കോപാകുലനായ തന്നെ സാന്ത്വനപ്പെടുത്തിക്കൊണ്ട് രാമന്‍ പറഞ്ഞു. ഭരതന്‍ നേരില്‍ വരുമ്പോള്‍ വില്ലിനും അമ്പിനും എന്താണ് കാര്യം? ലക്ഷ്മണ, അച്ഛനോട് സത്യം ചെയ്തിട്ട് അതിനുശേഷം ഭരതനെ കൊന്ന് ലഭിക്കുന്ന രാജ്യംകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നാണ് നീ പറയുന്നത്. ബന്ധുക്കളേയോ മിത്രങ്ങളേയോ ദ്രോഹിച്ച് നേടുന്ന ദ്രവ്യം വിഷംകലര്‍ന്ന ഭക്ഷണ തുല്യമാണ്. ധര്‍മ്മമോ അര്‍ത്ഥമോ കാമമോ രാജ്യമോ എന്തും ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയല്ലാതെ എനിക്കു വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
എന്റെ സഹോദരന്മാരുടെ സുഖത്തിനും ക്ഷേമത്തിനും വേണ്ടി മാത്രമേ ഞാന്‍ രാജ്യം പോലും കാംക്ഷിക്കുന്നുള്ളു എന്ന് ഞാന്‍ എന്റെ ആയുധംതൊട്ട് ആണയിടുന്നു. ഇന്ദ്രപ്പട്ടംപോലും അധര്‍മ്മംകൊണ്ട് നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്നേയും ഭരതശത്രുഘ്‌നന്മാരേയും വിട്ട് എനിക്കുണ്ടാകുന്ന സുഖത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പ്രാണപ്രിയനായ ഭരതന്‍ നമ്മുടെ കാനനവാസത്തില്‍ ശോകാകുലനായി നമ്മെക്കാണാന്‍ വേണ്ടി വരികയാണെന്ന് ഞാന്‍ കരുതുന്നു. അമ്മയോട് കോപിച്ച് അച്ഛനെ സമാധാനിപ്പിച്ച് രാജ്യം എന്നെ ഏല്പിക്കാന്‍ വരികയാണ് ഭരതന്‍. നിനക്കഹിതമായി എന്തെങ്കിലും മുമ്പ് ഭരതന്‍ ചെയ്തതായി പറയാന്‍ കഴിയുമോ? പിന്നെ എന്തിനാണ് ഈ ഭയവും ശങ്കയും? ഭരതന്‍ വന്നാല്‍ അവനോട് അപ്രിയം പറയുകയോ കാട്ടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത് എന്നോട് ചെയ്യുന്നതിനു സമമായിരിക്കും. എന്താപത്തു വന്നാലും പുത്രന്മാര്‍ പിതാവിനെ വധിക്കുമോ? സഹോദരന്‍ സഹോദരനെ കൊല്ലുകയോ. രാജ്യത്തിനു വേണ്ടിയാണ് നീയിതു പറയുന്നതെങ്കില്‍ ഭരതാ രാജ്യം ലക്ഷ്മണന് കൊടുക്കു എന്ന് ഞാന്‍ പറയാം. എന്റെ വാക്ക് അവന്‍ പാലിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ധര്‍മ്മരൂപനായ രാമന്റെ വാക്കുകള്‍ കേട്ട് താന്‍ ലജ്ജിതനായി. തന്റെ ക്ഷിപ്രകോപവും വിടുവായത്വവും ഓര്‍ത്ത് വിഷാദിച്ചു.
രാമന്‍ തുടര്‍ന്നു. ഒരുപക്ഷെ അച്ഛന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതിനായി വരികയായിരിക്കും. ഇതുകേട്ട് താന്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോള്‍ പിതാവിന്റെ വെണ്‍കൊറ്റക്കുട കൂട്ടത്തില്‍ കണ്ടില്ല. വിവരം രാമനെ ധരിപ്പിച്ചപ്പോള്‍ തന്നോട് മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ പറഞ്ഞു. കീഴെയിറങ്ങി രാമസമീപം താന്‍ കൈകള്‍ കെട്ടി നിലയുറപ്പിച്ചു. കുറച്ചുസമയത്തിനു ശേഷം പര്‍ണ്ണശാലയിലേക്ക് തിരിച്ചു.
ചിത്രകൂടത്തിനടുത്തെത്തിയ ഭരതനും സംഘവും രാമാശ്രമം കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമത്തിലായി. രാമപാദസ്പര്‍ശമേറ്റ് പവിത്രമായ അവിടെ ചവുട്ടിമെതിക്കാതിരിക്കാന്‍ ഭരതന്‍ സേനയെ മലക്കു ചുറ്റുമായി നിവേശിപ്പിച്ചു. അതിനുശേഷം ശത്രുഘ്‌നനോട് ആളുകളേയും കൂട്ടി രാമനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു. സീതാരാമന്മാരേയും ലക്ഷ്മണനേയും കണ്ടെത്തുന്നതുവരെ തന്റെ മനസ്സിന് ശാന്തിയും സമാധാനവുമില്ല എന്നു കരുതി കാല്‍നടയായിത്തന്നെ ഭരതന്‍ അങ്ങുമിങ്ങും സഞ്ചരിക്കാന്‍ തുടങ്ങി.
ചിത്രകൂടത്തിലെ ഒരു സാലമരത്തില്‍ കയറി നാലുപാടും നോക്കുന്നതിനിടയില്‍ ഒരു പര്‍ണശാലയില്‍ നിന്നും പുക ഉയരുന്നതു കണ്ടു. അതുതന്നെയായിരിക്കണം രാമാശ്രമം എന്നു കരുതി ഭരതന്‍ അമ്മമാരെ കൂട്ടിക്കൊണ്ടുവരുവാന്‍ വസിഷ്ഠനോട് പറഞ്ഞേല്പിച്ചശേഷം മുമ്പോട്ടുനടന്നു. തൊട്ടുപിന്നാലെ ശത്രുഘ്‌നനും അതിന്നു പിന്നാലെ സുമന്ത്രരും ഭരതനെ പിന്‍തുടര്‍ന്നു. അകലെനിന്നുതന്നെ പര്‍ണശാല കണ്ടു. അങ്ങിങ്ങ് തൂക്കിയിട്ടിരിക്കുന്ന ദര്‍ഭകളും മരവുരികളും ഇതു കണ്ടപ്പോള്‍ ഭരദ്വാജമഹര്‍ഷി പറഞ്ഞ സ്ഥലത്ത് നാം എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് ഭരതന്‍ ശത്രുഘ്‌നനോട് പറഞ്ഞു.
പര്‍ണ്ണകുടിയില്‍ നിന്നും ഉയരുന്ന പുകയ്‌ക്കു പുറമെ ഉടജത്തില്‍ മാന്തോലുടുത്ത് മരവുരിയും ചുറ്റി തറയില്‍ ദര്‍ഭവിരിച്ച് സീതയോടും ലക്ഷ്മണനോടും കൂടി ഇരുന്നരുളുന്ന ശ്രീരാമനെ ഭരതന്‍ കണ്ടു. അതുകണ്ട് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ശോകമോഹ പരിപ്ലുതനായ ഭരതന്‍ രാമസമീപത്തേക്ക് ഓടിയടുത്തു. സാമന്തരാല്‍ ചൂഴപ്പെട്ടുവാഴേണ്ട എന്റെ ജ്യേഷ്ഠന്‍ വന്യമൃഗങ്ങളാല്‍ പരിസേവിതനായും പട്ടാംബരം ധരിക്കേണ്ടതിന്നു പകരം മരവുരിയും മാന്തോലും ധരിച്ചും ധര്‍മ്മാചരണത്തിനായി ഞാന്‍മൂലം ദുഃഖമനുഭവിക്കേണ്ടി വന്നല്ലോ എന്ന് തൊണ്ടയിടറി വിളിച്ചുകൂവിക്കൊണ്ട് രാമസമീപത്തേക്ക് ഓടിയടുത്ത ഭരതന്‍ നിലത്ത് വീണുപോയി. ജ്യേഷ്ഠാ..? എന്നൊരു വിളിയല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ ഭരതകുമാരന് കഴിഞ്ഞില്ല. ശത്രുഘ്‌നനും കരഞ്ഞുകൊണ്ട്തന്നെ രാമപാദങ്ങളെ വണങ്ങി. അവരിരുവരേയും എഴുന്നേല്പിച്ച് ആശ്ലേഷിച്ചുകൊണ്ട് രാമനും കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി.
ശ്രീരാമന്‍ ഭരതനെ മടിയില്‍ പിടിച്ചുകിടത്തി പിതാവിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. അച്ഛനെവിടെ? നീയെന്തിന് അച്ഛനെ തനിച്ചാക്കി കാട്ടിലേക്ക് വന്നു? അച്ഛന്‍ ശോകത്തില്‍ നിന്നും മുക്തനായല്ലോ? നീ ബാലനാണെന്നു കരുതി ശത്രുക്കള്‍ ആരും അയോദ്ധ്യയെ ആക്രമിക്കാന്‍ ഒരുങ്ങിവന്നിട്ടില്ലല്ലോ? നീ അച്ഛനെ വേണ്ടപോലെ ശുശ്രൂഷിക്കുന്നില്ലേ? സത്യസന്ധനായ താതന് സുഖംതന്നെയല്ലെ? നമ്മുടെ ആചാര്യനായ വസിഷ്ഠനെ യഥായോഗ്യം പൂജിക്കുന്നില്ലേ? അമ്മമാര്‍ മൂന്നുപേരും സന്തോഷവതികളായല്ലേ കഴിഞ്ഞുവരുന്നത്? രാജധര്‍മ്മങ്ങളെല്ലാം വഴിപോലെ നടത്തുന്നില്ലേ? നീ എന്തിനാണ് ജടാചീരങ്ങള്‍ ധരിച്ച് വനത്തിലേക്ക് വന്നത്. രാജ്യമുപേക്ഷിച്ച് നീ വനത്തിലേക്ക് വരാന്‍ എന്താണ് കാരണം? നിറുത്താതെ ഒന്നിനുമേല്‍ ഒന്നായി രാമന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ നമ്രശിരസ്‌കനായി ഭരതന്‍ തൊഴുകൈകളോടെ പറഞ്ഞു.
ജ്യേഷ്ഠപുത്രശോകാര്‍ത്തനായ നമ്മുടെ അച്ഛന്‍. അദ്ദേഹത്തിന്റെ പ്രിയപുത്രനായ അങ്ങയെത്തന്നെ നിനച്ചുകൊണ്ടും അങ്ങയെക്കാണാന്‍ കൊതിച്ചുകൊണ്ടും അങ്ങയുടെ നാമം ഉച്ചരിച്ചുകൊണ്ടും സ്വര്‍ഗ്ഗാരോഹണം ചെയ്തു. ശോകമൂകവും ദുഃഖതപ്തവുമായ ഹൃദയത്തോടെ ഞങ്ങള്‍ മൂവരും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്തബ്ധരായി. ഞങ്ങളുടെ കണ്ണില്‍നിന്നും ദുഃഖം അണപൊട്ടി ഒഴുകി.
… തുടരും
















