തീവണ്ടി യാത്രകള്‍ ഇന്ന് യാത്രക്കാര്‍ക്ക് പേടി സ്വപ്നമാകുകയാണ്. കേരളാ എക്സ്പ്രസില്‍ കഴിഞ്ഞ ദിവസം കവര്‍ച്ചാ ശ്രമത്തിനിടെ ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായ ബിനു എന്നയാള്‍ കൊലക്കേസിലെ പ്രതിയുമാണെന്നറിയുമ്പോള് യാത്രക്കാരുടെ മനസ്സില്‍ ഭീതി കനക്കുകയാണ്. 2012 ല്‍ എറണാകുളത്തു നടന്ന കൊലക്കേസില്‍ ഒന്നാം പ്രതിയായിരുന്ന ഇയാള്‍ വേറെ നിരവധി കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടത്രെ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ സന്തോഷ് നിരവധി മോഷണകേസുകളിലും പ്രതിയാണ്.
സന്തോഷിനെ മോഷണം അഭ്യസിപ്പിച്ചത് മാതാവ് മാരിയമ്മയാണത്രെ. ഇത് തങ്ങളുടെ അന്ത്യയാത്രയാകുമോ എന്നാണ് ഇപ്പോള്‍ തീവണ്ടിയാത്ര ചെയ്യുന്ന ഓരോ ആളുടെയും ഭയം. തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കെ.കെ.എക്സ്പ്രസ്സിലുണ്ടായ ആക്രമണത്തിലാണ് മുഹമ്മദ് നിസാറിനും ഭാര്യ ഹയറുന്നിസയ്ക്കും പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ആക്രമണത്തില്‍ നിസാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ട്രെയിന്‍ യാത്ര പലര്‍ക്കും ദുരിതയാത്രയാകാന് തുടങ്ങിയിട്ട് കാലമേറെയായി. കുറച്ചുവര്‍ഷംമുമ്പ് ഗോവിന്ദച്ചാമി എന്ന അധമന് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന സൗമ്യയെ പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കേരളത്തെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. അന്ന് ഗോവിന്ദച്ചാമിയ്ക്കുവേണ്ടി ഹാജരായത് മുംബൈയിലെ ഒരു പ്രമുഖ അഭിഭാഷകനായിരുന്നു എന്നത് ഈ തീവണ്ടി മോഷണ-കൊലപാതക പരമ്പരയുടെ വേരുകളുടെ വ്യാപ്തി തെളിയിക്കുന്നു.
2012 ല്‍ 5174 മോഷണ കേസുകളാണ് ട്രെയിനുകളില്‍ നടന്നിരുന്നതെങ്കില്‍ 2013 ല്‍ അത് 6258 ഉം 2014 ല്‍ 7606 ഉം ആയി ഉയര്‍ന്നു. തീവണ്ടികളില്‍ മോഷണ-കൊലപാതക ശ്രമങ്ങള്‍ തുടര്‍ക്കഥയാണെന്ന് ഇത് തെളിയിക്കുന്നു. യാത്രക്കാരുടെ സുരക്ഷയില്‍ റെയില്‍വേ തീര്‍ത്തും നിസ്സംഗമാണ്. സ്ത്രീകളുടെ കംപാര്‍ട്ട്മെന്റില്‍ അവരുടെ സുരക്ഷയ്ക്ക് വനിതാ പോലീസിനെ നിയമിയ്ക്കും എന്നും മറ്റും റെയില്‍വേ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുശേഷവും ആലപ്പുഴയിലിറങ്ങേണ്ട ഒരു യാത്രക്കാരിയ്ക്ക് നേരെ വനിതാ കംപാര്ട്ട്മെന്റില്വെച്ച് ആക്രമണമുണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് റെയില്‍വേ യാത്രക്കാരുടെ സുരക്ഷയിലും ജീവനിലും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നു തന്നെയാണ്.
