന മാനസികാവസ്ഥ സൃഷ്ടിച്ചത് ഇന്നും ഇന്നലെയുമല്ല. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ നല്കിയ ആഹ്വാനത്തിന് നല്ല പ്രതികരണമായിരുന്നു. വസ്തുക്കള്‍ക്കെതിരെ മാത്രമല്ല വെള്ളക്കാര്‍ക്കെതിരെയും ശക്തമായ സമ്മര്ദ്ദമാണുയര്ത്തിയത്.
ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്തിമസമരം പ്രഖ്യാപിച്ചത് ആഗസ്റ്റിലാണ്. ”പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക”. ‘ബ്രിട്ടീഷുകാര്‍ ഭാരതം വിടുക’ എന്ന മുദ്രാവാക്യവും ശക്തമാക്കിയത് ആഗസ്റ്റിലാണ്. ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യം ഗാന്ധിജിയുടേതാണെന്നാണ് പൊതുവെ പ്രചരിക്കുന്നത്. എന്നാല്‍ ഇതാദ്യം ഉയര്‍ത്തിയത് സുഭാഷ്ചന്ദ്രബോസാണ്. സ്വാതന്ത്ര്യത്തിനായി ഏതുമാര്‍ഗവും സ്വീകരിക്കണമെന്നായിരുന്നല്ലോ സുഭാഷ്ചന്ദ്രബോസിന്റെ നിലപാട്. ബ്രിട്ടീഷുകാര്‍ക്ക് അന്ത്യശാസനം നല്‍കണമെന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് അഞ്ചെട്ടുവര്‍ഷം മുമ്പുതന്നെ സുഭാഷ്ചന്ദ്രബോസ് കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയടക്കം പ്രമുഖനേതാക്കള്‍ പലരും അതിനെ തള്ളിക്കളഞ്ഞു. ഗാന്ധിജി പിന്നീട് സുഭാഷിന്റെ മാര്‍ഗം സ്വീകരിക്കുമ്പോഴും നെഹ്റു അടക്കമുള്ളവര്‍ ബ്രിട്ടീഷുകാര്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുതെന്ന നിലപാടിലായിരുന്നു.
വാര്‍ധയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്നപ്പോള്‍ ഗാന്ധിജി ഒറ്റപ്പെട്ടു. അന്തിമസമരത്തിന് സമയമായെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ നെഹ്റു അതിനെ ശക്തിയായെതിര്‍ത്തു. ”ഈ അവസരത്തില്‍ ഏതെങ്കിലും തരത്തിലുള്ള സമരം ആരംഭിക്കുന്നത് ശരിയല്ല. അതുകൊണ്ടുള്ള നേട്ടം ത്രിശക്തികള്ക്കായിരിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി ജപ്പാന് ഇന്ത്യയെ അക്രമിക്കില്ലെന്നാരു കണ്ടു.”
‘കോണ്‍ഗ്രസ് അഹിംസയില്‍ വിശ്വസിക്കുന്നു. ഈ അവസരത്തില്‍ സമരമാരംഭിച്ചാല്‍ വിദേശങ്ങളില്‍ നമ്മുടെ അഭിമാനത്തിന് ക്ഷതമേല്ക്കും.’ നെഹ്റുവിന്റെ ഈ അഭിപ്രായത്തിന് മറുപടി നല്‍കിയത് ആചാര്യകൃപലാനിയാണ്. അത് ശരിയാണ്. സായ്പന്മാര് നമ്മെ സംബന്ധിച്ച് എന്തുപറയുന്നുവെന്നു മാത്രം നോക്കിയാല്‍ പോര. എന്തെങ്കിലുമൊന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും ? അതും ചിന്തിക്കണമല്ലോ.”
ഒടുവില്‍ ഗാന്ധിജി പ്രഖ്യാപിച്ചു. ”എനിക്കാരുടെയും സഹായം ആവശ്യമില്ല. എന്റെയും നിങ്ങളുടെയും മാര്‍ഗം വിഭിന്നമാണെന്ന് എനിക്കറിയാം. ഏകോപിച്ച് പ്രവര്‍ത്തിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. കോണ്‍ഗ്രസ് വരികയാണെങ്കില്‍ നന്ന്. അല്ലെങ്കില്‍ ഞാനൊറ്റയ്ക്ക് അനുയായികളുമൊത്ത് സമരമാരംഭിക്കും. ഇനിയും താമസിക്കാന്‍ ഞാന്‍ തയ്യാറല്ല.”
