ഇമാമപി ഹതാം കുബ്ജാംയദയി ജനാതി രാഘവ:
ത്വാം ച മാംചൈവ ധര്‍മ്മാത്മാ നാഭിഭാഷ്യതേ ധ്രുവം
ഈ കൂനിയെ കൊല്ലുകയോ മറ്റോ ചെയ്തതായി ധര്‍മ്മാത്മാവായ രാഘവന്‍ അറിയാന്‍ ഇടയായാല്‍ അദ്ദേഹം എന്നോടും നിന്നോടും തീര്‍ച്ചയായും സംസാരിക്കുകപോലും ചെയ്യില്ല. അതുകൊണ്ട് അവളെ വിട്ടയച്ചേക്കുക. ശത്രുഘ്‌നന്‍ ഭരതനെ അനുസരിച്ചു.
മഹാരാജാവിന്റെ വിയോഗ ദുഃഖാചരണച്ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ രാജ്യസഭ യോഗം ചേര്‍ന്നു. ഭരതനെ കിരീടധാരണം ചെയ്യിക്കാന്‍ അവര്‍ തയ്യാറായി. പക്ഷെ കുലമര്യാദയുടെ പേരില്‍ ഭരതന്‍ അതിന്ന് വഴങ്ങിയില്ല. രഘുകുല പാരമ്പര്യമനുസരിച്ച് രാജാവാകേണ്ടത് ജ്യേഷ്ഠസഹോദരനാണ് അനുജനല്ല. ജ്യേഷ്ഠനെ തിരിച്ചുകൊണ്ടുവരുന്നതിന്നായി ഞാന്‍ വനത്തിലേക്ക് പോവുകയാണ്. യാത്രയ്‌ക്ക് ചതുരംഗസേനയെ തയ്യാറാക്കാന്‍ ഭരതന്‍ നിര്‍ദ്ദേശം നല്‍കി.
പിറ്റേന്നുതന്നെ ഭരതശത്രുഘ്‌നന്മാര്‍ മൂന്നു മാതാക്കളോടും കുലഗുരു വസിഷ്ഠനോടും മന്ത്രി പ്രവരന്മാര്‍ പുരവാസിപ്രമുഖന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ചതുരംഗപ്പടയുടെ അകമ്പടിയോടെ ശ്രീരാമനെത്തേടി വനത്തിലേക്ക് പുറപ്പെട്ടു. ഘോഷയാത്രയായി ഗംഗാതീരത്തെത്തിയ ഭരതനേയും സംഘത്തേയും ആദ്യം സ്വല്പം സംശയദൃഷ്ടിയോടെയാണ് ഗുഹന്‍ സമീപിച്ചത്. പക്ഷെ ഭരതനുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും ഭരതന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ ഗുഹന്‍ അവരെ ഗംഗയുടെ മറുകര കടത്തിവിടുകയും ഭരദ്വാജാശ്രമംവരെ അവരെ അനുഗമിക്കുകയും ചെയ്തു. വ്യാഘ്രങ്ങളും ഗോക്കളും പരസ്പരം ഇണക്കത്തോടെ കഴിയുന്ന ഭരദ്വാജാശ്രമമെത്തിയപ്പോള്‍ സൈന്യങ്ങളെ ദൂരെനിര്‍ത്തിക്കൊണ്ട് ഭരതന്‍ അനുജനോടുകൂടി മഹാ തേജസ്വിയായ ആ താപസന്റെ പാദങ്ങളില്‍ വീണുനമസ്‌കരിച്ചു. തന്നെ വന്ദിച്ചവര്‍ ദശരഥ കുമാരന്മാരെന്ന് തിരിച്ചറിഞ്ഞ ഭരദ്വാജന്‍ സന്തുഷ്ടമായ വാക്കുകളെക്കൊണ്ട് കുശലപ്രശ്‌നം തുടങ്ങി. രാജ്യപാലനവും ചെയ്ത് ജനങ്ങളാല്‍ പൂജ്യനായി നടക്കേണ്ട നീ ഈ ജടയും മരവുരിയും ധരിച്ചത് ശരിയായില്ലെന്ന് മഹര്‍ഷി പറഞ്ഞു.