ട്രെയിനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നിയോഗിക്കപ്പെട്ടിട്ടും ഈവിധം കവര്‍ച്ചാ-കൊലപാതക ഗ്രാമങ്ങള്‍ തുടരുന്നത് അനാസ്ഥയല്ലെങ്കില് പിന്നെ മറ്റെന്താണ്? റെയില്‍വേ മോഷണങ്ങളില്‍ 2.5 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതില്‍ 16 ശതമാനം മോഷ്ടാക്കളും ലക്ഷ്യമിടുന്നത് യാത്രക്കാരുടെ മൊബൈലും സ്മാര്‍ട്ട് ഫോണുമാണത്രെ. മുഹമ്മദ് നിസാറും ഹയറുന്നീസയ്ക്കും നേരെ ആക്രമണം നടത്തിയ ശേഷം അക്രമികള്‍ റെയില്‍ ട്രാക്കിലൂടെ ഓടിയപ്പോള്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് അവരെ പിടികൂടുകയായിരുന്നു. ഇതില്‍ പ്രത്യേകം പറയേണ്ട വസ്തുത ഈ ദമ്പതികള്‍ തങ്ങളുടെ കുട്ടിയോടൊപ്പം ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കംപാര്‍ട്ട്മെന്റിലാണ് സഞ്ചരിച്ചിരുന്നത് എന്നതാണ്. ഈ കോച്ചില്‍പോലും സുരക്ഷ നല്കുന്നതില് റെയില്‍വേ പരാജയപ്പെട്ടു എന്നുവേണം മനസ്സിലാക്കാന്‍.
പ്രതികളായ ഇരുവരും കേരളത്തില്‍ പല പ്രദേശങ്ങളിലും മോഷണങ്ങള്‍ നടത്തി നാഗര്‍കോവിലിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു പതിവ്. ട്രെയിനുകളില്‍ മോഷണം നടത്താനും ഇരകളെ ആക്രമിക്കാനും പരിശീലനം ലഭിച്ച സംഘം കേരളത്തില്‍ തമ്പടിച്ചിട്ടുണ്ടത്രെ. ഓണക്കാലമായാല്‍ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍നിന്നും കവര്‍ച്ചക്കാരുടെ ഒരു സംഘം കേരളത്തിലെത്തുക പതിവാണല്ലോ. കേരളത്തില്‍ ട്രെയിന്‍ യാത്രചെയ്യുന്നവരായി അഞ്ചുലക്ഷത്തോളം പേരുണ്ടെന്നാണ് ഒരു കണക്ക്.
ഇവരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് കൂടാതെ റെയില്‍വേ പോലീസ് വിഭാഗത്തിലുള്ളവരും കൂടി 1200 പേര് ട്രെയിനില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ട്രെയിന്‍ യാത്ര സുഖകരമായോ എന്ന് യാത്രക്കാരെ വിളിച്ചു ചോദിക്കുന്ന സംവിധാനം തീവണ്ടികളിലുണ്ട്. പക്ഷേ യാത്ര സുരക്ഷിതമായിരുന്നോ എന്ന് അന്വേഷിക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. ട്രെയിന്‍ യാത്രകള്‍ ഈ വിധം അരക്ഷിതമാകുമ്പോള്‍, ജീവനുപോലും ഭീഷണി ഉണ്ടാകുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടത് വളരെ ആവശ്യമാണ്. പ്രത്യേകിച്ച് യാത്രക്കാരെ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘം ട്രെയിനുകളില്‍ സ്ഥിരമായി യാത്രചെയ്യുന്നുണ്ടെന്ന് പല സംഭവങ്ങളും സ്ഥിരീകരിക്കുമ്പോള്‍. അതുകൊണ്ടാണല്ലൊ ട്രെയിന്‍ കവര്‍ച്ചകളില്‍ 2.5 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നത്. ഈ സ്ഥിതി ഒരു കാരണവശാലും തുടരാന്‍ അനുവദിക്കരുത്. മതിയായ സുരക്ഷ നല്കി യാത്രക്കാരുടെ ജീവനും വസ്തുവകകളും രക്ഷിക്കാനുള്ള ബാധ്യത റെയില്‍വേയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: