അഗാധമായ ദുഃഖം അനുഭവിക്കുന്ന ഒരാളെ സാന്ത്വനിപ്പിക്കാനായി അയാള്‍ക്ക് വേദാന്തം ഉപദേശിക്കാറില്ല എന്നതാണ് സ്വാമിജിയുടെ കാരുണ്യത്തിന്റെ മറ്റൊരുദാഹരണം. തത്വവിചാരത്തിനുള്ള സമയമല്ല അത് എന്ന് സ്വാമിജിക്കറിയാം. സഹതാപവും, സാന്ത്വനവുമാണ് അപ്പോള്‍ അയാള്‍ക്ക് ആവശ്യം. സൗമ്യവും വാത്സല്യപൂര്ണവുമായ സ്വാമിജിയുടെ വാക്കുകളും, തലോടലും… ദുഃഖം അണപൊട്ടി ഒഴുകും. കാര്‍മേഘങ്ങളൊക്കെ പെയ്തൊഴിയും. തീരാദുഃഖത്തിനുതെല്ലൊരു ശമനവുമാവും.
ആ കാലത്തെ ഏറ്റവും സമുന്നതനായ ധിഷണാശാലിയായിട്ടാണ് സ്വാമിജിയെ പലരും കണ്ടിരുന്നത്. അതേസമയം ആ ഹൃദയത്തിലുണ്ടായിരുന്ന ആഴമേറിയ ഭക്തിയും വാത്സല്യവും ചുരുക്കം ചിലരേ അറിഞ്ഞിരുന്നുള്ളൂ. ഒരിക്കല്‍ ഒരു കടയില്‍ചെന്ന് സ്വാമിജി ശ്രീകൃഷ്ണന്റെ ഒരു വിഗ്രഹം ആവശ്യപ്പെട്ടു. രാധാകൃഷ്ണന്മാരെ ഒരുമിച്ചാണ് ഞങ്ങള്‍ വില്‍ക്കുക പതിവ് കടക്കാരന് പറഞ്ഞു.
പക്ഷേ സ്വാമിജി തന്റെ ആവശ്യം ആവര്‍ത്തിച്ചു. എനിക്ക് കൃഷ്ണനെ മാത്രമേ വേണ്ടൂ. സ്വാമിജിയുടെ നിര്ബന്ധംകണ്ട് കടക്കാരന് അത്ഭുതം തോന്നി. അങ്ങേക്കെന്താണ് ഈ കാര്യത്തില്‍ ഇത്രയും വാശി? ഞാനെന്തിനു രാധയെ വാങ്ങണം? ഞാന്‍ തന്നെയാണ് അവിടുത്തെ രാധ. സ്വാമിജിയുടെ നറുംചിരി അവിടെയാകെ പ്രകാശം ചൊരിഞ്ഞു. ലളിതമായ ഈ വാക്കുകളിലൂടെ സ്വാമിജി നമ്മെ പഠിപ്പിച്ചത്, രാധയും കൃഷ്ണനും കേവലം രണ്ടു പുരാണ കഥാപാത്രങ്ങളല്ല. മറിച്ച് ഭഗവാനും ഭക്തനും തമ്മിലുള്ള ദിവ്യപ്രേമത്തിന്റെ പ്രതീകങ്ങളാണ് എന്ന ആത്മീയസത്യമാണ്. ഇതുപോലെയുള്ള എത്രയെത്ര ഉദാഹരണങ്ങളില്ക്കൂടിയാണ് നമ്മുടെ മനസ്സുകളിലേക്ക് സ്വാമിജി ആത്മീയപ്രകാശം പകര്‍ന്നുതന്നത്.
അത്യപൂര്‍വ്വമായി മാത്രം പ്രകടമാക്കാറുള്ള ഒരു നിഗൂഢഭാവവും സ്വാമിജിയില്‍ അന്തര്‍ലീനമായിരുന്നു. നമ്മെ ചോദിക്കാതെയും പറയാതെയും തന്നെ നമ്മുടെ മനസ്സിലുള്ള കുഴയുന്ന പ്രശ്നങ്ങള്‍ക്ക് പ്രസംഗത്തിനിടയില്‍ സ്വാമിജി സമാധാനം പറഞ്ഞുതരും. ആയിരമായിരം ആളുകള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ മനസ്സിലുള്ളത് കണ്ടറിയാന്‍ പ്രതേ്യകമായൊരു ഉള്‍ക്കാഴ്ച. അതിനുവേണ്ടവിധത്തില് അദ്ദേഹം പ്രതികരിക്കുകയും ചെയ്യും. മറ്റൊരനുഭവം പലപ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിക്കുന്നതിനുമുമ്പുതന്നെ ആ വ്യക്തിക്ക് ധൈര്യവും സാന്ത്വനവും പകര്‍ന്നു നല്‍കികൊണ്ട് അദ്ദേഹം കത്തെഴുതുമായിരുന്നു.
അദ്വിതീയനായ ഒരാചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്. ഗുരുവിനെതേടി ശിഷ്യന്മാര് ചെല്ലുക എന്ന പതിവു വിരുദ്ധമായി അദ്ദേഹം ശിഷ്യന്മാരുടെ ഇടയിലേക്കിറങ്ങിവന്നു. അവരെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിന്റെ ഉന്നതമായ തലങ്ങളിലെത്തിച്ചു. സമാനതകളില്ലാത്ത ഒരു വ്യക്തിപ്രഭാവമായിരുന്നു സ്വാമിജിയുടേത്. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ മഹനീയതകളെല്ലാം അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നിരുന്നു. എന്നിട്ടും സാധാരണക്കാരോടൊപ്പം അവരിലൊരാളായി ഒത്തുചേരാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.
.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: