മണ്ണില്‍, വെറും നിലത്തിരുന്ന് സിനിമകണ്ടിരുന്ന കാലത്തെക്കുറിച്ച് ഓര്ക്കുന്നവരുണ്ട്. നാട്ടുകവലകളില്‍, വഴിയോരങ്ങളില്‍, ഉത്സവപറമ്പുകളില്‍ ഇരുട്ടില്‍ വലിച്ചുകെട്ടിയ വെള്ളത്തിരശ്ശീലയില് സിനിമയെന്ന മഹാദ്ഭുതം മിന്നിമറഞ്ഞപ്പോള്‍ ആര്‍ത്തുവിളിക്കുകയും കയ്യടിക്കുകയും ചെയ്തിരുന്ന കാലം. രാജാഹരിശ്ചന്ദ്രയും ശങ്കരാചാര്യരും നീലക്കുയിലും സ്വയംവരവുമൊക്കെയായിരുന്നു ആ സിനിമകള്‍. സിനിമയുടെ സാങ്കേതികവശങ്ങളോ സിനിമ ചര്‍ച്ചയ്ക്കു സമര്‍പ്പിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ സംഗതികളൊ വശമില്ലാത്ത സാധാരണക്കാരായവരായിരുന്നു അന്ന് സിനിമ ആസ്വദിച്ചിരുന്നവര്‍.
പ്രത്യേക ഇടവേളകളില്‍ അവര്‍ക്കിടയിലേക്ക് സിനിമ വന്നുകൊണ്ടിരുന്നു. സിനിമ ജനകീയ കലാരൂപമായി മാറിയതും സാധാരണക്കാരെ സ്വാധീനിക്കുന്ന കലയായതും അങ്ങനെയാണ്. നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെയും നല്ല സിനിമ കൂടുതലാളുകള്‍ കാണണമെന്നാഗ്രഹിക്കുന്നവരുടെയും കൂട്ടായ്മയാണ് അത്തരം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരുന്നത്. കേരളത്തില്‍ ഫിലിംസൊസൈറ്റി പ്രസ്ഥാനം ചുവടുറപ്പിക്കുന്നതിനു സമാന്തരമായോ അല്ലെങ്കില്‍ അതിനു മുന്നേ തന്നെയോ ആണ് നാലാള് കൂടുന്ന ഇടങ്ങളെ വേദികളാക്കി സിനിമാ പ്രദര്‍ശനമെന്ന സമാന്തര സമ്പ്രദായവും നടന്നത്. സിനിമ കണ്ടവര്‍ അവരുടെ കയ്യിലുള്ള ചില്ലറത്തുട്ടുകള്‍ നല്കി. സിനിമ പ്രദര്‍ശിപ്പിച്ചവരുടെ വരുമാനം അതുമാത്രമായിരുന്നു.
വെറും നിലത്തിരുന്ന് കപ്പലണ്ടിയും കൊറിച്ച് സിനിമകണ്ടിരുന്ന കാലത്തെ കുറിച്ച് പഴമക്കാര്‍ പോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഓര്‍ക്കാന്‍ കഴിയില്ല. കാലത്തിന്റെ മാറ്റം അത്രയ്ക്ക് വേഗത്തിലായിരുന്നു. നാലാള് കൂടുന്ന കവലകളില്‍ സിനിമാപ്രദര്‍ശനത്തില്‍ നിന്ന് പിന്നീടത് കൊട്ടകകളിലേക്കുള്ള പ്രദര്‍ശനമായി. വലിയ തൂണുകളുള്ള, മേല്‍ക്കൂരയില്‍ ഓലമേഞ്ഞ സിനിമാ കൊട്ടകകള്‍. കയ്യില്‍ പണം കൂടുതലുള്ളവര്‍ കസേരകളിലിരുന്നും പണം കുറവുള്ളവര്‍ ബഞ്ചിലും നിലത്തുമിരുന്നും സിനിമ കണ്ടു. പിന്നീടിങ്ങോട്ട് സിനിമയുടെ വസന്തകാലമായിരുന്നു. എണ്‍പതുകളുടെ അവസാനം വരെ മാത്രമേ ആ വസന്തം നിലനിന്നുള്ളൂ. കലാമൂല്യത്തില്‍ മികച്ചുനിന്ന സിനിമകള്‍ക്കും കച്ചവടം ലക്ഷ്യമാക്കി നിര്‍മ്മിച്ച സിനിമകള്‍ക്കും അക്കാലത്ത് സുവര്‍ണ്ണകാലമായിരുന്നു.
എന്നാല്‍ അത് തുടര്‍ച്ചയുള്ള പ്രതിഭാസമായില്ല. മലയാള സിനിമയ്ക്ക് കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ഒരു കാലത്ത് കലാമൂല്യമുള്ള സിനിമ എന്നപേരില്‍ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന മലയാള സിനിമ പൊതുവേദികളില്‍ നിന്ന് നാണം കെട്ട് പുറത്താകുന്ന കാഴ്ച പലപ്പോഴും നാം കണ്ടു. മുമ്പ് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളം ആധിപത്യം നേടിയത് ഓരോ മലയാളിയുടെയും അഭിമാനം വാനോളം ഉയര്‍ത്തി. പിന്നീട് മലയാള സിനിമ തിരസ്കരിക്കപ്പെട്ടപ്പോള്‍ ആ അഭിമാനത്തിന് ക്ഷതമേല്‍ക്കുകയും ചെയ്തു. സിനിമയ്ക്ക് കഷ്ടകാലം വന്നപ്പോള്‍ അതിന്റെ ദുരന്തം അനുഭവിച്ചത് വലിയൊരു സമൂഹമായിരുന്നു.
ചീത്രീകരണത്തിനു വെളിച്ചം കാട്ടുന്നവര്മുതല് വലിയകലാകാരന്മാര്‍ വരെ സിനിമയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് ക്ഷീണം നേരിട്ടു. കേരളത്തില്‍ ഉണ്ടായിരുന്ന നിരവധിയായ സിനിമാ തീയറ്ററുകള്‍(കൊട്ടകകളും) അടച്ചു പൂട്ടപ്പെട്ടു. ചിലതൊക്കെ കല്യാണ മണ്ഡപങ്ങളായി. മറ്റുള്ളവ പൊളിച്ചുമാറ്റി. ഇവിടെ ഒരു സിനിമാ തീയറ്ററുണ്ടായിരുന്നു എന്ന് പിന്നീടുവന്ന തലമുറയോട് പറയേണ്ടിവന്നു.
ദുരന്തങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും മലയാള സിനിമ കാലത്തിനൊത്ത് ഉയരുകയോ പ്രേക്ഷകര്‍ അംഗീകരിക്കുന്ന തരത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുകയോ ചെയ്തില്ല. അനുദിനം താഴേക്ക് താഴേക്ക് എന്ന തരത്തിലായി മലയാള സിനിമയുടെ നിലവാരം. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ രൂപീകരിച്ച ജൂറിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. അവാര്‍ഡിന് സമര്‍പ്പിച്ച സിനിമകളില്‍ ഭൂരിപക്ഷത്തിനും ഒട്ടും നിലവാരമില്ലെന്നായിരുന്നു ജോണ്‍പോള്‍ അധ്യക്ഷനായിരുന്ന ജൂറിയുടെ കണ്ടെത്തല്‍. 70 സിനിമകള്‍ അവാര്‍ഡിനു സമര്‍പ്പിച്ചതില്‍ 15 എണ്ണം മാത്രമാണ് ജൂറിക്ക് വീണ്ടും കാണണമെന്ന് തോന്നിയത്. അതില്‍ നിന്നു തന്നെ മെച്ചപ്പെട്ട ഒന്ന് തെരഞ്ഞെടുക്കാന്‍ ജൂറി ഏറെ ബദ്ധപ്പെട്ടുവത്രെ.
ഓരോ ആഴ്ചയിലും തീയറ്ററിലെത്തുന്ന സിനിമകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഇന്ന് സിനിമ നിലത്തിരുന്നോ ചെറിയ പണം നല്കി കൊട്ടകയിലിരുന്നു കാണുകയോ ചെയ്യുന്ന കാലമല്ല. മള്‍ട്ടി പ്ലക്സുകളാണ് വാഴുന്നത്. ഒരാള്‍ സിനിമയ്ക്കു പോകണമെങ്കില്‍ കുറഞ്ഞത് 150 രൂപ ചെലവുവരും. ഒരു കുടുംബം സിനിമയ്ക്കു പോയിവരണമെങ്കില്‍ ആയിരം രൂപയെങ്കിലും ചെലവിടണം. അത്രയ്ക്ക് പണം ചെലവഴിച്ച് കാണാന്‍ പറ്റുന്നതാണെങ്കില്‍ മാത്രമേ തീയറ്ററില്‍ പ്രേക്ഷകരെത്തൂ. ആരും കാണാതെ നഷ്ടത്തിന്റെ കണക്കിലേക്ക് കൂപ്പു കുത്തിയ നിരവധി സിനിമകളാണ് ഓരോ ആഴ്ചയും തീയറ്ററുകളില്‍ നിന്ന് പുറത്തായിക്കൊണ്ടിരിക്കുന്നത്. 2015 വര്‍ഷം തുടങ്ങിയതിനു ശേഷം ആദ്യത്തെ ആറുമാസത്തെ സിനിമകളുടെ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുവന്നിരുന്നു. ജനുവരിമുതല്‍ ജൂണ്‍വരെ 66 സിനിമകളാണ് പുറത്തിറങ്ങിയത്. ആറുമാസംകൊണ്ട് മലയാള സിനിമാ മേഖലയ്ക്കുണ്ടായ നഷ്ടം 200 കോടി രൂപയാണ്. ആറുസിനിമകള്‍ മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. 60 സിനിമകളും നിര്‍മ്മാതാവിനെ കണ്ണീരു കുടിപ്പിച്ചു. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച, കൂടുതല്‍ പണം ചെലവിട്ട സിനിമകളാണ് നഷ്ടത്തിന്റെ കണക്കു വര്‍ദ്ധിപ്പിച്ചത്.
മൂന്നുകോടി രൂപയെങ്കിലും കുറഞ്ഞതില്ലാതെ ഒരു മലയാള ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണിന്ന്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രമാണെങ്കില്‍ ഏഴുകോടിയും യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് അഞ്ചുകോടിയും കുറഞ്ഞതു വേണം. അങ്ങനെ നോക്കുമ്പോള്‍ വര്‍ഷത്തിന്റെ ആദ്യപുകുതിയില്‍ മലയാള സിനിമയുടെ നിര്‍മാണ ചെലവ് 210 കോടി രൂപയെങ്കിലുമാവും. അതില്‍ അറുപത് ചിത്രങ്ങള്‍ പരാജയമായിരുന്നു. അവയുടെ എല്ലാം നഷ്ടം നോക്കുമ്പോള്‍ 200 കോടി രൂപ കവിയും. കാരണം മിക്ക ചിത്രവും ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയിട്ടില്ല. പല ചിത്രങ്ങളുടെയും ചാനല്‍ റേറ്റ് വിറ്റുപോയിട്ടുമില്ല. നിര്‍മാതാക്കളെല്ലാം കുത്തുപാളയെടുത്തു. വര്‍ഷത്തിന്റെ വരുന്ന രണ്ടാം പകുതിയിലും കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
മലയാള സിനിമയ്ക്കിത് എന്തുപറ്റിയെന്ന് പരിതപിക്കുന്നവരാണെല്ലാവരും. എന്തുപറ്റിയെന്ന് എല്ലാവര്‍ക്കുമറിയാം. അതു സംബന്ധിച്ച് നിരന്തരമായ ചര്‍ച്ചകളും ഏറെ നടന്നു. എന്നാല്‍ സിനിമ മാത്രം നന്നായില്ല. നല്ല സിനിമ കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്നതല്ലെന്നാണ് ഒരുവിഭാഗം സിനിമാക്കാര് പറയുന്നത്. നല്ല സിനിമ സംഭവിക്കുന്നതാണത്രെ. ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. എല്ലാം സ്വരുക്കുട്ടി നിര്‍മ്മിക്കുന്നു. ഒടുവില്‍ പുറത്തുവന്നു കഴിയുമ്പോള്‍ മാത്രമാണ് തീരുമാനിക്കപ്പെടുന്നത്, സിനിമ നല്ലതാണോ അല്ലയോ എന്ന്. ഒരുമാതിരി കറക്കികുത്ത് പരിപാടി. പ്രേക്ഷകര്‍ സ്വീകരിച്ച ചില സിനിമകള്‍ അങ്ങനെയാണത്രെ ഉണ്ടായത്.
