എല്ലാം പറയാനൊരിടം, അതായിരുന്നു ആ ദിവ്യസന്നിധി. മനസ്സിലെ ഭാരങ്ങളിറക്കിവയ്ക്കാനുള്ള അത്താണി. കേള്‍ക്കാനുള്ള ക്ഷമയും ക്ഷമതയും അദ്ദേഹത്തെ സ്നേഹത്തിന്റെ മഹാമേരുവാക്കി, സാത്വികശുദ്ധിയുടെ ഗംഗാ പ്രവാഹമാക്കി, സ്മൃതിപ്രാപ്തിയുടെ ഗീതാമൃതമാക്കി….
അകമുലഞ്ഞ് തളര്ന്നുവീണുപോകുമായിരുന്ന എത്രയോ സന്ദര്‍ഭങ്ങളില്‍ ഒരു ഫോണ്‍വിളിയിലൂടെ, റെയില്‍വേ സ്റ്റേഷനിലെ ഹ്രസ്വദര്ശനത്തിലൂടെ, പുലര്‍കാല നടത്തത്തിലെ സഹസഞ്ചാരത്തിലൂടെ അദ്ദേഹം എന്നെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കാലത്ത് വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രകടനത്തെ അകാരണമായി പോലീസ് ആക്രമിച്ചതിനേത്തുടര്ന്ന് നടന്ന സംഭവങ്ങള്‍, പ്രവര്‍ത്തകരുടെ അറസ്റ്റ്, കാര്യാലയം റെയ്ഡ്, വിചാരിച്ച സമയത്ത് ജാമ്യം കിട്ടായ്ക, ഇടത് സര്‍ക്കാരിന്റെ നീചമായ ഇടപെടലുകള്‍.സ്വാഭാവികമായും പ്രവര്‍ത്തകരിലുണ്ടായ വേദന. മനസ്സ് സമ്മര്‍ദ്ദത്തിലായിപ്പോയ സമയം.
അന്ന് മാന്യ കൃഷ്ണപ്പാജി ദക്ഷിണ-മദ്ധ്യ ക്ഷേത്ര പ്രചാരകനാണ് (കര്‍ണ്ണാടകവും ആന്ധ്രയും). നിനച്ചിരിക്കാതെ അന്ന് അദ്ദേഹത്തിന്റെ ഒരു ഫോണ്‍സന്ദേശം വന്നു. ഏറെയൊന്നും പറഞ്ഞില്ല, ”പ്രശ്നങ്ങള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും, അതിന്റെ ഭാഗമായാല്‍ ഒരിയ്ക്കലും ശാന്തമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. അതില്‍നിന്ന് പുറത്തുവരൂ, പ്രശ്നത്തോടുള്ള ഒട്ടല് ഇല്ലാതാവുമ്പോഴേ ബുദ്ധിക്ക് തെളിവ് കിട്ടൂ.” മനസിലെ സംഘര്ഷങ്ങളൊഴിഞ്ഞത് അപ്പോഴായിരുന്നു.. പലവട്ടം കേട്ടിട്ടുള്ളതായിരുന്നിരിക്കാം, വായിച്ചിട്ടുള്ളതുമായിരിക്കാം ഈ വാക്കുകള്‍. പക്ഷേ മനസ്സിലെ സംഘര്‍ഷങ്ങളുടെ ഇരുട്ട് അകറ്റാനായത് അദ്ദേഹം അത് പറഞ്ഞപ്പോഴാണ്. ഇതൊരു മാസ്മരികതന്നെയായിരുന്നു.
പരമമായ ആദ്ധ്യാത്മിക സാധനയാണ് സംഘപ്രവര്‍ത്തനമെന്ന ബോദ്ധ്യം കൂടുതല്‍ കൂടുതല്‍ തെളിയുന്നത് സാത്വിക ശുദ്ധിയാല്‍ ജ്വലിക്കുന്ന അദ്ദേഹത്തിന്റെ വാഗ്ദീപ്തിയിലാണ്. അദ്ദേഹം ഉള്ളിടത്തേക്ക് പ്രവര്‍ത്തകര്‍ തിരഞ്ഞെത്താറുള്ളത് അതുകൊണ്ടാണ്. സംഘടനാകാര്യത്തില്‍ മാത്രമല്ല, വ്യക്തികളുടെ സങ്കീര്‍ണ്ണമായ ജീവിത സമസ്യകള്‍ക്കും അദ്ദേഹം പരിഹാരം കാണുമായിരുന്നു. അദ്ദേഹത്തില്‍നിന്നുള്ള ഗുരുപ്രസാദം തേടിയെത്തുന്നവരുടെ കൂട്ടത്തില്‍ സാധാരണ സ്വയംസേവകര്‍ തുടങ്ങി സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്ത്താക്കള്വരെ ഉണ്ടായിരുന്നു. നിരക്ഷരരായ ചേരിവാസികള്‍ തുടങ്ങി ഉന്നത ബുദ്ധിജീവികള്‍ വരെ. വന്‍കിട വ്യവസായികളും ടെക്നോക്രാറ്റ്സുമൊക്കെ അദ്ദേഹത്തില്‍നിന്ന് മാര്‍ഗദര്‍ശനം നേടി.
സമഗ്രതല സ്പര്ശിയായിരുന്നു കൃഷ്ണപ്പാജിയുടെ സംഘടനാ പ്രവര്‍ത്തനം. മുക്കിലും മൂലയിലുമുള്ള പ്രവര്‍ത്തകരെപ്പോലും അദ്ദേഹം അടുത്തറിഞ്ഞു. സാധാരണ സംഘപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പ്രചാരകന്മാര്ക്കും മാതൃകാപരമായിരുന്നു ആ ജീവിതം. സംഘടനാപ്രവര്‍ത്തനത്തിന്റെ പ്രായോഗികതലം എങ്ങനെ വേണമെന്നതിനെക്കുറിച്ച് മൗലികമായ ചില ധാരണകളും മനോഹരമായ ആവിഷ്കാരരീതികളും കൃഷ്ണപ്പാജിയുടെ കൈമുതലായിരുന്നു.
ഈ ലേഖകന്റെ മനസ്സില്‍ മായാതെ നില്ക്കുന്ന ഒരു സംഭവമുണ്ട്. വിവിധ ചുമതലകളുള്ള സംഘപ്രവര്‍ത്തകരുടെ ഒരു ബൈഠക്ക് നടക്കുകയാണ്. പങ്കെടുക്കേണ്ടവര്‍ എത്രയെന്നും ആരൊക്കെയെന്നുമുള്ള കണക്കെടുത്തപ്പോള്‍ ചിലര്‍ എത്തിച്ചേര്‍ന്നിട്ടില്ല. തിരിച്ചുപോകുന്ന നിങ്ങള്‍ ബൈഠക്കില്‍ വരാതിരുന്നവരോട് എന്താണ് പറയുകയെന്ന് കൃഷ്ണപ്പാജി ചോദിച്ചു. മറുപടിയും അദ്ദേഹംതന്നെ പറഞ്ഞു: ”ബൈഠക്കില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തത്, തീരുമാനങ്ങള്‍ എന്തൊക്കെയെടുത്തു എന്നതാവണം അവരോട് പറയേണ്ടത്. നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല എന്നല്ല അവരോട് ചോദിക്കേണ്ടത്.” ഇത് വളരെ ചെറിയ ഒരു സംഭവമായിരിക്കാം. എന്നാല്‍ ഏതൊരു കാര്യത്തെയും ഭാവാത്മകമായാണ് സമീപിക്കേണ്ടതെന്ന വലിയ പാഠം ഈ ചെറിയ സംഭവത്തിലുണ്ട്.
നൂതനമായി ചിന്തിക്കുകയും അത് പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് കൃഷ്ണപ്പാജിയുടെ സവിശേഷതയായിരുന്നു. ഈ ലേഖകന്‍ തിരുവനന്തപുരം വിഭാഗ് പ്രചാരക് ആയിരിക്കെ ഇന്നത്തെ മഹാനഗര്‍ സഹസംഘചാലക് ഗിരീഷ്ജിയുമായി ചേര്‍ന്ന് ‘സെന്റിനല്‍’ എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു മാസിക തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ കൃഷ്ണപ്പാജി എന്തുകൊണ്ട് ‘സെന്റിനല്‍’ എന്നതിന് പകരം ഭാരതീയമായ ഒരു പേര് സ്വീകരിച്ചുകൂടാ എന്ന് ചോദിച്ചത് വലിയൊരു തിരുത്തലായിരുന്നു. കൃഷ്ണപ്പാജിയുടെ പ്രേരണയില്‍ കന്നഡയില്‍ ആരംഭിച്ച ഇംഗ്ലീഷ് മാസികക്ക് നല്കിയ പേര് ‘അസീമ’ എന്നായിരുന്നുവെന്ന് ഇവിടെ ഓര്‍ക്കാം.
ഒന്നര പതിറ്റാണ്ടിലേറെക്കാലം മരണത്തിന്റെ മറുപേരായ കാന്‍സറിനോട് പടവെട്ടി ഇച്ഛാശക്തിയുടെ പ്രതിരൂപമായി കൃഷ്ണപ്പാജി നമുക്കിടയില്‍ ജീവിച്ചു. മൃത്യുവിന്റെ പതിഞ്ഞ കാലൊച്ചകള്‍ കേള്‍ക്കുമ്പോഴും അവസാനനിമിഷംവരെ കൃത്യനിഷ്ഠയോടെ ജീവിച്ച മറ്റൊരാളെ കണ്ടെത്തുക ശ്രമകരമാണ്.
തീര്‍ത്ഥകണംപോലെ പവിത്രമായിരുന്ന ഒരു ജീവിതം. നോക്കുകൊണ്ടും വാക്കുകൊണ്ടും നേര്‍ത്ത ഒരു സ്പര്‍ശംകൊണ്ടുപോലും ആ വിശുദ്ധജീവിതം ചുറ്റുപാടും പവിത്രതയുടെ പ്രകാശം പരത്തി. ഒരുതവണയെങ്കിലും ആ സാമീപ്യം ലഭിച്ചിട്ടുള്ളവരെല്ലാം അനുഭവിച്ചറിഞ്ഞ സത്യമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: