പത്തനംതിട്ട: ശബരിമല തിരുവാഭരണപ്പാതയില് വീണ്ടും കൈയേറ്റം, അധികൃതര്‍ക്ക് നിസംഗത. പന്തളം മുതല്‍ ളാഹവരെയുള്ള 43 കിലോമീറ്റര്‍ ഭാഗത്ത് പാത കല്ലിട്ട് വേര്‍തിരിച്ചെങ്കിലും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത് ഇത് ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.
റാന്നി ബ്ലോക്കുപടിക്കുസമീപം കുത്തുകല്ലുങ്കല്പ്പടിയിലാണ് സ്വകാര്യവ്യക്തി പാത കൈയ്യേറിയത്. വീടിന്റെ പുനരുദ്ധാരണജോലികളുടെ മറവില്‍, പൊളിച്ചുനീക്കിയ മതില് പുനഃസ്ഥാപിക്കാനാണ് ശ്രമം.
പന്തളം മുതല്‍ ശബരിമല വരെ 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവാഭരണപ്പാത കോഴഞ്ചേരി, റാന്നി താലൂക്കുകളില്‍പ്പെട്ട 12 വില്ലേജുകളില്‍ക്കൂടിയാണ് കടന്നുപോകുന്നത്. സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഏറെക്കാലം നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായത്.
സര്‍വേ നടത്തി പ്ലാന്‍ തയ്യാറാക്കി കല്ലിട്ട് വേര്‍തിരിച്ചെങ്കിലും കൈയ്യേറ്റങ്ങളും നിര്‍മ്മിതികളും ഒഴിപ്പിക്കാതെ യാണ് ഏറ്റെടുത്തത്. എന്നാല്‍ കുളനട, കിടങ്ങന്നൂര്‍, മെഴുവേലി വില്ലേജുകളില്‍ പാത അളന്ന് കല്ലിട്ട് വേര്‍തിരിക്കാന്‍പോലും നടപടിസ്വീകരിച്ചിട്ടില്ല.
ഇതില്‍ കുളനട വില്ലേജിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍, 165 ഇടങ്ങളില്‍. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും രാജഭരണകാലത്ത് പന്തളം താര എന്നറിയപ്പെട്ടിരുന്ന തിരുവാഭരണപ്പാതക്ക് അഞ്ചുമുതല്‍ 45മീറ്റര്‍ വരെയാണ് പലഭാഗത്തും വീതി.
പാതയുടെ ഭാഗമായ കീക്കൊഴൂര്‍ പേരുര്ചാല് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് 18 വര്‍ഷമായെങ്കിലും എങ്ങുമെത്തിയിട്ടില്ല. വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലം ഒരുവര്‍ഷംമുമ്പ് പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ നടപടിയായില്ല.
പാതയിലെ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംരക്ഷണസമിതി ചെയര്മാന് അഡ്വ കെ. ഹരിദാസ്, കണ്‍വീനര്‍ പ്രസാദ് കുഴിക്കാല എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: