യാക്കൂബ് മേമന്റെ അടുത്തു നടപ്പിലാക്കിയ വധശിക്ഷയുമായി ബന്ധപ്പെട്ട് ചില വാദപ്രതിവാദങ്ങള്‍ ഉയര്ന്നുവന്നുവല്ലോ. വധശിക്ഷയ്ക്കെതിരെ ചിലര്‍ വാദിക്കുകയുമുണ്ടായി. അതിലെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അയാള്‍ ചെയ്ത മാപ്പില്ലാത്ത ക്രൂരതയ്ക്കാണ് വധശിക്ഷ വിധിച്ചത്. അയാള്‍ കാരണം അനവധി ജീവനുകള്‍ ഇല്ലാതായി. കഷ്ടനഷ്ടങ്ങള്‍ വേറെയും. അതിനുള്ള ശിക്ഷ കൊടുക്കേണ്ടെ? മറ്റ് മനുഷ്യജീവനുകള്‍ ഇല്ലാതാക്കുകയും, നിരവധി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കുകയും ചെയ്ത ഒട്ടേറെ നരാധമന്മാര് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്. തിന്നും കുടിച്ചും ഉറങ്ങിയും അവര്‍ ജയിലില്‍ കഴിയുമ്പോള്‍, അവര്‍ കാരണം ദുരിതത്തിലായവര്‍ കൂടുതല്‍ നരകയാതന അനുഭവിക്കുകയാണ് ദിവസങ്ങള്‍ കഴിയുന്തോറും. അതൊന്നും ആരും സംസാരിക്കുന്നില്ല. കൊലയാളികള്‍ക്കു വേണ്ടി വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? നഷ്ടമായ ജീവനുവേണ്ടി ഉറ്റവര്‍ ഒഴുക്കുന്ന കണ്ണീരിന് വിലയില്ലേ?
ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ താമസംവിനാ അത് നടപ്പിലാക്കണം. അങ്ങനെയായാല്‍ ഇത്തരത്തിലുള്ള വാദകോലാഹലങ്ങള്‍ക്ക് ഇടകിട്ടാതെ വരും. ശിക്ഷ വിധിച്ച് മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ അത് പ്രതിയ്ക്ക് കിട്ടുന്ന ഇളവായി മാറുകയാണ്. അത് പാടില്ല. വധശിക്ഷ വിധിയായാല് ഉടനേ അത് നടത്തുകയാണ് വേണ്ടത്. എത്രയും വേഗത്തില്‍ മാതൃകാപരമായി, പരസ്യമായി അത് നടപ്പിലാക്കണം . വധശിക്ഷയുള്‍പ്പടെയുള്ള ഏത് ശിക്ഷയായാലും അത് നടപ്പിലാക്കുന്ന കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാതൃകയാക്കുന്നത് നല്ലതാണ്.
വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ഇപ്പോഴുമുണ്ട്. അവരെ ഇങ്ങനെ തീറ്റിപ്പോറ്റി ജനങ്ങളുടെ കാശ് ചുമ്മാതെ കളയുന്നതെന്തിനാണ്? അതിനെതിരെയാണ് ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടത്. അല്ലാതെ, വധശിക്ഷാരീതി നിര്ത്തലക്കാണമെന്ന് വാദിക്കുകയല്ല വേണ്ടത്. നഷ്ടപ്പെട്ട പാവങ്ങളുടെ ജീവനുകള്‍ക്കും വിലയുണ്ട്. അത് കുറ്റവാളികളുടേതിനേക്കാള് മുകളിലാണ്. അപ്പോള്‍, തൂക്കിലേറ്റുന്നതില്‍ യാതൊരു ശരികേടുമില്ല.
ജാതിയും മതവും നിറവും സ്ഥാനവും പണവും നോക്കിയില്ല വധശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും. ആ നിലയ്ക്ക്, ജാതിയുടേയും മതത്തിന്റേയും പേരുകള്‍ ഇക്കാര്യത്തില്‍ വലിച്ചിഴക്കുന്നതില്‍ കഴമ്പില്ല. മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ് ശിക്ഷയ്ക്ക് കാരണമാകുന്നത്. അത് ആരായാലും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കില് അനുഭവിച്ചേതീരൂ. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയില്ലെന്ന് വന്നാല്‍ അതുതന്നെ നല്‍കണം. വധശിക്ഷയെ ‘വധി’ക്കരുത്.
ശിവപ്രസാദ് എസ്. ഷേണായ്, പയ്യന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: