രാമന് തന്നോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. സീതയെ നടുക്കുനിര്‍ത്തി കാത്തുകൊണ്ട് രാമന് പിന്നാലേയും നടക്കാന്‍ തുടങ്ങി. നടന്നുനടന്ന് വിശന്നുതളര്‍ന്ന ഞങ്ങള്‍ ആ രാത്രി കഴിച്ചുകൂട്ടാന്‍ ഒരു മരച്ചുവട്ടിലെത്തി. സന്ധ്യാവന്ദനം ചെയ്തശേഷം രാമന് പറഞ്ഞു. ലക്ഷ്മണ, നാടിനുപുറത്ത് ആദ്യത്തെ രാത്രിയാണിത്. സീതക്ക് ആപത്തൊന്നും വരാത്തവിധത്തില്‍ നാം ജാഗ്രതയോടെയിരിക്കണം. സ്വല്പസമയത്തിനുശേഷം അദ്ദേഹം വീണ്ടും പറഞ്ഞു. ലക്ഷ്മണ, അച്ഛന് ഇപ്പോഴും ദുഃഖിച്ചുതന്നെ കഴിയുകയായിരിക്കും. അച്ഛന് വയസ്സ് വളരെയായി. നമ്മളും അടുത്തില്ല അദ്ദേഹം എന്തുചെയ്യും. അതുകൊണ്ട് നീ അയോദ്ധ്യക്കുതന്നെ മടങ്ങിപ്പോവുക. ഞാന്‍ തനിയെ കാട്ടില്‍ കഴിഞ്ഞോളാം.
നമ്മുടെ അമ്മമാര്‍ക്ക് നിന്റെ സാമീപ്യം ഒരു സഹായമായിരിക്കും. രാമന് ഇങ്ങിനെ പലതും പറഞ്ഞെങ്കിലും താന്‍ അതിന് ചെവികൊടുക്കുകയുണ്ടായില്ല. കാരണം തന്റെ തീരുമാനങ്ങള്‍ താന്‍ മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. അതില്‍ നിന്ന് പിന്മാറുന്ന പ്രശ്നമേ ഇല്ലായിരുന്നു. രാമന്റെ നിര്‍ദ്ദേശങ്ങള്‍ തനിക്ക് സമ്മതമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ രാമന് പിന്നീട് ഒന്നും പറഞ്ഞില്ല.
അന്നുരാത്രി അവിടെ വസിച്ച് പിറ്റേന്നു രാവിലെ അവിടെനിന്നും പുറപ്പെട്ടു ഗംഗാ യമുന സംഗമം ലക്ഷ്യമാക്കിയാണ് യാത്ര. സന്ധ്യയോടടുത്തപ്പോള്‍ പ്രയാഗയില്‍ ഭരദ്വാജാശ്രമത്തിലെത്തി. ഋഷി അഗ്നിഹോത്രം അനുഷ്ഠിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ ആശ്രമത്തില്‍ പ്രവേശിച്ചത്. മൂവരും യഥാവിധി മഹര്‍ഷിയെ വണങ്ങി അവിടെനിന്നും ഋഷി ഭക്ഷണപാനീയാദികള്‍ നല്കി അതിഥി സല്‍ക്കാരം ചെയ്തു. അന്നുരാത്രി അവിടെ കഴിച്ചു. ഇവിടെ നല്ല സ്ഥലമാണ്. സൗകര്യമായി പാര്‍ക്കാം. അവിടെ താമസിക്കാന്‍ മഹര്‍ഷി അവരെ ക്ഷണിച്ചു. പക്ഷെ ശ്രീരാമന് ഭരദ്വാജന്റെ ക്ഷണം സ്വീകരിച്ചില്ല. അയോദ്ധ്യക്കു സമീപമാകയാല്‍ പലരും അവിടേനിന്ന് വന്നെത്തുമെന്നും അതുകൊണ്ട് സൈ്വരമായി പാര്‍ക്കാന്‍ സാധിക്കയില്ലെന്നും രാമന് പറഞ്ഞു. പ്രയാഗയില്‍നിന്നും പത്തു ക്രോശമകലെ മഹര്ഷികുല സേവിതമായ ചിത്രകൂട പര്‍വ്വതമുണ്ടെന്നും അവിടം വാസയോഗ്യമായിരിക്കുമെന്നും മഹര്‍ഷി നിര്‍ദ്ദേശിച്ചു.
പ്രഭാതത്തില്‍ മഹര്‍ഷിയെ വന്ദിച്ച് അനുഗ്രഹം സ്വീകരിച്ച് ചിത്രകൂടത്തിലേക്ക് പുറപ്പെട്ടു. അന്ന് മദ്ധ്യാഹ്നത്തോടെ ഞങ്ങള്‍ യമുനയുടെ തീരത്തെത്തി. അതിവിസ്തൃതവും അത്യഗാധവുമായ ആ നദി കടക്കുവാന്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. മരങ്ങള്‍ കൊണ്ടും മുളകൊണ്ടും ഒരു ചങ്ങാടം താന്‍ കെട്ടിയുണ്ടാക്കി. സീതയെ ഭദ്രമായി അതില്‍ ഇരുത്തിയശേഷം തങ്ങള്‍ രണ്ടുപേരും ചങ്ങാടം തുഴഞ്ഞു. നദീമദ്ധ്യത്തിലെത്തിയപ്പോള്‍ സീത നദിയെ വന്ദിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. അക്കരെയെത്തി തീരവനം വഴി യാത്ര തുടര്‍ന്നു. വഴിക്കുകണ്ട ശ്യാമവടത്തെ വന്ദിച്ച് വലംവെച്ച് വൈദേഹി അനുഗ്രഹമര്‍ത്ഥിച്ചു.
സായുധനായി താന്‍ മുന്നിലും സീത മധ്യത്തിലും രാമന് ആയുധധാരിയായിത്തന്നെ പിന്നിലുമായി വനശോഭ കണ്ടാനന്ദിച്ച് യാത്ര തുടര്‍ന്നു. അങ്ങിനെ ഒരു ക്രോശത്തോളം സഞ്ചരിച്ച ശേഷം യമുനാതീരത്ത് മനോഹരമായ ഒരു സമതലത്തില്‍ ആ രാത്രി കഴിച്ചുകൂട്ടി.
വെളുപ്പിന് എല്ലാവരും ഉണര്‍ന്ന് യമുനാസ്നാനം നടത്തി ചിത്രകൂടം നോക്കി പുറപ്പെട്ടു. കുറെ ദൂരം പിന്നിട്ടപ്പോള്‍ പവിത്രമായ ചിത്രകൂടം ദൃശ്യമായി. അടുത്തെത്തും തോറും ചിത്രകൂടത്തിന്റെ ദിവ്യ മഹിമ കൂടുതല്‍ കൂടുതല്‍ പ്രകടമായിക്കാണാന്‍ കഴിഞ്ഞു.തുമ്പിക്കൈകളില്‍ വെള്ളമെടുത്തുവന്ന് ആശ്രമോപാന്തത്തിലുള്ള കല്‍ത്തൊട്ടികളില്‍ നിറക്കുന്ന ആനകള്‍ ദര്ഭകളറുത്തെടുത്ത് ഹോമപ്പുരക്കകത്ത് വെച്ചുകൊടുക്കുന്ന മാനുകള്‍.
സ്വന്തം വാലുകളില്‍ പിടിപ്പിച്ച് അന്ധരായ മുനിമാരെ അവരുടെ കാര്യങ്ങള്‍ക്കായി അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുന്ന കുരങ്ങുകള്‍, വരിനെല്‍ക്കതിരുകള്‍ ചുണ്ടുകളില്‍ കൊത്തിയെടുത്ത് കേടുവരുത്താതെ ആശ്രമദ്വാരങ്ങളില്‍ കൊണ്ടിട്ട് ശേഖരിച്ചുകൊടുക്കുന്ന തത്തകള്‍. ഇങ്ങനെ മൃഗപക്ഷി വൃക്ഷലതാദികള്‍ പോലും അനുഷ്ടിക്കുന്ന പരോപകാര തല്പരത കണ്ടുകൊണ്ടും അകൃത്രിമ പ്രകൃതിയുടേയും അത്യുത്തമശാന്തിയുടേയും മഹിമ മാനിച്ചുകൊണ്ടും മഹര്‍ഷിമാരുടെ സ്വാഗതാശംസകള്‍ സ്വീകരിച്ചും ഞങ്ങള്‍ ചിത്രകൂടത്തിന്റെ പ്രധാന സ്ഥാനത്ത് എത്തിച്ചേര്‍ന്നു. ആസ്ഥാനം വാസയോഗ്യമായി തോന്നി അവിടെ മുനിവാടങ്ങള്‍ പലതും കണ്ടു. അവിടെ അനേകം മഹര്‍ഷിമാര്‍ കൂടി ഞങ്ങളെ സ്വീകരിച്ചു. അവരുടെ സഹായത്തോടെ ഞങ്ങള്‍ വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തെ കണ്ട് വന്ദിച്ചു.
ആശിര്‍വാദം വാങ്ങി. സന്തുഷ്ട ചിത്തനായ മഹര്‍ഷി ഞങ്ങളോട് അവിടെ വാസമുറപ്പിക്കാന്‍ ഉപദേശിച്ചു. തങ്ങള്‍ അതംഗീകരിച്ചു. പിറ്റേന്നുതന്നെ രാമന്റെ നിര്‍ദ്ദേശപ്രകാരം താന്‍ മുനികുമാരന്മാരുടെ സഹായത്തോടെ പുല്ലും വള്ളിയും മരക്കൊമ്പുകളുമുപയോഗിച്ച് ഒരു പര്‍ണ്ണശാല തെയ്യാറാക്കി ഹോമം നടത്തി. ദേവതാ പ്രീതി വരുത്തി ഗൃഹപ്രവേശം നടത്തി. സീതാരാമന്മാര്ക്ക് വിശ്രമിക്കുന്നതിനു പറ്റിയ നല്ലൊരു കുടീരവും തനിക്കിരിക്കുന്നതിനുള്ള സാമാന്യ നിലയിലുള്ള ഒരു കുടിലുമാണ് നിര്‍മ്മിച്ചത്. പകല്‍ മുഴുവന്‍ ജ്യേഷ്ഠത്തിയേയും ജ്യേഷ്ഠനേയും ശുശ്രൂഷിക്കുക. രാത്രി മുഴുവന്‍ ഉറക്കമിളച്ച് അവര്‍ രണ്ടുപേര്‍ക്കും വേണ്ടി കാവലിരിക്കുക. ഈ രീതിയിലാണ് താന്‍ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്.പകല്‍ മുഴുവന്‍ സീതയ്ക്കും രാമനും വേണ്ട കായ്കനികള്‍ മുതലായ ആഹാരവസ്തുക്കള്‍ ശേഖരിക്കുക എന്നതായിരുന്നു പ്രധാന പ്രവര്‍ത്തി.
അവര്‍ രണ്ടുപേരും ആഹാരം കഴിച്ചശേഷം മിച്ചമുണ്ടെങ്കില്‍ അതുമാത്രമേ താന്‍ കഴിക്കുകയുള്ളു എന്ന തന്റെ ദൃഢനിശ്ചയം മൂലം ഭക്ഷണവസ്തുക്കള്‍ ശേഖരിക്കുന്ന സന്ദര്‍ഭങ്ങളില്‍ താന്‍ ഒന്നും കഴിക്കാറില്ല. എല്ലാം ഭദ്രമായി ഒരുക്കിക്കൂട്ടി പാകപ്പെടുത്തേണ്ടവ പാകപ്പെടുത്തി സീതാരാമന്മാര്ക്ക് സമര്‍പ്പിക്കും. ഭക്ഷണം ശേഖരിച്ച് പാകപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ താന്‍ ഭക്ഷിച്ചിരിക്കുമെന്നു കരുതി അവര്‍ ഭക്ഷണം ബാക്കി വെച്ചിരുന്നില്ല. അങ്ങനെ താന്‍ ദിവസത്തില്‍ ഒരിക്കല്‍ പോലും ഭക്ഷിക്കാറില്ലായിരുന്നു. രാത്രി മുഴുവന്‍ ദുഷ്ടമൃഗങ്ങളോ, രാക്ഷസരോ, കാട്ടാളന്മാരോ ആശ്രമ പരിസരത്തുപോലും പ്രവേശിക്കുന്നതിനിട നല്‍കാതെ വില്ലും കയ്യിലേന്തി ഉറക്കമിളച്ച് ആശ്രമോപാന്തങ്ങളില് സഞ്ചരിച്ചുകൊണ്ടേയിരിക്കും.
അങ്ങിനെ രാവും പകലും നിരാഹാരനായും നിര്ന്നിദ്രനുമായിട്ടാണ് താന്‍ കഴിഞ്ഞുകൂടുന്നത്. അവിചാരിതമായിട്ടാണെങ്കിലും അഭംഗുരമായി താന്‍ തുടര്‍ന്നുവന്ന ഈ ഉഗ്രവ്രതം ഒടുവില്‍ മേഘനാഥ വധത്തിന് പ്രയോജനപ്പെട്ടു. കാരണം ഇന്ദ്രജിത്തിന് ബ്രഹ്മാവില്‍നിന്ന് ഒരു വിശേഷപ്പെട്ട വരം ലഭിച്ചിട്ടുണ്ടായിരുന്നു. അത് ഊണും ഉറക്കവുമില്ലാതെ പതിന്നാലു വര്‍ഷം ബ്രഹ്മചാരിയായി കഴിഞ്ഞുകൂടിയ ഒരാളില്നിന്നല്ലാതെ മേഘനാഥന് മരണമില്ല എന്നായിരുന്നു. ഏതോ കാലനിയോഗത്താല്‍ ആ വരത്തെ അഭിമുഖീകരിക്കാനും ആ വീരനെ വധിക്കാനും താന്‍ അറിയാതെ ആരംഭിച്ചതാണെങ്കിലും ഈ ചര്യ പ്രയോജനപ്പെട്ടു.
… തുടരും
















