രാമന്‍ തന്നോട് പിതൃക്രിയക്കാവശ്യമായ പുത്തന്‍ ചീരവും ഓടപ്പിണ്ണാക്കും കൊണ്ടുവരാനാവശ്യപ്പെട്ടു. മുന്നില്‍ സീതാദേവിയും പിന്നാലെ താനും അതിന്നുപിന്നാലെ രാമനുമായി മന്ദാകിനിയിലേക്കു പോയി. സുമന്ത്രര്‍ രാമനെ കൈക്കുപിടിച്ച് നദിയിലേക്കിറക്കി. രാമന്‍ കൈക്കുമ്പിളില്‍ ജലംനിറച്ച് തെക്കുഭാഗത്തേക്ക് തിരിഞ്ഞ് അച്ഛാ… ഞാന്‍ നല്‍കുന്ന ഈ ജലം അങ്ങേക്ക് അക്ഷയമായ് ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥന നടത്തി.
അതിനുശേഷം നദിയില്‍ മുങ്ങി കരക്കുകയറി ദര്‍ഭയുടെ മുകളില്‍ ഓടക്കരുവും ലന്തക്കരുവും ചേര്‍ത്തുള്ള പിണ്ഡം സമര്‍പ്പിച്ചുകൊണ്ട് രാമന്‍ പറഞ്ഞു. അച്ഛാ ഇത് ഭക്ഷിച്ച് തൃപ്തനായാലും. ഇതാണ് ഞങ്ങളുടേയും ആഹാരം. തങ്ങള്‍ കഴിക്കുന്നതുതന്നെയാണല്ലോ ദേവതകള്‍ക്കും സമര്‍പ്പിക്കേണ്ടത്. ബലിയിട്ടശേഷം ഞങ്ങള്‍ പര്‍ണ്ണശാലയില്‍ തിരിച്ചെത്തി. രാമന്‍ ഇരുകൈകൊണ്ടും മൂന്നു സഹോദരന്മാരേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതുകണ്ട് എല്ലാവരും കൂടി കൂട്ടക്കരച്ചിലായി. കരച്ചിലിന്റെ മാറ്റൊലിയില്‍ കാടാകെ പ്രകമ്പനംകൊണ്ടു.
രാമദര്‍ശനത്തിനായി വെമ്പല്‍കൊണ്ടിരുന്ന അമ്മറാണിമാരെ മുന്നില്‍നടത്തി വസിഷ്ഠന്‍ പര്‍ണശാലയിലേക്ക് എത്തിച്ചേര്‍ന്നു. വഴിക്ക് മന്ദാകിനി നദീതീരത്തില്‍ തെക്കോട്ട് തലതിരിച്ചുവെച്ചിട്ടുള്ള ദര്‍ഭയില്‍ പിണ്ണാക്കുകൊണ്ടുള്ള പിണ്ഡം വെച്ചിരിക്കുന്നതു കണ്ട് കൗസല്യയും മറ്റു രാജദാരങ്ങളും ദുഃഖവിവശരായി. ഇന്ദ്രതുല്യം ഭൂമിയെ പാലിച്ച് സ്വര്‍ഗ്ഗം പ്രാപിച്ച ഇക്ഷ്വാകുവംശജന് അദ്ദേഹത്തിന്റെ ഔരസപുത്രന്‍ പിണ്ഡമായി പിണ്ണാക്ക് സമര്‍പ്പിച്ചതുകണ്ട് അവരുടെ നെഞ്ച് പിളര്‍ന്നു.
സപത്‌നികള്‍ കൗസല്യയെ ആശ്വസിപ്പിച്ചു. അവര്‍ ആശ്രമത്തോടടുത്തപ്പോള്‍ ഉടജത്തില്‍ തപോവൃത്തി മൂലം ക്ഷീണിതനായ മകനെക്കണ്ട് അമ്മമാര്‍ കരഞ്ഞു. രാമന്‍ വേഗംതന്നെ എഴുന്നേറ്റുചെന്ന് അമ്മമാരുടെ പാവനപാദങ്ങളില്‍ നമസ്‌കരിച്ചു. അവര്‍ മൂന്നുപേരും രാമനെ ആലിംഗനം ചെയ്തു പുറത്ത് തഴുകി. അതിനുശേഷം താനും അമ്മാരെ വണങ്ങി. സീതാേദവിയും അവരുടെ പാദങ്ങളില്‍ വന്ദിച്ചശേഷം അശ്രുപൂരിത നേത്രയായി മുമ്പില്‍തന്നെ നിന്നു. കൗസല്യ സീതയെ ഗാഢംഗാഢം പുണര്‍ന്ന് കരഞ്ഞു.
അമ്മമാരെ വണങ്ങിയശേഷം രാമന്‍ വസിഷ്ഠപാദങ്ങളില്‍ വണങ്ങി. അന്നുരാത്രി എല്ലാവരും കരഞ്ഞുകൊണ്ടുതന്നെ നേരംവെളുപ്പിച്ചു. പുലര്‍ന്നപ്പോള്‍ സന്ധ്യാവന്ദനാദികള്‍ കഴിച്ച് സഹോദരന്മാര്‍ എല്ലാവരും രാമസമീപത്തെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വസിഷ്ഠനും മന്ത്രിമാരും അമ്മറാണിമാരും മന്ത്രിമുഖ്യര്‍ പൗരപ്രധാനികള്‍ സേനാപതികള്‍ എന്നിവരും ശ്രീരാമസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാമനേയും നോക്കിക്കൊണ്ട് ഭരതന്‍ അടുത്തുതന്നെ ഇരിപ്പായി. ഭരതന്‍ എന്താണ് ജ്യേഷ്ഠനോട് പറയാന്‍പോകുന്നത് എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. തൊഴുകൈകളോടെ ഭരതന്‍ രാമനോടു പറഞ്ഞു.
സ്വാന്ത്വിതാ മാമികമാത ദത്തംരാജ്യമിദം മമ
തദ്ദതാമി തവൈവാഹം ഭൂങ്ക്ഷ്വ രാജ്യമകണ്ടകം
വരദാനത്താല്‍ മഹാരാജാവ് അമ്മയ്‌ക്കു നല്‍കിയ രാജ്യം അമ്മ എനിക്കുതന്നു. ഞാനത് അങ്ങേക്കു സമര്‍പ്പിക്കുന്നു. ഒരു ചെറിയമുള്ളുകൊണ്ടുപോലും പോറലേല്‍ക്കാത്ത അതിനെ അങ്ങ് സ്വീകരിച്ചാലും. ഭരതന്റെ വാക്കുകള്‍ കേട്ട ജനങ്ങള്‍ അതെ അതാണ് ശരി എന്നു പറഞ്ഞുകൊണ്ട് ഭരതന്റെ അഭിപ്രായത്തെ അനുമോദിച്ചു. പക്ഷെ രാമന്റെ മറുപടി മറ്റൊന്നായിരുന്നു. ഭരതാ ഒരു കാര്യവും തന്നിഷ്ടംപോലെ ചെയ്യാന്‍ മനുഷ്യന് കഴിയില്ല. അവന്‍ അസ്വതന്ത്രനാണ്. പൂര്‍വകര്‍മ്മഫലങ്ങള്‍ അവനെ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടിക്കുന്നു. കൂട്ടംപിരിയലും ഉയര്‍ച്ചകള്‍ താഴുന്നതും, വേഴ്ചകള്‍ പരസ്പരം അകലുന്നതും സാധാരണമാണ്. ജീവിതം അവസാനിക്കുന്നത് മരണത്തിലാണ്. ഫലങ്ങള്‍ പഴുത്താല്‍ തനിയെ കൊഴിയുന്നതുപോലെ ജനിച്ചവര്‍ മരിക്കുന്നു.
ഉറപ്പുള്ള കോട്ടകള്‍പോലും കാലന്തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നടിയുന്നു. അതുപോലെ മനുഷ്യരും ജരാമരണങ്ങള്‍ക്കടിപ്പെടുന്നു. പോയകാലം ഒരിക്കലും തിരിച്ചുവരുന്നില്ല. പുഴ എപ്പോഴും സമുദ്രത്തില്‍ തന്നെ ലയിക്കുന്നു. ദിനരാത്രങ്ങള്‍ സകലജീവികളുടേയും ആയുസ്സിനെ അപഹരിച്ചുകൊണ്ട് മാറിമാറിവരുന്നു. നീ സ്വയം നിന്നെക്കുറിച്ച് ചിന്തിച്ച് വ്യാകുലനാകാതെ ഇരിക്കുകയോ മരിക്കുകയോ ചെയ്യുന്ന മറ്റുള്ളവരെക്കുറിച്ച് എന്തിനാണ് ചിന്തിക്കുന്നത്? മരണം നമ്മുടെകൂടെ ഒപ്പംനടക്കുന്നു, ഒന്നിച്ചുവസിക്കുന്നു. വളരെ ദൂരം കൂടെവന്നശേഷം തിരിച്ചുപോകുന്നു. ശരീരം ചുക്കിച്ചുളിഞ്ഞ് മുടിയെല്ലാം നരച്ച് ജരക്കിരയായവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ല. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും സന്തോഷത്തോടെ നാം നോക്കിക്കാണുന്നു.
പക്ഷെ അതോടൊപ്പം ആയുസ്സ് അസ്തമിക്കുന്നതിനെ നാം അറിയുന്നില്ല. പല നദികളിലൂടെ ഒഴുകിവന്ന് കടലില്‍ ഒന്നു ചേരുന്ന പൊങ്ങുതടികളെ കുറെ കഴിഞ്ഞ് തിരകള്‍ അകറ്റി പല വഴിക്കാക്കുന്നതുപോലെ കളത്രപുത്രാദിസമ്പത്തുകള്‍ കുറച്ചു നാള്‍ ഒന്നിച്ചു കഴിഞ്ഞ് പിന്നീട് വേര്‍പിരിയുന്നു. വേര്‍പാട് നിശ്ചയമാണെന്നു മാത്രമല്ല അതിനെ മാറ്റി മറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. മരിച്ചവരെക്കുറിച്ചോര്‍ത്ത് കരഞ്ഞിട്ടും പ്രയോജനമില്ല. പിതൃപിതാമഹന്മാര്‍ സഞ്ചരിച്ച വഴിയെപോയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം. നദികള്‍ പിന്നോട്ടൊഴുകാത്തതുപോലെ ആയുസ്സും പിന്‍തിരിയാതെ മുന്നോട്ടു തന്നെ പോയിക്കൊണ്ടിരിക്കുന്നു. ആത്മാവിനെ എപ്പോഴും മോക്ഷസുഖത്തില്‍ ഉറപ്പിക്കണം.
സ്വര്‍ഗ്ഗപ്രാപ്തനായ അച്ഛനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കരുത്. വിവേകവും സല്‍ബുദ്ധിയും സംസ്‌കാരവുമുള്ള നാമാരും ഇതില്‍ ദുഃഖിക്കാന്‍ പാടില്ല. വന്നുചേരുന്ന ശോകതാപങ്ങളെ പ്രാജ്ഞരായവര്‍ ധൈര്യത്തോടെ നേരിടണം. അതുകൊണ്ട് നീ ശോകം വെടിഞ്ഞ് അയോദ്ധ്യയ്‌ക്ക് തിരിച്ചുപോയി നാടുവാഴുക. അതാണ് അച്ഛന്റെ ആജ്ഞ. അദ്ദേഹം എന്നോട് എവിടെ വസിക്കാന്‍ പറഞ്ഞുവോ അവിടെ വസിച്ച് ഞാനും അച്ഛന്റെ ആജ്ഞയെ അനുസരിക്കുന്നുണ്ട്. അച്ഛന്റെ ആജ്ഞ ധിക്കരിക്കുന്നത് ശരിയല്ല. പിതാവിന്റെ ആജ്ഞ അനുസരിക്കലാണ് നമ്മുടെ രണ്ടുപേരുടേയും ധര്‍മ്മം.
















