സന്തോഷ് കുമാര്‍ ‘മാതൃഭൂമി’ ദിനപത്രത്തില്‍ എഴുതിയ ലേഖനം വായിച്ചു. നാഗാലാന്റിനെക്കുറിച്ചു വിവരിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തിലേക്കിറങ്ങിച്ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നില്ലേ? ഇന്റര്‍നെറ്റില്‍ വിഘടനവാദികള്‍ എഴുതിച്ചേര്‍ത്ത വിവരങ്ങള്‍വെച്ച് ഒരു ലേഖനം തയ്യാറാക്കുക. അടിസ്ഥാന വസ്തുതകളുമായി താരതമ്യം ചെയ്യാതെ, ആരും ചോദ്യംചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തോടെ കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമത്തില്‍ ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ ദേശീയബോധം അല്പമെങ്കിലും കാണിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു.
സന്തോഷ് പറയുന്ന നാഗാക്ലബ് ക്രിസ്ത്യന്‍ വിദ്യാഭ്യാസം സിദ്ധിച്ച നാഗായുവാക്കളെ മുന്‍നിര്‍ത്തി രൂപീകരിച്ചതായിരുന്നു. അവര്‍ സൈമണ്‍ കമ്മീഷന്റെ മുമ്പില്‍ സ്വതന്ത്ര നാഗാലാന്റിനുവേണ്ടിയുള്ള വാദം ഉന്നയിച്ചെങ്കില്‍ അത് ബ്രിട്ടീഷുകാര്‍ മിഷണറിമാരിലൂടെ അവരെ പഠിപ്പിച്ചെടുത്ത കാര്യമാണ്. അല്ലാതെ അത് നാഗസമുദായത്തിന്റെ അടിസ്ഥാനപരമായ വികാരത്തിന്റെ പ്രകടീകരണമായിരുന്നില്ല. വ്യത്യസ്തമായ ഒരു ചരിത്രമുണ്ടെന്നവകാശപ്പെടുന്ന വിഘടനവാദികളുടെ വാദമുഖത്തെ നാഗാലാന്റിന്റെ മുഖ്യമന്ത്രിയും പിന്നീട് പല സംസ്ഥാനങ്ങളില്‍ ഗവര്ണറുരുമായിരുന്ന എസ്.സി.ജെമിര്‍ തന്റെ പുസ്തകമായ ‘ബെഡ്റോക്ക് ഓഫ് നാഗാ സൊസൈറ്റി’യിലൂടെ വ്യക്തമായി ചോദ്യം ചെയ്തിട്ടുണ്ട്. പരസ്പരം തലകൊയ്തിരുന്ന നാഗാസമൂഹത്തിന് വ്യത്യസ്തമായ ചരിത്രമുണ്ടെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും നാഗന്മാര് ഒരിക്കലും ഒരു രാജാവിന്റെ കീഴിലായിരുന്നില്ലെന്നും ഒരു നാട്ടുരാജ്യമെന്ന നിലയില്‍ ഈ മേഖല അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമുള്ള സത്യത്തെ മറയ്ക്കാന്‍ വയ്യെന്ന് ജെമിര്‍ തന്റെ പുസ്തകത്തിലൂടെ സ്ഥാപിക്കുകയുണ്ടായി.
വിഘടനവാദികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതുകൊണ്ടുതന്നെ എസ്.ജെ.ജെമിറിനെ വധിക്കാന്‍ എന്എസ്സിഎന് അഞ്ചുപ്രാവശ്യം ശ്രമിക്കുകയുണ്ടായി. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. 1929 ല്‍ നാഗക്ലബ്ബിലെ പ്രതിനിധികള്‍ സൈമണ്‍ കമ്മീഷനെ കണ്ടിരുന്ന സമയത്തും ജലിയാംഗ് റോങ് എന്ന നാഗാവിഭാഗത്തിലെ ജാദോനാംഗും റാണി ഗൈഡിന്‍ല്യൂവും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിലായിരുന്നു. ആ സമയത്തെ ഏറ്റവും വലിയതും സംഘടിതവുമായ ജലിയാംഗ് റോങ് സമൂഹത്തെ ദുര്‍ബലപ്പെടുത്താന്‍ ജലിയാംഗ് റോങ് മേഖലയെ മണിപ്പൂരിലും ആസാമിലും നാഗാഹില്സിലുമായി വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാര്‍ പയറ്റിയത്. ജാദോനാംഗും റാണി ഗൈഡിന്‍ല്യൂവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനുള്ള ശക്തികൈവരിച്ചത് സില്ചറിനടുത്തുള്ള ഭുവന്പഹാഡിലെ വിഷ്ണുക്ഷേത്രത്തില്‍ ധര്‍മയാത്ര നടത്തിക്കൊണ്ടായിരുന്നു എന്ന സത്യവും മറച്ചുവെക്കാവുന്നതല്ല.
ബ്രിട്ടീഷുകാര്‍ തന്ത്രപൂര്‍വം ജാദോനാംഗിനെ തൂക്കിലേറ്റുകയും തുടര്‍ന്ന് സമരത്തിന് നേതൃത്വം കൊടുത്ത ഗൈഡിന്‍ല്യൂവിനെ അറസ്റ്റ് ചെയ്ത് നീണ്ട 15 വര്‍ഷക്കാലം ജയിലിലടക്കുകയും ചെയ്യുകയുണ്ടായി. ഗൈഡിന്‍ല്യൂവിന്റെ പ്രവര്‍ത്തനമേഖലയെ കൈയിലെടുക്കാന്‍ അവിടെ ഒരു മഹിളാഅധികാരിയെ നിയോഗിക്കുകയുണ്ടായി. ഉറുസുളാ ഗ്രഹാം ബവര്‍ എന്ന ഇവര്‍ അവിടെ തന്ത്രപൂര്‍വം ബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ‘ബവര്‍ ഫോഴ്സ്’ രൂപീകരിച്ചതും ഭാരതത്തോട് കൂറുപുലര്‍ത്തുന്ന അവിടുത്തെ ജനങ്ങളെ രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനെതിരായി പോരാടാന്‍ സന്നദ്ധമാക്കിയതും ഭാരതവിരുദ്ധ അജണ്ടയുടെ ഭാഗം തന്നെയായിരുന്നു.
രണ്ടാംലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഭാരതം വിടേണ്ടിവരുമെന്ന് ചിന്തിച്ചുതുടങ്ങിയപ്പോള്‍ ദക്ഷിണേഷ്യയിലെ ഈ പ്രദേശത്തെ ബ്രിട്ടീഷ് കിരീടത്തിന് കീഴില്‍ അണിനിരത്താനായി ക്രൗണ്‍ കോളനി രൂപീകരിക്കാനും അത് നേടിയെടുക്കാന്‍ ഫിസോവിനെ നേതൃത്വത്തിലേക്കു കൊണ്ടുവരുവാനും ശ്രമിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് നാഗാ നേഷന്‍ കൗണ്‍സില്‍ (എന്‍എന്‍സി) രൂപീകരിക്കപ്പെട്ടതും ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും. ക്രിസ്ത്യന്‍ മതമാണ് ഇവരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കളമൊരുക്കിയതെന്നതിലുപരി ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിലൂടെ വിഘടനവാദത്തിന് അടിത്തറയൊരുക്കുകയായിരുന്നു വിദേശ മിഷണറിമാര്‍ എന്നുപറയുന്നതാവും ശരി.
ജയില്വിമുക്തയായി തന്റെ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചെത്തിയ ഗൈഡിന്‍ല്യൂവിനെ ജനങ്ങള്‍ അത്യുത്സാഹത്തോടെ സ്വീകരിക്കുകയുണ്ടായി. എന്നാല്‍ തോക്കുചൂണ്ടി മതംമാറ്റ ശ്രമങ്ങള്‍ നടന്നുവരുന്നതറിഞ്ഞ റാണി ഗൈഡിന്‍ല്യൂ 15 വര്‍ഷക്കാലത്തെ കഠിനതടവിനുശേഷവും സ്വന്തം മതവിശ്വാസങ്ങളും സംസ്കാരവും സംരക്ഷിക്കാനായി ഫിസോവിനെതിരായി പോരാടിയെന്ന ചരിത്രം (1959 മുതല്‍ 1966 വരെ) സന്തോഷ് കുമാര്‍ സൗകര്യപൂര്‍വം മറക്കുകയാണോ?
ജാദോനാംഗിനേയും റാണി ഗൈഡിന്ല്യൂവിനെയും നാഗാസ്വാതന്ത്ര്യ പോരാട്ടത്തിന്റെ മുന്‍ഗാമികളായി ചിത്രീകരിക്കാന്‍ നാഗാവിഘടനവാദികള്‍ ശ്രമിച്ചെങ്കിലും ഫിസോവിനെതിരായ പോരാട്ടത്തിലൂടെ റാണി ഗൈഡിന്‍ല്യൂ വിഘടനവാദത്തെ അനുകൂലിച്ചിരുന്നില്ലെന്ന ചരിത്രസത്യത്തെ മറച്ചുപിടിക്കുക അസാധ്യമായിരുന്നു.
പില്ക്കാലത്ത് നാഗാവിഘടനവാദത്തിന് അമേരിക്ക മുതലായ രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുന്ന കാഴ്ചയാണ് കാണാനിടയായത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ വിരമിച്ചതിനുശേഷം ബാപ്ടിസ്റ്റ് മിഷണറി പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. നാഗാ പ്രശ്നത്തിന് വൈകാതെ പരിഹാരം കണ്ടെത്താനായി പ്രധാനമന്ത്രിയായിരുന്ന മന്മോഹന്സിംഗിന് അദ്ദേഹം കത്തെഴുതുകയുണ്ടായി.
മതപരിവര്‍ത്തനത്തിലൂടെ വിഘടനവാദത്തിന്റെ പിടിയിലമര്‍ന്ന നാഗാലാന്റിലെ വിഘടനവാദ സംഘടനകളുടെ നേതാക്കന്മാരുമായി ഇപ്പോള്‍ ഒരു സമാധാനക്കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഇതിനുവേണ്ടി പ്രധാനമന്ത്രി മോദി ചെയ്ത ശ്രമങ്ങളെ പ്രശംസിക്കുന്നതിനു പകരം അതിനെ പഴിചാരി വിഘടനവാദത്തിന് വളംവെക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്ന സന്തോഷ് കുമാറിനെപ്പോലുള്ളവരുടെ കൂറ് ആരോടാണ്? നയതന്ത്രപരമായ നീക്കങ്ങളിലൂടെ മ്യാന്മറും ബംഗ്ലാദേശും മറ്റ് അയല്‍രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുകയും വിഘടനവാദികളെ വരുതിയില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുകയും ചെയ്ത മോദി പ്രശംസയര്‍ഹിക്കുന്നു.
സാധാരണ നാഗായുവാക്കള് വിഘടനവാദത്തെ വെറുത്തു തുടങ്ങിയിരിക്കുന്നുവെന്ന സത്യാവസ്ഥയെ കാണാതിരുന്നുകൂടാ. അക്രമത്തിനെതിരായി തുറന്നു സംസാരിക്കാന്‍ തയ്യാറായ പലരേയും കൊലപ്പെടുത്തിയതുകൊണ്ട് മാത്രമാണ് ജനങ്ങള്‍ പ്രതികരിക്കാതെ സഹിച്ച് കഴിയുന്നത്. അല്ലാതെ നാഗാലാന്റിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു സമാധാനസന്ധിയാണ് ഇതെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: