ന്യൂദല്‍ഹി: സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചാല്‍ കേരളത്തിലെ ബാര്‍കോഴയും ഹിമാചലിലെ അഴിമതിയും ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന് സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ച് സഭാനടപടി തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന കീഴ്‌വഴക്കം നിലവിലില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുള്‍പ്പെടെ നടക്കുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതുണ്ടാവാറുള്ളൂ. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ സഭയില്‍ കൊണ്ടുവരികയാണെങ്കില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ആസ്തി സംബന്ധിച്ച കേസുകളും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടിവരും, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഏതുവിഷയവും ചര്‍ച്ചചെയ്യാനും വിശദീകരിക്കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും സഭാസമ്മേളനം തടസ്സപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കം അനുവദിക്കാനാവില്ല. സഭയില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാവാതെ സഭ അലങ്കോലമാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്ന സമയത്തും ഇതു തന്നെയായിരുന്നു അവരുടെ പരിപാടി. ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ ഓടിപ്പോകുന്ന അതേ രീതി തന്നെയാണ് അവര്‍ പ്രതിപക്ഷത്തായപ്പോഴും സ്വീകരിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
സഭയില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം കോണ്‍ഗ്രസ് സ്വരം മാറ്റി മന്ത്രിമാരുടെ രാജിവേണമെന്ന് ആവശ്യപ്പെട്ടു.
എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യുപിഎ ഭരണകാലത്തെ മന്ത്രിമാര്‍ രാജിവെയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇതു സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മുടക്കമില്ലാതെ നടത്താന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
