സിനിമാക്കാര് സ്വന്തം സര്‍ഗ്ഗശേഷിയുടെ വിലയിരുത്തലാണ് നടത്തേണ്ടത്. മറ്റേതൊരു സര്‍ഗ്ഗ സൃഷ്ടിയെയും പോലെ പ്രതിഭാതിളക്കം വേണ്ടുവോളം ആവശ്യമായ കലാരൂപമാണ് സിനിമയും. അതൊട്ടും ഇല്ലാത്തവര്‍ സിനിമാ സംവിധായകരും എഴുത്തുകാരുമായി വരുമ്പോഴാണ് നല്ലതും ചീത്തതും തിരിച്ചറിയാനാകാത്ത സിനിമാരൂപം ഉണ്ടാക്കപ്പെടുന്നത്.
നല്ല ആസൂത്രണവും നല്ല കഥയും നല്ല തിരക്കഥയും സംവിധാനവും കൂടിച്ചേരുമ്പോഴാണ് നല്ല സിനിമയും സൃഷ്ടിക്കപ്പെടുന്നത്. അത് മനസ്സിലാക്കാതെ ഈ മേഖലയിലേക്കെത്തിയവരുടെ ലക്ഷ്യം പണം സമ്പാദിക്കുക എന്നതു മാത്രമാകുന്നു. ടെലിവിഷന്‍ ചാനല്‍ അനുമതിയില്‍ നിന്നു ലഭിക്കുന്ന ലാഭം ലക്ഷ്യമിട്ടായിരുന്നു കുറച്ചു കാലം മുമ്പുവരെ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ചാനലുകളും നല്ല സിനിമകളെ മാത്രം തെരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെനിന്നുമുള്ള വരുമാനവും നഷ്ടമായി. ഇതെല്ലാം വസ്തുതകളായി നിലനില്ക്കുമ്പോള് പ്രേക്ഷകനും തോന്നുക ഒരു കാര്യമാണ്, എന്തിനാണ് ഇവര്‍ നഷ്ടം സഹിച്ചും മോശം സിനിമകളെടുത്തു കൂട്ടുന്നത്?
ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍.
നല്ല സിനിമയുടെ മുന്നേറ്റത്തിനു കേരളത്തില്‍ ഫിലിം സൊസൈറ്റികള്‍ കരുത്തു പകര്‍ന്നു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ നിലത്തിരുന്ന് സിനിമകണ്ടിരുന്ന കാലമാണ് ഫിലിംസൊസൈറ്റികളുടേത്. കലാമൂല്യമുള്ള സിനിമയെ, അത് മലയാളമായാലും മറ്റ് ഭാഷകളിലുള്ളതായാലും, ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ഫിലിം സൊസൈറ്റികളുടെയും ലക്ഷ്യം. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെയും സ്റ്റുഡിയോയുടെയും രൂപീകരണവും തുടര്‍ന്ന് ചിത്രലേഖയുടെ ബാനറില്‍ അടൂര്‍ ഗോപാലകൃഷ്ണന് സ്വയംവരവും കൊടിയേറ്റവും ഒരുക്കി ലോകപ്രശസ്തനായതും ചരിത്രമാണ്. അരവിന്ദന് ഉള്‍പ്പടെ നിരവധി സംവിധായകരുടെ നല്ല സിനിമകള്‍ ചിത്രലേഖയുടെ ബാനറില്‍ പുറത്തുവന്നു. കേരളത്തില്‍ നിന്ന് ഇപ്പോള്‍ ഫിലിംസൊസൈറ്റികള്‍ തന്നെ ഇല്ലാതായി. ചിത്രലേഖയും ഇല്ല.
നിലത്ത് മണ്ണിലിരുന്ന് സിനിമ കാണേണ്ട അവസ്ഥ ഇന്നില്ല. സാങ്കേതികമായി സിനിമ ഒരുപാട് വളര്‍ന്നു. സാങ്കേതിക മേന്മ ഏറെയുള്ള തിയറ്ററുകള്‍ ധാരാളമുണ്ടായി. അതെല്ലാം ആവശ്യമായ വളര്‍ച്ചയാണ്. മണ്ണില്ലിരുന്ന് കപ്പലണ്ടിയും കൊറിച്ച് സിനിമകാണുന്നവരിന്നില്ല. മള്‍ട്ടിപ്ലക്സില്‍ കുഷ്യനില്‍ അമര്ന്നിരിക്കാന് ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുക തന്നെ വേണം. അതിനു പക്ഷേ നമ്മുടെ മലയാള സിനിമ മാത്രം പ്രാപ്തമായില്ല. അന്യഭാഷയില്‍ നിന്ന് ഒരു ബാഹുബലി വരേണ്ടിവന്നു. മലയാള സിനിമ ബാഹുബലിയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: