പഞ്ഞമാസം എന്ന അധിക്ഷേപത്തില്‍ നിന്നും രാമായണമാസം എന്ന ഉച്ചശ്രേണിയിലേക്ക് കര്‍ക്കടകമാസം കയറിവന്നിരിക്കുന്നു. സദ്ബുദ്ധി തോന്നിക്കാനും മനസ്സിലെ ഇരുട്ടിനെ ഓടിക്കാനും വൈഭവം നല്‍കാനും രാമായണ പാരായണത്തിന് കെല്‍പ്പുള്ളതിനാലാണ് കര്‍ക്കടക മാസത്തിന് ഭാഗ്യോദയം ഉണ്ടായതെന്ന് കരുതണം. ‘തത്തപറയും പോലെ’യല്ല സാരം മനസ്സിലാക്കിയാണ് എഴുത്തച്ഛന്റെ പൈങ്കിളി രാമകഥ പറയുന്നത്. ഭക്തിപൂര്‍വ്വം സാരം ഉള്‍ക്കൊണ്ട് അത് സ്വജീവിതത്തിലും സമൂഹത്തിലും എത്തിക്കുവാനുള്ള സങ്കല്പത്തോടെ നമുക്കും ആരംഭിക്കാം.
ശുഭകാര്യാരംഭത്താല്‍ ഇന്നും നാം പിന്തുടരുന്നത് എഴുത്തച്ഛന്‍ രാമായണാരംഭത്താല്‍ കാട്ടിത്തന്നതുപോലെ ഇഷ്ടദേവത (ശ്രീരാമന്‍)യെ സ്മരിച്ച്; ഗണപതി, സരസ്വതി, മറ്റ് അവതാരങ്ങള്‍, ദേവസ്ഥാനര്‍ എന്നിവരെ വന്ദിച്ച്; എന്ന രീതിയാണ്. എഴുത്തച്ഛനും അനാദിയായുള്ള ഭാരതഭൂമിയുടെ സനാതന സംസ്‌കാരമാണ് പിന്തുടരുന്നത്. സനാതന പാരമ്പര്യത്തെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ‘നീ ആരാണ്’ എന്നോര്‍ക്കണം എന്ന് നമ്മോടു ചൊല്ലാതെ ചൊല്ലുന്നു ആചാര്യന്‍.
രാമായണ മാഹാകാവ്യത്തിന്റെ മുഖ്യകഥാപാത്രങ്ങള്‍ ശ്രീരാമനും സീതാദേവിയുമാണെന്ന് ആരും സമ്മതിക്കും. എന്നാല്‍ ആദ്യം മുതല്‍ അന്ത്യംവരെ വക്താവായും ശ്രോതാവായും ശ്രീപരമേശ്വരനും ശ്രീപാര്‍വതിയുമാണ് അദൃശ്യസാന്നിദ്ധ്യം അറിയിക്കുന്നത്. ഇത് സമന്വയ സംസ്‌കാരം മാത്രമല്ല- ഇവിടെ വൈഷ്ണവ സമന്വയം- ഭാരതത്തിന്റെ മണ്ണില്‍ വളര്‍ന്ന സംസ്‌കാരം അടിസ്ഥാന ദേവതമാരായി അംഗീകരിച്ചിട്ടുള്ളത് ശിവനെയും ശക്തിയേയുമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കലും കൂടിയാണ്.
കാട്ടാളന്മാര്‍ മുതല്‍ വേദാന്തികള്‍ വരെയുള്ളവര്‍ക്ക് ഹൃദ്യമായ തത്വമാണ് ശിവശക്തിതത്വമെന്നത്. ഭാരതമെമ്പാടും യാത്രചെയ്തിട്ടുള്ള ആര്‍ക്കുമറിയാം, കൈലാസത്തില്‍ ശിവനും കുമാരിയില്‍ ശക്തിയും ഭാരത്തിനും ഭാരതീയതക്കും കാവല്‍ നില്‍ക്കുന്നുവെന്നത് ആര്‍ക്കും ഒരിക്കലും മറക്കാനാവില്ല. ശിവപാര്‍വ്വതിമാരെയാണ് എഴുത്തച്ഛനും രാമകഥ അവതരിപ്പിക്കാന്‍ കൂട്ടുപിടിക്കുന്നത്. തന്റെ അപര്യാപ്തതകളെ ഒരു യഥാര്‍ത്ഥ വൈഷ്ണവനു പോന്നരീതിയില്‍ ഏറ്റുപറഞ്ഞ് ആചാര്യന്‍ വിഷയാവതരണത്തിലേക്ക് കടക്കുന്നു.
രാമായണം എന്ന ഗ്രന്ഥം ഏതൊരു തത്വാവതരണത്തിനായാണ് താന്‍ രചിച്ചത് ആ തത്വം സീതാദേവി ഹനുമാനോട് പറയുന്നതായി ശ്രീ ശിവന്‍ പാര്‍വതിയോട് പറഞ്ഞെന്ന് പറഞ്ഞ് ആചാര്യന്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. പുരുഷന്‍, പ്രകൃതി എന്നിവ തന്നെയാണ് രാമസീതാതത്വമെന്നത് ഇനിയും നിരവധി പ്രാവശ്യം നമ്മോട് രാമായണത്തിലൂടെ എഴുത്തച്ഛന്‍ ഉപദേശിക്കുന്നു. (‘എഴുത്താചാര്യന്‍’ ആണോ മലയാളീകരിക്കപ്പെട്ട് എഴുത്തച്ഛന്‍ ആയതെന്ന് ഒരഭിപ്രായമുണ്ട്) ഇവിടെ വാല്‍മീകിരാമായണവും ആദ്ധ്യാത്മ രാമായണവും തമ്മില്‍ ഒരടിസ്ഥാന വ്യത്യാസവുമുണ്ട്.
വാല്‍മീകി രാമായണത്തില്‍ ആദ്യമേ ഉയരുന്ന പ്രശ്‌നം ”ഏതുവിധത്തില്‍ പറഞ്ഞാലാണ് ധര്‍മ്മാചരണത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പറ്റുക” എന്നതാണ്. അവിടെ ആചരണത്തിനും കര്‍മ്മത്തിനും മേല്‍ക്കൈയും ആത്മീയത അനുബന്ധമായി വരുന്നതുമാണ്. എന്നാല്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ആദ്ധ്യാത്മരാമായണം എന്ന ഒരു അനാമകര്‍ത്താവിന്റെ ഗ്രന്ഥമാണ് ഭാരതമെമ്പാടും വൈഷ്ണവാചാര്യന്മാര്‍ (കൃത്തിവാസന്‍, എഴുത്തച്ഛന്‍, തുളസീദാസന്‍ മുതലായവര്‍.) അതതുഭാഷകളിലേക്ക് പകര്‍ത്തിയത്. രാമകഥയോടൊപ്പം ഭക്തിയുടെ ഒരു വന്‍ വേലിയേറ്റവും ഭാരതത്തിലും അയല്‍രാജ്യങ്ങളിലും അതിലൂടെ പ്രചരിച്ചു.
തത്വമാണ് ശാശ്വതം, അതിലാണ് നിരന്തര ആകര്‍ഷണ ശക്തിയുള്ളത്. ഉദ്വേഗം ഒരിക്കലേ ആകര്‍ഷിക്കയുള്ളു, ആവര്‍ത്തനം വിരസമായോ അപഹാസ്യമായോ ആണ് അനുഭവപ്പെടുക. അതിനാല്‍ ആചാര്യന്‍ തത്വം പറഞ്ഞുതന്ന് പിന്നെ കഥാസാരത്തിലേക്കും മുഖ്യകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിലേക്കും കടക്കുന്നു.
അവതാരോദ്ദേശ്യം എന്താണ്? ചുരുക്കിപ്പറഞ്ഞാല്‍ സജ്ജനസംരക്ഷണം എന്ന ദേവകാര്യത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കി സൃഷ്ടിയുടെ പുരോഗതി സുഗമമാക്കല്‍, ജ്ഞാനാന്വേഷികള്‍ക്ക് സുഗമമായ മാര്‍ഗം തുറന്നുകൊടുക്കല്‍, ഭക്തന്മാര്‍ക്ക് ഓര്‍ത്താനന്ദിക്കാനും ചൊല്ലിരസിക്കാനും വേണ്ടി ഗാഥക്കു ജന്മംനല്‍കല്‍, കര്‍മ്മയോഗികള്‍ക്ക് അനുകരിക്കാന്‍ വേണ്ടി പുതിയൊരു കര്‍മ്മപാഥ ഒരുക്കല്‍ എന്നീകാര്യങ്ങള്‍ അവതാരപുരുഷന്‍ നിര്‍വ്വഹിക്കുന്നതായി കാണപ്പെടുന്നു. രാമായണ ഗാഥയിലും നാം കടന്നുചെല്ലാന്‍ പോകുന്നത് ഈശ്വരകര്‍മ്മത്തിന്റെ ഈ ലോകത്തേക്കാണ്, തലത്തിലേക്കാണ്. (പുത്രലാഭാലോചനവരെ)
(തുടരും)
















