കേരളത്തില്‍ 25,000 കോടിയുടെ റോഡ് വികസനപദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത് ഇച്ഛാശക്തിയോടെ പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ കേരളം ദൈവത്തിന്റെ മാത്രമല്ല മുഴുവന്‍ കേരളീയരുടെയും പറുദീസയായി മാറും.
സംസ്ഥാനത്തിന്റെ സ്വപ്നമായ 600 കി.മീ. ദൈര്‍ഘ്യം വരുന്ന ഹില്‍ ഹൈവേ പദ്ധതി ഏറ്റെടുക്കാനും കേന്ദ്രം തയ്യാറായിരിക്കുന്നു. ഇതിനുപുറമേ വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവയെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുനല്‍കാമെന്നാണ് ഗഡ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയ്ക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗതാഗത സൗകര്യമെന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായ ആവശ്യമാണ്. ദേശീയപാത നാലുവരിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കാനും കേരളം ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഭൂമി പരിമിതമായ കേരളത്തില്‍ വികസനത്തിനും മറ്റും ഭൂമി ഏറ്റെടുക്കല്‍ ഒരു കീറാമുട്ടിതന്നെയാണ്. ഇവിടെ റോഡുകള്‍ വിസ്തൃതമാകാത്തത് ജനങ്ങള്‍ സ്ഥലംവിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ്. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയ്ക്കാണ്.കേന്ദ്രസര്‍ക്കാരിന്റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറ്റവും പുറകിലായതിന്റെ മുഖ്യകാരണം തദ്ദേശീയരുടെ ഭൂമി നല്‍കാനുള്ള വിമുഖതയാണ്.
അയല്‍നാടായ തമിഴ്നാടിന്റെ റോഡുകള്‍ കണ്ടാല്‍ കേരളം നാണിച്ച് തലകുനിക്കും. തമിഴര്‍ക്ക് പ്രയോജനകരമായ എല്ലാ പദ്ധതികളും അവര്‍ ഒത്തൊരുമയോടെ നടപ്പാക്കുമ്പോള്‍ പ്രതിഷേധം രക്തത്തിലലിഞ്ഞ മലയാളികള്‍ റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍പ്പോലും വികസനവിരുദ്ധരാണ്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി മുതല്‍ തൃശൂരിലെ മണ്ണുത്തിവരെയുള്ള പാത ആറുവരിയാക്കാനുള്ള ശ്രമത്തിന് പത്തുവര്‍ഷത്തെ പഴക്കമുണ്ടെന്നോര്ക്കുക.
ആരാധനാലയങ്ങളുടെ സ്ഥലം ദേശീയപാതകള്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചു.ആരാധനാലയങ്ങള്‍ നീക്കംചെയ്യാതെ അവിടങ്ങളില്‍ ബൈപ്പാസുകളോ ഫ്ളൈഓവറുകളോ നിര്‍മിക്കാനുള്ള സാധ്യത സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗസമിതി പരിശോധിക്കും. റവന്യൂ പൊതുമരാമത്തു വകുപ്പ് സെക്രട്ടറിമാര്‍, ദേശീയ പാത അതോറിറ്റിയിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്.
ദേശീയപാതാ വികസനം വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന വാക്ക് എത്രമാത്രം ഗൗരവത്തോടെയും ആത്മാര്ത്ഥതയോടെയുമാണെന്ന് കണ്ടറിയണം. ഭൂമി വിലയാണ് കേരളത്തിലെ പ്രശ്നം എന്നതിനാല്‍ ഇക്കാര്യത്തില്‍ ന്യായവിലയുടെ ഇരട്ടി തുക നഗരപ്രദേശങ്ങളിലും നാലിരിട്ടി തുക ഗ്രാമപ്രദേശങ്ങളിലും നഷ്ടപരിഹാരമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയിരിക്കുകയാണ്. ഇത് വലിയൊരു പിന്‍ബലമാണ്.
തിരുവനന്തപുരം നഗര റോഡ് നവീകരണ പദ്ധതിയുടെ മാതൃകയില്‍ മറ്റു നഗരങ്ങളിലും പദ്ധതി കൊണ്ടുവന്നാല്‍ കേന്ദ്രസഹായം ലഭിക്കും. റോഡ് കണ്ട്രോള് റൂം എന്ന ആശയത്തോടും കേന്ദ്രസര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളെയും ഒരു കണ്ട്രോള്റൂമിന്റെ കീഴിലാക്കി നിരന്തര നിരീക്ഷണത്തിനുള്ള സംവിധാനം സ്ഥാപിക്കാനും കേന്ദ്ര സഹകരണം ലഭിക്കും.
കേരളത്തില്‍ നവീകരിക്കേണ്ട പാതകള്‍ നിരവധിയാണ് എന്നിരിക്കെ ഇത്ര ഉദാരമായി നരേന്ദ്രമോദി സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഏറിയകൂറും സംസ്ഥാന സര്‍ക്കാരിനാണ്. ഭരിക്കുന്ന പാര്‍ട്ടി ഒരു പദ്ധതി തുടങ്ങിയാല്‍ അതിനെ എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ സ്വഭാവമായിരിക്കുന്നു. ജനങ്ങളെ ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു പദ്ധതിയുടെ ബഹുമതി ഭരണപക്ഷത്തിന് ലഭിക്കാതിരിക്കാനാണ്, ജനനന്മ കാംക്ഷിച്ചല്ല പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ശബരിമല പാത കേരളത്തിലെ അയ്യപ്പന്മാര്ക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും അത്യാവശ്യമാണെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ വിഷമിക്കുകയാണ്.
രാഷ്ട്രീയവിരോധത്തിന്റെയും മറ്റും പേരില്‍ കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അതിന്റെ നഷ്ടം തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കാണെന്നും സാമാജികര്‍ മറക്കുന്നു. ഈ ഒരു മാനസികാവസ്ഥ ഉപേക്ഷിച്ച് കേന്ദ്ര വാഗ്ദാനം പ്രയോജനപ്പെടുത്തി, പുതുതായി നിര്‍മിച്ചതും നവീകരിച്ചതുമായ റോഡുകളില്‍ക്കൂടി സുഗമ ഗതാഗതം ഉറപ്പാക്കാനുള്ള സത്വരനടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: