ക്രോധത്തോടെ ശ്രീരാമന്റെ നേര്‍ക്ക് തിരിഞ്ഞ് ചോദിച്ചു ജ്യേഷ്ഠാ എനിക്കാജ്ഞതന്നാലും. ഞാന്‍ ചെന്ന് മഹാരാജാവിനേയും, ഭരതനേയും അവരോടൊത്ത് നില്ക്കുന്ന എല്ലാവരെയും വകവരുത്താം. ജ്യേഷ്ഠനൊന്ന് മൂളിയാല്‍ മതി അഭിഷേകത്തിന് തടസ്സമയിരിക്കുന്നവര്‍ അവര്‍ ആരായാലും ജീവനോടിരിക്കുന്നത് എന്റെ കൈകള്‍ക്ക് ഭൂഷണമല്ല. എന്റെ ആവനാഴി പൂക്കുടയെന്ന് ആരും കരുതേണ്ട. ധര്‍മ്മവും, അധര്‍മ്മവും തിരച്ചറിയാന്‍ കഴിയാത്ത അച്ഛന് എന്തിന് ജീവിച്ചിരിക്കണം.
തന്റെ പരുഷവാക്കുകള്‍ ശ്രീരാമന് രസിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അതിനു വിരാമമിടാനെന്നപോലെ താന്‍ കൗസല്യമാതാവിനോടായി പറഞ്ഞു. അമ്മേ എനിക്ക് ജ്യേഷ്ഠനെ പിരിഞ്ഞിരിക്കാന്‍ വയ്യ.
ദീപ്തമഗ്നിമരണ്യം വാ യദി രാമ: പ്രവേക്ഷ്യതി
പ്രവിഷ്ടം തത്രമാം ദേവി ത്വം പൂര്‍വം അവധാരയ
കത്തുന്ന തീയീലോ നിബിഡ വനത്തിലോ എവിടെയായാലും ജ്യേഷ്ഠനു മുമ്പെ ചെല്ലുന്നത് ഞാനായിരിക്കും.
തന്റെ വാക്കുകള്‍ കൗസല്യയില്‍ അല്പം ധൈര്യം പകര്‍ന്നു. രാമന്റെ വനയാത്ര തടയാന്‍ ഉദ്ദേശിച്ചുകൊണ്ട് ഉപദേശിക്കാന്‍ തുടങ്ങി. ലക്ഷ്മണന്റെ വാദം സ്വീകാര്യമെങ്കില്‍ അനുസരിക്കാന്‍ കൗസല്യ രാമനോട് നിര്‍ദ്ദേശിച്ചു. വഴങ്ങുന്നില്ലെന്നു കണ്ട് വീണ്ടും പറഞ്ഞു. നീ ധര്‍മ്മജ്ഞനാണ്. ധര്‍മ്മാചരണമാണ് നിന്റെ ലക്ഷ്യമെങ്കില്‍ നിനക്ക് എന്നോടൊപ്പം എന്ത്കൊണ്ട് താമസിച്ചു കൂടാ. മാതൃസേവയിലുപരി എന്ത് ധര്‍മ്മമാണ് ശാസ്ത്രം വിധിച്ചിട്ടുള്ളത്. താതനും, ഞാനും ഗുരുത്വം കൊണ്ട് നിനക്ക് തുല്യരാണ്. അതിനാല്‍ താതന് പറയുന്ന വാക്കുകള്‍ക്ക് എത്രവിലയുണ്ടോ അത്രവില എന്റെ വാക്കുകള്‍ക്കുമുണ്ട്. അച്ഛന് വനത്തിലേക്കു പോകാന്‍ പറഞ്ഞെങ്കില്‍ ഞാന്‍ പറയുന്നു പോകരുതെന്ന് എന്റെ വാക്ക് ലംഘിച്ച് പിതാവിന്റെ വാക്കു പാലിച്ച് നീ വനത്തിന് പോയാല്‍ ഞാന്‍ പ്രാണന് വെടിയുന്നതാണ്.
അമ്മ പറയുന്നതു കേട്ട് ശ്രീരാമന് വീണ്ടും അമ്മയെ അനുനയിപ്പിക്കാന്‍ തുടങ്ങി അമ്മേ അമ്മ ക്ഷമിക്കണം കാലുകള്‍ പിടിച്ചുകൊണ്ട് ശ്രീരാമന് പറഞ്ഞു. അച്ഛനെ ധിക്കരിക്കാനുള്ള ശക്തി എനിക്കില്ല. അതുകൊണ്ടാണ് ഞാന്‍ അമ്മയുടെ അടുത്തേക്കു വന്നത് അമ്മയെ വണങ്ങി സന്തോഷിപ്പിച്ച് അനുമതിയും അനുഗ്രഹവും വാങ്ങി വനയാത്ര തുടങ്ങുക. അതാണ് എന്റെ ഉദ്ദേശ്യം.
അമ്മയോട് ഇത്രയും പറഞ്ഞ് സാന്ത്വനിപ്പിച്ചശേഷം ജ്യേഷ്ഠന് നേരെ തന്നെ സമീപിച്ചു. തന്റെ നെറുകയില്‍ തലോടിക്കൊണ്ട് പറഞ്ഞു. ലക്ഷ്മണാ നിനക്ക് എന്നോടുള്ള സ്നേഹം ഞാന്‍ മനസ്സിലാക്കുന്നു. നീ ശക്തനാണന്നും, പരാക്രമിയാണെന്നും എനിക്കറിയാം. പക്ഷെ നീ ഇപ്പോള്‍ പറഞ്ഞത് ധര്‍മ്മാനുകുലമായ വാക്കുകളല്ല. ലോകത്ത് ധര്‍മ്മമാണ് സര്‍വശ്രേഷ്ഠം. സത്യം നിലകൊള്ളുന്നത് ധര്‍മ്മത്തിലാണ്. അതുകൊണ്ട് മത്സരബുദ്ധിവെടിഞ്ഞ് നീ എന്റെ വാക്കുകള്‍ ശ്രവിക്കണം. നാം നേരില്‍ കാണുന്ന ഈ രാജ്യവും, ദേഹവും, ധനധാന്യാദികളും ഈ ലോകവുമാണ് സത്യമെങ്കില്‍ നീ ചെയ്യാനുദ്ദേശിക്കുന്നതായി പറഞ്ഞ കാര്യങ്ങള്‍ യുക്തമാണ്. മറിച്ച് ഇന്ദ്രിയവേദ്യമായ ഈ വസ്തുക്കളെന്നും സത്യമല്ലെന്നു വരുമ്പോള്‍ നീ പറയുന്നത് പോലെയുള്ള പ്രവൃത്തികള്‍കൊണ്ട് എന്താണ് ഗുണം.
നശ്വരമായതൊന്നും സത്യമല്ല മിഥ്യയാണ്. നാശമില്ലാത്തത് ഏതാണോ അതാണ് സത്യം. ഇന്ദ്രിയപ്രീണനങ്ങളായ അനുഭവങ്ങള്‍ പെട്ടെന്ന് മിന്നിമായുന്ന ഇടിമിന്നല്‍പോലെ അസ്ഥിരമാണ്. ക്ഷണികങ്ങളാണ്. നമ്മുടെ ആയുസ്സും വേഗത്തില്‍ ദിവസങ്ങള്‍ കഴിയും തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പാമ്പിന്റെ വായിലകപ്പെട്ട തവള അല്പാല്പ്പമായി പാമ്പിന്റെ വയറ്റിലേക്ക് പോകുന്നതിനിടയിലും. അത് ഭക്ഷണത്തിന്നുവേണ്ടി കരയുന്നതുപോലെയാണ് മനുഷ്യര്‍ സുഖഭോഗങ്ങള്‍ തേടുന്നത്. ഈ ലോകത്തില്‍ കുറച്ചുകാലം മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ അവസ്ഥ എത്ര സഹതാപാര്‍ഹമാണ്. മക്കള്‍, ഭാര്യ, മിത്രങ്ങള്‍, ധനം എന്നിവയുമായുള്ള ബന്ധങ്ങള്‍ വളരെ കുറച്ചുകാലങ്ങളിലേക്കുമാത്രമേ ഉള്ളൂ. അവയെല്ലാം സ്ഥിരമായി നിലനില്‍ക്കാത്ത കേവലമായ മിഥ്യമാത്രമാണ്.
പെരുവഴിയമ്പലത്തില്‍ ഒരുമിച്ചു കൂടി പിരിഞ്ഞു പോകുന്നപോലേയും, നദിയിലൊഴുകിപ്പോകുന്ന തടിക്കഷ്ണങ്ങള്‍പോലെയും, ഇഹലോക ജീവിതത്തില്‍ മനുഷ്യരുടെ ബന്ധങ്ങള്‍ ക്ഷണികമാണ്. ഐശ്വര്യദേവതയായ ലക്ഷ്മിയാകട്ടെ സ്ഥിരമായി ആരേയും കടാക്ഷിക്കുന്നില്ല. മനുഷ്യന്റെ യൗവനം പോലും അതിവേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നു.
കളത്രസുഖവും സുഖ വസ്തുക്കളിലുള്ള ആഗ്രഹവും സ്വപ്നതുല്യമാണ്. ജനന മരണങ്ങള്‍ക്ക് വശപ്പെടുന്ന നമ്മുടെ ജീവിതം ഗന്ധര്‍വ നഗരംപോലെ വാസ്തവത്തില്‍ ഇല്ലാത്തത് ഉണ്ടെന്ന് തോന്നിപ്പിക്കുന്നതായ ഒരവസ്ഥയാണ്. സൂര്യന് ഉദിക്കുന്നു അസ്തമിക്കുന്നു വീണ്ടും ഉദിക്കുന്നു. പക്ഷെ ഇതിന്നിടയില്‍ കാലം മാറുന്നതും, ആയുസ്സ് നശിച്ചുകൊണ്ടിരിക്കുന്നതും, മായയില്‍ മുങ്ങിക്കിടക്കുന്ന മനുഷ്യര്‍ മനസ്സിലാക്കുന്നില്ല. ജരാനരകള്‍ ബാധിച്ച് വാര്‍ദ്ധക്യത്തിലെത്തി മരിക്കുന്നതുവരെ പലരും മോഹത്തെ കൈവിടുന്നില്ല. കണ്ണുകൊണ്ട് കാണുന്നതുമാത്രമാണ് സത്യമെന്നു കരുതുന്നവര്‍ മായയുടെ വൈഭവം മനസ്സിലാക്കുന്നില്ല. സനാതനമായ ഈശ്വര ചൈതന്യത്തെ ഓര്‍മ്മിക്കാത്തവര്‍ ആയുസ്സ് നഷ്ടപ്പെടുന്നത് അറിയുന്നില്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: