പത്തനാപുരം: മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ധനുഷിന്റെ അമ്മ രമാദേവി ‘ജന്മഭൂമി’യോടു പറഞ്ഞു. ‘അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതിനുളള സാഹചര്യം അവനില്ല. മരിച്ചതിന്റെ തലേദിവസം എന്നോട് ഫോണില്‍ സംസാരിക്കുമ്പോഴും ഏറെ സന്തോഷവാനായിരുന്നു. അടുത്ത റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുവാന്‍ അവന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും എന്നോടു പറഞ്ഞിരുന്നു. എനിക്ക് ആരോടും വിരോധമില്ല. ഉദ്യോഗസ്ഥരുടെയോ സഹപാഠികളുടേയോ ഭാഗത്തു നിന്നും ഉണ്ടായ പാകപ്പിഴയാകാം. യാഥാര്‍ത്ഥ്യം എന്താണന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അത് ഞങ്ങള്‍ക്ക് അറിയണം’-നിറകണ്ണുകളോടെ ധനുഷിന്റെ മാതാവ് രമാദേവി പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് വെസ്റ്റ് ഹില്‍സില്‍ നടന്ന എന്‍സിസിയുടെ പരിശീലനത്തിനിടെ ധനുഷ്‌കൃഷ്ണന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
എന്നാല്‍ ധനുഷിന്റെ മരണത്തില്‍ ദുരൂഹതയുളളതായും സമഗ്ര അന്വേഷണം വേണമെന്നും കാരണക്കാരായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. കോഴിക്കോട്ട് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ധനുഷിന്റെ മൃതദേഹം അമ്മാവന്‍ രക്‌നാകരന്‍ ഏറ്റുവാങ്ങി.
ധനുഷ് കുട്ടിക്കാലം ചിലവഴിച്ച മലപ്പുറം നിലമ്പൂരിലുളള അമ്മയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ പത്തനാപുരം മാലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ ധനുഷ് പഠിച്ച മാലൂര്‍ എംടിഡിഎംഎച്ച്എസില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന് വിലാപയാത്രയായി കുടുംബവീടായ കുറുമ്പകര മുക്കോട്ടുമണ്ണിലെ വീട്ടില്‍ പിതാവിന്റെ ശവകുടീരത്തിനടുത്ത് ചിതയൊരുക്കി സംസ്‌കരിക്കും.
















