ഏതൊരു അഭിമാനിയായ ഭര്‍ത്താവിനും തന്റെ ഭാര്യയില്‍ നിന്നും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കേട്ടുനില്ക്കാന് കഴിയുന്നതല്ല. കാര്യത്തിനൊരുപോംവഴി കാണുക എന്നതായിരുന്നു സീതയുടെ ലക്ഷ്യം. അതിനുവേണ്ടിയായിരുന്നു അവള് അസാധാരണമായ ഈ കടുത്ത വാക്കുകള്‍ പ്രയോഗിച്ചത്. അതേസമയം അവളുടെ ഹൃദയക്ഷേത്രത്തില്‍ ശ്രീരാമനെപ്പറ്റി യാതൊരു ചീത്തവിധത്തിലുള്ള അഭിപ്രായവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനെതിരായുള്ള ഒരു കാര്യവും ചിന്തിക്കാന്‍ പോലും അവളുടെ മനസ്സിന് കഴിയുമായിരുന്നില്ല. പിന്നെ താന്‍ പറഞ്ഞ പരുഷവാക്കുകള്‍ ശ്രീരാമന് മുന്‍പറഞ്ഞ അഭിപ്രായംമാറ്റി തന്നെക്കൂടി വനത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാവണം എന്ന ഒറ്റ ലക്ഷ്യമേ സീതക്കുണ്ടായിരുന്നുള്ളു. അതിനുവേണ്ടിയുള്ള ഒരു പരിശ്രമം മാത്രമാണ് സീത ചെയ്തത്.
അത്യന്ത ദുഃഖം മൂലം മോഹാലസ്യത്തിന് അടുത്തുവരെയെത്തിയ പത്നിയെ രാമന് തന്റെ കൈകളില്‍ താങ്ങി ആലിംഗനം ചെയ്തുകൊണ്ട് ആശ്വസിപ്പിച്ചു. അല്ലയോ ദേവി, ഭവതിയുടെ കണ്ണുനീരിന് വിലയായി സ്വര്‍ഗരാജ്യം കിട്ടിയാല്‍ക്കൂടി എനിക്കാവശ്യമില്ല. ഞാന്‍ ഒന്നിനെക്കുറിച്ചും ഭയപ്പെടുന്നില്ല. ഭവതിയെ രക്ഷിക്കാന്‍ ഞാന്‍ പ്രാപ്തനാണെങ്കിലും ഭവതിയുടെ മനോഗതം എന്താണെന്നറിയാതെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഭവതിക്ക് വിധിവിഹിതമാണ് ഈ വനവാസം. എനിക്കുവിധിച്ചിട്ടുള്ള എല്ലാത്തിലും പങ്കുകൊള്ളാന്‍ തയ്യാറായി എന്നെ പിന്തുടരുക.
‘അഗുഗച്ഛസ്വമാം ഭീരു സഹധര്മ്മചരി ഭവ’
സീതേ ഒപ്പം പോന്നുകൊള്ളു. എന്റെ സഹചര്മ്മചാരിയായാലും. ബ്രാഹ്മണര്‍ക്ക് വേഗം ദാനധര്‍മ്മങ്ങള്‍ ചെയ്തു പുറപ്പെട്ടോളു. സീതക്ക് സന്തോഷമായി. ധനങ്ങളും രത്നങ്ങളുമെല്ലാം ദാനം ചെയ്യാന്‍ തുടങ്ങി.
ശ്രീരാമന് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് തങ്ങളുടെ വാദപ്രതിവാദങ്ങളെ ശ്രദ്ധിച്ചുകൊണ്ട് നിന്നിരുന്ന തന്നെയാണ്. താന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നെങ്കിലും സീതയെ കൂടെ കൂട്ടാന്‍ തീരുമാനിച്ചതുകൊണ്ട് തന്റെ കാര്യം പരുങ്ങലിലായിപ്പോയോ എന്ന ഒരു ചെറിയ ഭയം തനിക്കുണ്ടായി. പക്ഷെ എത്ര പറഞ്ഞാലും താന്‍ രാമന്റെ കൂടെയുള്ള വനയാത്രയില്‍ നിന്ന് പിന്മാറുകയില്ലെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം തന്നെ നോക്കിക്കൊണ്ട് രാമന് നീയും ആയുധങ്ങള്‍ എല്ലാമെടുത്ത് യാത്രക്കൊരുങ്ങിക്കൊള്ളാന് പറഞ്ഞു. താന്‍ രാമന്റെ ആജ്ഞ പാലിക്കാനായി അവിടെനിന്നും വിടവാങ്ങി.
സീതാരാമന്മാര് തന്റെ സഹായത്തോടെ ആചാര്യനും ആചാര്യ പത്നിക്കും ബ്രാഹ്മണര്‍ക്കും, ആശ്രിതര്‍ക്കും, ദാസീ ദാസന്മാര്‍ക്കുമായി ധനവും രത്നങ്ങളും വസ്ത്രങ്ങളും ദാനം ചെയ്തു. ദാനം നല്കി ധനദാന്യാദികളാല് സേവക വൃന്ദങ്ങളെ സന്തുഷ്ടരാക്കിയശേഷം സ്വന്തം അസ്ത്രശസ്ത്രങ്ങളെല്ലാമെടുത്ത് സീതയോടും തന്നോടുംകൂടി ശ്രീരാമന് മാതാപിതാക്കളെ പ്രണമിക്കുവാന് പുറപ്പെട്ടു. പ്രതിഷേധവും സന്താപവും പ്രകടിപ്പിച്ചുകൊണ്ട് തിങ്ങിക്കൂടി നില്ക്കുന്ന ജനാവലിയുടെ നടുവില്‍ക്കൂടി ഒരുവിധത്തില്‍ മൂന്നുപേരും കൈകേയി ഗൃഹത്തിലെത്തി.
വഴിനീളെ ദശരഥനേയും കൈകേയിയേയും ഭള്ളുപറയുന്നവരും ശ്രീരാമനോട് യാത്ര മാറ്റിവെച്ച് അഭിഷേകം നടത്താന്‍ ആവശ്യപ്പെടുന്നവരും ധാരാളമുണ്ടായിരുന്നു. ജനങ്ങള്‍ പറയുന്നവയെ ശ്രദ്ധിച്ചും അവരുയര്‍ത്തുന്ന അര്‍ഹമായ ചില ചോദ്യങ്ങള്‍ക്ക് തൊട്ടും തൊടാതെയുമുള്ള ഉത്തരങ്ങള്‍ നല്‍കിയും ജനമദ്ധ്യത്തില്‍ കൂടി ഒരുവിധം കൈകേയിയുടെ കൊട്ടാരസമീപത്തെത്തി. അവിടെ സുമന്ത്രര്‍ ഉദാസീനനായി എല്ലാം നോക്കി നില്ക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ ആഗമന വൃത്താന്തം ദശരഥനെ അറിയിക്കുന്നതിന് അദ്ദേഹം കൊട്ടാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ശയ്യാഗൃഹത്തില് ദുഃഖിതനും, വിവര്ണവദനനും നിരാശനുമായി കിടന്നിരുന്ന മഹാരാജാവിനോട് സുമന്ത്രന്‍ പറഞ്ഞു. മഹാരാജാവേ, ശ്രീരാമചന്ദ്രനും ലക്ഷ്മണനും സീതാദേവിയും പുറത്തുനില്ക്കുന്നു. മൂവരും ദാനധര്‍മ്മങ്ങളും സേവകര്‍ക്ക് പുരസ്കാരങ്ങളും നല്കിയ ശേഷം വനയാത്രക്ക് പുറപ്പെട്ടിരിക്കുകയാണ്. പോകുന്നതിനുമുമ്പ് അങ്ങയെ ദര്‍ശിക്കാന്‍ വേണ്ടിമാത്രം ഇവിടെ നില്‍ക്കുകയാണ്.
… തുടരും
