ഇതുകേട്ട് ഭരതന്‍ പറഞ്ഞു അങ്ങേക്ക് അറിയാത്തതായോ ഞാന്‍ പറഞ്ഞു തരേണ്ടതായോ ഒന്നുമില്ല. എന്റെ മനോരഥങ്ങള്‍ നിറവേറുന്നതിന്ന് അങ്ങ് അനുഗ്രഹിക്കണം. തന്റെ ഇംഗിതം തുറന്നുപറഞ്ഞ ഭരതനെ ഭരദ്വാജമഹര്‍ഷി ആശ്ലേഷിച്ചു. അന്നുരാത്രി എല്ലാവരോടും അവിടെ തങ്ങി പുലര്‍ച്ചെ ചിത്രകൂടത്തിലേക്ക് യാത്ര തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഭരതന്‍ അത് അനുസരിച്ചു. അന്ന് എല്ലാവരും ഭരദ്വാജന്റെ ആതിഥ്യം സ്വീകരിച്ച് അവിടെ തങ്ങി. പുലര്‍ച്ചക്ക് എല്ലാവരും എഴുന്നേറ്റ് ചിത്രകൂടത്തിലേക്ക് യാത്ര തിരിച്ചു. ശ്രീരാമനും സീതയും വനശോഭ കണ്ട് ആസ്വദിച്ചും മന്ദാകിനിയുടെ മനോഹാരിതയില്‍ മയങ്ങിയും അവര്‍ അയോദ്ധ്യയുടെ കഥതന്നെ മറന്ന മട്ടിലായിത്തീര്‍ന്നു.
ഫലമൂലാദികള്‍ ശേഖരിക്കാനായി വനത്തില്‍ പ്രവേശിച്ച താന്‍ ദൂരേനിന്നും വലിയ ആരവം കേള്‍ക്കുകയും പൊടിപടലങ്ങള്‍ പറക്കുന്നതും കണ്ടു. കാട്ടുമൃഗങ്ങള്‍ വിരണ്ടോടുന്നതും മറ്റും കണ്ട് അതെന്താണെന്നാലോചിച്ചു നില്‍ക്കുന്നതിന്നിടയില്‍ അതെന്താണെന്ന് നോക്കാന്‍ രാമന്‍ തന്നോട് വിളിച്ചുപറഞ്ഞു. താന്‍ ഉടനെ ഒരു സാലമരത്തില്‍ കയറി നാലുപാടും നോക്കി. അകലെയായി ഒരു വലിയ പട കണ്ട് പരിഭ്രാന്തനായ താന്‍ രാമനോടു പറഞ്ഞു. ജ്യേഷ്ഠ അഗ്നി കെടുത്തിയാലും സീത ഗുഹയില്‍ പ്രവേശിക്കട്ടെ അവിടുന്ന് കവചമണിഞ്ഞ് ചാപവുമെടുത്ത് ഒരുങ്ങിനിന്നാലും. ഇതുകേട്ട് രാമന്‍ അതെല്ലാം ചെയ്യാം ആദ്യം നീ ആരുടെ പടയാണ് വരുന്നതെന്ന് നോക്കാന്‍ പറഞ്ഞു. അതിനു മറുപടിയായി അയോദ്ധ്യാധിപന്മാരുടെ കാവിധ്വജമാണ് കാണുന്നത്.
രാജ്യം കൈവശംകിട്ടിയ ഭരതന്‍ നമ്മെ കൊല്ലാന്‍ വരികയാണെന്ന് തോന്നുന്നു. കൂടെ ചതുരംഗ സേനയുമുണ്ട്. നമുക്ക് ആയുധവും ധരിച്ച് മലക്കുമുകളില്‍ കയറി നില്‍ക്കാം. അല്ലെങ്കില്‍ ഇവിടെത്തന്നെ നിന്നാലുംമതി കൊടിപിടിച്ചടക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. നമുക്കീ കഷ്ടപ്പാടുകള്‍ വരുത്തിവെച്ച നമ്മുടെ വൈരിയാണ് വരുന്നത്. എല്ലാവരേയും ഞാന്‍ കൊല്ലുന്നുണ്ട്. ഇതുവരെ അടക്കിവെച്ച കോപമെല്ലാം ഞാനിന്ന് പുറത്തെടുക്കുന്നുണ്ട്.
… തുടരും
