ബ്രിട്ടീഷുകാര്‍ ഭാരതം വിടുന്നതിന് നിര്‍ബന്ധിതമായ ”ക്വിറ്റ് ഇന്ത്യാ” പ്രമേയം 1942 ആഗസ്റ്റ് 8ന് രാത്രിയാണ് പാസാക്കിയത്. നേരത്തെ ബ്രിട്ടീഷുകാരോട് കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതിനെതിരെ നിലാപടെടുത്ത നെഹ്റു ഒടുവില്‍ വഴങ്ങി. എന്നാല്‍ നെഹ്റുവിന്റെ ആദ്യ നിലപാടിനെ അംഗീകരിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്.
ബ്രിട്ടീഷുകാരോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ച സുഭാഷ് ചന്ദ്രബോസ് അവരുടെ കണ്ണിലെ കരടായി. ‘ജപ്പാന്‍കാരുടെ ചെരുപ്പു നക്കി’ എന്നാണ് ബോസിനെ കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചത്. ഗാന്ധിജിയെയും വെറുതെവിട്ടില്ല. ”മഹാത്മാഗാന്ധി എന്താക്കി ഇന്ത്യയെ മാന്തി പുണ്ണാക്കി” എന്നായിരുന്നു മലയാളത്തില്‍ അവരിറക്കിയ മുദ്രാവാക്യം. അഞ്ചുവര്‍ഷംകൊണ്ട് ബ്രിട്ടീഷുകാര്‍ ഭാരതം വിടാന്‍ തയ്യാറായി. 1947 ആഗസ്റ്റ് 15ന് ഭാരതം സ്വതന്ത്രമായപ്പോള്‍ അതിനെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാര്‍ സായുധ വിപ്ലവത്തിന് അണിയറയില്‍ ആസൂത്രണം നടത്തി. ”ഈ കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല’ എന്നായിരുന്നു നിലപാട്. കല്‍ക്കത്ത തിസീസ് വാരിക്കുന്ത പോരാട്ടത്തിനാണ് ആഹ്വാനം ചെയ്തത്. ആ മുറി വിപ്ലവംകൊണ്ട് ഒരുപാട് പേര്‍ക്ക് ജീവഹാനിയുണ്ടായി. മുറിവുമുണ്ടായി. ആ വിപ്ലവം ഇന്നും തുടരുന്നു.
ആഗസ്റ്റ് വിപ്ലവത്തിന്റെ ആവര്‍ത്തനം ഈ ആഗസ്റ്റില്‍ സംഭവിച്ചിരിക്കുന്നു. ഭാരതസ്വാതന്ത്ര്യത്തിന്റെ 68-ാം വാര്‍ഷികം ഇന്നാഘോഷിക്കുമ്പോള് നെഹ്റുവിന്റെ പരമ്പരയും കമ്മ്യൂണിസ്റ്റുകാരും ഭാരതവിരുദ്ധ നിലപാടില്‍ കൈകോര്‍ക്കുന്ന കാഴ്ചയാണെങ്ങും. പാര്‍ലമെന്റിനെ ബന്ദിയാക്കിയ ആഗസ്റ്റ് വിപ്ലവം ‘കലക്കി’ എന്ന ഭാവത്തിലാണ് ഇരുകക്ഷികളും. സ്വതന്ത്രഭാരത ചരിത്രത്തില്‍ (അടിയന്തരാവസ്ഥ മറന്നിട്ടില്ല) ഇത്രമാത്രം ജനാധിപത്യഹത്യ നടത്തിയ മറ്റൊരു ആഗസ്റ്റ് ഉണ്ടായിട്ടില്ല.
30 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു ഏകകക്ഷിഭരണം കേന്ദ്രത്തിലുണ്ടായപ്പോള്‍ അതിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. പാര്‍ലമെന്റ് ചേരാന്‍ വിടില്ലെന്ന നിലപാടാണ് അരനൂറ്റാണ്ടിലധികം രാജ്യംഭരിച്ച കോണ്‍ഗ്രസ് സ്വീകരിച്ചത്. സുപ്രധാനമായ വര്‍ഷകാലസമ്മേളനം അലങ്കോലമായി. പാര്‍ട്ടി അധ്യക്ഷ തന്നെ നടുത്തളത്തിലിറങ്ങിയ സംഭവം മുമ്പുണ്ടായിട്ടില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാതിരുന്ന വെള്ളക്കാരന്റെ മനസ്സാണ് മദാമ്മയ്ക്കും എന്നുതോന്നിയ ദിവസങ്ങളാണ് കടന്നുപോയത്. എന്തുകൊണ്ടാണിത് ? ദേഷ്യം മുഴവന്‍ സുഷമസ്വരാജിനോടാണ്. അത് സ്വാഭാവികം.
2004ല്‍ പ്രധാനമന്ത്രിയാകാന്‍ ഉടുപ്പുമണിഞ്ഞ് തന്നെ പിന്തുണയ്ക്കുന്ന എംപിമാരുടെ ലിസ്റ്റുമായി സോണിയ രാഷ്ട്രപതി ഭവനിലേക്ക് ഓടിയതോര്ക്കുന്നുണ്ടോ? അതനുവദിക്കാതിരിക്കാന് കര്‍ശനനിലപാടെടുത്ത നേതാക്കളില്‍ മുമ്പിലായിരുന്നു സുഷമാ സ്വരാജ്. ഒരു വിദേശത്ത് ജനിച്ച വ്യക്തി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനെ രാഷ്ട്രം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകമാത്രമല്ല വന്‍ജനരോഷത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സുഷമസ്വരാജ് പ്രഖ്യാപിച്ചു. ”സോണിയയെ പ്രധാനമന്ത്രിയാക്കിയാല്‍ ഭാരതസ്ത്രീകള്‍ തലമുണ്ഡനം ചെയ്യും.” അവര്‍ പ്രധാനമന്ത്രിയാകുന്നതിലെ നിയമപ്രശ്നങ്ങള്‍ രാഷ്ട്രപതിയെ ബോദ്ധ്യപ്പെടുത്തി. തുടര്‍ന്നാണ് അവരുടെ പ്രധാനമന്ത്രി മോഹം പൊലിഞ്ഞത്. പിന്നെയാണ് മന്‍മോഹന്‍സിംഗിനെ ഒരു ‘പനീര്‍ശെല്‍വ’മാക്കിയത്. ഇറ്റാലിയന്‍ പക, അതും മുസോളനിയുടെ പരമ്പരയുമായടുപ്പമുള്ളവരുടെ പക എത്രമാത്രം എന്ന് തിരിച്ചറിഞ്ഞ മുഹൂര്‍ത്തങ്ങളാണ് പാര്‍ലമെന്റ് സമ്മേളനകാലത്ത് കണ്ടത്. കഷണ്ടിക്ക് മരുന്നുണ്ട്. പക്ഷേ അസൂയയ്ക്ക് ഇനിയും പ്രതിവിധി കണ്ടെത്താനായിട്ടില്ല.
ആര്‍എസ്എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചതെന്നാണ് രാഹുലിന്റെ മൊഴി. ‘ഇന്ദിരയാണ് ഇന്ത്യ’ എന്നൊരു കോണ്‍ഗ്രസ് പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. ആ മുദ്രാവാക്യം അല്‍പ്പം ഭേദപ്പെടുത്തി ‘കോണ്‍ഗ്രസാണ് ഇന്ത്യ’ എന്നാക്കിയാല്‍ രാഹുലിന്റെ വാദം ശരിയാകും. ആര്‍എസ്എസിന്റെ ചരിത്രം രാജ്യത്തെ രക്ഷപ്പെടുത്തിയതാണ്.
അതുകൊണ്ടാണല്ലോ, 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഔദേ്യാഗികമായി ആര്‍എസ്എസിനെ ക്ഷണിച്ചത്. രാഹുലിന്റെ അമ്മൂമ്മയുടെ അച്ഛന് നെഹ്റുവാണ് അന്നത്തെ പ്രധാനമന്ത്രി. അതാണ് സുഷമ സ്വരാജ് പറഞ്ഞത്. രാഹുല്‍ കുടുംബചരിത്രവും പഠിക്കണമെന്ന്.
കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളാത്ത കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് ആക്ഷേപിച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടാണ്. ആ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സഹായിച്ചതിന്റെ പ്രതിഫലമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. ആദ്യ ലോകസഭയില്‍ പ്രധാന പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാനം ഇന്ന് പത്താമതാണ്. സോണിയയ്ക്കും രാഹുലിനും മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന സമ്പത്ത് അടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തോ അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ ഏറ്റവും പിന്നിലാകും സ്ഥാനം. നാറിയവരെ പേറിയാല്‍ പേറിയവനും നാറും എന്ന് കേട്ടിട്ടില്ലേ ?
ഭാരതസ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുമ്പോള്‍ ഭാരതം പരം വൈഭവത്തിലെത്തും. കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയും ചരിത്ര മ്യൂസിയത്തില്‍ ചെന്നാലേ കാണാന്‍ കഴിയൂ. വിദേശഭരണം അവസാനിപ്പിച്ചത് തങ്ങളെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് അവരുടെ നേതാവായി വിദേശിയെ തന്നെ സ്വയംവരിച്ചതിന്റെ ദുരന്തമാണവര് അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: